2008, ഡിസംബർ 31, ബുധനാഴ്‌ച

പ്രേമക്കത്ത്

വഴിയിൽ കാഴ്ച അവസാനിക്കുന്നേടത്ത് കണ്ണ് തെറ്റാതെ നോക്കിയിരിക്കാൻ തുടങ്ങിയിട്ട് ഒരുപാട് നേരമായി. അല്പം അകലെ ഇറക്കം ഇറങ്ങി വരുന്ന ചെമ്മൺ പാതയിൽ ഒരു പാദസരത്തിന്റെ കിലുക്കം കേൾക്കാൻ, ചിരിക്കുമ്പോൾ നുണക്കുഴിവിരിയുന്ന സ്വർണ്ണ നിറമുള്ള മുഖത്ത് പൊടിഞ്ഞ വിയർപ്പു തുള്ളികൾ കരിവളയിട്ട കൈകൾകൊണ്ട് മെല്ലെ ഒപ്പിയെടുക്കുന്നത് കാണാൻ, പുറത്ത് കെട്ടിവെച്ച പുസ്ഥക കെട്ടുക്കെട്ടുകളിൽ ആയാസപ്പെട്ട് കൂട്ടുകാരികളോട് സല്ലപിച്ച് ഒരു ചെറുപുഞ്ചിരിയുമായി തന്നെ കടന്ന് പോകുന്നത് കൺകുളിർക്കെ കാണാൻ രാവിലെ മുതലേ വന്നിരുന്നതാ ഈ റോഡരികിൽ. അവളുടെ ഒരു കടാക്ഷം തന്റെ ശ്വാസഗതി വർദ്ധിപ്പിച്ച് കടന്ന് പോകുമ്പോൾ ഒരു ലോകം കീഴടക്കിയ സന്തോഷത്തോടെ തുള്ളിച്ചാടാറുണ്ട്. സ്ഥിരം കൂട്ടുകാരനായ ഷാൻ കൂടെയുണ്ടാകാറുണ്ടെങ്കിലും ഇന്ന് ആരെയും കൂട്ടാതെ ഒറ്റക്ക് വന്നതിന് ഒരു കാരണം തന്റെ നെഞ്ചിനോട് ചേർന്ന് വിങ്ങുന്നുണ്ട്.

ഇന്ന് വരെ പരസ്പരം കാണുമ്പോൾ ചിരിക്കും എന്നല്ലാതെ അവളെ ഇഷ്ടമാണെന്ന് ഞാനിത് വരെ പറഞ്ഞിട്ടില്ല. അവളൂടെ കണ്ണുകളിലെ തിളക്കം കാണുമ്പോൾ, ആ കവിളുകളിൽ നാണത്താൽ ഒരു പുഞ്ചിരി വിടരുമ്പോൾ അതിനർത്ഥം സ്വയം കണ്ടത്തി അവളെ എന്നേ തന്റെ മനസ്സിൽ കുടിയിരുത്തിയിരിക്കുന്നു.

പക്ഷേ ഷാനാണ് പറഞ്ഞത്, 'ടാ.. നീ ഇങ്ങനെ ഇഷ്ടം ഉള്ളിലൊതുക്കി നടന്നിട്ടെന്താ കാര്യം..എന്നും ങ്ങനെ ചിരിച്ച് നടന്നാ മതിയോ? അവൾക്കിതെങ്ങാനും അറിയോ..? നീ ധൈര്യമായി അവളോട് ഐ ലൌ യു പറയ്..' അവൻ സർവ്വജ്ഞാനിയെ പോലെ പറഞ്ഞത് നീരസത്തോടെയാണ് കേട്ടതെങ്കിലും വാക്കുകളിൽ കാര്യമുണ്ടെന്ന് തോന്നി.

എന്നാൽ ഒന്ന് പറയുക തന്നെ. ഉറക്കം വരാത്ത തന്റെ രാത്രികളിൽ തന്റെ സ്വപ്നങ്ങൾക്ക് നിറം പകർന്ന് ഇനിയും അവൾ വരണമെങ്കിൽ തന്റെ ഇഷ്ടം അറിയിക്കേണ്ടിയിരിക്കുന്നു. അന്ന് രാത്രി, അവളും നാടും ഉറങ്ങിക്കിടന്നപ്പോൾ തന്റെ വിരലുകൾ അവളുടെ മനസ്സ് കവരാൻ വാക്കുകൾ സൃഷ്ടിക്കുകയായിരുന്നു. എത്ര എഴുതിയിട്ടും വാക്കുകൾ ഇഷ്ടപ്പെടുന്നില്ല. കണ്ണും കരളും ഹൃദയവും എല്ലാം സംഗമിച്ച് അവസാനം എന്തൊക്കെയോ എഴുതി കുറിച്ച് പോക്കറ്റിൽ ഭദ്രമായി സൂക്ഷിച്ചു.

രാവിലെ വീണ്ടും വീണ്ടും ആ കത്തിലേക്ക് നോക്കി നെഞ്ചിടിപ്പോടെ അവൾ സ്ഥിരമായി വരാറുള്ള വഴിയിൽ വന്നിരിക്കുകയാണ്. വാച്ചിൽ സമയം പോകുന്നില്ലന്ന് തോന്നി. ഓരോ നിമിഷം കഴിയുന്തോറും നെഞ്ചിടിപ്പ് കൂടി വരുന്നു. പോകറ്റിൽ കിടന്ന് തന്റെ സാഫലമാകാൻ പോകുന്ന പ്രണയത്തിന്റെ അടയാളം നെഞ്ചിലേക്ക് ചൂട് പകരുന്നു.

രാവിലെ സമയം എട്ടായിട്ടേ ഉള്ളെങ്കിലും വല്ലാത്ത ചൂടിൽ നെറ്റിയിൽ പൊടിഞ്ഞ വിയർപ്പ് തുള്ളികൾ കവിളിലൂടെ ചുണ്ടിലേക്കിറങ്ങി ഉപ്പ് രസം പകർന്നു. സമയം പോകുന്തോറും ഹൃദയ മിടിപ്പ് വർദ്ധിച്ച് വരുന്നത് അറിയാമായിരുന്നു. ഇത്രയധികം ടെൻഷൻ ഇതിന് മുമ്പൊന്നും താനനുഭവിച്ചിട്ടില്ലല്ലോ എന്ന് കരുതിയിരിക്കേ തെക്ക് ഭാഗത്ത് നിന്നും കുതിരക്കുളമ്പടി പോലെ ഇറക്കം ഇറങ്ങി വരുന്ന സ്കൂൾ കുട്ടികളുടെ കാലടി ശബ്ദം കാതുകളിൽ മുഴങ്ങി. പക്ഷേ, ഞാൻ ശ്രദ്ധിച്ചത് കുളമ്പടി ശബ്ദത്തിൽ നിന്ന് വേറിട്ട് കേട്ട ആ പാദസരത്തിന്റെ കിലുക്കമായിരുന്നു.

അകലെ നിന്ന് കണ്ടപ്പോഴേ നെഞ്ചിടിപ്പ് പതിന്മടങ്ങ് വർദ്ധിക്കാൻ തുടങ്ങി. ആ കാലടികൾ അടുത്ത് എത്തും തോറും ഒന്നിനും രണ്ടിനും ഒക്കെ പോകണമെന്ന് വയറ്റിൽ നിന്ന് ആരൊക്കെയോ കലഹിക്കുന്നു. കാലുകൾ അനങ്ങാൻ കഴിയാത്ത വിധം മരവിച്ച് പോലെ. ഹൃദയം പട പടാ മിടിക്കാൻ തുടങ്ങി. പോക്കറ്റിൽ നിന്നും പ്രണയലേഖനം ഇപ്പോൾ പൊട്ടിത്തെറിക്കുമെന്ന് തോന്നി. എങ്ങനെ ഇത് ഞാൻ അവൾക്ക് കൊടുക്കും.

10ഓളം കൂട്ടുകാരികളോടൊത്ത് അവൾ തന്റെ അഭിമുഖമായി നടന്ന് വന്നപ്പോൾ പതിയെ പോക്കറ്റിൽ നിന്നും കത്തെടുത്ത് ഞാൻ കയ്യിൽ വെച്ചു. ഇത് കാണിച്ച് ഒരു അടയാളമെങ്കിലും കൊടുക്കണം. പക്ഷേ, അവളുടെ മുഖം തന്റെ കണ്ണൂകൾക്ക് വ്യക്തത കൂട്ടുന്തോറും തന്റെ കൈകാലുകൾ ഒന്നിനും കഴിയാത്തവണ്ണം അശക്തനാകുന്നു. അവളും തന്നെ പ്രത്യേകം ഒളികണ്ണിട്ട് നോക്കുന്നതും ഇടക്ക് പുഞ്ചിരിക്കുന്നതും കണ്ടു. അതുകൂടിയായപ്പോൾ എന്റെ എല്ലാ ശക്തിയും ചോർന്ന് പോകുന്നു.

അവളും കൂട്ടുകാരും തന്നെ കടന്ന് പോകുമ്പോൾ അവൾ ഒരിക്കൽ കൂടി തന്നെ നോക്കി. ആ കണ്ണുകളിലും ഒരു പരിഭ്രാന്തി ഉള്ളപോലെ. അവൾക്കും തന്നോടെന്തോ പറയാനുള്ള പോലെ. കൂട്ടുകാരികളെല്ലാം എന്തോ പറഞ്ഞ് ചിരിക്കുന്നു. അവരെല്ലാം അറിഞ്ഞിരിക്കും. തന്റെ കയ്യിൽ കിടന്ന കത്ത് ഞാൻ പോക്കറ്റിലേക്ക് തന്നെ ഇട്ടു. തൽക്കാലം പിന്നെ കൊടുക്കാം. ഷാനും കൂടി വേണമായിരുന്നു. അവനുണ്ടായിരുന്നെങ്കിൽ ഒരു ദൈര്യമുണ്ടാകുമായിരുന്നു. തന്നെ പറഞ്ഞാൽ മതി. ആരും ഇല്ലാതെ ഒറ്റക്ക് അവൾക്ക് കത്ത് കൊടുക്കാൻ തോന്നിയ ആ നശിച്ച സമയത്ത് ശപിച്ചു.

അവൾ കൂട്ടത്തിൽ നിന്ന് തന്നെ തിരിഞ്ഞ് നോക്കി ഒരിക്കൽ കൂറി ചിരിച്ചു. അപ്പോൾ നുണക്കുഴികൾ വിരിഞ്ഞ് ആ സ്വർണ്ണ നിറമുള്ള കവിളുകൾ തുടുത്തു. തനിക്ക് ഇത് മതി. ഈ ചിരി. താൻ എന്നും കണ്ട് സായൂജ്യമടയാറുള്ള അവളുടെ കടാക്ഷം. പെട്ടന്ന് അവൾ ചുരുട്ടി പിടിച്ച കയ്യിൽ നിന്നും ഒരു കടലാസ് കഷ്ണം താഴേക്കിട്ടു. എന്നിട്ടെന്നെ നോക്കി കണ്ണുകൾകൊണ്ടെന്തോ ആഗ്യം കാട്ടി. മനസ്സിലായി പൊന്നേ, ആ കത്ത് എടുക്കാനല്ലേ. മനസ്സിൽ പറഞ്ഞു. എന്റെ മനസ്സിൽ ഒരു പൂത്തിരി കത്തി. ഹമ്പടി കള്ളീ.. നിനക്ക് ഇത് തരാൻ കഴിയുമായിരുന്നെങ്കിൽ എന്നെ ഇങ്ങനെ ടെൻഷനടിപ്പിക്കണമായിരുന്നോ?

ഞാൻ വേകം ആ ചുരുട്ടിക്കൂട്ടിയ കടലാസ് കഷ്ണം ഓടി ചെന്നെടുത്തു.

ചുരുളുകൾ അഴിയുന്തോറും അതിലെഴുതിയ വാക്യങ്ങൾ മനപ്പാടമാണെങ്കിലും അവളുടെ കൈപടയിൽ എന്നെ ഇഷ്ടമാണെന്നെഴുതിയ അക്ഷരനക്ഷത്രങ്ങളെ കൺകുളിർക്കെ കാണാൻ വല്ലാത്ത ആകാംക്ഷയായിരുന്നു.

ചുരുളുകൾ നിവർന്ന അക്ഷരങ്ങൾക്കിടയിലൂടെ കണ്ണുകൾ പരതിയപ്പോൾ തലയിൽ ഒരു സ്ഫോടനം നടന്ന പോലെ. കണ്ണുകളിൽ ഇരുട്ട് പടരുന്നു. അകന്ന് പോകുന്ന പാദസരത്തിന്റെ കിലുക്കം കാതുകളിൽ മരണമണിയായി മുഴങ്ങുന്നു.

'പ്രിയ ഷാൻ. എനിക്ക് നിന്നെ ഇഷ്ടമാണ്. നിനക്കും ഇഷ്ടമാണെന്ന പ്രതീക്ഷയോടെ..

