2011 ജൂൺ 17, വെള്ളിയാഴ്‌ച




താളമില്ലാതെ പതിക്കുന്ന ഗ്രീഷ്മ രശ്മികളോടും
ഒലിച്ചിറങ്ങുന്ന വിയര്‍പ്പ് കണങ്ങളോടും
വന്യമായി ആര്‍ത്തലക്കുന്ന മണല്‍ക്കാറ്റുകളോടും
ഞാന്‍ പ്രണയാത്തിലാണ്..
ഇടവപ്പാതിയില്‍ ഇടമുറിയാതെ പെയ്യുന്ന മഴയില്‍
ചീന്തലടിക്കുന്ന ഇറയത്ത്‌ ചീരാപ്പ്‌ കൊള്ളാനിരിക്കുമ്പോലെ,
എന്റെ വാടകവീടിന്‍റെ മട്ടുപ്പാവില്‍ 
ഞാന്‍ സുര്യതാപമേറ്റിരിക്കും...
വിയര്‍പ്പിറങ്ങി ചീരാപ്പ്‌ പിടിക്കും വരേ....

2011 മാർച്ച് 10, വ്യാഴാഴ്‌ച

മൂത്രശങ്ക

കോളേജിൽ ഒരു ദിവസമെങ്കിലും പഠിച്ചിട്ടുണ്ടെങ്കിൽ ആർക്കും തന്റെ ആദ്യത്തെ കോളേജ് ദിനത്തെ പറ്റി എന്തെങ്കിലുമൊക്കെ പറയാനുണ്ടാകും. ഓർമ്മകളിൽ ഒരിക്കലും മാറാലവീഴാതെ ആ സംഭവഭഹുലമായ ദിവസത്തെ എത്ര അടുക്കും ചിട്ടയുമില്ലാതെ ഒരുക്കൂട്ടിവെച്ചാലും ഏവരും ഓർത്തെടുക്കും. ഒരു ചെറിയ അനുഭവം പോലും ഓർക്കാൻ ആദ്യ കാമ്പസ് ദിനം വഴിയൊരുക്കിയിട്ടില്ലങ്കിൽ ആ കോളേജ് ജീവിതം തന്നെ വെറും വേസ്റ്റാണെന്നേ എനിക്ക് തോന്നൂ. അന്ന് ഒരുപക്ഷേ, ഭയത്തിന്റെ ചീളുകൾ കണ്ണുകളിൽ പടർന്നിട്ടുണ്ടെങ്കിലും ഇന്ന് അതൊക്കെ ഓർത്തെടുക്കുമ്പോൾ ഒരു സുഖം.


2 വർഷത്തെ ഹോസ്റ്റൽ ജീവിതത്തിന് ശേഷം എസ് എസ് എൽ സി പാസായി പിഡിസിക്ക് ചേരാൻ ഇരുന്നപ്പൊഴേ സുഹൃത്തുക്കൾ പറഞ്ഞു മലപ്പുറത്തോ മഞ്ചേരിയിലോ നോക്കാം. പെരിന്തൽമണ്ണ പി ടി എമ്മിൽ എന്നും അടിപിടിയാണ് എന്ന്. പക്ഷേ, ഹോസ്റ്റൽ ഫീസും മറ്റും കൊടുത്ത് പടിപ്പിച്ചിട്ടും പി.ടി.എമ്മിൽ പടിക്കാനുള്ള മാർക്കേ അധികാരികൾ എനിക്ക് തന്നുള്ളൂ. അതിനാൽ മറ്റ് കോളേജിലൊന്നും പോയി സമയം കളയാനുള്ള അഹങ്കാരം ഒന്നും കാണിക്കാതെ ഞാൻ പെരിന്തൽമണ്ണയിലേക്ക് തന്നെ പുറപ്പെട്ടു. കോളേജ് എന്നാൽ ഒരു വൻ സംഭവമാണെന്ന് ഒരിക്കലും കോളേജിൽ പോയിട്ടില്ലാത്ത എന്റെ സുഹൃത്തുക്കൾ എന്നെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നു. എങ്കിലും എന്റെ നാട്ടിൽ നിന്ന് രണ്ട് പേർ പി.ഡി.സിക്ക് അവിടെ രണ്ടാം വർഷത്തിന് പഠിക്കുന്നുണ്ടെന്ന ധൈര്യത്തിലായിരുന്നു ഉപ്പ. ആദ്യ ദിനം മുതൽ ഉപ്പ എന്നെ അവരിൽ ഒരാളുടെ കൂടെത്തന്നെ കോളേജിലേക്ക് പറഞ്ഞയച്ചു. ചെറുപ്പം മുതലേ വീട്ടുകാരുടെ കടുത്ത ശിക്ഷണത്തിൽ വളർന്ന എനിക്ക് എന്റെ നാടിനപ്പുറത്തുള്ള ലോകം തന്നെ അന്യമായിരുന്നു. ഒമ്പതും പത്തും ക്ലാസ് നാട്ടിൽ നിന്നും ദൂരെ ഒരു ബോർഡിംഗിൽ ചേർത്ത് പടിപ്പിച്ചതിനാൽ നാട്ടിലെ സുഹൃത്തുക്കളും ബന്ധങ്ങളും ഒക്കെ എനിക്ക് അന്യമായി. എങ്കിലും ചെറുപ്പത്തിലെ ഒന്നു രണ്ട് സുഹൃത്തുക്കൾ മാത്രം എന്നും കൂടെ ഉണ്ടായിരുന്നു.

ഒരു വെള്ള തുണിയും ഫുൾകൈ ഷർട്ടും ഇട്ട് പഞ്ചപാവമായി അക്കേഷ്യമരങ്ങൾ ഇടതൂർന്ന് നിൽക്കുന്ന നീണ്ട പാതക്കരികിലൂടെ അകലെ ഒരു പ്രേതാലയം പോലെ തോന്നിക്കുന്ന കോളേജിലേക്ക് തന്നെ ചോരകുടിക്കാൻ കാത്തിരിക്കുന്ന ഡ്രാക്കുളമാരുടെ അടുത്തേക്ക് ഞാൻ എന്റെ നാട്ടുകാരനും സീനിയറുമായ അബ്ദുവിനോപ്പം മൂത്ര ശങ്കയോടെ നടന്നു. പാതായ്ക്കര ബസ്സിറങ്ങിയ ഉടനെ അടുത്തുള്ള ചെറിയ നിസ്കാരപ്പള്ളിയിൽ കയറി മൂത്രം ഒഴിച്ചതേ ഉള്ളൂ. ഇതാ വീണ്ടും മൂത്രം ഒഴിക്കാൻ മുട്ടുന്നു. ഭയം കൊണ്ടാണോ.. ഹെയ്. അങ്ങനെ വരാൻ വഴിയില്ലല്ലോ.. വീട്ടിൽ നിന്നിറങ്ങുമ്പോൾ ഉമ്മാനോട് അപ്പഴേ പറഞ്ഞതാ പഴങ്കഞ്ഞി വേണ്ടാ എന്ന്. പഴങ്കഞ്ഞിയും മാങ്ങാചമ്മന്തിയും കൂട്ടി രാവിലെത്തന്നെ വെട്ടിവിഴുങ്ങിയപ്പോഴേ ഓർക്കേണ്ടതായിരുന്നു കോളേജിൽ നമ്മടെ കാക്കാമാരെ കാണുമ്പോൾ മൂത്രം ഒഴിക്കാൻ മുട്ടുമെന്ന്. നാട്ടിൽ നിന്ന് പോരുമ്പോൾ ഇവിടെ എത്തുന്നത് വരെ കോളേജിനെ പറ്റിയും അവിടത്തെ അന്തരീക്ഷത്തെ പറ്റിയും മറ്റും വിശദമായി ക്ലാസ് എടുക്കുകയായിരുന്നു അബ്ദു എന്ന സുഹൃത്ത്. രാഷ്ട്രീയവും തല്ലും സമരവും തുടർക്കഥയായി മാറിയ കോളേജിന്റെ തനിക്കന്യമായ ലോകത്തെ പറ്റി അവർ പറയുമ്പോൾ മനസ്സിൽ ഭയം ഇല്ലായിരുന്നു. ഒരു ചെറിയ ശങ്ക. ആറാം തമ്പുരാൻ സ്റ്റൈലിൽ ഒരു ഭ്രമം.

മുന്നിൽ പോകുന്ന കുട്ടികൾ ഇടക്കിടക്ക് എന്നെ നോക്കുന്നുണ്ട്. മടക്കി കുത്താതെ രാവിലെ ഇസ്തിരി ഇട്ട് വെച്ച തന്റെ വെള്ള തുണിയും തൂവെള്ള ഫുൾകൈ ഷർട്ടും കണ്ട് കണ്ണ് വെക്കുകയായിരിക്കും എന്ന് കരുതി ഷർട്ടിന്റെ കോളറിൽ ഒന്ന് അമർത്തി പിടിച്ച് ഞാനും അവരുടെ പിന്നാലെ നടന്നു. കോളേജ് എന്ന തന്റെ മഹാ സംഭവം ഇതാ തന്റെ കണ്മുന്നിൽ എത്തിയിരിക്കുന്നു. ഇന്ന് മുതൽ ഞാനും ഒരു കോളേജ് കുമാരനാണ്.അല്പം മുന്നിലെത്തിയതും രണ്ട് വിദ്യാർത്ഥികളെ തടഞ്ഞ് നിർത്തി നാല് പേർ എന്തൊക്കെയോ ചോദിക്കുന്നുണ്ട്. അത് കണ്ടപ്പോൾ എനിക്ക് വീണ്ടും മൂത്ര ശങ്ക തുടങ്ങിയിരുന്നു.

‘അബ്ദൂ, ഇവിടെ മൂത്രപ്പുര എവിടാ?’

‘നിനക്ക് സുഗറുണ്ടോടാ, ഇത് മൂന്നാമത്തെ പ്രാവശ്യമാണല്ലോ.. ‘ ഈ അബ്ദുവിന്റെ ഒരു കാര്യം. ഞാൻ മൂത്രം ഒഴിക്കുന്നത് പോലും അബ്ദു കറക്റ്റ് എണ്ണി വെച്ചിട്ടുണ്ട്. ഇനി പറയണ്ട. എനിക്ക് പേടികൊണ്ടാണെന്ന് ഇവന്മാർ പറയും.

‘ഡാ, ഫൈസലേ, അതിറ്റിങ്ങളെ വിട്ടളടാ..’ അബ്ദു രണ്ട് പേരെ ചോദ്യം ചെയ്യുന്ന നാല് കാക്കാമാരിൽ ഒരാളോട് വിളിച്ച് പറഞ്ഞു.

‘ഹെയ്, ഇതൊരു പരിചയപ്പെടലല്ലേ അബ്ദൂ... അല്ല ഇതാരാ നിന്റെ കൂടെ ഒരു ഉജാല പരസ്യം.?’ ഫൈസലെന്ന ബെൽബോട്ടം പാന്റ്സിന്റെ ഉടമ മുഖമുയർത്തി എന്നെ നോക്കി. അവന്റെ കണ്ണുകൾ എന്റെ ചുളി വീഴാത്ത കഞ്ഞി മുക്കിയ വെള്ള ഷർട്ടിലേക്കും വെളുത്ത തുണിയിലേക്കുമാണ്. ഹെന്റെ പടച്ചോനെ, ഇവൻ ഇനി ഈ തുണിയെങ്ങാൻ കണ്ണ് വെച്ചതാണോ?

‘ഇത് നമ്മുടെ ആളാ... ഒന്ന് ശ്രദ്ധിച്ചോണം..’ അബ്ദു എന്റെ മുന്നിൽ അവന്റെ സ്ഥാനം ഉറപ്പിക്കുകയാണെന്ന് എനിക്ക് മനസ്സിലായി.

‘നിന്റെ ആളാണെങ്കിൽ ഒരു പ്രശ്നവും ഇല്ല അബ്ദൂ.. ദൈര്യായി ക്ലാസിൽ കൊണ്ടാക്ക്..’ ഫൈസലിന്റെ മറുപടി അബ്ദുവിന്റെ മുഖത്ത് ഒരു അഹങ്കാരത്തിന്റെ പുഞ്ചിരി വിരിയിച്ചോ?

ഏതായാലും അബ്ദു ആളൊരു പുലി തന്നെ. അവന് കോളേജിൽ വലിയ ബന്ധം ആണെന്ന് മനസ്സിലായി. ഇനി റാഗിംഗും ഒന്നും പേടിക്കണ്ട. ഇവന്റെ സംരക്ഷണയിൽ ഞാൻ ഇവിടെ സുരക്ഷിതൻ.

കോളേജിന്റെ വലിയ ഗേറ്റിലൂടെ അകത്ത് കടന്നതും കണ്ണുകളിൽ ഒരു ഇരുട്ട് പടർന്ന പോലെ. വെയിലിൽ നിന്ന് നേരെ തണലിലേക്ക് കേറിയതിന്റെയാവും. കുട്ടികളുടെ കലപില ശബ്ദം നാല് ചുമരുകൾക്കിടയിൽ കിടന്ന് പ്രതിധ്വനിക്കുന്നു. പെൺകുട്ടികളും ആൺകുട്ടികളും ഒരുമിച്ചിരുന്ന് സംസാരിക്കുന്നു. ഒരു നാണവും ഇല്ലാത്ത വർഗ്ഗം. ഇതിറ്റിങ്ങളെയൊക്കെ ആരാ കോളേജിലേക്ക് പറഞ്ഞയച്ചത്. വളർത്ത് ദോഷം.. അല്ല പിന്നെ. മനസ്സിൽ പിറുപിറുത്തെങ്കിലും ഞാനെന്ന കോളേജ് കുമാരനും നാളെ ഇത്പോലെ ഏതെങ്കിലും പെണ്ണിന്റെ തോളിൽ കയ്യിട്ട് നിൽക്കാമല്ലോ എന്നോർത്തപ്പോൾ രോമങ്ങളൊക്കെ എഴുന്നേറ്റ് നിന്നു. അബ്ദു കാണണ്ട.. ഫുൾകൈ ബട്ടണിട്ട് നിർത്തിയത് കൊണ്ട് ഉള്ളിൽ എഴുന്നേറ്റ് നിന്ന രോമങ്ങൾ ഇവൻ കാണില്ല. പക്ഷേ എന്റെ കണ്ണൂകൾ ആർത്തിയോടെ അവിടെയൊക്കെ ഒഴുകി നടക്കുന്നത് അവൻ കണ്ടാൽ നാളെ മുതൽ ഇപ്പാന്റെ കുട്ടി കോളേജിൽ പോണ്ടാ എന്ന് ഉപ്പ വിധി പറയും.

കോളേജിന്റെ നീണ്ട ഇടനാഴിയിലൂടെ വലത്തേ അറ്റത്ത് നിന്നും രണ്ടാമത്തെ ക്ലാസിലേക്ക് എന്നെ രാജകീയമായി തന്നെ അബ്ദു ആനയിച്ചു. വഴിയിൽ ഒരു തടസ്സവും നേരിടാതെ ക്ലാസ് മുറിയിലെ അവസാനത്തെ ബെഞ്ചിൽ പെൺകുട്ടികളുടെ സീറ്റിന്റെ ഒരു വശത്തായി എന്നെ അബ്ദു കൊണ്ട് ചെന്നിരുത്തിയപ്പോൾ ക്ലാസിലെ കുട്ടികളൊക്കെ എന്നെ അസൂയയോടെ നോക്കി. പല മുഖത്തും അവരുടെ ആദ്യ ദിനം ശരിക്കും അനുഭവിച്ചതിന്റെ ക്ഷീണം കാണാമായിരുന്നു.

‘നീ ഇവിടെ ഇരിക്ക്, എല്ലാവരെയും ഒന്ന് പരിചയപ്പെട്ടോ..ഞാൻ അടുത്ത ഹവർ കഴിഞ്ഞാൽ വരാം’ എന്നെ സുരക്ഷിതമായി ക്ലാസ് മുറിയിൽ കൊണ്ട് വന്നാക്കിയതിന്റെ അഹങ്കാരമൊന്നും കാണിക്കാതെ അബ്ദു എന്റെ പുറത്ത് മെല്ലെ കൊട്ടി അവന്റെ ക്ലാസിലേക്ക് നടന്നു. അവൻ പോയപ്പോൾ എനിക്ക് ചുറ്റും വലിയൊരു നിശ്ശബ്ദത തളം കെട്ടി നിന്നു. ഇതു വരെ പിടിച്ച് നിന്ന മൂത്ര ശങ്ക വീണ്ടും കാലുകൾക്കിടയിൽ ശല്യം ചെയ്യാൻ തുടങ്ങി. പിടിച്ച് നിൽക്കുക തന്നെ.

‘എന്താ പേര്?’ അടുത്തുള്ള കൂട്ടുകാരൻ കൈ നീട്ടി ചോദിച്ചപ്പോഴാണ് ഞാൻ ബെഞ്ചിലിരിക്കുന്നവരെ ശ്രദ്ധിക്കുന്നത്.

ഷർട്ടിന്റെ പോക്കറ്റ് കീറിപ്പറിഞ്ഞ് ഇവനെന്താ ഇത്ര പാവമാണോ ഇങ്ങനെ കോളേജിലേക്ക് വരാൻ എന്ന് ചിന്തിച്ചപ്പോൾ ആ കൂട്ടുകാരനോട് എനിക്ക് ഒരു വല്ലാത്ത സഹതാപം തോന്നി.

അവന്റെ കീറിയ പോക്കറ്റിലേക്കും മുഖത്തേക്കും മാറിമാറി നോക്കി ഞാൻ പേര് പറഞ്ഞു.

‘ആരും റാഗ് ചെയ്തില്ലെ? അതാരാ ക്ലാസിൽ കൊണ്ട് വന്നാക്കിയത്?’

‘എന്ത് റാഗിംഗ്...എന്നോടാരും ഒന്നും ചോദിച്ചില്ല. അത് എന്റെ സുഹൃത്താ.. സെക്കന്റ് പിഡിസിക്ക് പടിക്കാ’ തെല്ലൊരു ഗമയോടെ പറയുമ്പോൾ ആ കൂട്ടുകാരനും എന്നോട് എന്തോ ഒരു ഇഷ്ടം തോന്നിയപോലെ.