നിന്റെ സ്വന്തം,

!@#$$%^^&&&***

2008, ഡിസംബർ 20, ശനിയാഴ്‌ച

മഴക്കാല നൊമ്പരങ്ങൾ

ആകാശത്ത് മിന്നിയ വെള്ളിവെളിച്ചത്തിന് പിറകെ മുറ്റത്ത് മറച്ച് കെട്ടിയ ആസ്പെറ്റോസ് സീറ്റിലേക്ക് ചരക്കല്ലുകൾ വാരിയെറിഞ്ഞപോലെ മഴ പെയ്ത് തുടങ്ങി. കിഴക്ക് ഭാഗത്തേക്ക് വീശിയടിച്ച കാറ്റിൽ തൊടിയിലെ മരങ്ങൾ ഉലഞ്ഞാടാൻ തുടങ്ങി. പെട്ടന്ന് ഭയങ്കരമായ ശബ്ദത്തോടെ ഇടിവെട്ടി. ഒപ്പം മഴയുടെ ശക്തി കൂടിക്കൂടി വന്നു.

ഇടക്ക് വീശിയടിച്ച കാറ്റിൽ മഴനാരുകൾ ഹമീദിന്റെ മനസ്സിനും ശരീരത്തിനും കുളിരായി ഇറയത്തേക്ക് ചീറ്റിയറിച്ചു. നിർത്താതെ പെയ്യുന്ന മഴയേ നോക്കി ഇരിക്കാൻ നല്ല രസം തോന്നി. സിറ്റൌട്ടിൽ ചാരുകസേരയിൽ മഴയെ നോക്കി, അതിന്റെ താളം ആസ്വദിച്ച്, ചെരിഞ്ഞും നിവർന്നും ആടിയും ഉലഞ്ഞും പെയ്യുന്ന മഴയെ എത്ര നേരം വേണമെങ്കിലും നോക്കിയിരിക്കാൻ തനിക്ക് കഴിയും.

‘’എന്താ രാവിലെത്തന്നെ മഴകണ്ടിരിക്ക്യാ.. അടുത്ത ആഴ്ച്ച പോകാനായി. ഒരുപാട് സ്ഥലത്ത് പോകാനുള്ളതാ… ഈ നശിച്ച മഴ കാരണം ഒന്ന് പൊറത്ത് എറങ്ങാനും കൂടി കഴിയാതായി.” വാതിൽ പടിയിൽ കയ്യിൽ ചൂടുള്ള പാൽചായയുമായി പുറത്ത് നിർത്താതെ പെയ്യുന്ന മഴയെ ശപിക്കുന്ന ഭാര്യയോട് പുച്ഛം തോന്നി. ഭാര്യയുടെ കയ്യിൽ നിന്നും ചൂടുള്ള ചായ വാങ്ങി കുടിക്കുമ്പോൾ തണുത്ത പ്രഭാതത്തിൽ തൊണ്ടയിലൂടെ ചൂടുള്ള വെള്ളം ഒലിച്ചിറങ്ങുന്നത് വ്യക്തമായി അറിഞ്ഞു. ആവിപറക്കുന്ന കപ്പിൽ നിന്നും ചായ ഊതിയൂതിക്കുടിച്ച് മഴയത്തേക്ക് തന്നെ നോക്കിയിരിക്കുന്ന തന്നെ ഭാര്യക്ക് മനസ്സിലാവുന്നുണ്ടാകില്ല. തന്റെ മനസ്സിൽ തിരയടിക്കുന്ന സാഗരം ഈ മഴനാരുകൾകൊണ്ട് കുളിര് പരത്താൻ കഴിയുമെങ്കിൽ ഇനിയും ഞാൻ മഴയെ നോക്കിയിരിക്കും.

‘’നിങ്ങൾ എണീറ്റ് വന്ന് മേൽ കഴുകി വരീ… ചായ കുടിച്ച് പെട്ടന്ന് പോണം.. എന്നാലേ ഉച്ചയാകുമ്പോഴേക്ക് അവിടെയെത്തൂ..” അകലെയുള്ള ഭാര്യവീട്ടിൽ ഇന്ന് ഉച്ചക്ക് ചെല്ലാൻ പറഞ്ഞിരിക്കുന്നു. തലേന്നേ പോകാത്തതിലുള്ള അരിശം അവളുടെ മുഖത്തുണ്ട്.

‘മോളൂ.. ചായ കുടിക്കാൻ വന്നാ… എന്നിട്ട് വേകം പോയി കുളിക്ക്…’

‘ച്ച് വയ്യ.. ഈ തണുപ്പത്ത് കുളിക്കാൻ‘ ഈ തണുത്ത വെളുപ്പാൻ കാലത്ത് ശരീരത്തിലേക്ക് വെള്ളം പാരുന്നത് ആർക്കും സഹിക്കില്ല.

‘പോയി കുളിക്ക്യാ അനക്ക് നല്ലത്. അവടെ ഒരുപാട് ആളുകൾ ഉണ്ടാകും‘

‘ഉമ്മ കുളിച്ചോ എനിക്ക് വയ്യ..‘

‘ഞാൻ വെള്ളം ചൂടാക്കി വച്ചക്കുണു… പോയി കുളിച്ച് വന്നാ….’

ഇനി രക്ഷയില്ലന്ന് കരുതിയാവണം മോളുടെ ശബ്ദം പിന്നെ കേട്ടില്ല.

‘നിങ്ങൾക്ക് കുളിക്കാൻ വെള്ളം ചൂടാക്കട്ടേ … വേകം കുളിച്ച് വരി മൻഷ്യാ….’

“എനിക്ക് നിന്റെ ചൂട് വെള്ളം ഒന്നും വേണ്ടടീ.. ഞാൻ ഈ തണുത്ത വെള്ളം കൊണ്ട് കുളിക്ക്യാൻ പോകാ..”

‘വേണ്ടട്ടോ… നല്ല തണുപ്പാ.. ചീരാപ്പ് പിടിച്ചാ ബുദ്ധിമുട്ടാകുംട്ടോ..‘ അവളുടെ വാക്കുകളിൽ തേനൊഴുകുന്നു. സ്വന്തം വീട്ടിലേക്ക് പോകുമ്പോൾ എല്ലാ പെണ്ണുങ്ങളും ഇങ്ങനെത്തന്നെയാകും. അവിടെ എത്തുന്നത് വരെ തേനും ചക്കരയുമായിരിക്കും. എത്തിയാൽ പിന്നെ ഇങ്ങനെയൊരു മനുഷ്യൻ ഇവിടെ ഉള്ളവിവരം അറിയില്ല. കാരണവന്മാരുടെ അടുത്തേക്ക് നമ്മളെ തള്ളിവിട്ട് അവൾ സൊറപറയാൻ അടുക്കളയിലേക്ക് മുങ്ങും. ഇടക്കെപ്പോഴെങ്കിലും ഒരു ചായ, വെള്ളം എന്തെങ്കിലും തരാൻ വേണ്ടി മാത്രം തലയിളക്കം കാണും. എങ്കിലും, ഈ ജീവിതം എനിക്കെത്രയോ സുന്ദരമാണ്. മനസ്സിൽ ഒരുപാട് സംതൃപ്തിയുണ്ട്. മണലാരണ്യത്തിന്റെ തീച്ചൂളയിൽ മനസ്സുരുകിയെങ്കിലും തന്റെ കുടുംബത്തെ സന്തോഷത്തോടെ കൊണ്ട് പോകാൻ തനിക്ക് കഴിഞ്ഞിരിക്കുന്നു. തിരിച്ച് പോകാൻ ഇനിയും നാളുകളേ ഉള്ളൂ എന്ന തിരിച്ചറിവിൽ ഇടനെഞ്ചിൽ ഒരു തീപാറുന്നത്, ആ തീ ചിന്തകളിലേക്ക് പടർന്ന് കത്തുന്നത് ഒരു നിത്യസംഭവമായിരിക്കുന്നു. എങ്കിലും…..

കുളിമുറിയിൽ ഷവറിൽ നിന്നും തണുത്ത വെള്ളം ശരീരത്തിലേക്ക് വീണപ്പോൾ രോമങ്ങൾ എഴുന്നേറ്റ് നിന്നു. പുറത്ത് തിമർത്ത് പെയ്യുന്ന മഴയിൽ തണുത്തുറഞ്ഞ ഈ പ്രഭാതത്തിൽ ഒരു തണുത്ത കുളി. ഇതാസ്വദിക്കാൻ ഒരു പ്രവാസിക്കേ കഴിയൂ..

അകത്ത് ഫോൺ നിർത്താതെ ബെല്ലടിക്കുന്നു. ഇവളിതെവിടെ പോയി.

‘എടീ.. ആ ഫോണൊന്നെടുക്ക്.. നീയിതെവിടെയാ…’

‘ഇതാ വരണൂ…. അവൾ അടുക്കളയിൽ നിന്നും ഓടിയെത്തിയപ്പോഴേക്കും ബെല്ലടി നിലച്ചു.

വീണ്ടും അല്പ നേരം കഴിഞ്ഞ് വീണ്ടും ഫോണടിച്ചു. തല തുവർത്താതെ ബാത്ത് റൂമിൽ നിന്നും ഇറങ്ങി ചെന്ന് ഫോണെടുത്തു. മറുതലക്കൽ അബു.

‘എന്താ അബോ.. ഈ രാവിലത്തന്നെ ഫോണടിച്ച് കളിക്ക്യാ… ഞാൻ ഇന്ന് സർക്കീട്ട് ഭാര്യവീട്ടിലേക്കാ ഇഷ്ടാ…’

‘എടാ.. ഒരു കാര്യം പറയാനുണ്ട്…‘ മറുതലക്കൽ അബുവിന്റെ ശബ്ദത്തിലെ പരിഭ്രാന്തി കാതുകളിൽ അറിഞ്ഞു.

‘ഞമ്മടെ..ചേനത്തൊടീലെ മയമദാക്ക മരിച്ചു… ഇന്ന് രാവിലെ..’

അവന്റെ വാക്കുകൾ കാതുകളിലേക്ക് കുത്തിയിറങ്ങി. ഒരു നിമിഷം സ്ഥബ്ധനായി നിന്നു. ഈറൻ തുവർത്താത്ത നനഞ്ഞ മുടിയിഴകളിൽ നിന്നും വെള്ളത്തുള്ളികൾ നിലത്തേക്ക് വീണ് ചിതറി.

..’ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഹൂൻ..’ (നിശ്ചയമായും ദൈവത്തിൽ നിന്നാണ്.. അവനിലേക്ക് തന്നെ മടക്കവും..) എന്നിൽ നിന്നും വന്ന വചനങ്ങൾ കേട്ട് പിന്നിൽ ഭാര്യയും ആകാക്ഷയോടെ നിൽക്കുന്നു.

‘ആരാ… ആരാ മരിച്ചത്..’

‘ചേനത്തൊടിയിലെ മയമാക്ക’

എവിടെയോ ഒരു നീറ്റൽ. വയസ്സായ ഒരു മനുഷ്യൻ.. തന്റെ നല്ല കാലം ഒരുപാട് കാര്യങ്ങൾ ചെയ്ത് തന്നെയാണ് അയാൾ പോയത്. ഒരുപാട് വർഷം ഗൽഫിൽ കഴിഞ്ഞ തനിക്ക് എന്നെങ്കിലുമൊക്കെ നാട്ടിൽ വരുമ്പോൾ കാണുന്ന ഇത്തരം പഴയ മനുഷ്യർ വലിയ മാനസിക അടുപ്പങ്ങളൊന്നും ഉണ്ടാക്കാറില്ല. പക്ഷേ, ഒരു സാധാരണക്കാരൻ എന്നതിലുപരി ഇദ്ധ്യേഹം മനസ്സിൽ നല്ലൊരു നീറ്റൽ ബാക്കിയാക്കിയിർക്കുന്നു.

ഒരുപാട് കാലം രോഗിയായി കിടക്കുകയായിരുന്ന അയാൾ ഇന്നലെ അങ്ങാടിയിലേക്കിറങ്ങി. അല്പം ആശ്വാസം ഉണ്ടായിരുന്നത്രെ. കണ്ടവരോടെല്ലാം കുശലം പറഞ്ഞു. കൂട്ടത്തിൽ തന്നോടും അബുവിനോടും ഒരുപാട് കാര്യങ്ങൾ പറഞ്ഞു.

‘ഏല്ലാരിം കാണണമെന്നു ഒരു പൂതി… ഒരു അശ്വാസം കിട്ടിയപ്പൊൽ ഞാനിങ്ങു പോന്നു.’ പള്ളിക്കമ്മിറ്റി പ്രസിഡന്റ്‌ ഹംസ ഹാജി ചോദിച്ചപ്പോൽ മയമാക്ക പറയുന്നത്‌ കേട്ടു.

ആയാളുടെ കണ്ണുകളിൽ ഒരു തരം പ്രകാശം നിറഞ്ഞിരുന്നു. ഇനിയും എന്തൊക്കെയോ പറയാൻ അയാളുടെ അന്തരംഗങ്ങൽ ആഗ്രഹിച്ചിരുന്നപോലെ. കണ്ടവരോടൊക്കെ വാതോരാതെ സംസാരിചു. വ്വൈകുന്നെരം ഞാനും അബുവുമാണു വീട്ടിലെക്കു കൊണ്ടു ചെന്നാക്കിയതു. മടങ്ങി പോരുമ്പോൾ ഞാൻ അടുത്ത ആഴ്ച ഗൾഫിലേക്ക്‌ മടങ്ങുകയാണെന്നു പറഞ്ഞപ്പോൾ തന്നെ കെട്ടിപ്പിടിച്ചു ഒരുപാടു കരഞ്ഞു ആ വലിയ മനുഷ്യൻ. എന്തിനായിരുന്നു ഇതൊക്കെ. മരണം മുന്നിൽ കണ്ടിരുന്നോ.

മുമ്പു ഇതു പൊലെ ഒരിക്കൽ നട്ടിൽ നിന്നു മടങ്ങുമ്പോൾ എന്റെ അമ്മായിയും ഇങ്ങനെ ഒരു പാടു പറഞ്ഞിരുന്നു. ഞാൻ മടങ്ങി കൃത്യം ഒരു മാസം കഴിഞ്ഞപ്പോൾ അമ്മായി ഈ ലോകത്തോട്‌ വിട പറഞ്ഞു.

അബുവിനോട് കൂടെ ആ മരണവീട്ടിന്റെ മുറ്റത്തേക്കു കയറിയപ്പോൾ പ്രാർത്ഥനാനിർഭരമായ മനസ്സുകളുമായി ഒരുപാട് മുഖങ്ങൽ. ഏങ്ങും ഒരു മൂഖത. ഒരുപാട് പേർ കൂടിച്ചേർന്ന ഈ വീട്ടിൽ ആരും ഒന്നും സംസാരിക്കുന്നില്ല. ആരുടേയും ശബ്ദം ഉച്ഛത്തിൽ കേൾക്കുന്നില്ല.

അകത്തു കട്ടിലിൽ വെള്ളത്തുണിയിൽ പൊതിഞ്ഞ മയമാക്കാന്റെ ചേതനയറ്റ ശരീരത്തിൽ നിന്നും മകൻ അലവിക്കുട്ടി ഞങ്ങൽക്കു കാണാനായി മുഖത്തെ തുണി മാറ്റിത്തന്നു. ഇന്നലെ രാത്രി തന്നെ കെട്ടിപ്പിടിച്ച് കണ്ണീർവ്വാർത്ത, ഇനി ഈ കുട്ട്യാളെ ഞാൻ കാണുമോ എന്നു വിലപിച്ചു കരഞ്ഞ ആ വലിയ മനുഷ്യന്റെ നിശ്ചലമായ മുഖത്തെക്കു കൂടുതൽ നോക്കിനിൽക്കാൻ എനിക്കു കഴിഞ്ഞില്ല.

ഒരു വിലാപയാത്രയായി ആ മൃതശരീരം വഹിച്ചുകൊണ്ട് പള്ളിയിലേക്ക് നടക്കുമ്പോൾ ചെറുതായി മഴ ചാറുന്നുണ്ടായിരുന്നു. ആറടി കുഴിയിലേക്ക് ആ മൃതശരീരത്തിനു മേലെ മൂന്നു പിടി മണ്ണ് വാരിയിട്ട് മടങ്ങുമ്പോൾ മനസ്സു ശൂന്യമായിരുന്നു. ഏതോ വേണ്ടപ്പെട്ട ഒരാളെ യാത്രയാക്കി മടങ്ങുമ്പോലെ. പക്ഷേ ഒരിക്കലും തിരിച്ചു വരാത്ത ആ യാത്രക്കായി താനും കാത്തിരിക്കേണ്ടിയിരിക്കുന്നെന്ന് ഉള്ളിലിരുന്നാരോ ഓർമ്മിപ്പിക്കുമ്പോലെ.

ചാറ്റൽ മഴയിൽ വെള്ളം ഒലിച്ചിറങ്ങുന്ന തലമുടി നെറ്റിയിലേക്കു ഊർന്നിറങ്ങി വീടിന്റെ വരാന്തയിലേക്ക് കയറുമ്പോൾ വാതിലിൽ തന്നേയും കാത്ത് ഭാര്യയും മോളും ഒരുങ്ങി നില്പുണ്ടായിരുന്നു. വീട്ടിലേക്ക് പോകാൻ ഒരുങ്ങിയിരിക്കുന്ന അവരെ കണ്ടില്ലെന്ന് നടിച്ച് ഞാൻ അകത്തേക്ക് കയറി.

പിന്നിൽ വാതിൽ ശക്തിയായി അടയുന്ന ശബ്ദം അവഗണിക്കാനേ തോന്നിയുള്ളൂ.

കണ്ണുകളിൻ ഒരു ഇടുങ്ങിയ കുഴിയിലേക്ക് ഇറക്കി വെക്കുന്ന വെള്ളത്തുണിയിൽ പൊതിഞ്ഞ മയമാക്കാന്റെ ചേതനയറ്റ ശരീരം മാത്രം. ആളൊഴിഞ്ഞ പള്ളിക്കാട്ടിൽ ഇടുങ്ങിയ കുഴിക്കുള്ളിൽ ആ ശരീരം ഒറ്റക്കാണ്.

*****

2008, നവംബർ 6, വ്യാഴാഴ്‌ച

മടക്കം

മൊട്ടംകുന്നിൽ ജീപ്പിറങ്ങുമ്പോൾ രമേശന്റെ മനസ്സ് പ്രക്ഷുബ്ദമായിരുന്നു. ചുറ്റും കൂടി നിൽക്കുന്ന പരിചിത മുഖങ്ങൾ കണ്ടില്ലെന്ന് നടിച്ച്, പല പുതിയ മുഖങ്ങളെയും മനസ്സിലാകാതെ രമേശൻ വീട്ടിലേക്ക് നടന്നു. 15 വർഷം കൊണ്ട് തന്റെ നാട് ഒരുപാട് മാറിയിരിക്കുന്നു. മഴ തോർന്ന് ചെളി നിറഞ്ഞ ചെമ്മൺപാതയുടെ സ്ഥാനത്ത് ഈറനണിഞ്ഞ കറുത്ത വീതിയുള്ള റോഡ് രമേശന് വിസ്മയമായി. ഇരു ഭാഗങ്ങളിലും ഇരുനില കെട്ടിടങ്ങൾ മൊട്ടംകുന്നിന്റെ മുഖച്ഛായ മാറ്റിയിരിക്കുന്നു. ഏതോ കാസറ്റ് കടയിൽ നിന്നും ഉയരുന്ന സംഗീതം അന്തരീക്ഷത്തിൽ ഒഴുകി നടന്നു. ഒരു ഹോട്ടലിന് മുമ്പിൽ ടെലിവിഷനിലേക്ക് നോക്കിയിരിക്കുന്ന ആൾകൂട്ടം പഴയ ചിമ്മിനി വിളക്കിന്റെ മങ്ങിയ വെളിച്ചത്തിൽ നിന്നും ഈ നാടിന് മോചനം കിട്ടിയെന്നതിന് തെളിവായി. പലരും തന്നെ സംശയത്തോടെ നോക്കുന്നത് രമേശന് മനസ്സിലായെങ്കിലും തിരിഞ്ഞ് നോക്കാതെ അയാൾ വർഷങ്ങളുടെ പിറകിൽ പടിയിറങ്ങി പോയ വീട് ലക്ഷ്യമാക്കി നടന്നു.
 തന്റെ അമ്മയുടേയും, അച്ഛന്റേയും അടക്കിപ്പിടിച്ച തേങ്ങൽ വർഷങ്ങൾക്കിപ്പുറവും കാതുകളിൽ അലക്കുന്നു. അന്ന് പക്ഷേ ആ രോദനം കേട്ടില്ലന്ന് നടിച്ചു. ഒരിക്കലും തിരിഞ്ഞ് നോക്കാതെ അകന്ന് പോകുമ്പോൾ പിന്നിൽ ഉയർന്ന കരച്ചിൽ കേട്ടില്ലെന്ന് നടിക്കാനേ കഴിയുമായിരുന്നുള്ളു‍. ഒരു നാട് മുഴുവനും തന്റെ രക്തത്തിനായി മുറവിളികൂട്ടിയപ്പോൾ നഷ്ടപ്പെട്ടത് ഒരു കുടുംബമായിരുന്നു. അച്ഛനായിരുന്നു, അമ്മയായിരുന്നു, തന്റെ ഒരു ജന്മമായിരുന്നു. വർഷങ്ങൾക്കിപ്പുറം ഇവിടെ ഒരിക്കൽ കൂടി വരാൻ തന്നെ പ്രേരിപ്പിച്ചത് അച്ഛന്റേയും അമ്മയുടേയും ദീനമായ മുഖം ഇടക്കെപ്പോഴോ ഓർമ്മകളെ ശല്യംചെയ്തപ്പോഴാണ്.

എതിരെ വീശിയടിച്ച ഇളം കാറ്റിൽ റോഡരികിലെ മരച്ചില്ലകളിൽ ഒളിച്ചിരുന്ന മഴത്തുള്ളികൾ ശരീരത്തിലേക്ക് പെയ്തു. ആ തുള്ളികൾ നൽകിയ കുളിരിന് പക്ഷേ മനസ്സിൽ എരിയുന്ന തീ അണക്കാൻ പ്രാപ്തമായിരുന്നില്ല. അകലെ നിന്നേ കണ്ടു, കുത്തിയൊലിക്കാൻ ആർത്തലച്ച് പെയ്യുന്ന ഒരു മഴയെ പ്രതീക്ഷിച്ച് വാർധക്യം പിടിച്ച തന്റെ വീട്. താൻ പിച്ചവെച്ച് വളർന്ന കുടിൽ, തന്റെ ഓർമ്മകളിലെ കൊട്ടാരം. തന്റെ കാലുകൾക്ക് വേഗത തീരെ പൊരന്ന് രമേശന് തോന്നി. പുല്ലുകൾ മുളച്ച് പൊന്തിയ മുറ്റത്ത് ഒരു അന്യനെ പോലെ രമേശൻ നോക്കി നിന്നു. വേലികെട്ടി തിരിച്ച തൊടിക്കപ്പുറത്തെ വീട്ടിൽ നിന്ന് ആരൊക്കെയോ നോക്കുന്നു. ആരെയും മനസ്സിലാകുന്നില്ല. പുതിയ ആളുകളായിരിക്കും. അല്ല, താനാണല്ലോ തന്റെ നാട്ടിൽ പുതിയതായി വന്നിരിക്കുന്നത്. ഇറയത്ത് വെച്ച വലിയ പാളയിലേക്ക് പൊട്ടിയ ഓടിൽ നിന്നും വെള്ളത്തുള്ളികൾ വീണ് ശബ്ദമുണ്ടാക്കി. ഇറയത്തേക്ക് കേറിനിന്ന് ഒന്ന് മുരടനക്കി.

'ആരൂല്ല്യേ?' ശബ്ദത്തിന് ശക്തി തീരെ പോരായിരുന്നു.

കുറച്ച് നേരത്തേക്ക് അനക്കമൊന്നും കേട്ടില്ല. പൊളിഞ്ഞ് വീഴാറായ വാതിൽ പൊളികളിൽ മെല്ലെ മുട്ടി.

'ആരാ…?' അകത്ത് നിന്നും അവശയായ ഒരു സ്ത്രീ ശബ്ദം. വാതിൽ പാളികൾ മെല്ലെ തുറന്ന് ഒരു വൃദ്ധസ്ത്രീ പുറത്തേക്ക് വന്നു. മെലിഞ്ഞ് കണ്ണുകൾ കുഴിയിലേക്ക് വീണ ആ വൃദ്ധസ്ത്രീയുടെ മുഖത്തേക്ക് നോക്കിയ രമേശന്റെ നെഞ്ചിൽ ഒരു വെള്ളിടി വെട്ടി. തന്റെ അമ്മ. വർഷങ്ങൾക്ക് മുമ്പ് താൻ ഉപേക്ഷിച്ചിട്ട് പോയ തന്റെ അമ്മ.

'ആരാ..? വല്ലതും ഉണ്ടെങ്കിൽ.. അവടെ ആ.. പാത്രത്തിൽ വെച്ചാമതി.' ഇറയത്ത് വെച്ച വലിയ അലൂമിനിയ പാത്രത്തിലേക്ക് രമേശന്റെ കണ്ണുകളുടക്കി. അതിൽ ഒന്ന് രണ്ട് കീസുകൾ.

'അ..മ്മേ....' രമേശന്റെ വിളി തൊണ്ടയിൽ കുരുങ്ങി പാതി പുറത്ത് ചാടി. വാതിൽ അടക്കാൻ തിരിഞ്ഞ വൃദ്ധ സ്ത്രീ ഒന്ന് നിന്നു. അല്പ നേരം എന്തോ ആലോചിച്ച് തിരിഞ്ഞ് രമേശനെ നോക്കി. ഇടത്തെ കൈ നെറ്റിയിൽ പിടിച്ച് തലകുനിച്ച് തന്നെ സൂക്ഷിച്ച് നോക്കുന്ന അമ്മയുടെ കണ്ണുകളിൽ തിളക്കം. പത്ത് മാസം ചുമന്ന് നൊന്ത് പെറ്റ മകനെ ഒരമ്മക്ക് തിരിച്ചറിയാൻ കാലം മാറ്റിയ രൂപങ്ങൾ പ്രശ്നമല്ല.