‘എന്റെ പേര് സതീശ്... എന്റെ കയ്യിലുണ്ടായിരുന്ന കാശ് മുഴുവൻ അവര് വാങ്ങി.. പോരാത്തതിന് ഈ പുതിയ ഷർട്ടിന്റെ പോക്കറ്റും വലിച്ച് കീറി... ഇന്നലെയാ ഇത് തയ്ച്ച് കിട്ടിയത്’ അവന്റെ കണ്ണുകളിൽ ഒരു വല്ലാത്ത ദൈന്യത.
പാവം ഞാൻ തെറ്റിദ്ധരിച്ചു. ഏതായാലും ഞാൻ അബ്ദുവിന് മനസ്സാ നന്ദി പറഞ്ഞു. അല്പ സമയത്തിനകം ഞങ്ങൾ നല്ല കൂട്ടുകാരായി.

‘എവിടെയാ വീട്..‘ പിന്നിൽ ഒരു കിളിനാദം ചിലച്ചപ്പോൾ ഷർട്ടിന്റെ ഉള്ളിൽ കോളേജ് കണ്ട് എഴുന്നേറ്റ് നിന്ന് വീണ്ടും ഉറങ്ങിക്കിടന്ന രോമങ്ങൾ സടകുടഞ്ഞെണീറ്റു.

‘ഹെന്ത്..?’

അടുത്ത ബെഞ്ചിൽ എന്നെത്തന്നെ സാകൂതം നോക്കി പുഞ്ചിരിയോടെ ചോദിക്കുന്ന ആ സുന്ദരിയുടെ മുഖത്തേക്ക് നോക്കിയപ്പോൾ ചങ്കിലൊക്കെ വെള്ളം വറ്റി വരണ്ടു. വരണ്ടുണങ്ങിയ ചുണ്ടുകൾ നാവ് കൊണ്ട് നനച്ച് ഞാൻ പറഞ്ഞു.

‘പെരിന്താറ്റിരി..’

‘ഇതെവിടെയാ പെരിങ്ങാട്ടിരി’ ഇനിയിവൾക്ക് എന്റെ റൂട്ട് മാപ്പ് മുഴുവൻ കൊടുക്കേണ്ടി വരോ പടച്ചോനെ. എന്നാലും വേണ്ടിയില്ല. ഒരു സുന്ദരിയോട് സൊല്ലാൻ കിട്ടിയ ചാൻസല്ലേ. ഉപ്പ അറിയാതിരുന്നാൽ മതി.

‘ഹായ് ബ്രദേഴ്സ്’ ഗാംഭീര്യത്തോടെ ആ ശബ്ദം മുഴങ്ങിയപ്പോൾ ആ നാലു ചുമരുകൾക്കുള്ളിൽ അതുവരെ തേനീച്ച ഇരമ്പും പോലെ സംസാരിച്ച് കൊണ്ടിരിക്കുന്ന ശബ്ദങ്ങൾ പെട്ടന്ന് നിശ്ചലമായി. ഈ സുന്ദരിയോട് സൊല്ലാൻ പറ്റിയ സമയം നശിപ്പിച്ച ആ ശബ്ദത്തിന്റെ ഉടമയെ ഞാൻ നോക്കി. അപ്പോൾ കാല്പാദം മുഴുവൻ മറക്കുന്ന ബെൽബോട്ടൻ പാന്റ്സിട്ട താൻ അല്പം മുൻപ് പുറത്ത് വെച്ച് കണ്ട ഫൈസൽ എന്ന അബ്ദുവിന്റെ സുഹൃത്ത്.

എല്ലാവരോടും പേരും നാടും പറയാൻ പറഞ്ഞ് അയാൾ മുന്നിലെ കസേരയിൽ ഇരുന്ന് ടാബിളിലേക്ക് കാലുകൾ കേറ്റിവെച്ചിരുന്നു.

എല്ലാരും പേരും തങ്ങളുടെ നാടും ഇനിയും ചോദ്യങ്ങൾ ഒഴിവാക്കാനെന്നവണ്ണം ഉപ്പാന്റേയും ഉമ്മാന്റേയും പേരും മുമ്പ് പടിച്ച സ്കൂളും എല്ലാം വിശദമായി പറഞ്ഞ് കൊടുത്തു.

‘’ആ ഉജാല എണീറ്റ് നിൽക്കൂ’ ഈ പെണ്ണുങ്ങൾക്കൊക്കെ ഇടാൻ കണ്ട പേര്. ഉജാല. ആരാ ആ തൂവെള്ള നിറക്കാരി സുന്ദരി എന്ന് പരസ്പരം നോക്കുന്നതിനിടയിൽ എല്ലാവരുടേയും കണ്ണുകൾ എന്റെ തുണിയിലേക്കും കുപ്പായത്തിലേക്കും നീളുന്നു. ചിലരുടെ മുഖത്ത് ചിരി. ചിലരുടെ മുഖത്ത് സഹതാപം. എന്നെയാണോ പടച്ചോനേ ഉജാല എന്ന് വിളിച്ചത്. ഇത്ര നല്ല തുണിയും കുപ്പായവും ഈ ജന്മത്തിനിടക്ക് ഞാൻ ഇട്ടിട്ടില്ല. എന്നിട്ട് പറയുന്നത് കേട്ടില്ലേ.

ഞാൻ അവിടെ തന്നെ ഇരുന്നു. പെട്ടന്ന് അയാൾ കസേരയിൽ നിന്നും ചാടി എണീറ്റ് എന്റെ നേരെ ചീറിയടുത്തു.

‘എന്താ നിന്നോട് എണീക്കാൻ പറഞ്ഞത് കേട്ടില്ലേടാ..’ തൊട്ട് മുമ്പിൽ നിൽക്കുന്നത് എന്നെ ധൈര്യമായി ക്ലാസിൽ കൊണ്ട് ചെന്നാക്കാൻ അബ്ദുവിനോട് പറഞ്ഞ ആൾ തന്നെയാണോ എന്ന് ഒരു സംശയം. അടുത്തിരുന്ന് വീട് ചോദിച്ച സുന്ദരിയുടെ സ്വരം കേട്ട് എണീറ്റ് നിന്നിരുന്ന രോമങ്ങളെല്ലാം പെട്ടന്ന് ചാഞ്ഞുറങ്ങാൻ തുടങ്ങി. സ്വന്തം രോമങ്ങളാണെന്ന് പറഞ്ഞിട്ടെന്താ ഒരു കാര്യത്തിനും കൂടെ നിൽക്കില്ല. കയ്യും കാലുമൊക്കെ തണുത്ത് വിറക്കുന്നു. കണ്ണിൽ ഒരു വല്ലാത്ത ഭീതി. രാവിലെ കോളേജിലേക്ക് വീട്ടിൽ നിന്നും പറഞ്ഞയച്ച ഉപ്പാന്റേയും ഉമ്മാന്റേയും, അനിയന്റേയും, മൂത്തച്ചിയുടേയും, തുണിയലക്കാൻ വന്ന കാളിത്തള്ളയുടേയും എന്നെ കോളേജെന്നാൽ ഒരു സംഭവമാണേന്ന് പറഞ്ഞ് പഠിപ്പിച്ച സുഹൃത്തുക്കളുടേയും എല്ലാം മുഖം ഒരു നിമിഷം കൊണ്ട് മനസ്സിൽ ചടപടാ മിന്നി മറയാൻ തുടങ്ങി. പക്ഷേ എന്തോ അബ്ദുവിന്റെ മുഖം മാത്രം അപ്പോൾ മനസ്സിൽ വന്നില്ല. അല്ലങ്കിലും പണ്ടാരമടങ്ങുന്ന നേരത്ത് ആവശ്യക്കാരെ കിട്ടില്ലല്ലോ.

പെട്ടന്ന് ഞാൻ ബെഞ്ചിൽ നിന്നും താനെ ഉയർന്നു. ഞാൻ അയാളുടെ മുഖത്തേക്ക് ഭയത്തോടെ നോക്കി.

‘മൂത്രപ്പുര എവിടാ’ മൂത്രസഞ്ചികിടന്ന് കനം കൂടുന്നത് അടിവയറ്റിൽ ശരിക്കും അറിയുന്നുണ്ടായിരുന്നു. എന്റെ വാക്ക് കേട്ട് ക്ലാസിൽ ചെറിയൊരു ഇളക്കം. എല്ലാവരുടേയും മുഖത്ത് ചിരി പടരുന്നു. ഞാൻ അതിന് തമാശയൊന്നും പറഞ്ഞില്ലല്ലോ എന്ന് മനസ്സിൽ ചിന്തിക്കുമ്പോൾ വീണ്ടും വന്നു ഫൈസൽ എന്ന രണ്ടാംവർഷക്കാരന്റെ ചോദ്യം.

‘നിനക്ക് മൂത്രം ഒഴിക്കണോ?’

ഹാവൂ ആശ്വാസമായി. അബ്ദുവിനില്ലാത്ത സ്നേഹം ഇവനുണ്ട്. ഞാൻ ഇവനെ വെറുതെ തെറ്റിദ്ധരിച്ചല്ലോ റബ്ബേ. സമാധാനത്തോടെ ഞാൻ മൂളി.

‘ഉം‘

ക്ലാസ് മുറിയിൽ വീണ്ടും ചിരി. എല്ലാവരും എന്നെ നോക്കി ചിരിക്കുന്നു. ഇവരൊന്നും മൂത്രവും മലവും ഒന്നും ഒഴിവാക്കാത്ത കൂട്ടത്തിലാണോ? ഒരു സംശയം.

‘എന്നാൽ ഉജാല വാ.. ഞാൻ കാണിച്ച് തരാം മൂത്രമൊഴിക്കുന്ന സ്ഥലം’

എന്റെ കൈ പിടിച്ച് അയാൾ നടന്നു. ക്ലാസ് മുറിയുടെ വലത്തേ മൂലയിൽ കുട്ടികൾക്ക് അഭിമുഖമായി എന്നെ നിർത്തി. എന്നോട് അവിടെ ഇരിക്കാൻ പറഞ്ഞു. ഞാൻ എന്ത് സംഭവിക്കുന്നു എന്നറിയാതെ അയാളുടെ മുഖത്തേക്ക് വീണ്ടും നോക്കി.

‘ആ മൂലയിലേക്ക് തിരിഞ്ഞ് നിന്ന് ഒഴിക്കെടാ മൂത്രം’ അയാളുടെ അലർച്ച എന്റെ കാതുകളിൽ മുഴങ്ങി. അപ്പോഴാണ് മനസ്സിലായത് ഇതാണ് റാഗിംഗ് എന്ന്. ‘നിന്നെ ആരും റാഗ് ചെയ്തില്ലേ‘ എന്ന പുതിയ കൂട്ടുകാരൻ സതീശൻ ചോദിച്ച് നാവെടുത്തിട്ട് അതിക നേരമായില്ലല്ലോ. വല്ലാത്ത നാവെന്നെ. ചിന്തിച്ചിരിക്കേ എന്റെ കണ്ണുകളിൽ അറിയാതെ നീർപടയാൻ തുടങ്ങി. മുപ്പതോളം വരുന്ന കുട്ടികളുടെ മുന്നിൽ അതും പകുതിയും പെൺകുട്ടികൾ, എന്നോട് മൂത്രമൊഴിക്കാൻ പറയുന്നു. കാലിനിടയിൽ ചൂടുള്ള നനവ് പടരുന്നുണ്ടോ?

‘എന്താടാ പറഞ്ഞാൽ കേൾക്കില്ലേ‘ പറയലും ഒരു ചവിട്ടും എന്റെ തൊണ്ടയിൽ നിന്നും ഒരു നിലവിളി ഉയർന്നതും എന്റെ മൂത്രനാളത്തിലൂടെ അണക്കെട്ടൊഴുകിയെതും ഒരുമിച്ചായിരുന്നു. മുന്നിൽ ഇരിക്കുന്ന കുട്ടികളുടെ മുഖത്ത് വിരിഞ്ഞത് ചിരിയാണോ, സങ്കടമാണോ, സഹതാപമാണോ, ദേഷ്യമാണോ എന്ന് ആലോചിക്കാനൊന്നും അപ്പോൽ മനസ്സിന് സമയം കിട്ടിയില്ല. ഇത്രനേരം പിടിച്ച് നിന്ന മൂത്രശങ്ക എന്റെ പുത്തൻ തുണിയിലൂടെ ആ ക്ലാസ്മുറിയുടെ മൂലയിൽ കുട്ടികൾക്കഭിമുഖമായി ഞാൻ തീർത്തു. തല ഉയർത്താതെ അങ്ങനെ ഒരു പതിനഞ്ച് മിനുട്ടോളം ആ ഇരിപ്പ് തുടർന്നു. എന്ത് ചെയ്യണമെന്നറിയില്ല. ആരും ഒന്നും മിണ്ടുന്നില്ല. ക്ലാസ് മുറിയിൽ ആകെ നിശ്ശബ്ധത. പുറത്ത് ജനൽ പാളികളിലൂടെ, വാതിലിലൂടെ എന്റെ നേരെ നീണ്ടുവന്ന കണ്ണുകൾ ഞാൻ കണ്ടില്ല. നിശ്ശബ്ദനായി കണ്ണുകളിലൂടെ കവിളിലേക്കൊലിച്ചിറങ്ങിയ നീർച്ചാലുകൾ തുടക്കാൻ പോലും കഴിയാതെ ഞാനിരുന്നു. കുറേ കഴിഞ്ഞപ്പോൾ തോളിൽ ഒരു തണുത്ത സ്പർശം. തല ഉയർത്താൻ കഴിയുന്നില്ല.

‘ടാ. എണീക്ക്..’ അബ്ദുവിന്റെ ശബ്ദം കേട്ടതും ചങ്കിൽ വേദനയോടെ പിടിച്ച് നിർത്തിയ കരച്ചിൽ പുറത്ത് ചാടി. കണ്ണിലൂടെ ഒഴുകിയൊലിക്കുന്ന കണ്ണുനീർ മുഖത്ത് നനവ് പടർത്തി.

ആകെ നനഞ്ഞ് കുതിർന്ന ആ മൂലയിൽ നിന്നും പിടിച്ചെഴുന്നേല്പിച്ച് അബ്ദു എന്നെയും കൊണ്ട് പുറത്തേക്ക് നടന്നു. താഴ്ത്തിപ്പിടിച്ച തലയുമായി തിരിഞ്ഞ് നോക്കാതെ അവന്റെ കൂടെ നടക്കുന്നതിനിടയിൽ ഞാൻ ചോദിച്ചു.

‘അപ്പഴേ ഞാൻ നിന്നോട് ചോദിച്ചില്ലേ.. മൂത്രപ്പുര എവിടേന്ന്..’

മൂത്രം നനഞ്ഞ് നാശമായ തുണിയിലേക്കും എന്റെ മുഖത്തേക്കും നോക്കി ഒന്നും പറയാതെ നിന്ന അബ്ദുവിന്റെ മുഖത്ത് അന്ന് നിഴലിച്ചത് ചിരിയായിരുന്നോ സഹതാപമായിരുന്നോ എന്ന് വർഷങ്ങൾക്കിപ്പുറം ഞാനോർത്തെടുക്കുകയാണിപ്പോൾ. ഇന്നും ആ ദിവസത്തിന്റെ ഓർമ്മയിൽ എന്റെ നെഞ്ച് പിടക്കുന്നത് എനിക്ക് അറിയാം. എന്റെ മനസ്സിൽ വെള്ളിടിവെട്ടുന്നത് എനിക്ക് കേൾക്കാം. എന്റെ കണ്ണുകളിൽ ഭയം നിറയുന്നത് ഞാൻ അറിയുന്നു.

2011 മാർച്ച് 5, ശനിയാഴ്‌ച

'കായില്ലാത്തോര്‌ എറച്ചിക്ക്‌ ചെന്ന മാതിരി'

2009 ഒക്റ്റോബർ 17ന്‌ ഓർമ്മപ്പെടുത്തൽ എന്ന ഒരു ബോറൻ പോസ്റ്റിട്ടു ബൂലോഗത്തു നിശബ്ദനായി അലഞ്ഞ്‌ നടക്കുകയായിരുന്നു. എന്തെങ്കിലും കുത്തിക്കുറിച്ച്‌ സൗഹൃദവും പുതിയ ബന്ധങ്ങളും കെട്ടുപ്പിണച്ചു എന്റെ മനസ്സിനെ ആർദ്ദ്രമാക്കിയ ഈ ബൂലോഗത്ത്‌ വീണ്ടും എന്റെ സുഹൃത്തുക്കളോട്‌ സംവദിക്കണമെന്ന് മനസ്സ്‌ മന്ത്രിച്ച്‌ തുടങ്ങിയിട്ട്‌ ഒരുപാട്‌ നാളായി.. ജീവിതം വലിച്ച്‌ നീട്ടുന്ന അനിവാര്യമായ തിരക്കിൽ പെട്ടു പോയി എന്ന് വീമ്പിളക്കി സ്വയം കയ്‌ കഴുകാൻ താൽപര്യം ഇല്ല. അത്‌ കൊണ്ട്‌ തന്നെ മടിപിടിച്ച്‌ കിടന്ന ഈ ഇടവേളയിൽ എന്റെ ബ്ലോഗ്‌ ജീവിതം മൗനമായി ഞാൻ തുടരുന്നുണ്ടായിരുന്നു. 2010 എന്ന എന്റെ സംഭവ ബഹുലമായ വർഷത്തെ എന്നെങ്കിലും ഈ കോളത്തിൽ കുത്തിക്കുറിക്കാൻ കഴിയുമെങ്കിൽ വീർപ്പ്‌ മുട്ടുന്ന എന്റെ മനസ്സിൽ നിന്നും പെയ്തൊഴിയുന്ന ഒരു പേമാരി തന്നെയാകും അത്‌. പക്ഷെ.... പെയ്തൊഴിയാതെ... [തലക്കെട്ട്‌ :) ]

ഒരു ഇടവേളയും ആവശ്യമില്ലാതിരുന്ന കാലത്ത്‌ എന്തിനായിരുന്നു ഒരു മൗനം എന്ന് ആലോചിച്ചിട്ടുണ്ട്‌. ബ്ലോഗ്‌ വായിച്ച്‌ ചിന്തിച്ചും, ചിരിച്ചും, കുളിർത്തും തളിർത്തും, തരിച്ചും, ത്രസിച്ചും തനിച്ച്‌ ബൂലോഗത്തിലൂടെ നടക്കുമ്പോൾ ഒരു കാര്യം തീർച്ചയായിരുന്നു. ഇവരെപ്പോലെ എഴുതാൻ കഴിയുമായിരുന്നെങ്കിൽ എന്റെ ബ്ലോഗ്‌ എപ്പോഴോ പുനർജ്ജനിക്കുമായിരുന്നെന്ന്. ഇപ്പോഴും എഴുതാൻ കഴിഞ്ഞിട്ടല്ല എന്ന് പ്രത്യേകം, വീണ്ടും വീണ്ടും പ്രത്യേകം ഓർമ്മിപ്പിക്കുന്നു. പിന്നെ എന്തിനാണ്‌? എനിക്ക്‌ തന്നെ അറിയില്ല. എപ്പോഴാണ്‌ വീണ്ടും ഈ ബൂലോഗത്ത്‌ സജീവമാകണമെന്ന് മനസ്സിൽ തോന്നിച്ചതെന്ന് അറിയില്ല. പക്ഷെ, തോന്നിത്തുടങ്ങിയിട്ടും എഴുതി പോസ്റ്റാൻ വിഷയമില്ലാഞ്ഞിട്ടോ [?] മടിപിടിച്ചിട്ടോ എഴുതണം എന്ന് വീണ്ടും ആഗ്രഹം തോന്നിയത്‌ ഒരാഴ്ച്ച മുൻപാണ്‌.