'അമ്മേ.. ഇത് ഞാനാ.. രമേശൻ' ഒരു വേള എന്ത് പറയണമെന്നറിയാതെ തരിച്ച് നിൽക്കുന്ന അമ്മയുടെ കാലിലേക്ക് രമേശൻ വീണു. അമ്മയുടെ കണ്ണിൽ നിന്നും രണ്ട് തുള്ളി കണ്ണു നീർ രമേശന്റെ തലയിലേക്ക് വീണു. ചുക്കിച്ചുളിഞ്ഞ് ഞരമ്പുകൾ ഉയർന്ന് നിൽക്കുന്ന കൈകൾ രമേശന്റെ തലയിലൂടെ തഴുകി നടന്നു.

അവർ ഒന്നും പറഞ്ഞില്ല. ആ കണ്ണുകളിൽ തികഞ്ഞ നിർവ്വികാരതയാണെന്ന് രമേശന് തോന്നി.
അകത്തേക്ക് കടന്ന് രമേശൻ ചുറ്റും നോക്കി. അവിടവിടെയായി നിരത്തി വച്ചിരിക്കുന്ന പാത്രങ്ങളിലേക്ക് ഉറ്റി വീഴുന്ന മഴത്തുള്ളികൾ. ഒരു മൂലയിൽ വിരിച്ചിട്ട പുല്പായിൽ കുറേ തുണിക്കെട്ടുകൾ. മുഷിഞ്ഞ ഒരു തലയിണ. മുറിയിൽ അങ്ങിങ്ങായി പരന്ന്കിടക്കുന്ന വെള്ളം ആ പായയുടെ ഒരു മൂലയിലേക്കും കേറിയിരിക്കുന്നു. ഈ രണ്ട് മുറിക്കുടിലിനുള്ളിൽ നിന്നും എവിടെ നിന്നെങ്കിലും ഒരു ചുമ ഈ നിശ്ശബ്ധതയെ കീറിമുറിച്ച് തന്റെ കാതുകളിൽ പതിക്കുമെന്ന് രമേശൻ പ്രതീക്ഷിച്ചു. പക്ഷേ, അതുണ്ടായില്ല. വാതിലടച്ച് പിറകെ വന്ന അമ്മയുടെ മുഖത്തേക്ക് രമേശൻ നോക്കി. തന്റെ മനസ്സ് വായിച്ചെന്ന പോലെ ജനലിലൂടെ പുറത്തേക്ക് കൈചൂണ്ടി.

അവിടെ പുല്ലുകൾ കുന്നുകൂടിയ ഒരു മൺകൂനക്കരികിൽ തിരിയണഞ്ഞ് പോയ ഒരു വിളക്ക്.

'നീ തിരിച്ച് വരുമെന്ന്.. അച്ഛൻ… ഒരുപാട്.. മോഹിച്ചിരുന്നു.. അവസാനം…. കണ്ണടയുമ്പോഴും ഇറയത്തേക്ക്……. വെറുതെ തലതിരിച്ച് നോക്കുന്നത് …ഞാൻ കണ്ടിരുന്നു…'

ഒരു തേങ്ങൽ പേലെ അമ്മയിൽ നിന്നും വാക്കുകൾ മുറിഞ്ഞ് വീണു. രമേശൻ പുറത്തിറങ്ങി ആ മൺകൂനക്കരികിലേക്ക് നടന്നു. ഒരു തീനാളം തന്നെ വിഴുങ്ങുന്ന പോലെ. സ്വന്തം മകനെ ഒരു നോക്ക് കാണാൻ കാത്തിരുന്ന് മരണപ്പെട്ട ഒരച്ഛന്റെ മുന്നിൽ മുഖം പൂഴ്ത്തി കരയാനല്ലാതെ രമേശന് ഒന്നും കഴിയുമായിരുന്നില്ല.

'വാ…നീ വല്ലതും കഴിച്ചിട്ടുണ്ടോ…' അമ്മയുടെ തലോടൽ രമേശനെ ഉണർത്തി. നിർവ്വികാരതയോടെ തന്നെത്തന്നെ നോക്കിയിരിക്കുന്ന ആ കണ്ണുകളിലേക്ക് നോക്കിയപ്പോൾ രമേശന്റെ ഉള്ളൊന്ന് പിടഞ്ഞു.

'അമ്മേ.. എന്ത് പ്രായക്ഷിത്വമാ ഞാൻ ചെയ്യേണ്ടത്? എന്ത് ചെയ്താലാ ഇതിനൊക്കെ പരിഹാരമാകുക…?' ചോദിക്കുമ്പോൾ രമേശന്റെ കണ്ണുകളിലെ നീർമണികൾ ആ മൺകൂനയിൽ വീണ് ചിതറി.

അമ്മ വിളമ്പിത്തന്ന ഉപ്പിടാത്ത കഞ്ഞി രമേശൻ ആർത്തിയോടെ കുടിച്ചു. ഇടക്കെപ്പോഴോ പുറത്തെ അലൂമിനിയ പാത്രത്തിലുണ്ടായിരുന്ന രണ്ട് കീസുകൾ അമ്മ അകത്ത് കൊണ്ട് വെന്ന് വെച്ചു. അമ്മ തന്നോടൊന്നും ചോദിക്കുന്നില്ലല്ലോ.. എന്തെങ്കിലും ഒന്ന് പറഞ്ഞിരുന്നെങ്കിൽ…! ഒന്ന് ശാസിച്ചിരുന്നെങ്കിൽ….! പക്ഷേ ആ കണ്ണുകളിൽ എന്താണെന്ന് വായിച്ചറിയാൻ കഴിയുന്നില്ല. ഈ ജന്മം അനുഭവിക്കാവുന്നതിൽ കൂടുതൽ അമ്മ അനുഭവിച്ചിരിക്കുന്നു.

അമ്മയുടെ മടിയിൽ തലവെച്ച് അനുഭവങ്ങളുടെ തഴമ്പ് വീണ കൈകൊണ്ട് തലേടലേറ്റ് കിടക്കുമ്പോൾ രമേശന്റെ മനസ്സിലേക്ക് ഭൂതകാലത്തിന്റെ ഓർമ്മകൾ ഒരിക്കൽ കൂടി ശല്യം ചെയ്തു. പതിനഞ്ച് വർഷം മുമ്പ് സ്നേഹിക്കാനും സഹായിക്കാനും മാത്രമറിയാവുന്ന തന്റെ ഗ്രാമശാലീനതയിലേക്ക്, മതങ്ങളുടേയും ജാതികളുടേയും അതിർവരമ്പുകളില്ലാതിരുന്ന മഞ്ഞിന്റെ നൈർമല്യതയിലേക്ക്, ചോരമണക്കുന്ന കത്തികളും വടിവാളുകളുമായി ആരാണ് നുഴഞ്ഞ് കയറിയത്? സ്നേഹ പുഷ്പങ്ങൾ വിതറിക്കിടന്ന ഈ ഗ്രാമത്തിന്റെ പാതകളിൽ, ഇടവഴികളിൽ പച്ചച്ചോരയുടെ മണമടിച്ചത് എപ്പോഴാണ്? പരസ്പരം അറിഞ്ഞും, സ്നേഹിച്ചും, സഹായിച്ചും കഴിഞ്ഞിരുന്ന അയൽക്കാരുടെ മനസ്സിലേക്ക്, അവരുടെ തലയിണക്കടിയിലേക്ക് മൂർച്ചയുള്ള കത്തികൾ ഒളിപ്പിച്ച് വെച്ചത് ആരുടെ നിർബന്ധമായിരുന്നു? പ്രിയ സുഹൃത്ത്, തന്റെ കളിക്കൂട്ടുകാരൻ, ഒരു വീട്പോലെ കഴിഞ്ഞ അയിശുമ്മാന്റെ പൊന്നുമോൻ റഹീമിന്റെ വയറ്റിലേക്ക് കുത്തിയിറക്കിയ കത്തിയിൽ എന്റെ വിരൽ പാടുകൾ എങ്ങനെ വീണു?

വർഗ്ഗീയതയുടെ തീനാളങ്ങൾ നാടിനെ ചുട്ടെരിച്ചപ്പോഴും തന്റേയും റഹീമിന്റേയും കുടുംബങ്ങളിൽ വിദ്വോഷങ്ങളുടെ ഒരു ലാഞ്ജന പോലും ഇല്ലായിരുന്നല്ലോ? എവിടെയാണ് പിഴച്ചത്? എപ്പോഴാണ് തങ്ങളിലേക്ക് മതഭീകരർ കുടിയേറിയത്? 7 വർഷത്തെ തടവ് ശിക്ഷക്കിടയിലോ, അതിന് ശേഷം നാടുകൾ തോറും അലഞ്ഞ് നടന്നപ്പോഴോ ഒരിക്കൽ പൊലും ഈ ഓർമ്മകളിലേക്ക് മനസ്സിനെ പറഞ്ഞ് വിട്ടിട്ടില്ല. ഒരിക്കലും ഓർക്കാൻ താത്പര്യപ്പെടാത്ത ഈ ചിന്തകൾ ഇവിടെ തന്നെ വീണ്ടും വേട്ടയാടുന്നു.

തന്റെ ഇടക്ക് നരവീണ താടിരോമങ്ങളിലേക്ക് നനവുള്ള തുള്ളികൾ വീഴുന്നു. അമ്മ കരയുകയാണ്.. തന്റെ മടിയിൽ ഒരു കൊച്ച് കുട്ടിയെ പോലെ ചുരുണ്ട് കിടക്കുന്ന മകന്റെ നരവീണ് തുടങ്ങിയ താടിരോമങ്ങളിലൂടെ, തലമുടിയിലൂടെ ആ അമ്മയുടെ വിരലുകൾ പരതി നടന്നു.

'അമ്മ ഉറങ്ങുന്നില്ലേ…' ഭീകരമായ ആ നിശ്ശബ്ദതയെ പൊട്ടിച്ചെറിയാതിരിക്കാൻ രമേശനാവുമായിരുന്നില്ല. ഒന്നും പറയാതെ കണ്ണീർ വാർക്കുന്ന അമ്മയുടെ നാവിൽ നിന്ന് എന്തെങ്കിലും പുറത്ത് വരണമെന്ന് അയാൾ ആഗ്രഹിച്ചു.

'അമ്മേ..എന്തെങ്കിലും പറയൂ…'

'എന്ത് പറയാൻ… ഒരു ജന്മം അനുഭവിക്കാനുള്ളതാണോ..ഞാൻ അനുഭവിച്ചത്? ഇത്ര..കാലത്തിനിടക്ക് ഇപ്പോഴെങ്കിലും..നീ വന്നത്..മരിക്കുന്നതിന് മുമ്പ്…നിന്നെ കാണണമെന്ന എന്റെ…ആഗ്രഹം.. നിറവേറ്റാനായിരിക്കും..പക്ഷേ…' അമ്മ പറഞ്ഞ് തുടങ്ങുകയാണ്.
'നിനക്കറിയോ…ഞാൻ എങ്ങനെയാണ് ജീവിച്ച് പോകുന്നതെന്ന്…? എങ്ങനെയാണ് ഈ ചോർന്നൊലിക്കുന്ന കുടിലിൽ…നിന്റെ അച്ഛനമ്മമാർ.. ജീവിക്കുന്നെതെങ്ങനെയെന്ന് ഒരിക്കലെങ്കിലും നീ ചിന്തിച്ചിട്ടുണ്ടോ…? പണ്ടെങ്ങോ.. ഏതോ കാരണവർ ചെയ്ത ..സുകൃതം കൊണ്ടാ… നിങ്ങളൊക്കെ…അലങ്കോലമാക്കി..പോയ ഈ നാട്ടിൽ.. ഒരുപാട് നല്ല മനുഷ്യരുടെ…സഹായങ്ങൾ.. പുറത്ത് വെച്ച വലിയ പാത്രത്തിൽ എന്നും വന്ന് വീണില്ലായിരുന്നെങ്കിൽ…!' അമ്മയുടെ വാക്കുകൾക്ക് മൂർച്ചയേറുന്നു. ഈ ഇരുട്ടിൽ അമ്മയുടെ കണ്ണുകളിലെ തീ തനിക്ക് കാണാം.

'പാവം ആയിശുമ്മ…റഹീമിനെക്കാളും.. നിന്നെയായിരുന്നില്ലേ..അവർ എറ്റവും കൂടുതൽ സ്നേഹിച്ചത്..? നിന്റെ കരച്ചിലുകളല്ലേ..ഏറ്റവും കൂടുതൽ അവരെ വേദനിപ്പിച്ചത്..? എന്നിട്ടും..എങ്ങനെ….?' അമ്മയുടെ വാക്കുകൾ പക്ഷേ രമേശന് ആശ്വാസമാകുകയായിരുന്നു. ആ ഒരു ശാസനത്തിനായിരുന്നു പതിനഞ്ച് വർഷം താൻ കാതോർത്തത്.

'ആ പാവം ഉമ്മാന്റെ… കാരുണ്യം കൊണ്ടാ…ഞങ്ങൾ ജീവിച്ചത്..ആദ്യമൊക്കെ നാട്ടുകാർ എതിർത്തു…അവരുടെ മഹല്ലിൽ നിന്ന് പുറത്താക്കാൻ വരെ ആളുകൾ ശബ്ദമുണ്ടാക്കിയതാ… പക്ഷേ, ആരുടേയോ ദയ.. അല്ല… ഇന്നും ഈ നാട്ടുകാരിൽ മരിക്കാത്ത സ്നേഹം..അത്കൊണ്ട് മാത്രാ ഈ വീടിന്റെ ഇറയത്ത് ഒരു പാത്രം വെച്ചത്. ആളുകൾ കൊണ്ട് വന്നിടുന്നതെന്തും എന്റെ അന്നമായത്. ഇനി….?'

അമ്മ ഒന്ന് നിർത്തി. രമേശന്റെ തലമുടിയിഴകളിലൂടെ അപ്പോഴും ആ വിരലുകൾ ഇഴഞ്ഞ് നടക്കുന്നുണ്ടായിരുന്നു. രമേശൻ അമ്മയെ നോക്കി… ആ കണ്ണുകൾ വീണ്ടും നിറയുന്നു. ചുളിവ് വീണ മുഖത്തിലൂടെ വെള്ളനാരുകൾ ഒലിച്ചിറങ്ങി തന്റെ മുഖത്തേക്ക് ഉറ്റ് വീഴുന്നു.

'നീ…. നീ‍..വരേണ്ടായിരുന്നു…ഒരു നാടിനെ വേദനിപ്പിക്കാൻ… വേണ്ട മോനേ…നീ മടങ്ങിപ്പോ…'

ദൃഢമായ അമ്മയുടെ വാക്കുകൾ രമേശന്റെ കാതുകളിൽ അലച്ചു. ഒന്നും പറയാൻ തോന്നുന്നില്ല. നാളെ രാവിലെ ഈ വീട്ട് മുറ്റത്ത് അന്നം വെന്ന് വീഴണമെങ്കിൽ താൻ പടിയിറങ്ങിയേ തീരൂ…. ഒരു നാടിന്റെ കനിവിൽ ജീവിക്കുന്ന അമ്മക്ക് വേണ്ടി ഈ ജന്മത്തിൽ തനിക്ക് ചെയ്യാൻ പറ്റുന്നത് ഒന്നേയുള്ളൂ.. അച്ഛനുറങ്ങുന്ന ഈ മണ്ണിൽ നിന്ന് അമ്മ വരില്ല. താൻ തന്നെയാണ് പോകേണ്ടവൻ…

രമേശൻ എണീറ്റു..അമ്മയുടെ കാലുകളിൽ തൊട്ടു. വാതിലിന് നേരെ നടക്കുമ്പോൾ പുറത്ത് മഴക്ക് അടയാളം നൽകി ഇടിവെട്ടി. പുറത്ത് ചാറ്റൽ മഴയിലേക്ക് ഇറങ്ങുമ്പോൾ പിന്നിൽ ഒരു തേങ്ങൽ കേട്ടുവോ..? തിരിഞ്ഞ് നോക്കാൻ തോന്നിയില്ല. നോക്കിയാൽ തനിക്ക് മടങ്ങാനാവില്ല. തേങ്ങൽ നേർത്ത് വരുന്നു.
എവിടേക്കെന്നറിയില്ല..
പക്ഷേ, പോയേ പറ്റൂ…
തന്റെ അമ്മക്ക് വേണ്ടി…
അമ്മയെയും തന്നെയും ഒരുപാട് സ്നേഹിച്ച അച്ചന് വേണ്ടി…

*********************

കുറിപ്പ്:
ഇന്ന് രാവിലെ എനിക്ക് കിട്ടിയ ഒരു ഇമെയിലിലെ ചെറിയ വാചകം ഇവിടെ കടമെടുത്ത് കുറിക്കുന്നു.
"നമുക്ക് ഗാന്ധിജിയുടെ ഹിന്ദുത്വം പോരേ? ഗോദ്സേയുടേത് വേണോ?
വക്കം അബ്ദുൽ ഖാദറിന്റെ ഇസ്ലാം പോരേ? മൌലാനാ മസൂദിന്റെ തന്നെ വേണോ?"
********************

2008, ഒക്‌ടോബർ 22, ബുധനാഴ്‌ച

ഒരു വിസകിട്ടിയിരുന്നെങ്കിൽ..

'ച്ചും പോണം ഗൾഫ്ക്ക്‌'
'ച്ചും പോണം ഗൾഫ്ക്ക്‌'

രാവിലെ ചായകുടിക്കാൻ അടുക്കളയിൽ കേറി പലയിലിരുന്നപ്പോഴേ തുടങ്ങിയതാണ്‌ ഈ പാത്രക്കിലുക്കം.

'എന്താ ബലാലേ... ഒന്ന് ഒച്ചണ്ടാക്കാതിരിക്ക്‌.. ഓന്റെ ഒരു ഗൾഫ്‌'

'ന്റെ പേര്‌ ബിലാല്‌ന്നാ..ച്ചും പോണം ഗൾഫ്ക്ക്‌'

കയ്യിലിരുന്ന ചായ ഗ്ലാസ്‌ നിലത്തേക്കെറിഞ്ഞ്‌ പ്രതിഷേദം ശക്തമാക്കി അമർത്തിച്ചവിട്ടി ബിലാൽ പുറത്തേക്കിറങ്ങി.

'ന്റെ റബ്ബേ.. ഈ ചെർക്കന്‌ നല്ല ബുദ്ദി കൊട്ക്കണേ' ഉമ്മാന്റെ പ്രാർത്ഥന ബിലാലിന്‌ ഉൾകൊള്ളാൻ കഴിയുന്ന മൂഡിലായിരുന്നില്ല.

'കാക്കാരൊക്കെ (ജ്യേഷ്ടന്മാർ) പത്താം ക്ലാസ്‌ കഴിഞ്ഞപ്പോൾ ഗൾഫ്കാരായി. അവരെയെല്ലാം ഉപ്പ തന്നെയല്ലെ ഗൾഫിൽക്ക്‌ കൊണ്ടോയത്‌? പ്രീഡിഗ്രി കഴിഞ്ഞിട്ടും ന്നെന്താ ഉപ്പാക്ക്‌ ശ്രദ്ദല്ലാത്തത്‌? എല്ലാ ചെങ്ങായിമാരും ഗൾഫിൽ പോയി നല്ലോണം സമ്പാദിച്ചു. ഓലെക്കെ നാട്ടിൽ വരുമ്പോൾ കയ്യിലെ കാശെന്താ ചെയ്യെണ്ടതെന്നറിയാതെ നട്ടം തിരിയുന്നു. ഞാനിവിടെ പ്പഴും...'

ബിലാൽ നടക്കുന്നതിനിടയിൽ പിറുപിറുത്തുകൊണ്ടിരുന്നു. ഇന്നലെയാണ്‌ മജീദ്‌ ഗൾഫിന്ന് ലീവിന്‌ വന്നത്‌. എന്തൊരു പത്രാസാ ഓന്‌. പണ്ടത്തെ മജീദേ അല്ല. ഒരു നാലണക്ക്‌ വകയില്ലാത്ത എന്നോട്‌ അവന്‌ പുച്ചം തോന്നിയിരിക്കും. വാപ്പയും രണ്ട്‌ ജ്യേഷ്ടന്മാരും ഗൾഫിലുണ്ടായിട്ടെന്താ? കാൽകാശിന്‌ വകയില്ലങ്കിൽ ഒരു വിലയൂണ്ടാകൂല. ഒരു സിനിമക്ക്‌ പോകണങ്കിൽ ആരുടേയും കയ്യീന്ന് കടം മേടിക്കണം.

മജീദ്‌ കണ്ടപ്പോൾ ചോദിച്ചു. 'എന്താ ബിലാൽ.. നിന്റെ വിസയുടെ കാര്യം ഉപ്പയും ജ്യേഷ്ടന്മാരും ഒന്നും ശ്രദ്ദിക്കുന്നില്ലേ?'

ശുദ്ധമലയാളം കേട്ടപ്പോൾ ഒന്ന് ചൂളിപ്പോയി. ഇവനിതൊക്കെ എവിടന്ന് പഠിച്ചു. പണ്ട്‌ മദ്രസയിൽ വയളിന്റെന്ന് കുലാവി വിറ്റ്‌ നടന്നീന്റ ചെർക്കനാ. ഇങ്ങനേം മാറോ മൻഷര്‌? സ്കൂളിൽ ത്രേസ്യാമ ടീച്ചർ ഇങ്ങനെ മലയാളം പറയണത്‌ കേട്ടിട്ടുണ്ട്‌.

തിരിച്ച്‌ വീട്ടിലേക്ക്‌ നടക്കുമ്പോൾ മനസ്സ്‌ നിറയെ ഗൾഫായിരുന്നു. എത്ര പ്രാവശ്യം ഉപ്പാനോടും കാക്കാമാരോടും പറഞ്ഞിരിക്കുന്നു. ഇനി വയ്യ. ഈ നാട്ടിൽ തേരാ പാര നടന്ന് മടുത്തു. ആദ്യമൊക്കെ കാണുമ്പോൾ ഒന്ന് ചിരിക്കുകയെങ്കിലും ചെയ്തിരുന്നവർ ഒന്ന് തിരിഞ്ഞ്‌ നോക്കുകപോലും ചെയ്യുന്നില്ല. കടം മേടിക്കും എന്ന് കരുതിയാവും. ഞാൻ കാശൊന്നും ചോതിച്ചില്ലല്ലോ.. ഒരു വിസയല്ലേ ചോദിച്ചുള്ളൂ. ഞാൻ ചോദിക്കുമ്പം മാത്രം അവിടെ വിസയില്ല. എത്ര ആളുകൾ ഇവടന്ന് ഗൾഫ്ക്ക്‌ പോകുന്നു. ഇവർക്കൊക്കെ എവിടന്ന് കിട്ടി ഈ വിസ? പ്രീഡിഗ്രിക്ക്‌ പഠിക്കുമ്പം പാസ്പോർട്ട്‌ എടുക്കാൻ പറഞ്ഞതാ ഉപ്പ. അന്ന് തന്നെ അപേക്ഷ കൊടുത്ത്‌ നാല്‌ മാസത്തിനകം പാസ്പോർട്ട്‌ കയ്യിൽ കിട്ടി. ഇന്ന് വരെ വിസയായില്ല. പിന്നെന്തിനാ പാസ്പോർട്ടെടുക്കാൻ പറഞ്ഞത്‌. അന്ന് പൂതിവെക്കാൻ തുടങ്ങിയതാ.

ഗൾഫില്‌ വല്യ സ്വർണ്ണഖനികളുണ്ടത്രെ..അവിടെ തന്നെ പണിക്ക്‌ കേറണം. എന്നും കുറച്ച്‌ സ്വർണ്ണം പോക്കറ്റിലിട്ട്‌ കൊണ്ടോരണം. പിന്നെ മജീദിനെ പോലെ സുന്ദരമായി മലയാളം പറയണം. ഒരു വലിയ വീട്‌.എന്നും നാട്ടിൽ തലയുയർത്തി നിൽക്കുന്ന കോൺക്രീറ്റ്‌ സൗധത്തിന്റെ മുറ്റത്ത്‌ ലക്ഷങ്ങളുടെ കാറുകൾ നിരന്ന് കിടക്കണം. ഇന്ന് മുഖം തിരിച്ച്‌ നടന്നവർ തന്റെ വീട്ടിൽ നിത്യ സന്ദർശ്ശകരാകണം. അവരുടെ മുന്നിലേക്ക്‌ നൂറിന്റെ കെട്ടുകൾ വലിച്ചെറിയണം. പണം...പണം...പണം....

വീട്ടിലെത്തിയ ഉടനെ ബിലാൽ ഉപ്പാക്കും ജ്യേഷ്ടന്മാർക്കും ഒരു കത്തെഴുതി. 'എത്രയും പെട്ടന്ന് എനിക്ക്‌ വിസ സംഘടിപ്പിക്കുക.. അല്ലങ്കിൽ...................!

കത്ത്‌ ഒരു സസ്പെൻസിട്ട്‌ നിർത്തി. കത്ത്‌ ഒട്ടിച്ച്‌ കഴിഞ്ഞപ്പോൾ മനസ്സിൽ ഒരു വിങ്ങൽ. ഉപ്പാക്കും കാക്കാമാർക്കും വിഷമമാകുമോ? ഞാൻ എന്തെങ്കിലും കടുംകൈ കാണിക്കുമെന്ന് കരുതി പേടിക്കുമോ? വേണ്ട... കവർ പൊളിച്ചു... കത്ത്‌ ഒരാവർത്തികൂടി വായിച്ച്‌ കീറിക്കളഞ്ഞു. ഉമ്മാന്റെ അടുത്ത്‌ ചെന്നപ്പോൾ ഉമ്മ നിസ്കരിക്കാൻ നിന്നിരിക്കുന്നു. ബിലാൽ കാത്തിരുന്നു.