കാരണം.......

ഞാൻ ബ്ലോഗ്‌ തുടങ്ങിയതിന്‌ ശേഷം പ്രധാനപ്പെട്ട പല ബ്ലോഗ്‌ മീറ്റുകളും നടക്കുകയുണ്ടായി. ബൂലോഗത്തെ പുലികളായ എഴുത്ത്കാരൊക്കെ പങ്കെടുത്ത ചേറായി മീറ്റും, ഹരീഷിന്റെ പ്രത്യേക ശ്രദ്ധയിൽ വിജയകരമായി നടത്തിയ തൊടുപുഴ മീറ്റും അതിൽ പ്രധാനമാണ്‌. പ്രത്യക്ഷത്തിൽ അതിലൊന്നും പങ്കെടുക്കാൻ കഴിഞ്ഞിട്ടില്ലങ്കിലും ആ മീറ്റുകളുടെ വിജയവും അതിലൂടെ വളർന്ന സൗഹൃദ ബന്ധങ്ങളും അടുത്തറിയാൻ കഴിഞ്ഞിട്ടുണ്ട്‌. തൊടുപുഴ മീറ്റ്‌ വിജയകരമായി ഈറ്റി പോസ്റ്റി ബൂലോഗത്ത്‌ തരംഗം സൃഷ്ടിച്ചപ്പോൾ മനസ്സിൽ കരുത്തിയതായിരുന്നു അടുത്ത ഏതെങ്കിലും ഒരു മീറ്റിൽ ഈറ്റാൻ കിട്ടിയിട്ടില്ലങ്കിലും വേണ്ട ഒരു മീറ്റിലെങ്കിലും പങ്കെടുക്കണമെന്ന്. മുട്ടു വിറക്കുമെങ്കിലും ബൂലോഗ പുലികളെ ഒക്കെ കാണണമെന്ന്. അങ്ങനെയാണ്‌ ഒരുപാട്‌ പുലികൾ പങ്കെടുത്ത ചേറായി മീറ്റ്‌ പ്രക്യാപിക്കപ്പെട്ടത്‌. അന്നും പ്രവാസിയുടെ എടുത്താൽ പൊങ്ങാത്ത പ്രയാസങ്ങൾക്കിടയിൽ ഒരു വലിയ ലക്ഷ്യം പാതി വഴിയിൽ ഉപേക്ഷിച്ച്‌ പതുങ്ങിയിരിക്കാനേ എനിക്ക്‌ കഴിഞ്ഞുള്ളൂ... ഒരു കാര്യം അന്നെനിക്ക്‌ ബോധ്യമായി. മീറ്റ്‌ എന്നെ തേടി വരികയല്ലാതെ ഒരിക്കലും എനിക്ക്‌ ഒരു മീറ്റ്‌ തേടി പോകാൻ കഴിയില്ല എന്ന്.

അങ്ങനെ ഇരിക്കുമ്പോഴാണ്‌....

മലയാളം ബ്ലോഗേഴ്സ്‌ ഗ്രൂപ്‌ [ജിദ്ദ ചാപ്റ്റർ] ബ്ലോഗേഴ്സ്‌ മീറ്റും അനുമോദന സമ്മേളനവും നടത്തുന്നു എന്ന് ഒരു നോട്ടീസ്‌ എന്റെ ഇമെയിലിൽ വരുന്നത്‌. എങ്ങനെയോ വഴി തെറ്റി വന്ന ആ നോട്ടീസ്‌ കണ്ടപ്പോഴേ മനസ്സിൽ തീരുമാനിച്ചുറച്ചു. പോയേ പറ്റൂ... ജിദ്ദയിലെ ബ്ലോഗർമാരെ പലരേയും കാണാം. 2008ൽ ജിദ്ദയിൽ മലയാളം ബ്ലോഗിംഗ്‌ എങ്ങനെ തുടങ്ങാം എന്ന് പരിചയപ്പെടുത്തിക്കൊണ്ട്‌ ജിദ്ദയിലെ ഒരുപാട്‌ ബ്ലോഗേഴ്സിന്‌ പ്രചോദനമായി തുടക്കം കുറിച്ച പല വമ്പന്മാരേയും കാണാലോ. ഇത്ര കാലമായിട്ടും ഇവിടെ ഉള്ള ഒരു ബ്ലോഗ്ഗറേയും ഞാൻ നേരിട്ട്‌ കണ്ടിട്ടില്ല. അത്‌ അവരുടെ കുഴപ്പം അല്ല. മടിപിടിച്ചിരിക്കുന്നത്‌ ഹോബിയായി കാണുന്ന എന്നെ മനസ്സിലാക്കാൻ അവർക്ക്‌ കഴിയട്ടേ.

ഗൾഫിൽ തന്നെ പ്രസിദ്ധമായ ശറഫിയ്യയെന്ന കൊച്ച്‌ പട്ടണത്തിലെ ലക്കി ദർബാർ ഹോട്ടലിന്റെ ഓഡിറ്റേറിയത്തിലേക്കുള്ള വാതിൽ തുറന്ന് കാല്‌ വച്ചപ്പോഴേ മുകളിൽ നിന്നും രണ്ട്‌ പുലികൾ ഇറങ്ങി വരുന്നത്‌ കണ്ടു. സ്റ്റേജിൽ നിന്നും എടുത്താൽ പൊങ്ങാത്ത വാക്കുകൾ കൊണ്ട്‌ ലോക ചരിത്രം പടിപ്പിക്കുന്ന പ്രാസംഗികന്റെ വാക്കുകളെക്കാൾ തന്റെ നേരെ വരുന്ന ആ ബ്ലോഗ്‌ പുലികളുടെ നേരെ ഞാൻ കൈ നീട്ടി. അവർ 'ദെന്താദ്‌, കയ്യോ?' എന്ന് മനസ്സിൽ കരുതിയ പോലെ വേണോ വേണ്ടേ എന്ന നിലക്ക്‌ ഒന്ന് അറച്ച്‌ നിന്നോ? 2 നിമിഷത്തിൽ കൂടുതൽ കൈ നീട്ടിപ്പിടിച്ച്‌ നിൽക്കുന്നത്‌ സുഖകരമല്ലന്ന് തോന്നിയതിനാലാവാം, ഞാൻ പതിയെ കൈ വലിച്ചു. അപ്പോഴതാ, എതിരെ വന്ന ആളുടെ കൈ പാന്റ്സിനെ പോക്കറ്റിൽ നിന്നും പതിയെ പുറത്ത്‌ വരുന്നു. കൈ കണ്ടതും എന്റെ കൈ വീണ്ടും ചാടി വീണു.

"ഹലോ, ഞാൻ നരി."

"ഹേ, നരിയോ?..." അയാൾ ചുറ്റും ഒന്ന് നോക്കിയോ ?

"അതെ, നരിക്കുന്നൻ എന്ന പേരിൽ ബ്ലോഗെഴുതുന്ന ആളാ..."

"ഓ.. ഞാൻ കൊമ്പൻ മൂസ"

അറിയാതെ ആ സുന്ദരനായ ബ്ലോഗറുടെ തലയിലേക്കെന്റെ കണ്ണുകൾ നീണ്ടു. അത്‌ കണ്ടിട്ടാവണം മനോഹരമായ ഒരു ചിരി പാസ്സാക്കി കൊമ്പില്ലാത്ത കൊമ്പൻ മൂസ കൂടുതൽ നോട്ടത്തിന്‌ പിടിതരാതെ പിന്മാറി.

"ഓകെ.. നിങ്ങൾ കേറി ഇരിക്ക്‌.. ഞങ്ങൾ ഇപ്പോൾ വരാം.."

ശരിയെന്ന് പറഞ്ഞ്‌ ഞാൻ പടികൾ കയറി മുകളിലേക്ക്‌ നടന്നു. പേരിടുന്നതിന്‌ മുൻപ്‌ രൂപത്തെ കണ്ണാടിയിൽ നോക്കിയില്ലങ്കിൽ എന്റെയും മൂസയുടെയും ഒക്കെ പോലെ ഇരിക്കും എന്ന് മനസ്സിലായി. ഹല്ലേലും ഒരു പേരിലെന്തിരിക്കുന്നു.

മുകളിലെ ഹാളിലേക്കെത്തുമ്പോഴും സ്റ്റേജിൽ പ്രാസംഗികൻ കത്തിക്കയറുകയാണ്‌. കമ്പ്യൂട്ടർ കണ്ട്‌പിടിക്കുന്നതിനും മുൻപത്തെ ബ്ലോഗിങ്ങിനെക്കുറിച്ചൊക്കെയാ ടിയാൻ കത്തിക്കയറുന്നത്‌.. അതെന്തായാലും നമ്മള്‌ ജനിക്കുന്നതിന്‌ മുൻപത്തെ പരിപാടിയായതോണ്ട്‌ അത്ര താൽപര്യം ഒന്നും തോന്നിയില്ല. അത്‌ കൊണ്ട്‌ തന്നെ, എന്റെ പ്രഥമ ബ്ലോഗ്‌ മീറ്റിൽ നമ്മുടെ തന്നെ ഭാഷയിൽ പറഞ്ഞാൽ 'കായില്ലാത്തോര്‌ എറച്ചിക്ക്‌ ചെന്ന മാതിരി' കോണിപ്പടികയറി ഹാളിലെത്തി മുന്നോട്ടോ പിന്നോട്ടോ എന്നറിയാതെ ഞാൻ നിന്നു.

അപ്പോഴതാ...

സരസമായ ചിരിയോടെ ഒരു യുവ ബ്ലോഗർ. കഴുത്തിൽ ബ്ലോഗ്‌ മീറ്റിന്റെ കയറും തൂക്കി, മനോഹരമായ ചിരിയോടെ സാജു എന്ന് പരിചയപ്പെടുത്തിയ ആ ബ്ലോഗ്ഗർ എന്നോട്‌ കുശലം ചോദിച്ചു. ആദ്യമായി പരിചയപ്പെട്ട ആ നല്ല ബ്ലോഗറുടെ ബ്ലോഗ്‌ അഡ്രസ്സ്‌ എഴുതിയെടുക്കുന്നതിനിടയിൽ എന്റെ ചിതലരിച്ച്‌ തുടങ്ങിയ ബ്ലോഗിനെ കുറിച്ചൊക്കെ ചോദിക്കുന്നുണ്ടായിരുന്നു. തൽക്കാലം ഇടക്ക്‌ നിർത്തിപ്പൂട്ടിയ ബ്ലോഗാണെന്നും ഇനിയും എന്തെങ്കിലും ഒക്കെ കുത്തിക്കുറിക്കണമെന്നും ഒക്കെ പറഞ്ഞ്‌ ഞാനും തടിതപ്പി. അല്ലേലും എന്റെ ബ്ലോഗിന്റെ അവസ്ഥ എനിക്കല്ലേ അറിയൂ..

ഇടക്ക്‌ നമ്മുടെ കൊമ്പൻ വീണ്ടും വന്ന് എന്നോട്‌ ബുക്കിൽ രജിസ്റ്റർ ചെയ്യാൻ പറഞ്ഞു. വലിയ നീല ചട്ടയുള്ള പുസ്ഥകം തുറന്നപ്പോൾ തന്നെ ബ്ലോഗില്ലാത്തതും ഉള്ളതുമായ ലിസ്റ്റിലേക്കൊന്ന് ഓടിച്ച്‌ നോക്കി ഞാനും എഴുതി. എന്തിനോ....

പിന്നെയാണ്‌... ഹെന്റെ റബ്ബേ, ഇതാണോ ബ്ലോഗ്‌ മീറ്റ്‌ എന്ന് തോന്നിപ്പോയ എന്റെ വല്ലാത്ത നിമിഷങ്ങൾ. മുന്നിൽ ഇരിക്കുന്ന കസേരയിൽ മുഖത്തെന്തൊക്കെയോ വല്ലാത്ത ഭാവങ്ങൾ ഒട്ടിച്ച്‌ വെച്ച ഒരുപാട്‌ ബുജികളിരിക്കുന്നു. ഒന്നു ചിരിപ്പിക്കാൻ എന്റെ പോക്കറ്റിൽ 5 പൈസയുടെ തുട്ട്ണ്ടോ എന്ന് നോക്കിപ്പോവുന്ന നിലയിലുള്ള ബോറൻ പരിപാടി. തൊട്ടടുത്തിരിക്കുന്ന കഴുത്തിൽ ബ്ലൊഗ് മീറ്റ് ഡെലിഗേറ്റ്സ്‌ എന്ന് തൂക്കിയ കാർഡുമിട്ടിരിക്കുന്ന രണ്ട്‌ ബ്ലോഗർമാരുടെ മുഖത്തേക്ക്‌ ഞാൻ ഇടക്കിടക്ക്‌ നോക്കിച്ചിരിക്കാൻ ശ്രമിച്ചു.

ഹേയ്‌.. അവർക്കമ്മാതിരി അഹങ്കാരം ഒന്നും ഇല്ലന്ന് എനിക്ക്‌ മനസ്സിലായി. കുറച്ച്‌ നേരം വലത്തേക്കാല്‌ ഇടത്തേ കാലിലേക്കും, പിന്നെ ഇടത്തേക്കാല്‌ വലത്തേക്കാലിലേക്കും, മാറി മാറി കേറ്റിവെച്ച്‌ ഞാനും ഒരു അഹങ്കാരിയെപ്പേലെ അവിടെ ഇരുന്നു. സ്റ്റേജിൽ മാറിമാറി പ്രാസംഗികർ കത്തിക്കയറുമ്പോഴും ഇല്ലാത്ത സമയമുണ്ടാക്കി ഞാൻ പെട്ടു പോയ മഹത്തായൊരു ബ്ലോഗ്‌ മീറ്റിന്റെ അവസ്ഥയെക്കുറിച്ചായിരുന്നു എന്റെ മനസ്സ്‌ നിറയേ. ഇങ്ങനെയാണോ ബ്ലോഗ്‌ മീറ്റ്‌ നടത്താറ്‌. പഴയ പരിചയക്കാരെയല്ലാതെ പുതിയ ബന്ധങ്ങളെ ആരും അന്വേഷിക്കാത്തതെന്തേ? എന്താ ഞാനും ഇങ്ങനെ ഇരിക്കുന്നേ? എന്താ ഞാൻ ആരോടും മിണ്ടാത്തത്‌? ആ ഇരിത്തത്തിനിടയിൽ ഞാൻ സ്റ്റേജിലും സദസ്സിലും ഉപവിഷ്ടരായ മഹാ ബ്ലോഗ്‌ സുഹൃത്തുക്കളുടെ ഇടയിൽ എവിടെയെങ്കിലും കണ്ട്‌ മുട്ടിയ പരിചിത മുഖങ്ങളുണ്ടോ എന്നന്വേഷിച്ച്‌ കണ്ണുകൾ പരതി. മൊബെയിലിൽ ക്യാമറയും ഓണാക്കി ഞാൻ ഇരിപ്പിടത്തിൽ നിന്നും എണീറ്റു.

അപ്പോൾ സ്റ്റേജിൽ ജിദ്ദയിലെ മലയാളം ബ്ലോഗർമാരുടെ എണ്ണത്തിൽ കൈവെക്കുകയായിരുന്നു പ്രാസംഗികൻ. 45ഓളം മലയാളം ബ്ലോഗർമാർ ജിദ്ദയിൽ ഉണ്ടെന്ന് പ്രാസംഗികൻ പറഞ്ഞത്‌ ആ സദസ്സിലെ ഏകദേശകണക്ക്‌ സൂചിപ്പിച്ചതായിരിക്കും എന്ന് എനിക്ക്‌ അപ്പഴേ തോന്നി. ജിദ്ദയിലെ മലയാളികൾക്കിടയിൽ മലയാളം ബ്ലോഗിംഗിന്റെ സാദ്ധ്യതകളെ പരിചയപ്പെടുത്തിയ ബീരാൻ കുട്ടിയും ശഫീക്കും ഒന്നും ഇല്ലാത്ത ആ ബ്ലോഗ്‌ മീറ്റ്‌ ഒരു പാർട്ടി മീറ്റിംഗ്‌ പോലെയേ എനിക്ക്‌ തോന്നിയുള്ളൂ.. അതിനപ്പുറത്തെ ബ്ലോഗ്‌ ബന്ധങ്ങളെ അവിടെ ഞാൻ കണ്ടില്ല. അതിനിടക്ക്‌ ഒരു ബ്ലോഗിണിയുടെ ബ്ലോഗ്‌ പരിചയപ്പെടുത്തിക്കൊണ്ട്‌ ജിദ്ദയിലെ ഏക വനിതാ ബ്ലോഗർ എന്ന് പറഞ്ഞപ്പോൾ സദസ്സിൽ നിന്നും കേട്ടു.. അത്‌ തെറ്റാണ്‌ വേറേയും ഒരാളുണ്ടെന്ന്... ചുണ്ടിൽ വിരിഞ്ഞ ചിരി ഈ വരിയെഴുതുമ്പോഴും അറിയാതെ പൊട്ടിപ്പോകുന്നു. ഫൈസ്ബുക്കിലെ ജിദ്ദാ ബ്ലോഗിൽ രെജിസ്റ്റർ ചെയ്തവരുടെ മാത്രം കണക്കെടുത്ത്‌ ജിദ്ദാ ബ്ലോഗർമാരുതെ എണ്ണം പറഞ്ഞാൽ ........ എനിക്ക്‌ കണക്കറിയില്ലേയ്‌....