നിസ്കാരം കഴിഞ്ഞ്‌ ഉമ്മ മുഖത്തേക്ക്‌ നോക്കി. ' ന്താ ഈ ഇഷാ മഗ്‌ രിബിന്റെ എടക്ക്‌..ജ്ജ്‌ നിസ്കരിച്ചോ? പോയി ഇരുന്നൊരു യാസീനോതിക്കാ..'

'ഞാൻ നിസ്കരിച്ചോളാ...മ്മാ... ഞാൻ കത്ത്‌ കീറി.. ഇങ്ങള്‌ പറഞ്ഞാ മതി ഉപ്പാനോട്‌..ച്ച്‌ ഒരു വിസ.. ഇപ്പ കേൾക്കും..' ബിലാലിന്റെ ദയനീയമായ സ്വരം ഉമ്മാക്ക്‌ കൊണ്ടോ എന്തോ.

'ന്റെ ബിലാലേ.. ഇപ്പീട്ടും നോക്കായ്ട്ടൊന്നും അല്ല. നല്ലൊരു പേപ്പർ കിട്ടിയാ ഓല്‌ വാങ്ങി അയക്കും.. അത്‌ വരെ ന്റെ കുട്ടി ഈ പെരീത്തെ കാര്യങ്ങളൊക്കെ നോക്കി നടക്ക്‌. ഓൽക്ക്‌ അറിയാത്തതൊന്നും അല്ല്ല്ലോ.. അന്നെപ്പോലല്ലേ തെക്കേലെ റഷീദ്‌? ആ ചെർക്കൻ എന്തല്ലാം പണിയാ എട്ക്കാ..ജ്ജ്‌ എന്ന് പോയതാ ആ പാടത്ത്ക്ക്‌? മിനിഞ്ഞാന്ന് അബു പറയണ കേട്ടു.. അടക്ക ഒക്കെ ചാടിക്കെടക്കുണൂന്ന്.അന്നോട്‌ എത്രവട്ടം പറഞ്ഞക്കുണു ആ മയമീനെ കൊണ്ട്‌ ആ അടക്ക പറിപ്പിക്കണം ന്ന്? ജ്ജത്‌ കേട്ടോ?'

'ഉം.. തൊടങ്ങി. ച്ച്‌ കേക്കണ്ട...അടക്കീം തേങ്ങീ നോക്കി നടന്നാ മതീലോ... ഗൾഫീ പോയാൽ അടക്ക പെർക്കണ പണിയൊന്നുംണ്ടാകൂല. കമ്പ്യൂട്ടർ പഠിച്ചതും കോളേജ്പ്പോയതും കണ്ട മകാളി പിടിച്ച അടക്കിം മണ്ടരിയുള്ള തേങ്ങിം പെർക്കി നടക്കാനാ...? ഞ്ഞെ കിട്ടൂല അയ്ന്‌'

എല്ലാ സൗകര്യങ്ങളുണ്ടായിട്ടും, വീട്ടിൽ മാരുതിക്കാറുണ്ടായിട്ടും, ടൗണിൽ നല്ലൊരു തുണിക്കടയുണ്ടായിട്ടും, കന്ന് കാലികളെ കുളിപ്പിക്കാൻ കൊണ്ടോകുന്ന, ചാണകം മണക്കുന്ന, പാടത്ത്‌ കൃഷിയിറക്കി ചേറും ചളിയുമായി അങ്ങാടിയിൽ പച്ചക്കറി വിൽക്കാൻ വരുന്ന റഷീദിനോട്‌ ബിലാലിന്‌ എന്തെന്നില്ലാത്ത ദേഷ്യം തോന്നി.

പക്ഷേ... കൂടുതൽ കാലം ആ കാത്തിരിപ്പ്‌ വേണ്ടി വന്നില്ല. 'അടുത്ത ആഴ്ച എന്റെ കൂടെ പണിയെടുക്കുന്ന മഞ്ചേരിക്കാരൻ അലവിയുടെ കയ്യിൽ ഒരു വിസ അയച്ചിരിക്കുന്നു' എന്ന ഉപ്പാന്റെ ശ്ബ്ദം ഫോണിലൂടെ കേട്ടപ്പോൾ ബിലാലിന്റെ മനസ്സിൽ ഒരു ആഘോഷം നടക്കുകയായിരുന്നു. തെന്റെ പൊട്ടത്തരങ്ങൾ എഴുതി നിറച്ച ബ്ലോഗിൽ കമന്റ്‌ വന്ന് നിറഞ്ഞത്‌ കണ്ട്‌ പൊട്ടിച്ചിരിക്കുന്ന ബ്ലോഗ്ഗറെ പോലെ ബിലാൽ തുള്ളിച്ചാടി.

..........കികികികികികികി...........

'ബിലാൽക്കാ എന്താ മൊബെയിലടിക്കണത്‌ കേൾക്ക്ണില്ലേ... സ്വപ്നം കാണാ?'

സഹമുറിയൻ കൃഷ്ണൻ കുട്ടിയുടെ വാക്കുകൾ ബിലാലിക്കാന്റെ ഓർമ്മകളെ പെട്ടന്ന് കടിഞ്ഞാണിട്ടു. ഹെന്ത്‌ ഞാൻ ഇതെവിടെയായിരുന്നു.

വേനലും, വർഷവും, വർഷങ്ങളും കഴിഞ്ഞിരിക്കുന്നു. കാറ്റും കോളും അടങ്ങിയിരിക്കുന്നു. മനസ്സിലടിക്കുന്ന തിരമാലകൾക്ക്‌ തീരെ ശക്തിപോര. കണ്ണുകളിൽ തീക്ഷ്ണത നഷ്ടപ്പെട്ടിരിക്കുന്നു. ഋതുഭേതങ്ങളിൽ താൻ താനല്ലാതായിരിക്കുന്നു. നീണ്ട 20 വർഷം കഴിഞ്ഞ്‌ പോയതറിഞ്ഞില്ല. തലയിൽ ജെല്ലിട്ട മിനുക്കിയിരുന്ന മുടി കഷണ്ടിക്ക്‌ വഴിമാറിയിരിക്കുന്നു. വെളുത്ത നാരുകളിൽ ചായം പൂശാൻ മടിയായിരിക്കുന്നു. മേശമേൽ പലതരം മരുന്നുകൾ കുമിഞ്ഞ്‌ കൂടിയിരിക്കുന്നു. ബിലാൽക്കയുടെ മനസ്സിൽ ഇപ്പോൾ ആശകളൊന്നും ഇല്ല. ആ കണ്ണൂകളിൽ ഇനി ഭാവിയുടെ പ്രതീക്ഷകളില്ല. എല്ലാം ശാന്തം. നാട്ടിൽ കോൺക്രീറ്റ്‌ കാടിന്‌ സ്ഥലം കിട്ടാത്തത്‌ കൊണ്ടായിരുന്നില്ല...വാഹനങ്ങൾക്ക്‌ വില കൂടിയത്‌ കൊണ്ടായിരുന്നില്ല...തന്റെ കീശയിൽ വീണ സ്വർണ്ണക്കട്ടികൾക്ക്‌ വിലയില്ലായിരുന്നു. 20 വർഷം മുമ്പ്‌ താൻ എന്തായിരുന്നോ ആ നിലയിൽ നിന്നു എന്തെങ്കിലും ഒരു മാറ്റം ശരീരത്തിനല്ലാതെ നേടിയെടുക്കാൻ തനിക്ക്‌ കഴിയാതെ പോയതെന്ത്‌? അയാളുടെ ചിന്തകൾ പോലും മരിച്ച്‌ തുടങ്ങിയിരിക്കുന്നു. സ്വപ്നം കണ്ട സമ്പത്തിന്‌ പകരം തലക്ക്‌ മീതെ കുന്ന് കൂടിയ കടങ്ങളും പേരറിയുന്നതും അറിയാത്തതുമായ രോഗങ്ങളും മാത്രമായി ഇന്ന് ബിലാൽക്ക അവശേഷിക്കുന്നു.

'എന്താങ്ങള്‌ ഫോണെട്ക്കാത്തത്‌? നാട്ടീന്നാണെന്നാ തോന്നണത്‌..'

കൃീഷ്ണൻ കുട്ടി നീട്ടിയ മൊബെയിൽ വാങ്ങുമ്പോൾ ബിലാലിക്കാന്റെ മനസ്സ്‌ ശൂന്യമായിരുന്നു.

മറുതലക്കൽ 18 വയസ്സുകാരൻ അനീസ്‌ മോൻ.

'ഹലോ.. ഉപ്പാ എന്താ വർത്താനം'
'അങ്ങനെ പോണു മോനേ.. അവടെ സുഖല്ലേ? അന്റെ പരീക്ഷ കയ്ഞ്ഞോ?'
'ഇവിടെ എല്ലാർക്കും സുഖാ... പിന്നെ പരീക്ഷ കയ്ഞ്ഞു.. ച്ച്‌ വല്യ പ്രതീക്ഷ ഒന്നൂല്ല... നിങ്ങളവിടെ നല്ല വിസണ്ടങ്കിൽ നോക്കി'

ബിലാലിക്കാന്റെ കാതുകളിൽ ഒരു തിരമാലയുടെ ശബ്ദം ശക്തിയായി അടിച്ചു. അയാളുടെ വാക്കുകൾ മുറിഞ്ഞു. 20 വർഷം മുമ്പ്‌ തന്റെ ഉപ്പ തനിക്ക്‌ നൽകിയ വിസയുടെ അവകാശം ചോദിക്കുന്നു എന്റെ മകൻ. അതെ അതായിരിക്കണം നിയമം. അവനും മടുത്ത്‌ തുടങ്ങിയിരിക്കണം.

മൊബയിൽ ഡയറക്ടറിയിൽ നിന്ന് വിസക്കച്ചവടക്കാരൻ ഹംസയുടെ നമ്പർ തപ്പിയെടുക്കുമ്പോൾ ബിലാലിക്കാന്റെ കൈ വിറക്കുന്നുണ്ടായിരുന്നു.

2008, സെപ്റ്റംബർ 28, ഞായറാഴ്‌ച

ഓർമ്മകൾ തേടി

തലേന്ന് രാത്രി പെയ്ത മഴയുടെ അവശിഷ്ടങ്ങൾ മുറ്റത്തേക്ക്‌ ഒലിച്ചിറങ്ങിയിരിക്കുന്നു. കുട്ടികൾ മുറ്റത്ത്‌ തളം കെട്ടിക്കിടക്കുന്ന ചെളിവെള്ളത്തിൽ കളിക്കുകയാണ്‌. രാവിലെ തന്നെ ഷർട്ടും പാന്റ്സും ഒക്കെയിട്ട്‌ മുറ്റത്തേക്കിറങ്ങുന്നത്‌ കണ്ട്‌ ഉമ്മാന്റെ പിൻ വിളി.
'എവിടേക്കാ ഇത്ര രാവിലെത്തന്നെ... ദൂരത്ത്ക്കാ' 

സാധാരണ വെള്ളമുണ്ടും ഷർട്ടും ഇട്ടിറങ്ങുന്ന ഞാൻ പാന്റ്സിട്ടതിലുള്ള സംശയമായിരിക്കും. പ്രവാസിയായതിൽ പിന്നെ നാട്ടിൽ വരുമ്പോൾ എവിടേക്കും തുണിയാണെടുക്കുക. വല്ല ദീർഗ്ഗ ദൂരം പോകുമ്പോൾ മാത്രം പാന്റ്സ്‌ ധരിക്കും. പക്ഷേ ഇന്ന് ഞാൻ പോകുന്നത്‌ എന്റെ ഓർമ്മകൾ തേടിയാണ്‌. വർഷങ്ങൾക്ക്‌ മുമ്പ്‌ എവിടെയൊക്കെയോ ചിതറിപ്പോയ തന്റെ ഓർമ്മകൾ പൊറുക്കിയെടുക്കാൻ വെറുതെ ഒന്നിറങ്ങിയതാണ്‌. അതൊന്നും ഈ ഉമ്മാനോട്‌ പറഞ്ഞാൽ മനസ്സിലാകില്ല. അല്ലങ്കിലും ഓർമ്മകൾ തേടിപ്പോകുകയാണന്ന് ഉമ്മാനോട്‌ പറഞ്ഞാൽ ഉമ്മ ഒരുപക്ഷേ, പള്ളിയിലേക്ക്‌ നേർച്ചയിടും. തന്റെ പൊന്നുമോന്റെ ഓർമ്മകൾ തിരിച്ച്‌ കൊടുക്കണേ എന്ന് പറഞ്ഞ്‌. അതിനും ഞമ്മൾതന്നെ കാശ്‌ കൊടുക്കണം. 

"അല്ല..ഞാൻ ഉച്ചക്ക്‌ മുമ്പേ വരും.. ഒരുകൂട്ടുകാരന്റെ വീട്ടിലേക്കാ.." 