പരിചയമുള്ള ഒരു ബ്ലോഗ്‌ മുഖം കണ്ടു, നമ്മുടെ ബഷീർ വള്ളിക്കുന്ന്. അദ്ധ്യേഹത്തിനായിരുന്നു അനുമോദന സമ്മേളനം നടത്തിയത്‌. [അതും പേഴ്സനലായി അറിയാത്ത ആളായതോണ്ട്‌ ഒരു അന്യനെ പോലെ അകലെ നിന്ന് നോക്കി നിൽകാനേ കഴിഞ്ഞുള്ളൂ... എങ്കിലും ആ സ്റ്റേജിൽ നിന്ന് ഒന്ന് ഇറങ്ങീട്ട്‌ വേണ്ടേ... ഈ കൈ വേണോ വേണ്ടേ എന്നറിയാൻ കഴിയൂ..] പിന്നെ ജിദ്ദാ മലയാളി സാമൂഹിക സാഹിത്യ സാംസ്കാരിക വേദികളിലെ നിറസാന്നിധ്യമായ ബ്ലോഗർ കൂടിയായ [ഇപ്പോൾ ഇരുട്ടിലാണ്‌] ഉസ്മാൻ ഇരുമ്പുഴിയേയും... എപ്പോഴും കാണുന്ന ആളായതോണ്ട്‌, ഞങ്ങൾക്ക്‌ പറയാൻ വിഷയം ഒന്നും ഇല്ലാതെയും പോയി...

ബ്ലോഗ് മീറ്റിൽ പങ്കെടുത്തിട്ടില്ലാത്ത വരികളിലൂടെ മാത്രം കണ്ടറിഞ്ഞ എന്റെ ദൃഷ്ടിയിൽ ഈ മീറ്റിനെ വിജയം എന്ന് പറയാൻ എനിക്കാവുന്നില്ല. ജിദ്ദയിലെ വമ്പന്മാരായ കോളമെഴുത്തുകാർ എല്ലാ വ്യാഴാഴ്ചയും മൈക്കിനു മുന്നിൽ ഒത്തുകൂടുന്നപോലെ ഒത്തുകൂടി സദസ്സർക്ക് ആവശ്യമുള്ളതോ ഇല്ലാത്തതോ ആയ ഒരുപാട് വേണ്ടാത്തതും വേണ്ടതും കൂട്ടിക്കലർത്തി സ്പോൺസറുടെ വകയിൽ ഭക്ഷണം കഴിച്ച് പിരിഞ്ഞ ഒരുവ്യാഴാഴ്ചത്തെ പരിപാടി’. അതിനപ്പുറത്ത് അവരുടെ ഭാഷയിൽ പറഞ്ഞാൽ എഡിറ്റിംഗും കട്ടിംഗും കഫീലും ഒന്നുമില്ലാതെ ഡയറിയെഴുതുന്ന ഈ ഡയറിയെഴുത്തുകാരൻ പ്രതീക്ഷിച്ചതൊന്നും അവിടെ കിട്ടിയില്ല.

നരിയെന്തേ, ബ്ലോഗ് മീറ്റിന് പോയപ്പോൾ എന്നെ വിളിക്കാതിരുന്നതെന്ന് പരിഭവം പറഞ്ഞ എന്റെ സുഹൃത്തിനോട് പറയാൻ ഒരുപാട് ന്യായം ഉണ്ടായിരുന്നു ആ പടികൾ ഇറങ്ങി വീട്ടിലേക്ക് വണ്ടി കയറുമ്പോൾ


.

2009 ഒക്‌ടോബർ 17, ശനിയാഴ്‌ച

ഓർമ്മപ്പെടുത്തലുകൾ..

‘’ഹലോനരിയല്ലേ’‘

ഈ ഉശ്ണം പിടിച്ച വെളുപ്പാൻ കാലത്ത് മൊബൈലിൽ വിളിച്ച് മൃഗത്തിന് പേരിടുന്ന കിളിനാദം ആരുടേതെന്ന് ആലോചിച്ചിരിക്കുന്ന്തിനിടയിൽ വീണ്ടും മറുതലക്കൽ നിന്നും ശബദമുണ്ടാക്കി.

‘’ഇത് ഞാനാ ..’‘ ഇടക്ക് വാക്കൊന്ന് മുറിഞ്ഞോ?

കൺപോളകളിലേക്ക് മാറാല പിടിച്ച് കിടന്ന ഉറക്കം തട്ടിയുണർത്തി കാതുകളിൽ മൊബൈൽ അവിശ്വസനീയമായെതെന്തോ മന്ത്രിക്കുന്നു. പണ്ടെങ്ങോ കേട്ട് മറന്ന ശബ്ദം അവ്യക്തതയോടെ ഈ വെളുപ്പിന് തട്ടിയുണർത്തിയപ്പോൾ സ്വപ്നമായിരിക്കും എന്ന് തോന്നി. പക്ഷേ, ജനൽപാളികളിലൂടെ മുഖത്തേക്ക് അരിച്ച് കേറിയ പ്രകാശരശ്മികളുടെ സാന്നിദ്ദ്യത്തിലൂടെ മറുതലക്കൽ നിന്നും അവളുടെ ശബ്ദം വീണ്ടും മുറിഞ്ഞു.

‘’ഹലോ, എന്താ ഒന്നും മിണ്ടാത്തെ, ഞാൻ..’‘

‘’ആദി?.. എവിടെന്നാ വിളിക്കുന്നേ?”

‘‘ഇത്ര പെട്ടന്ന് മറന്നോ.. വെറുതെ നമ്പർ കിട്ടിയപ്പോൾ വിളിച്ചതാ’‘

‘’നീയെതെവിടെയാ..’‘

അക്കോഷ്യമരങ്ങൾക്ക് കീഴെ ചോരവാർന്നൊലിക്കുന്ന മുഖത്തോടെ പൊട്ടിക്കരഞ്ഞ് ഭൂതകാലസ്മൃതിയിലേക്ക് ആരോടും പറയാതെ മറഞ്ഞ് പോയ ഈ ശബ്ദം തനിക്ക് മറക്കാൻ കഴിയുമോ? കയ്യിൽ പറ്റിയ രക്തത്തുള്ളികളുടെ പാപക്കറ ശിരസ്സിലേക്കൊട്ടിച്ച് വെച്ച് ഒരു കലാലയം തന്നെ തള്ളിപ്പറഞ്ഞപ്പോൾ അവളുടെ അശക്തമായ കരച്ചിൽ താൻ വ്യക്തമായി കേട്ടിരുന്നു. പക്ഷേ കോലാഹലങ്ങളിൽ തന്റെ ശബ്ദം മുറിഞ്ഞപ്പോൾ അവ്യക്തമായി മുന്നിലവതരിച്ച രൂപങ്ങളിലൊന്നും അവളുണ്ടായിരുന്നില്ല. ഇന്ന് വർഷങ്ങൾക്കിപ്പുറം തന്റെ പ്രഭാതത്തെ തട്ടിയുണർത്തി അവതരിപ്പിക്കുന്ന ഈ ശബ്ദം അവളുടേത് തന്നെയോ?

‘’എന്താ എണീറ്റില്ലായിരുന്നോ? ശല്യായീ..ല്ലേ?”

‘’ഹെയ്.. സാരല്യ നീയിപ്പോ എവിടെയാ’‘

“ടൌണിൽ, ഈ നമ്പർ കുറേ അന്വേഷണങ്ങൾക്കൊടുവിൽ കിട്ടിയതാ.. ഈ ആഴ്ച നാട്ടിൽ വരും എന്ന് അറിഞ്ഞിരുന്നു. വന്നോന്നറിയാൻ വെറുതെ വിളിച്ച് നോക്കിയതാ..”


‘’എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല ഒന്ന് കാണാൻ പറ്റ്വോ”

“വൈകുന്നേരം കോട്ടക്കുന്നിൽ വരാം’‘

അപ്രതീക്ഷിതമായി തൊട്ടുണർത്തിയ ആ വിളി അവളുടേത് തന്നെയെന്ന് തീർച്ചപ്പെടുത്താൻ കഴിയാതെ കട്ടിലിൽ മലർന്ന് കിടന്നു. നെഞ്ചിലേക്ക് പിണഞ്ഞ് കിടന്ന മോളുടെ കൈ മെല്ലെ എടുത്ത് മാറ്റി കട്ടിലിൽ നിന്നും എണീറ്റു. ഭാര്യ നേരത്തേ എണീറ്റിരിക്കുന്നു. താഴെ അടുക്കളയിൽ നിന്നും പെണ്ണുങ്ങളുടെ കലപില ശബ്ദം. കോണിപ്പടി കേറിവരുന്ന കാലടിശബ്ദം വാതിൽ തുറന്ന് അകത്ത് കിടന്നു. പുലർച്ചെ എണീറ്റ് കുളിച്ച് ഈറനണിഞ്ഞ മുടി വെള്ള തോർത്ത്മുണ്ട് കൊണ്ട് പിന്നിലേക്ക് കെട്ടിയിട്ട് നമ്രമുഖിയായി തൊട്ട് മുന്നിൽ ഭാര്യ നിന്നപ്പോൾ ഒരുപാട് സുന്ദരിയായിരിക്കുന്ന പോലെ തോന്നി.

‘’ആരാ രാവിലെത്തന്നെ ഫോണിൽ?’‘

ആര് വിളിച്ചാൽ ലവൾക്കെന്താന്ന് മനസ്സിൽ തോന്നിയെങ്കിലും ഒരു സുഹൃത്തെന്ന് പറഞ്ഞൊഴിഞ്ഞു.

വൈകുന്നേരം കോട്ടക്കുന്നിന്റെ മുകളിലേക്ക് പടികൾ കയറുമ്പോൾ ആകാക്ഷയായിരുന്നു. ഒരു നോക്ക് കാണാൻ പലപ്രാവശ്യം ആഗ്രഹിച്ചിട്ടുണ്ട്. കോളേജിന്റെ ഇരുണ്ട കോണിൽ അവ്യക്തമായി അവൾ മറഞ്ഞ് പോകുമ്പോൾ തന്റെ ജീവിതത്തിൽ നിന്ന് തന്നെയായിരുന്നു അതെന്ന് മനസ്സിലാക്കാൻ ഒരുപാട് വൈകി. തന്റെ അന്വേഷണങ്ങൾക്കൊന്നും പിടിതരാതെ അവൾ സമർത്ഥമായി ഒഴിഞ്ഞ് മാറിയപ്പൊൾ ഒരിക്കലും ഇങ്ങനെയൊരു വിളി താൻ പ്രതീക്ഷിച്ചിരുന്നില്ല.

വാരാന്ത്യത്തിന്റെ തിരക്ക് കോട്ടക്കുന്നിന്റെ മുകളിൽ ദൃശ്യമായിരുന്നു. സാമാന്യം നല്ല തിരക്കുള്ള ആ ആൾക്കൂട്ടത്തിൽ ഞാനവളുടെ മുഖം അന്വേഷിച്ചു. തന്റെ ഹൃദയഭിത്തികളിൽ കരിങ്കൽ ചീളുകൾകൊണ്ട് കോറിയിട്ട് പോയ അവളുടെ മുഖം ഋതുഭേദങ്ങളിൽ രൂപമാറ്റം ഉണ്ടാക്കിയിരിക്കാം. പക്ഷേ, തിരിച്ചറിയുമായിരിക്കാം. തന്റെ മനസ്സിൽ കിടന്ന് അവൾ ചിരിക്കുന്നു. നുണക്കുഴികൾ വിരിയുന്ന ആ ചിരി ഒരു കാലാന്തരങ്ങൾക്കും മായ്ക്കാൻ കഴിയില്ല. 

പണ്ട് ചിലപ്പോഴൊക്കെ പോയി ഇരിക്കാറുണ്ടായിരുന്ന കോട്ടക്കുന്നിന്റെ പടിഞ്ഞാറേ മൂലയിലെ വയസ്സൻ മരത്തിന്റെ ചുവട്ടിലേക്ക് നടന്നു. ഈ ആൾകൂട്ടത്തിൽ അവൾ തന്നെ പ്രതിക്ഷിച്ച് ഇരിക്കാൻ സാധ്യതയുള്ളത് അവിടെയാണ്. ലക്ഷ്യത്തേക്ക് അടുക്കുന്തോറും മനസ്സ് ചൂട് പിടിക്കാൻ തുടങ്ങി. ഇഷ്ടികകട്ടകൾ പതിച്ച നടപ്പത പടിഞ്ഞാറേ മൂലയിലേക്ക് അനന്തമായി നീളുമ്പോൾ കാലുകൾക്ക് തളർച്ചയോ തിടുക്കമോ എന്നറിയാൻ കഴിയുന്നില്ല. ഉള്ളിൽ ഒരു കോലാഹലം നടക്കുകയാണ്. അടുത്തെത്തുന്തോറും മനസ്സിൽ എന്തെന്നില്ലാത്ത പിരിമുറുക്കം.
എത്തിയപ്പോൾ അവിടെ പണ്ടുണ്ടായിരുന്ന മരമൊന്നും കാണാനില്ലായിരുന്നു. ഒരുപാട് പ്രണയങ്ങൾക്ക് മൂഖസാക്ഷിയായ ആ വൃക്ഷം ഏതെങ്കിലും വീടിന്റെ വാതിൽപൊളിയിൽ അലങ്കാരമായി നിൽ‌പ്പുണ്ടാകും. ഒന്നു രണ്ട് പേർ അങ്ങിങ്ങായി ഇരിക്കുന്നുണ്ട്. അവരിലൊന്നും താൻ തേടിവന്നവൾ ഇല്ലന്ന് എനിക്ക് മനസ്സിലായി. ഇവളിതെവിടെ പോയി. സാധാരണ എപ്പോഴും താനായിരുന്നു വൈകി എത്തുന്നത്. വരുമെന്ന് വർഷങ്ങൾക്ക് ശേഷം മൊബൈലിലൂടെ വിളിച്ച് പറഞ്ഞിട്ട് പറ്റിക്കുമെന്ന് വിശ്വസിക്കാൻ തോന്നുന്നില്ല. ഇനി തങ്ങളുടെ ബന്ധം അറിയാമായിരുന്ന ആരെങ്കിലും താൻ വന്നതറിഞ്ഞ് വിളിച്ച് പറ്റിച്ചതാകുമോ?


പെട്ടന്നാണ് കണ്ണുകൾ ഒരു ചുവന്ന പേപ്പർ കഷ്ണത്തിൽ ഉടക്കിയത്. ആളൊഴിഞ്ഞ ഒരു മൂലയിൽ ആരും പെട്ടന്ന് ശ്രദ്ധിക്കാത്ത രീതിയിൽ കുത്തനെ നിൽക്കുന്ന ഒരു പാറക്കല്ലിന്റെ വശത്ത് പാറിപ്പോകാതിരിക്കാനായി ചെറിയ കല്ല് വെച്ച് നിർത്തിയ ഒരു ചുവന്ന പേപ്പർകഷ്ണം. അടുത്ത് ചെന്ന് അത് തുറന്ന് നോക്കി. പണ്ട് എന്റെ ഉറക്കം വരാത്ത രാത്രികൾക്ക് കാവൽകിടന്ന നനുത്ത അക്ഷരക്കൂട്ടങ്ങൾ. ‘‘ഇപ്പോഴും നേരത്തെയെത്താൻ പഠിച്ചില്ല അല്ലേ.. അല്പം ദൃതിയുണ്ട്.. വീണ്ടും വിളിക്കാം.. എന്നെ വിളിക്കരുത്..’‘


കൈവെള്ളയിൽ കിടന്ന് ആ ചുവന്ന പേപ്പർകഷ്ണം കിടന്ന് വിറക്കുന്നതിനിടയിലും ആൾക്കൂട്ടത്തിലേക്ക് എന്റെ കണ്ണുകൾ പാഞ്ഞു. ഒരിക്കലെങ്കിലും ഒരു നോക്ക് കണ്ടിരുന്നെങ്കിൽ എന്ന് ഞാനും ആശിച്ചു. പക്ഷേ...അവളെവിടെ? ഇനി ഇത് വേറെ ആരെങ്കിലും ആർക്കോ വേണ്ടി എഴുതി വെച്ചതാകുമൊ? ഇനി അവൾ തന്നെയാണെങ്കിൽ എന്തിനാണ് വെറുതെ എന്നെ വിളിച്ച് ഓർമ്മിപ്പിച്ചത്? എന്തിന് ഇവിടെ വരെ വന്ന് ഈ കത്തെഴുതി തനിക്ക് മുഖം തരാതെ കാണാമറയത്തിരിക്കണം. മോബൈലെടുത്ത് രാവിലെ വിളിച്ച നമ്പറിലേക്ക് ഡയൽ ചെയ്യാൻ  തോന്നിയെങ്കിലും വേണ്ടന്ന് വെച്ചു.

ഭൂതകാലത്തിന്റെ ഓർമ്മകളിലേക്ക് തന്നെ അപ്രതീക്ഷിതമായി തൊട്ടുണർത്തിയ ഒരു സ്വപ്നമായി ഇതവിടെ കിടക്കട്ടേ. അതോ ഇതൊരു സ്വപ്നം തന്നെയായിരുന്നോ. ഇനിയൊരിക്കലെങ്കിലും ഒരു വിളി പക്ഷേ താൻ പ്രതീക്ഷിക്കുന്നില്ല. ചുവന്ന പേപ്പർകഷ്ണം പാന്റ്സിന്റെ പോക്കറ്റിലേക്ക് തിരുകി കോട്ടക്കുന്നിന്റെ ചവിട്ടുപടികൾ ഇറങ്ങി. 


താഴെ നഗരത്തിന്റെ മുകളിലേക്ക് നിയോൺ ബൾബുകൾ പ്രകാശം ചൊരിയാൻ തുടങ്ങിയിരുന്നു. 


നഗര മധ്യത്തിൽ നിന്നും നട്ടിലൂടെ പോകുന്ന ചെറിയ പുട്ടും കുറ്റി പോലത്തെ ബസ്സിലേക്ക് കേരി സീറ്റ് പിടിച്ചിരുന്ന് പുറത്തെ നഗരക്കാഴ്ചകളിലേക്ക് നോക്കിയിരുന്നു. റോഡിൽ വാഹനങ്ങളിലേക്ക് ദൈന്യതയോടെ നോക്കി ആരുടെയെങ്കിലും ദയാവായ്പിനായി കൈനീട്ടുന്ന ഒരു കറുത്ത മൂക്കൊലിക്കുന്ന പെൺകുട്ടിയുടെ കയ്യിലേക്ക് പോക്കറ്റിലുണ്ടായിരുന്ന ചില്ലറ എടുത്തിട്ടു. അവൾ ചില്ലറയിലേക്കും എന്റെ മുഖത്തെക്കും ഒന്ന് നോക്കിയിട്ട് അടുത്ത ആളുടെ നേരെ കൈനീട്ടിക്കൊണ്ട് നഗരത്തിന്റെ നിഗൂഢതയിലേക്ക് നടന്ന് നീങ്ങി. പാന്റ്സിന്റെ പൊക്കറ്റിൽ നിന്നും മൊബൈൽ ശബ്ദമുണ്ടാക്കി. ആകാംക്ഷയോടെ എടുത്ത് നോക്കുമ്പോൾ മറു തലക്കൽ പരിഭവങ്ങളുമായി ഭാര്യ. 

‘നിങ്ങളിതെവിടേയാ..? എത്ര നേരായി പോയിട്ട്? ‘

‘ഞാനിതാ വരുന്നു... എന്തെങ്കിലും വേണോ?

‘ഒന്നും വേണ്ട....മോള് കോട്ടക്കുന്നിൽ പോകണം എന്ന് പറഞ്ഞിരുന്നില്ലേ... അവൾ നിങ്ങളോട് പിണങ്ങിയിരിക്ക്യാ..‘

ആ ചുവന്ന പേപ്പർകഷ്ണം പുറത്തെടുത്ത് ആ വരികളിലൂടെ വീണ്ടും കണ്ണുകൾ പായിച്ചു. അപ്പോൾ പക്ഷേ, ആ എഴുത്തിനോടും അത് എഴുതിയവളോടും ഒരു തരം നീരസമായിരുന്നു. ഒരു തരം അവജ്ഞയോടെ ഞാൻ പല്ലിറുമ്മി. പുറത്തെ ചവറ്റ്കൂനയിരിലേക്ക് പേപ്പർകഷ്ണം ചുരുട്ടിയെറിഞ്ഞു. ആ ചുവപ്പ് നിറം കൂനയിൽ വേറിട്ട് കണ്ണുകളിലേക്ക് തറക്കുന്നു. തന്റെ നെഞ്ചിൽ നിന്നും ഒലിച്ചിറങ്ങിയ രക്തം കണക്കേ, അത് ആ ചവറ്റ് കൂനയിലൂടെ റോഡിലേക്ക് അരിച്ചിറങ്ങുന്ന പോലെ. പിൻസീറ്റിലേക്ക് ചാരിയിരുന്ന് കണ്ണുകൾ അടച്ചു. ബസ്സ് നീങ്ങി തുടങ്ങിയിരുന്നു.

2009 ഒക്‌ടോബർ 4, ഞായറാഴ്‌ച

ആദരാഞ്ജലികള്‍



അറിയാതെ പൊഴിഞ്ഞ് പോയ കണ്ണൂ നീർ തുള്ളിപോലെ..
നീ യാത്രയായി എന്ന് ഞാൻ അറിയുന്നു..

ആദ്യമായി നിന്റെ ബ്ലോഗിലേക്ക് ഇത്ര സങ്കടത്തോടെ
എന്നെ നീ ക്ഷണിച്ചതെന്തിനാ സഹോദരാ..
നീ വരുമെന്ന് ഞാൻ ഉറച്ച് വിശ്വസിച്ചിരുന്നു.
ഈ ബൂലോഗം മുഴുവൻ നിനക്കായി പ്രാർത്ഥിച്ചിട്ടും,
ഇത്രയും രോദനങ്ങൾ നിനക്കായി ഉയർന്നിട്ടും..
ഞങ്ങളെ എല്ലാവരേയും ആ കണ്ണീ‍രിലാഴ്ത്തി,

നീ യാത്രയായല്ലോ സഹോദരാ..
നീ ഞങ്ങളിൽ ഉപേക്ഷിച്ച് പോയ നിന്റെ വരികളിലൂടെ
ഇനി ഞാൻ നിന്നെ കാണാം.
ഒരിക്കലും കണ്ടിട്ടില്ലാത്ത,
ഇനിയൊരിക്കലും കാണില്ലാത്ത നിന്നെ ഞാൻ ഒരുപാട് സ്നേഹിക്കുന്നു.
ഒന്ന് പരിചയപ്പെടാനെങ്കിലും നീ വരുമെന്ന് ഞാൻ കരുതി. പക്ഷെ,......

ആദരാഞ്ജലികളോടെ..
നരി

മലയാളം ന്യൂസിൽ വന്ന വാർത്തയും, സുനിൽ കൃഷ്ണന്റെ വിശദമായ റിപ്പോർട്ടും താഴെ:





----------------------------------

2009 സെപ്റ്റംബർ 1, ചൊവ്വാഴ്ച

മധുരനൊമ്പരം


കരിഞ്ഞുണങ്ങിയയെൻ സ്വപ്ന വീഥിയിൽ ഇനിയുമൊരു
മധുരനൊമ്പരമാവാൻ..
എൻ ഹ്രദയ താളം ഇനിയും മുറുക്കാൻ...
ഇലപൊഴിഞ്ഞ് ശിഖിരങ്ങളുണങ്ങിത്തുടങ്ങിയ
ഈ വൃക്ഷത്തിന് കീഴിലിനിയും നീ തണൽ തേടുന്നുവോ?

ഈ വീതിയിൽ ഒരു മന്ദമാരുതനായി
ഒഴുകിയണഞ്ഞതെന്തിനെൻ സഖീ?
എന്റെ മനോഹര മധുര നൊമ്പരമേ
നീ നൽകിയ നിമിഷങ്ങളുടെ നിർവൃതിയിൽ
ഞാൻ ദിനങ്ങളെണ്ണുകയാണ്...
നീ ഏകിയ കിനാവിൽ ഞാൻ അലിഞ്ഞില്ലാതാവുകയാണ്.
സ്വയം ഉരുകി വെളിച്ചം പകരുന്നൊരു മെഴുകുതിരിയായി
നീ എന്നിൽ അലിഞ്ഞില്ലാതാവില്ലൊരിക്കലും..
എന്നിൽ മൌനമായി ഒലിച്ചിറങ്ങിയ നിന്റെ ഓർമ്മകൾ
മായാതെ മങ്ങാതെ ഒരിക്കലും മരിക്കാതെ
ഹൃദയാന്തരങ്ങളിൽ സൂക്ഷിക്കും
വിജനമായ ഈ വഴിയിൽ
ഒരു യാത്രികൻ വരുന്നതും കാത്ത്കിടന്ന
ഇലകൾ കരിഞ്ഞ ഈ ശിഖിരങ്ങൾക്ക് കീഴെ
ഒരു കുളിർകാറ്റായി മന്ദഹാസമായി വന്നണഞ്ഞ സ്വപ്നമേ
ഒരു മധുര നൊമ്പരമായി നീ എന്നിൽ തണൽ തേടുമ്പോൾ
ആശ്വാസമായി മനസ്സ് നിറയുന്നുണ്ട്
വാക്കുകൾക്കായി കാതുകൾ കൂർപ്പിക്കാറുണ്ട്
ഒരു നോക്കിനായി നയനങ്ങൾ തുടിക്കാറുണ്ട്
ഒരു സ്നേഹ ലാളനക്കായി മനം തേടാറുണ്ട്
ഒരു ചുംബനത്തിനായി അധരം വിറക്കാറുണ്ട്
എന്റെ മധുരനൊമ്പരമേ
കാണണം
കേൾക്കണം
നിന്നിലലിഞ്ഞ് നിൽക്കണം.

 ***

2009 ജൂലൈ 29, ബുധനാഴ്‌ച

സാമ്പത്തിക മാന്ദ്യം

ആഗോള സാമ്പത്തിക മാന്ദ്യം നമ്മെയൊക്കെ പരസ്യമായും പരോക്ഷമായും തട്ടിയും മുട്ടിയുമൊക്കെ ബുദ്ധിമുട്ടിക്കാൻ തുടങ്ങിയിരിക്കുന്നു. മണൽകാറ്റിന്റെ അസഹിഷ്ണുതയിലും ഇയർന്ന ജീവിതം സ്വപ്നം കണ്ട് പറന്നുയർന്നവർക്ക് അപ്രതീക്ഷിതമായി വന്ന് ചേർന്ന ഈ മാന്ദ്യം റസിഷെനെന്നും ക്രൈസിസെന്നും പല പേരിട്ടും വിളിക്കുമ്പോഴും തങ്ങളുടെ നിറമുള്ള സ്വപ്നങ്ങളിലേക്ക് കരിനിഴലായി മാറിയിരിക്കുന്നു. ഒരുപക്ഷേ മലയാളികൾ വളരെ അധികം ഈ മാന്ദ്യത്തിന്റെ പിടിയിൽ വെറുകയ്യോടെ വിലപിക്കുന്നുണ്ടാവണം. ഒരു ദിനത്തിൽ എച്ചാറിന്റെ അപ്രതീക്ഷിതമായ ഒരു വിളിയും അയാളുടെ കയ്യിൽ നിന്നും ഏറ്റുവാങ്ങേണ്ട ഡിസ്മിഷൽ ലെറ്റെറും നെഞ്ചിടിപ്പോടെ കാത്തിരിക്കുന്ന ഒരുപാട് പേർ ഇന്ന് ഗൾഫ് നാടുകളിൽ ഉണ്ട്. പറഞ്ഞ് വന്നത് ഇതൊന്നും അല്ല. സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയിൽ പെട്ട് കമ്പനിയിൽ നിന്നും പുറത്താക്കപ്പെട്ട ഒരു സുഹൃത്ത് എന്നോട് പറഞ്ഞ ഒരു അനുഭവം ആണ് ഈ പോസ്റ്റിനാധാരം.


മ്പനിയിൽ അടുത്ത മാസം മുതൽ ജോലിയില്ലെന്ന നോട്ടീസിലേക്കും തന്റെ വളരെ ശോഷിച്ച അക്കൌണ്ട് സ്റ്റേറ്റ്മെന്റിലേക്കും വേദനയോടെ നോക്കി വിഷമിച്ചിരിക്കുകയായിരുന്നു ഹമീദ്. വലിയ സമ്പാദ്യങ്ങളൊന്നും ഈ പ്രവാസ ജീവിതം സമ്മാനിച്ചിട്ടില്ലാത്ത തനിക്ക് നാട്ടിലേക്കൊരു മടങ്ങി പോക്ക് ചിന്തിക്കാൻ കഴിയില്ല. ഇവിടെ നിൽക്കണമെങ്കിൽ തന്നെ ഒരു ജോലി കിട്ടുന്നത് വരെ റൂമിനും ഭക്ഷണത്തിനും വരെ കാശ് തികയാത്ത അവസ്ഥ. ചിന്തിച്ചിരിക്കുമ്പോഴാണ് തലയിലൊരു ബൾബ് കത്തിയത്. റൂമിൽ അവശേഷിക്കുന്ന എല്ലാ ഉപകരണങ്ങളും ഫർണിച്ചറുകളും വിറ്റ് കാശാക്കുക. തൽക്കാലത്തെ സാമ്പത്തിക മാന്ദ്യം അത് കൊണ്ട് പരിഹരിക്കാം. കഴിഞ്ഞ വർഷം കുടുംബത്തെ നാട്ടിലാക്കിയപ്പോൾ വിൽക്കാതെ വച്ച ഈ ഫർണിച്ചറുകൾ ഏതായാലും നല്ലവിലക്ക് വിൽക്കാനാകും. അങ്ങനെ ഹമീദും സുഹൃത്തും നാട്ടുകാരനുമായ അജയനും കൂടി കച്ചവടത്തിന്റെ ആദ്യപടിയെന്നോണം ഒരു അലമാരയുമായി പ്രശസ്തമാ‍യ ഹരാജിലേക്ക് [പഴയ സാധനങ്ങൾ വിൽക്കുകയും വാങ്ങുകയും ചെയ്യുന്ന വലിയ മാർക്കറ്റ്] 50 റിയാൽ നിരക്കിൽ ഒരു വണ്ടിക്കാരനെ പറഞ്ഞുറപ്പിച്ച് കൊണ്ട് പോയി.

‘എടാ..വണ്ടിക്ക് 50 റിയാൽ കൊടുത്താലെന്താ? ഈ അലമാരക്ക് ഒരു 300 റിയാലെങ്കിലും കിട്ടാതിരിക്കില്ല. അല്ലേ?‘ ആഗോളസാമ്പത്തിക മാന്ദ്യത്തെ തറപറ്റിച്ച് അഗോളാടിസ്ഥാനത്തിൽ തന്റെ സന്തത സഹജാരിയായിരുന്ന അലമാരകൊണ്ട് വളരാൻ പോകുന്ന ബിസിനസ്സ് സാമ്രാജ്യം സ്വപ്നം കാണുകയായിരുന്നു ഹമീദ്.

ഓഫീസിലെ സഹപ്രവർത്തകനായ തമിഴ്നാട്കാരൻ മണിയൻ 100 റിയാലിന് ചോദിച്ചതാണ്. താൻ വർഷങ്ങളോളം ഉപയോഗിച്ച തന്റെ സ്നേഹനിധിയായ അലമാരയെ വെറും നൂറ് രൂപക്ക് നൽകാൻ ഹമീദിന് മനസ്സുണ്ടായിരുന്നില്ല.

‘അല്ലാതെ പിന്നെ, ഇതിന് 300 കുറഞ്ഞൊരു സംഖ്യക്കും കൊടുക്കേണ്ടി വരില്ല.’

300ൽ നിന്ന് 50 കുറച്ചാൽ 250. എന്തായാലും ഒരു മാസത്തെ മെസ്സിന്റെ ചിലവെങ്കിലും ഇങ്ങ് പോരും. ബാക്കിയുള്ളത് കൂടി വിറ്റ് ഒരുപാട് പരിപാടികൾ ഹമീദ് മനസ്സിൽ കൂട്ടിയും ഗണിച്ചും ഇരുന്നു. ഒരിക്കൽ പോലും കിഴിക്കാതെ.

അങ്ങനെ 50 റിയാലിന് പറഞ്ഞുറപ്പിച്ച വണ്ടി സുഹൃത്തുക്കളേയും അലമാരയേയും കൊണ്ട് ഹരാജിന്റെ തിരക്കിലെത്തി. ഹമീദ് വണ്ടിയിൽ നിന്നിറങ്ങി അലമാരകളും മറ്റ് ഫർണിച്ചറുകളും വിൽക്കുന്ന ഒരു ആളുടെ അടുത്തെത്തി ഒരു അലമാര മുതലാളിയെ പോലെ നിന്നു. [അല്ലങ്കിൽ തന്റെ ചിന്താമണ്ഡലത്തിൽ വളർന്ന് പന്തലിച്ച ഒരു വൻ ബിസിനസ്സ് രാജാവിനെ പോലെ]. ബംഗാളിയായ കച്ചവടക്കാരന്റെ മുന്നിൽ അല്പം ഗർവ്വോടെ നിന്ന് അലമാര വിൽക്കാനുണ്ടെന്ന് പറഞ്ഞു. ഒറ്റനിൽ‌പ്പിൽ വണ്ടിയിൽ പിടിച്ച് വരിഞ്ഞ് കെട്ടിയ അലമാരിയിലേക്കും ഹമീദിന്റെ മുഖത്തേക്കും നോക്കി ബംഗാളി മൊഴിഞ്ഞു.

‘കിത്-നാ ഹെ?.‘

‘യാർ 300റിയാൽ ദേതോ. ബഹുത് അച്ചാഹെ. മേം 6 മൈനാകേ പെഹലെ ലായാ..’ ഹമീദ് അറിയുന്ന ഹിന്ദിയിൽ അടിച്ച് കാച്ചി.

‘300 റിയാൽ…? ഇസ് സെ അച്ചാ ചീസ് ആപ്കോ 200 കോ ചാഹിയേ?“

‘200 റിയാലിന് നിന്റെ അടുത്തുന്ന് അലമാറ വാങ്ങാനായിരുന്നെങ്കിൽ ഇതും വലിച്ച്കെട്ടി വരേണ്ടിയിരുന്നില്ലല്ലോ.’ ബംഗാളിയുടെ തിരിച്ചുള്ള ചോദ്യം ഹമീദിന് പിടിച്ചില്ലങ്കിലും മനസ്സിൽ പിറുപിറുത്തു.

‘തോ.. ആപ് കിത്-നാ ദേഗാ? ആദ്യ കച്ചവടക്കാരന്റെ കയ്യിൽ നിന്നും ഒരു റേറ്റ് ഐഡിയ കിട്ടാനെന്നവണ്ണം ഹമീദ് ചോദിച്ചു.

‘ഹം 40 റിയാൽ ദേഗാ..’

ഹമീദിന്റെ സർവ്വ ഇത്സാഹവും അതോടെ പൊയി. കാറ്റ് പോയ ബലൂൺ പൊലെ ഹമീദ് ദീർഘനിശ്വാസം വിട്ടു. ഒരു നിമിഷം താൻ സ്വപ്നം കണ്ട സാമ്രാജ്യം തകർന്നടിയുന്നു. അതും വെറും ഒരു ബംഗാളിക്ക് മുമ്പിൽ.

‘ജ്ജ് പൊടാ.. ഈ ബല്യ മാർക്കറ്റില് ജ്ജ് ഒറ്റക്കൊള്ളൂ.. 40 റിയാലേയ്.. ഓന്റെ $*&^‘ ഹമീദ് തന്റെ സ്വതസിദ്ധമായ ഭാഷയിൽ പിറുപിറുത്ത് കൊണ്ട് വണ്ടിയിൽ കേറി. അല്ലങ്കിലും പിറുപിറുക്കൽ സ്വന്തം ഭാഷയിലേ വരൂ.

വീണ്ടും രണ്ട് മൂന്ന് സ്ഥലത്ത് വണ്ടിയിൽ തന്നെ കൊണ്ട് പോയി കാണിച്ചെങ്കിലും വർഷങ്ങളോളം തന്റെ വസ്ത്രങ്ങൾ ചുളിവ് വീഴാതെ തൂക്കിയിട്ട, തന്റെ പുസ്ഥകങ്ങളും കുറിപ്പുകളും ചിതലരിക്കാതെ സൂക്ഷിച്ച ഈ അലമാരയെ ആരും ഗൌനിക്കുന്നില്ലല്ലോ എന്ന് വേദനയോടെ മനസ്സിലാക്കിയ ഹമീദിന്റെ സർവ്വ ഉത്സാഹവും അതോടെ നഷ്ടപ്പെട്ടിരുന്നു. ആ മണിയൻ 100 രൂപക്ക് ചോദിച്ചപ്പോൾ കൊടുത്താൽ മതിയായിരുന്നു.