വെറുതെ പറഞ്ഞിറങ്ങി. വണ്ടിയെടുത്തില്ല. ഇന്ന് ഞാനൊരു പഴയ വിദ്യാർത്ഥിയാകുകയാണ്‌. നാട്ടിൽനിന്നും തിങ്ങിനിരങ്ങി രണ്ട്‌ രൂപകൊടുത്ത്‌ ജീപ്പിൽ ടൗണിലേക്ക്‌. അവിടെ നിന്നും കോളേജിന്റെ അടുത്തേക്ക്‌ വീണ്ടും ബസ്സിൽ യാത്ര. ഞായറാഴ്ചയായതിനാൽ ബസ്സിൽ വലിയ തിരക്കൊന്നും അനുഭവപ്പെട്ടില്ല. ഈ ഓർമ്മകൾ തേടിയിറങ്ങാൻ ഞായറാഴ്ച തന്നെ തിരഞ്ഞെടുക്കാൻ കാരണം ഒന്നുമില്ല. വർഷങ്ങൾക്ക്‌ പിറകിലെ തന്റെ കലാലയം ഒരിക്കൽകൂടിയൊന്ന് കാണാൻ മോഹം. ചുമ്മാ.. ആരും ശല്യം ചെയ്യാനില്ലാതെ, ഗോരമായ നിശ്ശബ്ദതയിൽ വിജനമായ തന്റെ കലാലയത്തിൽ ഉറക്കെയുറക്കെ എനിക്ക്‌ വിളിച്ച്‌ പറയണം. ആളും പരിവാരവുമില്ലാതെ ഞാനിതാ ഒരിക്കൽകൂടി വന്നിരിക്കുന്നെന്ന് ആ നിശ്ശബദതയെ നോക്കി എനിക്ക്‌ കൂകിവിളിക്കണം. ആ അട്ടഹാസം കേട്ട്‌ പി.ടി.എമ്മിന്റെ ചുവരുകൾ കോരിത്തരിക്കണം. ഒൻപത്‌ മണിയോടെ കലാലയത്തിലേക്ക്‌ തിരിയുന്ന റോഡരികിൽ ബസ്സിറങ്ങി. ചുറ്റും നോക്കി. ആരും പരിസരത്തെങ്ങും ഇല്ല. വലത്‌ വശത്ത്‌ ഓലകൊണ്ട്‌ മേഞ്ഞ അമ്മാവന്റെ ചായക്കട അടച്ചിട്ടിരിക്കുന്നു.

ചെറിയ കയറ്റം കയറിവേണം കോളേജിലേക്കെത്താൻ.
കയറ്റമുള്ള റോഡ്‌ താണ്ടി ഞാൻ ഗേറ്റിനടുത്തെത്തി. കൂറ്റൻ ഗേറ്റിനപ്പുറത്ത്‌ നീണ്ട്‌ കിടക്കുന്ന റോഡിന്റെ അങ്ങേ അറ്റത്ത്‌ പൂർവ്വകാലത്തിന്റെ ഒരുപാട്‌ ചരിത്രങ്ങൾ മനസ്സിലൊതുക്കി ഇനിയും വരുമെന്ന് ചൊല്ലിപ്പോയ മുഖങ്ങൾ പ്രതീക്ഷിച്ച്‌ വീശിയടിക്കുന്ന കാറ്റിനോട്‌ നിശ്ശബ്ദമായി പ്രതികരിക്കുന്ന തന്റെ കലാലയം. ആ കനത്ത നിശ്ശബ്ദത കണ്ടാലറിയാം എന്തോക്കെയോ പറയാൻ ആ ചുവരുകൾ കൊതിക്കുന്നുണ്ടെന്ന്. ആരെയൊക്കെയോ കാണാൻ അവ കാത്തിരിക്കുന്നുണ്ടെന്ന്. 


ആ കൂറ്റൻ ഗേറ്റ്‌ താഴിട്ട്‌ പൂട്ടിയിരിക്കുന്നു. സാരമില്ല... ചാടിക്കിടക്കുക തന്നെ. ഇതൊക്കെ എത്ര പ്രാവശ്യം ചാടിക്കിടന്നിരിക്കുന്നു. അൽപം പോലും പ്രയാസപ്പെട്ടില്ല. ആ കൂറ്റൻ ഗേറ്റിന്റെ മൂർദ്ദാവിൽ കേറിനിന്ന് ഞാൻ ഉറക്കെ കൂവി വിളിച്ചു. എന്റെ ഒച്ച ആ നിശ്ശബ്ദതയിൽ ആരും കേൾക്കാനില്ലാതെ എവിടെയും തട്ടി പ്രതിധ്വനിക്കാതെ എവിടേക്കോ ഒഴുകിപ്പോയി.

ഗേറ്റിനിപ്പുറം കടന്ന്, നീണ്ട്‌ പുളഞ്ഞ്‌ പോകുന്ന റോഡിൽ അൽപ നേരം ഞാൻ മലർന്ന് കിടന്നു. മുകളിൽ തെളിഞ്ഞ ആകാശം എന്നെ നോക്കി ചിരിക്കുന്ന പോലെ. അവർക്കെന്നെ മനസ്സിലായിരിക്കണം. അല്ലങ്കിൽ പിന്നെ എന്നെ മാത്രം നോക്കിയിരിക്കുമോ?


അക്കേഷ്യ മരങ്ങൾക്കിടയിലൂടെ ഇളം കാറ്റേറ്റ്‌ നടക്കുമ്പോൾ എന്തൊക്കെയോ തോന്നുന്നു. മടിയിൽ തലചായ്ച്ച്‌ അവൾ വാതോരാതെ സംസാരിച്ചത്‌ ഈ അക്കേഷ്യമരങ്ങൾ ഇന്നും ഓർക്കുന്നുണ്ടാകണം. അവളുടെ കുസൃതികൾ കണ്ട്‌ നാണം പിടിച്ചിരുന്ന ഈ ഇളം കാറ്റും എന്തൊക്കെയോ പറയാൻ എന്നെ തഴുകൊക്കൊണ്ടിരുന്നു. ഈ അന്തരീക്ഷത്തിൽ എവിടെയോ ആരൊക്കെയോ എന്നോട്‌ കലഹിക്കുന്ന പോലെ. അവിടെ അവളുടെ ശബ്ദം വേറിട്ട്‌ മാറ്റിയെടുക്കാൻ എനിക്ക്‌ കഴിയുന്നില്ല. കൂട്ടം കൂടിയിരിക്കുന്ന വിദ്യാർത്ഥികൾക്ക്‌ നടുവിൽ എന്തൊക്കെയോ പിറുപിറുത്തുകൊണ്ട്‌ ഒരാൾ. അയാളുടെ മുഖത്ത്‌ എന്തൊക്കെയോ ഒലിച്ചിറങ്ങുന്നു. ഒരു തരം ചുവന്ന ദ്രാവകം. അത്‌ ചോരതന്നെയാണോ..? ഷർട്ടിലും പാന്റ്സിലും ഉണങ്ങാത്ത ചോരപ്പാടുകൾ. ആരൊക്കെയോ എന്തൊക്കെയോ ആക്രോശിക്കുന്നു. ഇടക്കെപ്പോഴോ ഒരു കല്ല് അയാളുടെ നെറ്റിയെ കീറിക്കൊണ്ട്‌ പാഞ്ഞ്‌ പോയി. നെറ്റിയിൽ നിന്നും തെറിച്ച ചോരത്തുള്ളികൾ ചുറ്റും കൂടിനിൽക്കുന്നവരിലേക്കും പടരുന്നു. അകലെ നിന്നും വീണ്ടും ഒരു കരച്ചിൽ വേറിട്ട്‌ കേൾക്കാം. അത്‌ അവളുടെ കരച്ചിൽ തന്നെ. ആ കരച്ചിൽ ഉച്ചത്തിലാകുന്നു. പെട്ടന്ന് എവിടെനിന്നൊക്കെയോ വാഹനങ്ങളുടെ ശബ്ദം. പിന്നീടെന്താണ്‌ സംഭവിച്ചത്‌? അവൾ എവിടെ? എല്ലാം നിലക്കുന്നു. ആരും ഒന്നും മിണ്ടുന്നില്ല. തീർത്തും നിശ്ശബ്ദത... പെട്ടന്ന് ശക്തമായ കാറ്റിൽ അക്കോഷ്യ മരങ്ങൾ ഉലഞ്ഞാടി. തലേന്നത്തെ മഴയിൽ സംഭരിച്ച അവസാനത്തെ തുള്ളി മഴവെള്ളം എന്റെ നെറ്റിയിലേക്ക്‌ വീണു. ഒരു തുള്ളി കണ്ണൂ നീരുപോലെ. നെറ്റിയിലെ തന്റെ മുറിപ്പാടുകളിൽ അറിയാതെ തലോടി. 

എല്ലാം എനിക്ക്‌ വ്യക്തമാകുന്നു. ഈ കാറ്റും ഈ മരങ്ങളും ഈ കോളേജിന്റെ ചുവരുകളും ഈ അന്തരീക്ഷവും എന്നോട്‌ ഒന്നും പറയാതെ പറയുന്നു. അവർ എന്റെ ഈ വരവിന്‌ കാതോർത്ത പോലെ... വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെ അതിർവ്വരമ്പുകൾ ഭേധിച്ച്‌ ഈ കലാലയത്തിൽ ചോരത്തുള്ളികൾ വീണപ്പോൾ ഉയർന്ന തേങ്ങലുകളിൽ അവളുമുണ്ടായിരുന്നു. തികഞ്ഞ രാഷ്ട്രീയമില്ലാതിരുന്നിട്ടും ഞാനെങ്ങനെ ആ ചോരത്തുള്ളികൾക്കവകാശിയായി. ആർത്തിരമ്പുന്ന മുദ്രാവാക്യങ്ങൾക്കിടയിൽ എങ്ങനെയാണ്‌ എന്റെ ശബ്ദവും അലിഞ്ഞില്ലാതായത്‌?

അടച്ചിട്ട വരാന്തയിലേക്കുള്ള ഗ്രില്ലിൽ ഞാൻ പിടിച്ച്‌ കുലുക്കി. അപ്പോൾ അങ്ങേ തലക്കൽ നിന്നും ഒരു രൂപം എന്നെ മാടിവിളിക്കുന്ന പോലെ. അത്‌ അവളായിരുന്നു. ഞാൻ ഉറക്കെ വിളിച്ചു... എന്റെ ശബ്ദം നാൽ ചുവരുകൾക്കിടയിൽ തട്ടിത്തെറിച്ച്‌ നിമിശങ്ങളോളം ആ വരാന്തകളിലൂടെ ഒഴുകി നടന്നു. അവൾ എവിടെയായിരിക്കും......

മനസ്സ്‌ പ്രക്ഷുബ്ദമാകുന്നു. അപ്പോൾ അകലെ ഒരു മുദ്രാവാക്യം കേൾക്കുന്നു. 'ഇങ്കുലാബ്‌ സിന്താബാദ്‌'.

2008, സെപ്റ്റംബർ 10, ബുധനാഴ്‌ച

കുഞ്ഞാപ്പു

കുട്ടിഹസ്സൻ കാക്കാന്റെ പീടിക മുറിയുടെ വലത്തേ അറ്റത്ത്‌ കാലുകളിളകി ശബ്ദമുണ്ടാക്കുന്ന നടുവിൽ റ മറിച്ചിട്ടപോലെ വളഞ്ഞ്‌ കിടക്കുന്ന ബെഞ്ചിൽ കുഞ്ഞാപ്പു ഇരിപ്പുണ്ടാകും.

ചുണ്ടിൽ സദാ ഒരു ബീഡിയും പുകച്ച്‌ ആരെയും കൂസാതെ എവിടേക്കെന്നില്ലാതെ നോക്കി ചുമ്മാ എന്തൊക്കെയോ പിറുപിറുത്ത്‌ കൊണ്ട്‌ കുഞ്ഞാപ്പു അവിടെ ഇരിപ്പുണ്ടെങ്കിൽ അവിടേക്ക്‌ ആരും തിരിഞ്ഞ്‌ നോക്കാറില്ല. സാദാ ദിനേശ്‌ ബീഡിയിൽ തലക്ക്‌ കേറുന്ന എന്തെങ്കിലുമൊക്കെ ചുരുട്ടിക്കേറ്റി കുഞ്ഞാപ്പു ഇരിക്കുമ്പോൾ 'തല തെറിച്ച' കാരണവന്മാരെ കൂസാതെ നടക്കുന്ന ചില താന്തോന്നികൾ എന്ന് വലിയവർ വിളിക്കുന്ന ഒരു വിഭാഗം ചെറുപ്പക്കാർ മാത്രം ആ വഴിക്കൊന്ന് എത്തി നോക്കി കുശലം പറഞ്ഞ്‌ പോകും. എപ്പോഴും പഴകിയ ശർക്കരയുടെ മണമുള്ള കുഞ്ഞാപ്പു സ്വബോധത്തിൽ ഇരിക്കുന്ന സമയം ആ നാട്ടുകാർ ഒരിക്കലും കണ്ടിട്ടില്ല.