പാക്കിസ്ഥാനിയായ ഡ്രൈവർ അതിനിടയിൽ മുറുമുറുപ്പ് തുടങ്ങിയിരുന്നു.

‘ഭായി.. എനിക്ക് പോണം. ഹരാജ് വരേയേ നമ്മൾ ഏറ്റിട്ടുള്ളൂ. ഇങ്ങനെ തിരഞ്ഞ് നടന്നാൽ കാശ് കൂടും‘

പാക്കിസ്ഥാനി പറഞ്ഞതിന്റെ പ്രസക്തഭാഗങ്ങൾ ഹമീദിന് മനസ്സിലായി.

‘ഹമീദേ ഒരു ഇന്ത്യാപാക് യുദ്ധം ഉണ്ടാകുന്നതിനെക്കാളും നമുക്ക് നല്ലത് ഇതിവിടെ ഇറക്കി വെക്കുന്നതാ. എന്നിട്ട് നമുക്കങ്ങ് കച്ചവടം നടത്താം’

സുഹൃത്ത് അജയന്റെ വാക്കുകൾ ശരിയാണെന്ന് ഹമീദിനും തോന്നി. എന്നാലും ഒരു ഇത്… കമ്പനിയിൽ നിന്ന് പിരിച്ച് വിട്ടെങ്കിലും തന്റെ ഗ്ലാമർനഷ്ടപ്പെടുത്തി ഈ ഹരാജില് ഒരു അലമാരയും പിടിച്ച് കച്ചവടം നടത്തുന്നത് ആരെങ്കിലും കണ്ടാൽ മോശമല്ലേ. പണ്ടാരടങ്ങാനായി ഏതെങ്കിലും അലവലാതി നാട്ടുകാരൻ എങ്ങാനും ഇത് വഴി വന്നാൽ ശരിക്കും താനാണ് അലവലാതിയെന്ന് നാട്ടില് പാട്ടാവില്ലേ. ഇങ്ങനെയൊക്കെ ആണേലും ഈ പച്ചകളെ വെറുപ്പിക്കുന്നത് അത്ര രസമുള്ള കാര്യമല്ല. പച്ചകൾക്ക് ദേഷ്യം കേറിയാ പിന്നെ വല്യ ബുദ്ധിമുട്ടാ. ഏത് അരസികനാണോ അവോ ഇവരെ പച്ചയെന്ന് വിളിച്ച് തുടങ്ങിയത്. പച്ചക്ക് പകരം ചുകപ്പ് എന്നായിരിക്കും കൂടുതൽ നന്നാകുക. പച്ചാന്ന് വിളിക്കുന്ന സുഖം ചുകപ്പേന്ന് വിളിക്കുമ്പോൾ കിട്ടില്ലല്ലോ. എന്നാലും ചോപ്പോന്ന് വിളിച്ചൂടായിരുന്നോ. ഈ ഹലാക്കിങ്ങളെ കയ്യിന്നൊന്ന് കിട്ടിയാ പിന്നെ മയ്യത്തായത് തന്നെ. ഇപ്പോ കമ്പനീന്നേ പൊറത്താക്കീട്ടൊള്ളൂ. ഇവന്റെ അടി കൊണ്ടാ ഈ ഭൂമീന്ന് തന്നെ ഡിസ്മിസാകും.

അങ്ങനെ രണ്ടും കല്പിച്ച് തന്റെ വൈറ്റ് കോളർ തൽക്കാലം തിരച്ച് വെച്ച് അലമാര ഇറക്കി റോഡരികിൽ വെച്ചു. പാക്കിസ്ഥാനി ഡ്രൈവർക്ക് 50 റിയാൽ വെച്ച് നീട്ടി. പക്ഷേ അയാൾക്ക് അത് പോരായിരുന്നു. 10 റിയാൽ കൂടി അധികം വേണമെന്ന് ശഠിച്ച പച്ചയോട് ഒരു മൽ‌പ്പിടുത്തത്തിന് നിൽക്കുന്നത് പന്തിയല്ലന്ന് അറിയാവുന്നത് കൊണ്ട് ‘ജ്ജ് കൊണ്ടോയി പുഴുങ്ങി തിന്നെട പന്നീ’ എന്ന് തന്റെ സ്വന്തം മലയാളത്തിൽ പുഞ്ചിരിയോടെ പറഞ്ഞ് ഹമീദ് 10 റിയാൽകൂടി പാക്കിസ്ഥാനിക്ക് കൊടുത്തു.

എന്തൊ നല്ലകാര്യം പറയുകയാണെന്ന് തെറ്റിദ്ധരിച്ച പാക്കിസ്ഥാനി നന്ദി പറഞ്ഞ് മടങ്ങി.

നിലത്ത് ഇറക്കി വെച്ച അലമാരയേയും നോക്കി ഹമീദും അജയനും പരസ്പരം മുഖത്തോട് മുഖം നോക്കി നിന്നു.

ഇത്പ്പോ എന്ത് ചെയ്യും. 300 റിയാൽ പ്രതീക്ഷിച്ച് 60 റിയാലിന് വണ്ടി പിടിച്ച് ഇവിടം വരെ കൊണ്ട് വന്നിട്ട് വണ്ടിക്കൂലി പോലും കിട്ടിയില്ലല്ലോ എന്ന് വ്യാകുലപ്പെട്ട് നിൽക്കുന്നതിനിടയിൽ റോഡിൽ നിന്ന് പൊട്ടിമുളച്ചപൊലെ അതാ ഒരു മലയാളി. അല്ലെങ്കിലും കല്ലിനടിയിലും തൂണിലും ശൂന്യാകാശത്തും ചന്ദ്രനിലും ആന്റ്റാർട്ടിക്കയിലും ഒരുപോലെ കാണുന്ന ഒരേ ഒരു ജീവിയാണല്ലോ മലയാളി.

‘ഇത് കൊടുക്കാനാണോ?‘

‘അതേ’ അല്പം ഗൌരവം നടിച്ച് ഹമീദ് മറുപടിയിട്ടു.

‘എത്രയാ? ഇത് പഴങ്ങിയിരിക്കുന്നല്ലോ’

പുഴുങ്ങി തിന്നാനൊന്നും അല്ലല്ലോ എന്ന് മനസ്സിൽ പറഞ്ഞെങ്കിലും അജയൻ വിട്ടില്ല.

‘ഹെയ്, 6 മാസം മുമ്പ് വാങ്ങിച്ചതാ… അവിടെ 250 റിയാൽ ആ ബംഗാളി പറഞ്ഞു. ഒരു 300 എങ്കിലും കിട്ടിയാൽ കൊടുക്കാമെന്ന് കരുതി നിൽക്കുകയാ’

അജയന്റെ കച്ചവട ബുദ്ധിയിൽ ഹമീദിന് അസൂയ തോന്നി. ലവൻ പറയുന്നതിന് മുമ്പ് ഞാനെങ്ങാനും വായ തുറന്നിരുന്നെങ്കിൽ ആലോചിക്കാനേ വയ്യ. എന്നാലും ആ പഹയന് ഒരു 500 പറഞ്ഞൂടായിരുന്നോ..

‘ഇതിനോ? ആ ബംഗാളിക്ക് തന്നെ കൊടുക്കുന്നതാ നല്ലത്’

ആ മലയാളിയുടെ പരിഹാസത്തിലുള്ള വാക്കുകൾ ഹമീദിന് ഇഷ്ടപ്പെട്ടില്ലങ്കിലും മുഖത്ത് പുഞ്ചിരി വരുത്തി പറഞ്ഞു.

‘ഹെയ്, അങ്ങനെയല്ല ആ വിലക്ക് നിങ്ങൾക്ക് വേണങ്കിൽ എടുത്തോളൂ… ഒരു ബംഗാളിക്ക് കൊടുക്കുന്നതിനേക്കാളും നല്ലതല്ലേ നമ്മൾ മലയാളിക്ക് വില കുറച്ച് കൊടുക്കുന്നത്’

‘വേണ്ട മാഷേ.. നമ്മൾ തമ്മിൽ സുഖിപ്പിക്കുന്നത് പെട്ടന്ന് മനസ്സിലാകും. ഞാനിതിനൊരു 25 റിയാൽ തരാം.’

ബംഗാളി പറഞ്ഞതിനേക്കാളും 15 റിയാൽ കുറവ്. ഇലനക്കി പട്ടികളുടെ ചിറിനക്കി പട്ടികൾ… ലവനൊക്കെ വിൽക്കാൻ കണ്ട എന്നെവേണം തല്ലാൻ. ഹമീദിന്റെ മനസ്സിലെന്തെന്ന് അജയൻ വായിക്കുന്നുണ്ടായിരുന്നു.

‘ഇത് ഞങ്ങൾ തൽക്കാലം വിൽക്കുന്നില്ല. .. മാഷ് പോയാട്ടേ..’

ഹമീദിന്റെ വാക്കുകളിൽ അമർഷം നിറഞ്ഞിരുന്നു. പക്ഷേ തിരിഞ്ഞ് നടക്കാൻ തുടങ്ങിയ മലയാളിയെ കൈയ്യിൽ പിടിച്ച് നിർത്തി അജയൻ പറഞ്ഞു.

‘അല്ലങ്കിൽ വേണ്ട.. ഒരു നാല്പത് റിയാൽ താ.. ഇതിനി ഇവിടന്ന് തിരിച്ച് കൊണ്ടുപോകുന്നതിനേക്കാളും നല്ലതല്ലേ..’

അജയന്റെ വാക്കുകേട്ട ഹമീദ് അന്തം വിട്ട് നിന്നു. 300 റിയാലിൽ നിന്ന് 40ലേക്ക് ചാടിയ ചാട്ടം കണ്ടില്ലേ. ഹെന്റമ്മോ ഇവൻ ഇത് കച്ചവടമാക്കിയിട്ടേ പോകൂ. തിരിഞ്ഞ് നടന്ന മലയാളി രണ്ടുപേരേയും ഒരിക്കൽ കൂടി നോക്കി തീർത്തു പറഞ്ഞു.

‘ഇരുപത്തഞ്ച്. അതിൽ കൂടുതൽ ഒരു റിയാൽ പോലും കൂടില്ല..’

അയാളുടെ വാശിയിൽ അമർഷം തോന്നിയെങ്കിലും അജയൻ വിട്ടില്ല.

‘ഒകെ. ആ കാശെടുത്തേ.. ഇരുപത്തഞ്ചേങ്കിൽ ഇരുപത്തഞ്ച്.. റൂമിൽ പോകാൻ ടാക്സിക്കെങ്കിലും തികയുമല്ലോ’

അജയന്റെ ഇടപെടലുകൾ ഹമീദിന് ഒട്ടും പിടിച്ചില്ലങ്കിലും ഒന്നും മിണ്ടിയില്ല. എന്തായാലും ആ മണിയന് കൊടുത്തിരുന്നെങ്കിൽ 100 റിയാൽ ഒരു ചിലവുമില്ലാതെ കിട്ടുമായിരുന്നു. അല്ലങ്കിൽ തന്നെ പതിനഞ്ച് കൊല്ലം ഉപയോഗിച്ച് ജീർണ്ണിച്ച തന്റെ പുത്തൻ ഫർണിച്ചറുകൾ കണ്ട് ബിസിനസ്സ് നടത്താനിറങ്ങിയ എന്റെ ഫുദ്ധിക്കിട്ട് തന്നെ കിട്ടി.

ആ മലയാളിയുടെ കയ്യിൽ നിന്നും തന്റെ പോക്കറ്റിൽ കിടക്കാൻ തീരെ ആയുസ്സില്ലാ‍ത്ത 25 റിയാൽ വാങ്ങി കയ്യിൽ വെച്ച് തന്റെ സഹമുറിയനായിരുന്ന അലമാരയെ ഒരിക്കൽ കൂടി നോക്കി ഹമീദ് പറഞ്ഞു.

‘അജയാ, ഈ സാമ്പത്തിക മാന്ദ്യം എനിക്ക് മാത്രമല്ലല്ലോ പിടിച്ചിട്ടുള്ളത്.. ഇത് വാങ്ങുന്നവർക്കും മാന്ദ്യമാണെന്ന് നാം ഓർക്കണമായിരുന്നു’


****

2009 ജൂലൈ 19, ഞായറാഴ്‌ച

കണ്ണേ നീ കരയരുത്

തുളുമ്പിത്തെറിക്കുന്ന നയനങ്ങളറിയുന്നില്ല
ഞാനെന്റെ ചുണ്ടിൽ ഒരു പുഞ്ചിരി ഒട്ടിച്ച് വെച്ചത്
എല്ലാം കാണുമെങ്കിലും തന്റെ വേരുകൾ മുളച്ച
കവിളിന്റെ തുടിപ്പിലേക്ക്
നീർമുത്തുകൾ എറിയുമ്പോൾ കണ്ണുറിയുന്നില്ല
നീരുകൾ ഒലിച്ചിറങ്ങുന്ന നനവിലും
തന്റെ യജമാനൻ ഒരു ഹാസ്യാഭിനയ വേദിയിലാണെന്ന്
അഭിനയിച്ച് തീർത്തിട്ട് വേണം,
കാണികളെ ചിരിപ്പിച്ചിട്ട് വേണം,
വേദിയിൽ ഹർഷാരവം മുഴങ്ങിയിട്ട് വേണം,
ഈ നയനമൊന്ന് കഴുകി വൃത്തിയാക്കാൻ
ഈ ലവണമിശ്രിതത്തിലൊന്ന് മുങ്ങിനിവരാൻ.
കണ്ണേ നീ കരയരുത്..
അധരമേ നീ നന്നായി ചിരിക്കുക...

2009 ജൂൺ 1, തിങ്കളാഴ്‌ച

കെട്ടിയാടിയത്

ഈ അഗ്നിയിൽ എരിയാൻ കൂട്ട് വരുമെന്ന
മൂഢധാരണയിൽ മുഴുവനായി വിഴുങ്ങിത്തീരും മുമ്പെ
ഒരു വാക്കിനായി കൊതിച്ചത്
എന്റെ അതിമോഹമാവാം

കടൽ പോലെ ഇളകിമറിഞ്ഞ കനവുകളും
കുത്തൊലിച്ചൊഴുകിയ വാക്കുകളും
തുളുമ്പിത്തെറിച്ച നോട്ടങ്ങളും
ഞാനൊരു വെറും വിഢിയായിരുന്നെന്ന് സ്ഥാപിക്കട്ടേ

മഴവില്ലുകൾ തീർത്ത സ്വപ്നങ്ങളിൽ
പടർന്ന് കയറുന്ന ഇരുട്ടിനോട്
എന്നെ പൊതിഞ്ഞെടുക്കാൻ പറഞ്ഞ നിമിഷങ്ങളോട്
ഒരു വാക്കിന്റെ അടയാളം ഒരുക്കി വഴിമാറി നടക്കാൻ
എന്റെ മനസ്സിനെ ഞാനും പാകപ്പെടുത്തട്ടേ

എന്റെ ചങ്കിൽ കുമിഞ്ഞ് കൂടിയ വേദനക്ക് മീതെ
കഥകൾ മെനെഞ്ഞെടുക്കുന്ന തിരക്കിൽ നീ ഓർക്കുക
കൂമ്പിയടഞ്ഞ നിന്റെ കൺപോളകളിലൂടെ അദൃശ്യനാകാനല്ല,
ലോലമായ നിന്റെ മനസ്സിൽ ആർദ്രമായി
തഴുകിയുണർത്താനാണ് ഞാനീ വിഢിവേഷം കെട്ടിയത്.

2009 മേയ് 28, വ്യാഴാഴ്‌ച

എന്റെ പ്രിയസുഹൃത്തിന്റെ നൊമ്പരങ്ങൾ

ഇത് ഒരു കഥയായി വായിക്കാൻ നമുക്ക് കഴിയുമായിരിക്കാം. എങ്കിലും ഇത് വായിച്ച് കഴിയുമ്പോൾ മനസ്സിൽ ഒരു നീറ്റൽ അനുഭവപ്പെടുന്നത്, നെഞ്ചിനുള്ളിൽ ഒരു വേദനയൂറുന്നത്, എന്റെ കണ്ണിൽ നീർത്തുള്ളികൾ പൊടിയുന്നത് ആ കഥാപാത്രത്തിന്റെ മുഖം എന്റെ മനസ്സിൽ കിടന്ന് പിടയുന്നതിനാലായിരിക്കാം. നാടിന്റേയും പ്രിയപ്പെട്ടവരുടേയും ഓർമ്മകളിൽ ആരുടെയൊക്കെയോ അശ്രദ്ധയുടെ പേരിൽ സ്വയം നീറിക്കഴിയുന്ന നമ്മുടെയൊക്കെ പ്രിയ സുഹൃത്തിനെ ആർക്കെങ്കിലും ഇവിടെ സഹായിക്കാൻ കഴിയുമെങ്കിൽ നിങ്ങളുടെ ഒരു പരിശ്രമമെങ്കിലും അവന്റെ കാത്തിരിപ്പിന് വിരാമമാകുമെങ്കിൽ ഇനിയും ഈ ബൂലോഗത്ത് രസച്ചരടുകൾ പൊട്ടിച്ച് നമ്മെയൊക്കെ ചിരിപ്പിക്കാൻ നിങ്ങളുടെ ശ്രമങ്ങൾക്കാകുമെങ്കിൽ .......................

എന്റെ പ്രിയ സുഹൃത്ത് ഈ ബൂലോഗത്ത് ഒരു ഇടവേളയിലാണ്. അവന്റെ പ്രിയതമയുടെ, ഉമ്മയുടെ കുടുംബാംഗങ്ങളുടെ ഓർമ്മയിൽ വീടണയുന്നതും കാത്ത് വേദനയോടെ കഴിയുന്ന ആ പ്രവാസിബ്ലോഗ്ഗറുടെ സംഭവകഥ ഇവിടെ വായിക്കൂ‍....

2009 മേയ് 24, ഞായറാഴ്‌ച

മനസ്സിൽ മഞ്ഞ് പെയ്യുന്നു...

ഇന്നിന്റെ സന്ധ്യയിലലിയും മുമ്പേ
നാളെ പകൽ പിറക്കാതിരുന്നെങ്കിൽ
എന്ന നിന്റെ മന്ത്രം എന്റെ കാതുകളിൽ
ഒരു രാഗമായൊഴുകുന്നു
ഒരു ഇളം മാരുതൻ മുടിയിഴകളിൽ
തഴുകിയുണർത്തുമ്പോൾ
പച്ചിലകളിൽ കാറ്റിന്റെ
കുസൃതി പടരുമ്പോൾ
ഞാനറിയുന്നു ഇത് നിന്റെ ഹൃദയ മന്ത്രം എന്നിൽ
ദൂത് വരുന്നതാണെന്ന്
അകലെ എന്നോർമ്മകളിൽ
സായൂജ്യമടയുമ്പോഴും ഓർക്കുക
നീ എന്റെ തന്ത്രികളിൽ വീണലിഞ്ഞ
സ്വർഗ്ഗീയ രാഗമായിരുന്നെന്ന്
നിന്റെ വശ്യമായ ചിരിയിൽ
സ്വയം മറക്കുമ്പോൾ ഞാനറിയുന്നു
പ്രണയം തീർത്തവഴിയിൽ
ഭ്രാന്തനാകുന്നതും സുഖമുള്ള ഓർമ്മയാണെന്ന്.....

2009 മേയ് 16, ശനിയാഴ്‌ച

പ്രണയം പൂക്കുന്നത്

നീ ചിരിക്കുമ്പോൾ എന്റെ മനസ്സിൽ ഉത്സവം നടക്കുന്നത്
നീ പറയുമ്പോൾ ഞാൻ കാതുകൾ കൂർപ്പിച്ച് ആസ്വദിക്കുന്നത്
നീ സങ്കടപ്പെടുമ്പോൾ എന്റെ നെഞ്ച് പിടയുന്നത്
നീ കരയുമ്പോൾ എന്റെ അധരങ്ങൾ വിറക്കുന്നത്
എന്നിൽ പ്രണയം പൂത്തതിനാലാകാം
ഈ നഗരഗ്രീഷ്മത്തിലും ഹൃദയഭിത്തിയിലൊരു ഇളം തെന്നലടിക്കുന്നത്
ഈ തീചൂളയിലും മനസ്സിലൊരു കുളിർമഴ പെയ്യുന്നത്
ഈ കൂരിരുട്ടിലും ഉള്ളിലൊരു താരകം വിരിയുന്നത്
ഈ പ്രക്ഷുബ്ധതയിലും കണ്ണിൽ പ്രതിക്ഷകൾ മുളക്കുന്നത്
എന്നിൽ പ്രണയം പൂത്തതിനാലാകാം
ഇനിയുമൊരു പ്രണയകാലം മുന്നിലെന്ന് ബോധ്യപ്പെടുത്തി
ഓർമ്മകളിൽ കുടിയിരുത്തിയ പഴയപ്രണയ ഭാണ്ഡങ്ങൾ വീണ്ടും തുറപ്പിച്ചത്
അസഹ്യമായ കാത്തിരിപ്പുകൾക്ക് യുഗങ്ങളുടെ ദൈർഘ്യമെന്ന് ഓർമ്മിപ്പിച്ച്
ഈ തുരുത്തിൽ ഞാനൊരു മുഖം മിനുക്കിസൂക്ഷിക്കുന്നത്
എന്നിൽ പ്രണയം പൂത്തതിനാലാകാം

2009 മേയ് 13, ബുധനാഴ്‌ച

പ്രണയം ബാക്കിയാക്കിയത്

കടലിലേക്ക് കണ്ണും നട്ടിരുന്ന്
ഒരു തിരയിളകിയിരുന്നെങ്കിലെന്ന്
വിലപിച്ച് പോയവൻ...
കൊടുങ്കാറ്റടിച്ചപ്പോഴും
ഒരു കുളിർക്കാറ്റു വീശിയെങ്കിലെന്ന് ചിന്തിച്ചവൻ
മഴ തിമിർത്ത് പെയ്തപ്പോഴും
ഒരു തുള്ളി ദാഹജലം കിട്ടിയിരുന്നെങ്കിലെന്ന്
ആഗ്രഹിച്ചവൻ..
മഞ്ഞിൽ കുതിർന്ന്
അലിഞ്ഞപ്പോഴും
ഒന്ന് കുളിർന്നെങ്കിലെന്ന് സ്വപ്നം കണ്ടവൻ..
എല്ലാം ജലകുമിളകളായിരുന്നെന്ന് ഓർമ്മിപ്പിച്ച്
അനന്തതയുടെ പടികളിറങ്ങിപ്പോയവളെ
കാത്തിരിപ്പാണു ഞാൻ....

***

2009 മേയ് 8, വെള്ളിയാഴ്‌ച

ഇത് കവിതയല്ല..... സ്വപ്നങ്ങളുടെ ചിതൽകൂര



പൊള്ളയായ മോഹങ്ങളുടെ
സ്വപ്നങ്ങൾ നിറച്ച നഭസ്സിൽ
ഈ ഭണ്ടാരങ്ങൾ
പൊട്ടിത്തെറിക്കുന്നതെന്നാണ്?
തുറന്ന് വെച്ച ഭാജനം
അകം ശൂന്യമായ വെറും
ഓട്ട് പാത്രമായിരുന്നെന്ന് തിരിച്ചറിയുമ്പോൾ
നിന്റെ മുഖത്തെ ഭാവമാറ്റങ്ങൾ
എനിക്കൂഹിക്കാം
നിന്റെ മേനിയിൽ നിന്നും
ഉഷ്ണം ഊറ്റിയെറിയുന്ന
നീർക്കണങ്ങൾ പോലും
എനിക്ക് ദാഹശമനിയായിരുന്നെന്ന് ഞാൻ അറിയുന്നു
ഇവിടെ ഈ ഭാജനം ഞാൻ തുറക്കട്ടേ
അടയാളങ്ങൾ വെച്ച്
ആർഭാടങ്ങളൊരുക്കി
നിന്നെ ഞാൻ ക്ഷണിച്ചത്
വെറും സ്വപനങ്ങൾ നിറച്ച് വെച്ച
ചിതൽകൂരയിലേക്കായിരുന്നെന്ന് നീ തിരിച്ചറിയുക.

***

2009 ഏപ്രിൽ 13, തിങ്കളാഴ്‌ച

എന്റെ വോട്ട്

പ്രവാസിയായ എനിക്ക് വോട്ടില്ല.
ഇനി ഉണ്ടായാലും 1570 റിയാൽ മുടക്കി നാട്ടിൽ ചെന്ന് വോട്ട് ചെയ്യാൻ മാത്രം എന്നെ ത്രസിപ്പിക്കുന്ന ഒരു സ്ഥാനാർത്ഥിയും ഇല്ല. പിന്നെ എന്റെ വോട്ടിനെ കുറിച്ച് പറയാൻ എനിക്കെന്തധികാരം എന്ന് ചിന്തിക്കുന്നുണ്ടാകും. ഏപ്രിൽ 16 എന്ന ദിവസത്തിന്റെ ചൂടിലേക്ക് ഇന്ത്യൻ ജനത സ്വയം പാകപ്പെടുത്തുമ്പോൾ 104 കോടിയിലധികം വരുന്ന ജനതയുടെ വിധി നിർണ്ണയിക്കുന്ന ഈ തെരഞ്ഞെടുപ്പിൽ വോട്ടില്ലങ്കിലും എനിക്കും ചിലതൊക്കെ ചെയ്യാനുണ്ട്. വിരലിൽ മഷിപടരാതെ വോട്ട് ചെയ്യാൻ ഞാനും സന്നദ്ധനായിരിക്കുന്നു. എന്റെ ഒരു വാക്കിനായി ഒരു വോട്ട് ബാങ്ക് കാത്തിരിക്കുന്നു. ഹരിത ഭംഗിയുള്ള എന്റെ നാട്ടിൽ വിധി നിർണ്ണയത്തിന് ആർക്ക് ബട്ടൺ അമർത്തണമെന്ന് [ഒരു കന്നിവോട്ട് മാത്രം ചെയ്ത എനിക്ക് വോട്ടിംഗ് യന്ത്രത്തെ പരിചയമില്ല. ബട്ടൺ അമർത്തുക തന്നെയാകും അല്ലേ?] എന്റെ തീരുമാനത്തിന് വിടുന്നു എന്ന വിളി നാട്ടിൽ നിന്ന് വന്നപ്പോൾ ഒരു പ്രവാസിയായതിൽ എനിക്കഭിമാനം തോന്നി. പ്രവാസിക്ക് വോട്ടില്ലങ്കിലെന്താ പ്രവാസിയുടെ വാക്കിലൂടെ മറിയുന്ന വോട്ട്ബാങ്ക് മതിയില്ലേ. പുതിയ മണ്ഡല വിഭജനത്തിലൂടെ പൊന്നാനിയിൽ നിന്നും മലപ്പുറത്തെത്തിയ എന്റെ വോട്ടുകൾ പക്ഷേ ആർക്ക്?

2009 മാർച്ച് 26, വ്യാഴാഴ്‌ച

മഴ നനഞ്ഞ ഓർമ്മകൾ!


മഴതോർന്ന് ഈറനണിഞ്ഞ കരിമ്പാൽകുന്നിന്റെ ചെരുവിൽ വൃക്ഷ ശിഖരങ്ങൾ ഒരു ഭൂത കാലത്തെ ഓർമ്മിപ്പിച്ച്‌ തലയുയർത്തി നിൽക്കുന്നു. ഒരു പാടു പ്രണയങ്ങളുടെ മൂഖസാക്ഷിയായി ഭൂതകാലത്തിന്റെ അതേ പ്രസന്നതയിൽ യൗവ്വനങ്ങളെ പ്രതീക്ഷിച്ച്‌ ഇവരിന്നും ഇവിടെയുണ്ട്‌.

ഈ കുന്നിൻ ചെരുവിൽ ഒരിക്കൽ ഞാനും അക്ഷമനായി കാത്ത് നിന്നിരുന്നു. പ്രക്ഷുബ്ദമായ മനസ്സുമായി നീണ്ടു പുളഞ്ഞു പോകുന്ന പാതയുടെ അറ്റത്തേക്ക്‌ കണ്ണും നട്ട്‌ ഈറനണിഞ്ഞ ഈ വൃക്ഷങ്ങൾക്ക്‌ കീഴെ ഞാനും ഒരാളെ കാത്തിരുന്നിരുന്നു. കുടക്കമ്പികളിൽ കൂടി മഴവെള്ളം ഊർന്ന് വീണ് നനഞ്ഞ്‌ കുതിർന്ന പുസ്തകക്കെട്ടുമായി അങ്ങേ അറ്റത്ത്‌ അവളുടെ മുഖം പ്രത്യക്ഷമാകുമ്പോൾ ഒരു കടലിരമ്പുന്ന മനസ്സുമായി ഞാനിവിടെ നിൽക്കാറുണ്ടായിരുന്നു. പരസ്പരം കാണുമ്പോൾ എല്ലാം മറന്ന് ഒന്നും പറയാതെ കണ്ണുകൾ കണ്ണുകളോട്‌ കഥപറഞ്ഞ്‌ അവൾ നടന്ന് നീങ്ങുമ്പോൾ ചുണ്ടിൽ അവൾക്കായി മാത്രം ഒളിപ്പിച്ച്‌ വച്ച ഒരു ചെറു പുഞ്ചിരി സമ്മാനിച്ച്‌ ആ മരത്തണലിൽ ഇരുട്ടും വരേ ഞാൻ സ്വപ്നം കണ്ടിരിക്കുമായിരുന്നു.

ഒരു പുഞ്ചിരിയിൽ തുടങ്ങി മറ്റൊരു പുഞ്ചിരിയോടെ വിട പറഞ്ഞ്‌ പോയ ഒരു പ്രണയ സ്വപ്നവും പേറി ഞാൻ ആ മരത്തണലിൽ നിന്നു. സന്ധ്യാനേരത്ത്‌ ചുവന്ന് തുടുത്ത ആകാശത്തെ അങ്ങനെ നോക്കിയിരുന്നപ്പോൾ ബൂതകാലത്തിലെ ചെമ്മൺപാതയിൽ പാതസരങ്ങളുടെ കിലുക്കം. മനസ്സുകൾ തമ്മിൽ സ്വപ്നങ്ങൾ കൊണ്ട് എത്ര കോർത്തെടുത്താലും ഒരിക്കൽ പിടിതരാതെ പറന്നകലുമെന്ന് അകലെ നിന്നാരോ പറയുന്നപോലെ. നുണക്കവിളുള്ള അവളുടെ മുഖത്തെ വശ്യമായ പുഞ്ചിരി എന്നിലെ യൌവനം കൊതിച്ചില്ലങ്കിലേ അത്ഭുതപ്പെടേണ്ടതുള്ളൂ. പിന്നെപ്പിന്നെ തമ്മിൽ പിരിയാനാവാതെ പ്രണയത്തിന്റെ അതിർവരമ്പുകളെ നിശ്ചലമാക്കി ഈ കുന്നിൻ ചെരുവിൽ സ്വയം മറന്ന് നിന്ന നിമിശങ്ങൾക്ക് സാക്ഷിയായി അന്നും ഒരു മന്ദമാരുതൻ ഇവിടെയൊക്കെ തങ്ങിനിന്നിരുന്നു.

ഇലകൾ തളിർത്ത് വളർന്ന് പന്തലിച്ച മാവിൻ ചുവട്ടിൽ അവളുടെ മടിയിൽ തലചയ്ച്ച് കിടക്കുമ്പോൾ എന്തോ മനസ്സ് നിർവ്വികാരമായിരുന്നു. രണ്ടുപേരും ഒന്നും സംസാരിക്കാനില്ലാതെ പരസ്പരം നോക്കിയിരുന്നു. പക്ഷേ നാലു കണ്ണുകൾ എന്തൊക്കെയോ നിശ്ശബ്ദമായി പറയുന്നുണ്ടായിരുന്നു. നാളെ ഇതുപോലൊരു പകൽ തങ്ങൾക്കിടയിൽ മൌനമായി പെയ്തിറങ്ങില്ല. പെയ്തൊഴിഞ്ഞ മഴത്തുള്ളികളുടെ അവശിഷ്ടങ്ങളിൽ തട്ടി അസ്തമയ സൂര്യന്റെ വർണ്ണരശ്മികളെ സ്വീകരിക്കാൻ ഈ കുന്നിൻ ചെരുവിൽ നാളെ ഞങ്ങളുണ്ടാവില്ല. ഇനി വർഷങ്ങളുടെ കാത്തിരിപ്പുകൾ. സ്വപ്നങ്ങളും മോഹങ്ങളും അത്യാഗ്രഹങ്ങൾക്ക് വഴിമാറാൻ ഇനി മണിക്കൂറുകൾ മാത്രം. ഈ യാത്രക്കൊടുവിൽ തങ്ങൾ ഇനിയും കണ്ടുമുട്ടുമോ..?

‘..ഇനി എന്നാ..’
അവളുടെ ചുണ്ടുകൾ ചലിച്ചുവോ?

മടിയിൽ കിടന്നു കൊണ്ടു തന്നെ അവളെ നോക്കി. ആ കവിളുകളിലേക്ക് രണ്ട് നീർമ്മണികൾ ഒലിച്ചിറങ്ങിയിരിക്കുന്നു.

‘… നീ കരയാണോ..?’
ആ നീർമുത്തുകളെ വലത് കയ്കൊണ്ട് ഒപ്പിയെടുത്തു. അവളുടെ ചുണ്ടുകൾ എന്തോ പറയാനെന്ന വണ്ണം വിറക്കുന്നു.

‘..എത്ര നാളെന്ന് കരുതിയാ…. എനിക്ക് വയ്യ..പോകാതിരുന്നൂടെ..’ അതൊരു തേങ്ങലായിരുന്നു.

‘പോകാതിരിക്കാൻ കഴിയോ? ഈ സങ്കടങ്ങളൊക്കെ കുറച്ച് ദിവസം മാത്രം..’

‘എങ്ങനെ നിനക്കിങ്ങനെയൊക്കെ സംസാരിക്കാൻ കഴിയുന്നു… ഒരു വേദനയുമില്ലേ..’

‘വേദനിച്ച് കൊണ്ടിരുന്നിട്ടെന്താ…? ഇതൊക്കെ ജീവിതത്തിൽ അനുഭവിച്ചേ പറ്റൂ..‘ എന്റെ വാക്കുകൾ പക്ഷേ അവൾക്ക് ആശ്വാസമേകിയില്ല. കരഞ്ഞ് കലങ്ങിയ അവളുടെ കണ്ണിൽ നിന്നും ഒലിച്ചിറങ്ങിയ കണ്ണീരിൽ സൂര്യകിരണങ്ങൾ തട്ടി പ്രതിഫലിച്ചു.

‘പക്ഷേ.. അപ്പോഴേക്കും ഞാൻ…’
എന്തോ മുഴുമിപ്പിക്കാൻ കഴിയാതെ അർദ്ധോഗ്ദിയിൽ നിർത്തി അവൾ മുകളിലേക്ക്
കണ്ണ് നട്ടിരുന്നു. കഠിനമായൊരു വേദന കടിച്ചിറക്കുകയാണെന്ന് അവളുടെ മുഖത്ത് നിന്ന് വായിക്കാമായിരുന്നു.

മരച്ചില്ലകളിൽ തങ്ങിനിന്ന അവസാനത്തെ തുള്ളിയും ശരീരത്തിലേക്ക് പെയ്യിച്ച് ഒരു ഇളം കാറ്റ് ഞങ്ങളെ തഴുകി നീങ്ങി. പടിഞ്ഞാറേ മാനത്ത് ചുവന്ന് തുടുത്ത സൂര്യൻ പതിയെ മാളത്തിലൊളിക്കാൻ തുടങ്ങുന്നു. പതിയെ അവളുടെ മടിയിൽ നിന്നും തലയുയത്തി അവളുടെ മുഖത്തേക്ക് നോക്കി. എന്തായിരുന്നു ആ മനസ്സ് നിറയേ…വായിച്ചെടുക്കാൻ കഴിയുമായിരുന്നില്ല.

‘..പോകണ്ടേ… ഇരുട്ടിത്തുടങ്ങി..’ എന്റെ വാക്കുകൾ അവൾ കേട്ടോ? ഭീകരമായൊരു നിശ്ശബ്ദതയുടെ ലോകത്തായിരുന്നു അവൾ.

അവൾ പതിയെ എണീറ്റു. നിർവ്വികാരമായ ആ മുഖത്ത് നോക്കി ഒരിക്കൽകൂടി യാത്രപറയാൻ ശക്തിപോരായിരുന്നു. തിരിഞ്ഞ് നടക്കുമ്പോൾ പിന്നിൽ ഉയർന്ന അടക്കിപ്പിടിച്ച ഒരു തേങ്ങൽ കേട്ടില്ലന്ന് നടിച്ചു. റോഡിലേക്കിറങ്ങി ഒരിക്കൽകൂടി തിരിഞ്ഞ് നോക്കിയപ്പോൾ അവൾ അപ്പോഴും ആ മരത്തിൽ ചാരി തന്നെത്തന്നെ നോക്കി നിൽക്കുന്നു. കൈകൾ വീശി അവസാനമായി ഒരു ചുംബനമെറിഞ്ഞ് ഞാൻ നടന്നു.

ഇന്ന് ഈ കുന്നിൻ ചെരുവിൽ മഴ പെയ്തൊഴിഞ്ഞ സന്ധ്യാ നേരത്ത് തനിയെ നിൽക്കുമ്പോൾ താൻ അവളുടെ സാമീപ്യം ആഗ്രഹിക്കുന്നു. അവൾ തന്നോട് പറയാതെ പോയ വാക്കുകൾ പെറുക്കിയെടുക്കാൻ മനസ്സ് കൊതിക്കുന്നു. അങ്ങകലെ ആകാശത്തിരുന്ന് അവളും കൊതിക്കുന്നുണ്ടാകും. ഈ കുന്നിൻ ചെരുവിൽ വർഷങ്ങൾക്ക് ശേഷം വാക്ക്പാലിച്ച് തന്നെ തേടിവന്ന പ്രാണനാഥനോട് ഒന്നിച്ചിരുന്ന് വർണ്ണാഭമായ അസ്തമയ സൂര്യനെ കാണാൻ.

മനസ്സിലെ പുസ്തകശാലയിൽ മറവിയുടെ മാറാല വീഴാതെ ഇന്നും തെളിയുന്ന രണ്ട് വരികൾ ചുണ്ടിൽ അറിയാതെ ശബ്ദമുണ്ടാക്കി.

‘….അന്ധകാരത്തെ പുൽകാൻ പോകുന്ന അസ്തമയ സൂര്യന്
എന്തിനിത്ര അഴകൊക്കെ കൊടുത്തു വിശ്വംഭരൻ…….’

2009 മാർച്ച് 11, ബുധനാഴ്‌ച

തണുത്തുറഞ്ഞ സ്വപ്നങ്ങൾ

നാല് ചുമരുകൽക്കുള്ളിൽ വർഷങ്ങളോളമായി തന്റെ സന്തതസഹചാരിയായ തലയിണയെ കെട്ടിപ്പിടിച്ച് ഏസിയുടെ ചെറിയ മൂളലിന്റെ താളത്തിൽ മുകളിലേക്ക് നോക്കി കിടന്നു. ജോലിയുടെ ക്ഷീണം കൺപോളകളിലേക്ക് പടരാൻ അധികം സമയം വേണ്ടി വന്നില്ല.

മനസ്സിന് ഇന്നെന്തോ ഒരു പ്രത്യേക സംതൃപതി. നാട്ടിലേക്ക് വിളിച്ച് ഒരുപാട്. സംസാരിച്ചതിനാലാവാം. മോള് നല്ല സന്തോഷത്തിലാണ്. ഫോണിലൂടെ അവളുടെ കൊഞ്ചിയുള്ള സംസാരം കേട്ടപ്പോഴേ മനസ്സ് നിറഞ്ഞു. നാളെ ആദ്യമായി സ്കൂളിൽ പോകുന്നു. എന്തോ വലിയൊരു കാര്യം തന്റെ ജീവിതത്തിൽ ഉണ്ടാകുന്നു എന്ന തോന്നലാവാം, ആ പിഞ്ചു മനസ്സ് ആവേശത്തിലാണ്. ആവശ്യമുള്ളതൊക്കെ വാങ്ങിക്കൊടുക്കണമെന്ന് ഭാര്യയോട് പ്രത്യേകം പറഞ്ഞിരുന്നു. സ്കൂൾ വീടിന്റെ അടുത്ത് തന്നെയായതിനാൽ പ്രശ്നമില്ല. അവളുടെ ഉമ്മയോട് തന്നെ സ്കൂളിലേക്ക് കൊണ്ട്ചെന്നാക്കാൻ പറഞ്ഞപ്പോൾ മോളുടെ പ്രതികരണം മറ്റൊന്നായിരുന്നു.

‘ഞങ്ങളുടെ സ്കൂളീന്ന് വലിയ ബസ്സ് വരും. ഞാനതില് പോകാം. ‘ ഇവളിതൊക്കെ എവിടെന്ന് പഠിച്ചു എന്ന് ആലോചിച്ച് ഒരുപാട് ചിരിച്ചു. പുതിയ ഉടുപ്പിട്ട് കണ്ണെഴുതി മുടിയൊക്കെ ചീകിയൊതുക്കി പുത്തൻ ബാഗും തോളിലിട്ട് മൊള് ഗമയിൽ സ്കൂളിലേക്ക് പോകുന്ന രംഗം ഓർത്തപ്പോൾ മൻസ്സിൽ കുളിര് കോരി. കുറേ നാളുകൾക്ക് ശേഷം ഇന്നാണ് ഇത്രയും കൂടുതൽ ഫോണിൽ സംസാരിക്കുന്നത്. അത്യാവശ്യമുള്ളതെന്തെങ്കിലും പറഞ്ഞ് ഫോൺ വെക്കാറാണ് പതിവ്. ഇന്ന് പക്ഷേ മോളെ കിട്ടിയപ്പോൾ അവളുടെ ആവശ്യങ്ങളും പരാതികളും ഒക്കെ കേട്ടപ്പോൾ ഒരുപാട് സംസാരിക്കണമെന്ന് തോന്നി.

ഒരുകാര്യം മാത്രം ഭാര്യയോടും മോളോടും മറച്ച് വെച്ചിരിക്കുകയാണ്. അടുത്ത മാസം ലീവിന് നാട്ടിൽ വരുന്നുണ്ടെന്ന കാര്യം. അതേതായാലും ഇപ്പോ പറയണ്ട. ഒരു സർപ്രൈസായി പോകാനാകുമ്പോൾ പറയാം.. ടിക്കറ്റിന് ഇത്ര വിലകുറഞ്ഞ സമയത്തെങ്കിലും ഒന്ന് പോയിവരാൻ കഴിഞ്ഞീല്ലെങ്കിൽ പിന്നെ എപ്പഴാ? നാട്ടിലെത്തിയിട്ട് വേണം പുതിയ വീട്ടിലേക്ക് താമസം മാറാൻ. തറവാട്ടിൽ നിന്ന് മാറാൻ മനസ്സുണ്ടായിട്ടല്ല. എങ്കിലും അനിവാര്യമായൊരു മാറ്റം എന്നായാലും ആവശ്യമാണ്. ഭാര്യയുടെ നിർബന്ധമായിരുന്നു.

‘ഒരു വീട്, അതെന്നായാലും വേണ്ടിവരും, ഇപ്പോ നിങ്ങൾ ഗൾഫിലാകുമ്പോഴേ അതിന് കഴിയൂ…’

അന്നൊക്കെ വലിയ ബുദ്ധിമുട്ടായിരുന്നു. പക്ഷേ തുടങ്ങി കഴിഞ്ഞപ്പോൾ ഒരു ആവേശം.. സ്വന്തമായൊരു വീട്. അതിന്റെ വരാന്തയിലെ ചാരുകസേരയിൽ നീണ്ട് നിവർന്ന് കാലുകൾ നീട്ടിയൊന്ന് ആശ്വാസത്തോടെ ചാഞ്ഞ് കിടക്കണം. ഏതൊരു ഗൾഫ് മലയാളിയേയും പോലെ എന്റേയും സ്വപ്നം പൂവണിയാറായി. നാളെയുടെ നിറമുള്ള സ്വപ്നങ്ങൾ അയാളുടെ ഉറക്കത്തെ പ്രകാശപൂരിതമാക്കി.

പെട്ടന്നെന്തോ ശബ്ദം കേട്ട് അയാളൊന്ന് ഞെട്ടി തിരിഞ്ഞ് കിടന്നു. പഹയന്മാർ, ഒന്ന് ഉറങ്ങാനും സമ്മതിക്കില്ല. രാവിലെ മുതൽ നേരം ഇരുട്ടുന്നത് വരെ ജോലി ചെയ്ത് റൂമിൽ വരുന്നത് സുഖമായി വിശ്രമിക്കാനാ. ഇവിടെ ഉറങ്ങുന്നവരെയെങ്കിഉം ശല്യം ചെയ്യാതെ കിടന്നൂടെ ഇവർക്ക്. നാളെ രാവിലെ തന്നെ മുതലാളിയെ കാണണം. നാട്ടിലേക്ക് പോകാൻ പാസ്സ് പോർട്ടിൽ റി എൻട്രി അടിക്കാൻ ഏൽ‌പ്പിക്കണം. അതിന് ഇവരൊന്ന് ഉറങ്ങാൻ സമ്മതിച്ചിട്ട് വേണ്ടേ.

ഇതെന്താ ഇവർ ചെയ്യുന്നത്. എന്തിനാ എല്ലാവരും ഈ പാതിരാക്ക് അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നത്? എനിക്കെന്തായാലും വയ്യ എണീറ്റ് നോക്കാൻ. നേരത്തെ ഉറങ്ങിയാലേ ഒരു അഞ്ച് മണിക്കൂറെങ്കിലും സുഖമായി ഉറക്കം കിട്ടൂ.

‘എടാ, നീ ജമാലിനെ വിളിക്ക്’

സാദിക്കിന്റെ ശബ്ദമാണല്ലോ. തന്റെ ചുറ്റും കൂടി നിന്ന് തന്നെ ശബദമുണ്ടാക്കുന്നതെന്തിനാ? എന്തിനാ ഈ രാത്രിയിൽ ജമാലിനെ വിളിക്കുന്നേ. അവനും തുടങ്ങിയോ ഈ പഹയന്മാരുമായി രാത്രിയിലെ കളി. ഏതായാലും നേരം വെളുക്കട്ടേ. അവനെ പറഞ്ഞ് മനസ്സിലാക്കണം. ഈ മരുഭൂമിയിൽ വന്ന് അധികം കളിയൊന്നും വേണ്ടന്ന് പറയണം. എത്രയും വേകം എന്തെങ്കിലും സമ്പാദിച്ച് കൂടണയാൻ നോക്കാൻ പറയണം. അല്ലെങ്കിൽ ഈ നാട്ടിൽ നിന്ന് എന്നെങ്കിലും മടങ്ങുമ്പോൾ ഒന്നും ഉണ്ടാവില്ല.

വാതിൽ തുറക്കുന്നു. ആരൊക്കെയോ കേറി വരുന്നു. ആകെ ബഹളമായി. ഈ നശിച്ച ചീട്ട് കളി കാരണം ആകെ ബുദ്ധിമുട്ടായല്ലോ. എണീറ്റ് റൂമിൽ നിന്ന് ഇറങ്ങി പോകാൻ പറഞ്ഞാലോ.. വേണ്ട. അവർ കളിക്കട്ടേ. എന്നാലും നാളെ പറയണം, ഇനി ഇങ്ങനെ റൂമിലിരുന്ന് കളിക്കരുതെന്ന്. കളിക്കണമെങ്കിൽ വേറെ റൂമിലിരുന്നൂടെ. ആളുകൾ ഉറങ്ങുന്നതെങ്കിലും ശ്രദ്ധിക്കണ്ടേ.

ഇവരിതെന്തിനാ എന്നെ പിടിച്ചുയർത്തുന്നത്? എവിടേക്കാ ഇവർ കൊണ്ട് പോകുന്നത്. ഇവരുടെ ഒരു തമാശ. ആ ഹമീദിന്റെ പണിയാകും. പഹയൻ കളിയിൽ ജയിച്ചാൽ പിന്നെ എന്താ ചെയ്യേണ്ടതെന്നറിയില്ല. ഏതായാലും കണ്ണ് അടച്ച് ഇതൊക്കെ ആസ്വദിക്കുക തന്നെ.

‘കയ്യീന്ന് വിടെടാ…’ ആരോ തന്റെ കയ്യിൽ പിടിച്ചപ്പോൾ സർവ്വ നിയന്ത്രണവും വിട്ടു. എത്രയാന്ന് കരുതിയാ സഹിക്കുന്നത്. പക്ഷേ അയാൾ കേട്ട ഭാവം പോലും ഇല്ല. കയ്യിലെ പിടി കൂടുതൽ ശക്തമാക്കി.

‘എല്ലാം കഴിഞ്ഞു… വേകം അറിയിക്കേണ്ടവരെ ഒക്കെ അറിയിച്ചോളൂ…‘ അയാൾ കൂടെ നിൽക്കുന്നവരോട് എന്താണ് പറയുന്നതെന്ന് മനസ്സിലാകുന്നില്ല. എന്താണിത്ര അറിയിക്കാനുള്ളത്?

‘എടാ ഹമീദേ, നീ ഒന്നെന്നെ കൊണ്ടു വന്നേടത്ത് തന്നെ കിടത്തിക്കേ… എന്തിനാ നിങ്ങളെന്നെ ഇങ്ങനെ ശല്യം ചെയ്യുന്നത്. ഞാനവിടെ സുഖമായി കിടക്കുവല്ലാരുന്നോ?’

എത്ര ഒച്ചയിട്ട് പറഞ്ഞിട്ടും ആരും ഒന്ന് ശ്രദ്ധിക്കുന്നുപോലും ഇല്ല. ഇവരുടെയൊക്കെ ചെവിയിലെന്താ പഞ്ഞി തിരുകിയിരിക്കുന്നോ? ഹാവൂ ജമാലാണല്ലോ വരുന്നത്. എന്താ അവന്റെ കണ്ണിൽ നിന്ന് വെള്ളം വരുന്നല്ലോ.. എന്തിനാ ഇവൻ കരയുന്നത്. ഹെന്റെ റബ്ബേ വീട്ടിലാർക്കെങ്കിലും എന്തെങ്കിലും സംഭവിച്ചോ.

‘ജമാലേ, എനിക്ക് തണുക്കുന്നു. നീ ഒരു പുതപ്പെടുത്താ…’

അവൻ നിന്ന് ഹമീദിന്റെ തോളിലേക്ക് ചാരി നിന്ന് വീണ്ടും മോങ്ങുകയാണല്ലോ. താനിവിടെ തണുത്ത് കിടക്കുന്നതെന്താ അവൻ കണ്ടില്ലേ…

‘എന്താ ചെയ്യുക..? നാട്ടിലേക്ക് കൊണ്ട് പോകാൻ പറ്റോ? ജമാലിന്റെ വാക്കുകൾ മുറിയുന്നു.

‘ഇതൊന്നും നമ്മുടെ കയ്യിലല്ലല്ലോ… മുകളിലുള്ളവൻ തീരുമാനിക്കുന്നു. ഏതായാലും നാട്ടിലേക്ക് കൊണ്ട് പോകാൻ പറ്റുമെങ്കിൽ അതായിരിക്കും നല്ലത്.’

സാദിക്കിന്റെ ശബ്ദവും താണിരിക്കുന്നു. ഇവരൊക്കെ ഇതെന്തിനെ കുറിച്ചാ പറയുന്നതെന്ന് മനസ്സിലാകുന്നില്ല. ആരെ നാട്ടിൽ കൊണ്ടു പോകുന്ന വിഷയമാ ഈ പറയുന്നത്. ആരാണിപ്പൊ മുകളീ കേരിയിരിക്കുന്നത്?

‘ഞാൻ കഫീലിന് വിളിച്ചിട്ടുണ്ട്… ഏതായാലും നമുക്ക് മറ്റ് കാര്യങ്ങളൊക്കെ നോക്കാം. എമ്പസ്സിയിലേക്ക് മെസ്സേജ് അയപ്പിക്കണം. നീ വീട്ടിൽ അറിയിച്ചോ?’

‘ഉം…‘ ജമാലിന്റെ തൊണ്ടയിടറുന്നു.

ആരോ രണ്ട് പേർ വന്ന് തന്നെ ഒരു പുതിയ കട്ടിലിലേക്ക് കിടത്തുന്നു. അവരിലൊരാൾ ഒരു വെളുത്ത തുണി തന്റെ മേലെ പുതച്ചപ്പോൾ ഒരാശ്വാസം തോന്നി. കുറേ നേരമായി ഇവരോട് പറയുന്നു. ഒന്ന് പുതക്കാൻ. സമയം ഒരുപാട് അതിക്രമിച്ചിരിക്കുന്നു. ഇനിയും ഉറങ്ങാൻ കഴിയുന്നില്ലല്ലോ. നേരം വെളുത്ത ഉടനെ വീട്ടിലേക്ക് വിളിക്കണം. മോൾക്ക് സ്കൂളിൽ പോകുന്നതിന് മുൻപ് വിളിക്കാം എന്ന് പ്രത്യേകം ഉറപ്പ് കൊടുത്തിട്ടുണ്ട്. വിളിച്ചിട്ടില്ലങ്കിൽ അവൾ പിണങ്ങും.

തന്നെ കിടത്തിയ കട്ടിൽ എവിടേക്കോ കോണ്ടു പോകുന്നു. ഏതായാലും ഈ തിരക്കിൽ നിന്ന് വിട്ട് നിൽക്കുന്നത് നല്ലതാ. സുഖമായി ഒന്നുറങ്ങാനെങ്കിലും….


വെള്ളത്തുണിയിൽ പൊതിഞ്ഞ ശരീരവുമായി നാലുചക്രമുള്ള കട്ടിൽ ആശുപത്രി മോർച്ചറിയെ ലക്ഷ്യമാക്കി നീങ്ങുമ്പോൾ പിന്നിൽ തേങ്ങലുകളുയർന്നു. ഒരുപാട് നേരമായി അടക്കിവെച്ച തേങ്ങലുകൾ ആശുപത്രി വരാന്തയെ കണ്ണീരണിയിച്ചു. അകലെ ഒരു പ്രവാസിയുടെ സ്മാരകം കണക്കേ ഇരുനില മാളിക ആകാശത്തേക്ക് നോക്കി തന്റെ യജമാനന്റ്റെ വരവിന് കാതോർക്കുന്നുണ്ടായിരുന്നു.