കൂറേനേരം ആ ഇരിപ്പിരുന്ന് ആരും ശ്രദ്ദിച്ചില്ലങ്കിൽ നടുറോഡിലിറങ്ങി ആരെയെങ്കിലും തെറി വിളിച്ച്‌ അവരുടെ വക താണ്ഡവം സ്വന്തം മുതുകത്ത്‌ ഏറ്റ്‌ വാങ്ങിയാലെ അന്നത്തെ ക്വാട്ട തികച്ച്‌ കുഞ്ഞാപ്പു ആരും കാത്തിരിക്കാനില്ലാത്ത അവന്റെ രണ്ട്‌ മുറിക്കൂരയിലേക്ക്‌ മടങ്ങൂ.. മടങ്ങുമ്പോൾ കണ്ണിൽ കണ്ടവരെയെല്ലാം തന്റെ സ്വദസിദ്ധമായ ഭാഷയിൽ തെറിവിളിച്ച്‌ അവരിൽ നിന്നൊക്കെ എന്തെങ്കിലും കിട്ടിയാൽ അത്‌ ഭദ്രമായി വാങ്ങി വച്ച്‌ വേച്ച്‌ വേച്ച്‌ അവൻ വീട്ടിലേക്ക്‌ നടക്കും.

കല്ലുവെട്ടുകാരനായി, വലിച്ച്‌ കെട്ടുകാരനായി (വളഞ്ഞ തെങ്ങ്‌ വലിച്ച്‌ എതിർ ദിശയിലേക്ക്‌ കമ്പിയിട്ട്‌ കെട്ടി നിവർത്തുക), ചെത്തുകാരനായി, കന്ന് തൊളിക്കാരനായി അങ്ങനെയങ്ങനെ ഒരുപാട്‌ വേഷങ്ങളിലൂടെ കുഞ്ഞാപ്പു അവന്റെ സംഭവബഹുലമായ ജീവിതം മുന്നോട്ട്‌ തെളിക്കുകയായിരുന്നു. രാവിലെ രണ്ടണ്ണം പൂശി, വകുന്നേരം പൂശാനുള്ളത്‌ ഉണ്ടാക്കാൻ മാത്രം പണിയെടുക്കുന്ന കുഞ്ഞാപ്പു നാട്ടുകാർക്ക്‌ അനഭിമതനായതും അത്‌ കൊണ്ടൊക്കെ തന്നെയാണ്‌.

വായ തുറന്നാൽ തെറിമാത്രം പുറത്ത്‌ വരുന്ന കുഞ്ഞാപ്പുവിനോട്‌ സംസാരിക്കുന്നത്‌ പോലും മാന്യതക്ക്‌ കോട്ടം തട്ടുമെന്ന് ആളുകൾ ദരിച്ചെങ്കിൽ അത്‌ കുഞ്ഞാപ്പുവിന്റെ മാത്രം കുറ്റമായിരുന്നു.

ഒരിക്കൽ "വലിച്ച്‌ കെട്ടാനുണ്ടോ, വലിച്ച്‌ കെട്ടാനുണ്ടോ" എന്ന് തൊണ്ടകീറുന്ന ശബ്ദത്തിൽ വായിട്ടലച്ച്‌ നടക്കുകയായിരുന്നു കുഞ്ഞാപ്പു.

അടുത്ത്‌ കണ്ട അദ്രുകാക്കാന്റെ വീട്ടിൽ അടുക്കള ഭാഗത്തേക്ക്‌ ചെരിഞ്ഞ്‌ കിടക്കുന്ന തെങ്ങ്‌ നോക്കി കുഞ്ഞാപ്പു വീണ്ടും ആർത്ത്‌ വിളിച്ചു..

"വലിച്ച്‌ കെട്ടാനുണ്ടോ.......വലിച്ച്‌ കെട്ടാനുണ്ടോ....."

രാവിലെ മടിപിടിച്ച്‌ പണിക്ക്‌ പോകാതെ വീട്ടിൽ ചടഞ്ഞിരിക്കുന്ന അദ്രുകാക്ക ഭാര്യയുടെ തെറിയഭിഷേകം കേട്ട്‌ അരിശമടക്കി വീട്ടിലിരിക്കുമ്പോഴാണ്‌ കുഞ്ഞാപ്പുവിന്റെ വിളി.

നല്ല ഭാഷയിൽ പറഞ്ഞില്ലങ്കിൽ കുഞ്ഞാപ്പുവാണ്‌, ഭാര്യയുടേതിനേക്കാളും വലിയ ഭാഷ പ്രയോഗിക്കുമെന്ന് ഭയന്ന് അദ്രുകാക്ക പറഞ്ഞു.

"വേണ്ട കുഞ്ഞാപ്പൂ, ഇവിടെ വലിച്ച്‌ കെട്ടാനൊന്നുമില്ല."

പിന്നീട്‌ നടന്നത്‌ രണ്ടാഴച്ച ദർമ്മാശുപത്രിക്കിടക്കയിൽ നിന്ന് വിശ്രമം കഴിഞ്ഞ്‌ നാട്ടിലെത്തിയപ്പോൾ ഞങ്ങളോട്‌ കുഞ്ഞാപ്പു വിശദീകരിച്ചതിങ്ങനെ:

ഞാൻ വലിച്ച്‌ കെട്ടാനുണ്ടോ എന്ന് ചോദിച്ചു.. അവൻ ഇല്ലന്ന് പറഞ്ഞു... ഞാൻ പോടാ മൈ.....(ബൂലോഗത്തെ മാന്യത കണക്കിലെടുത്ത്‌ ബാക്കി അശ്ലീലങ്ങൾ ഇവിടെ പൂരിപ്പിക്കുന്നില്ല) എന്ന് പറഞ്ഞു. അപ്പോൾ അവൻ വീട്ടിൽ നിന്നിറങ്ങി വന്ന് എന്റെ മുതുകത്ത്‌ കേറിയങ്ങ്‌ ഡാൻസ്‌ കളിയായിരുന്നു. ദർമ്മാശുപത്രിയില്‌ ആരും കള്ള്‌ കൊണ്ട്‌ വന്ന് തരില്ലാത്തത്‌ കൊണ്ട്‌ ചതവൊന്നും തീരുന്നതിന്‌ മുമ്പേ ഞാനിങ്ങ്‌ പോന്നു.

അതാണ്‌ കുഞ്ഞാപ്പു. കണക്കിന്‌ വാങ്ങി സൂക്ഷിക്കാൻ മാത്രം കെൽപുള്ള ഒരു മുഴുക്കുടിയൻ. പക്ഷേ കുഞ്ഞാപ്പുവിനും ഒരു നേരുണ്ട്‌. അവൻ ജീവാമൃതായി കരുതുന്ന മദ്യത്തിൽ തൊട്ട്‌ സത്യം ചെയ്ത നേര്‌. താനെത്ര കുടിച്ചാലും ഒരിക്കലും മറ്റൊരാളെ ഈ മദ്യത്തിന്റെ വഴിയിലേക്ക്‌ കൊണ്ട്‌ വരില്ലെന്ന നേര്‌. ആളുകളോട്‌ മദ്യത്തിന്‌ വേണ്ടി കാശിനിരന്നാലും ആരോടും കമ്പനിക്ക്‌ മദ്യം കഴിക്കില്ലന്ന നേര്‌. കള്ളുശാപ്പിൽ ഒരൊഴിഞ്ഞ മൂലയിൽ മദ്യത്തിന്റെ ലോകത്ത്‌ എല്ലാം മറന്ന് കുഞ്ഞാപ്പു ആർക്കും കമ്പനി കൊടുക്കാതെ, ആരുടേയും കമ്പനി സ്വീകരിക്കാതെ ജീവിക്കുന്നു എന്ന നേര്‌.

ഒരിക്കൽ കുഞ്ഞാപ്പുവും എല്ലാം നിർത്തി. ഓർമ്മയിലൊരിക്കലും പള്ളിയുടെ അകത്തളം കണ്ടിട്ടില്ലന്ന് കുഞ്ഞാപ്പു പോലും പറഞ്ഞ ആ പരിശുദ്ദമായ പള്ളിയുടെ അകത്തേക്ക്‌ പുളിച്ച ശർക്കരയുടെ ഗന്ധമില്ലാതെ, ചുണ്ടിൽ എരിയുന്ന സിഗരറ്റില്ലാതെ, എന്നും ജഢപിടിച്ച്‌ കിടന്നിരുന്ന താടി വടിച്ച്‌ വൃത്തിയാക്കി, വെള്ള ഷർട്ടും തുണിയുമെടുത്ത്‌ കുഞ്ഞാപ്പു വന്നു. ഒരു നാട്‌ മുഴുവനും ശ്വാസം അടക്കിപ്പിടിച്ച്‌ കുഞ്ഞാപ്പുലേക്ക്‌ കണ്ണുകൾ നട്ട്‌ അന്തം വിട്ട്‌ നിന്നു. അതെ, നാളെ സൂര്യൻ പടിഞ്ഞാട്ട്‌ നിന്നായിരിക്കും ഉദിക്കുകയെന്ന് പള്ളി കത്തീബ്‌ വിളിച്ച്‌ പറഞ്ഞില്ലന്നേയുള്ളൂ... ആ ഗ്രാമം മുഴുവനും അങ്ങനെ തന്നെ ചിന്തിച്ചു. ഖത്തീബടക്കം. കുഞ്ഞാപ്പു മദ്യം ഉപേക്ഷിച്ചിരിക്കുന്നു.. അവൻ നല്ല മനുഷ്യനായിരിക്കുന്നു... ഇത്‌ വിശ്വസിക്കാൻ കഴിയാതെ പലരും മുഖത്തോട്‌ മുഖം നോക്കിനിന്നു.

രണ്ടേ രണ്ട്‌ നാൾ.. അതിൽ കൂടുതൽ പോയില്ല. തലേന്ന് വെള്ള വസ്ത്രമെടുത്ത്‌ പള്ളിയിൽ ഇമാമിന്റെ പിറകിൽ ഒന്നാം വരിയിൽ നിസ്കാരത്തിന്‌ നിന്നിരുന്ന കുഞ്ഞാപ്പു രാവിലെ റോഡരികിൽ ചുരുണ്ട്‌ കൂടി കിടക്കുന്നു. വായിൽ നിന്നും ഒഴുഗുന്ന ദുർഗ്ഗന്ധത്തിനൊപ്പം കാതുകൾക്കീണമായി ചൈനീസ്‌ ഭാഷയിൽ പുളിച്ച തെറിയും.

കുഞ്ഞാപ്പുവിന്‌ ഇതൊക്കെയെ കഴിയുമായിരുന്നുള്ളൂ... വെള്ള വസ്ത്രവും, ശുദ്ദിയും, അവന്‌ അലർജ്ജിയാണ്‌... നാവിൽ നല്ലത്‌ ഒരിക്കലും വരുത്താൻ അവന്‌ കഴിയില്ല.

ഇന്നലെ ആ ജീവന്‍ ഒരു പറങ്കിമാവിന്റെ കൊമ്പിൽ തൂങ്ങിക്കിടന്നാടി. കണ്ണൂകൾ പുറത്തേക്ക്‌ തള്ളി, നാവ്‌ പുറത്തേക്ക്‌ കടിച്ച്‌ മുറിച്ച്‌, തൊടയിറച്ചി മാന്തിപ്പൊളിച്ച്‌ വികൃതമായി തൂങ്ങിക്കിടക്കുന്ന ആ ശരീരത്തിൽ ഈച്ചകൾ കൂടുകെട്ടിയിരിക്കുന്നു. ജീവിതത്തിലൊരിക്കലും ആരും അവകാശികളില്ലാതെ എവിടെനിന്നോ വന്ന ആ ശരീരത്തെ നോക്കി മൂക്ക്‌ പൊത്തിപ്പിടിച്ച്‌ നാട്ടുകാരും നിന്നു. ആർക്കും വേണ്ടാത്ത ആ ജീവൻ സ്വയം അവസാനിപ്പിക്കാൻ എന്തിന്‌ കുഞ്ഞാപ്പു മിനക്കെട്ടെന്ന് ആരും ചിന്തിച്ചില്ല. എന്തൊക്കെയോ മനസ്സിലൊളിപ്പിച്ച്‌ ആരോടും പറയാതെ ആർക്കും ഭാരമാകാതെ എല്ലാം അവസാനിപ്പിച്ച്‌ ആ ശരീരം അവിടെ കിടന്നാടുമ്പോൾ കുട്ടിഹസ്സൻ കാക്കാന്റെ പീടിക മുറിയിൽ ഒരൊഴിഞ്ഞ ബെഞ്ച്‌ അടുത്ത അവകാശിയെയും കാത്ത്‌ കിടക്കുകയായിരുന്നു.

2008, ഓഗസ്റ്റ് 30, ശനിയാഴ്‌ച

ഒരു ചമ്മലിന്റെ ഓർമ്മക്ക്‌

രണ്ട്‌ വർഷം മുമ്പത്തെ ഒരു വൈകുന്നേരം. ഒരു ചമ്മലിന്റെ ഓർമ്മ പുതുക്കുകയാണിവിടെ. ഇതിൽ വലിയ കാമ്പൊന്നും ഇല്ലന്നറിയാം. എങ്കിലും കെടക്കട്ടേ ഒരു പോസ്റ്റ്‌.

ഒരു നേരിയ കാറ്റു പോലും വീശാൻ മറന്ന അന്തരീക്ഷം ശരീരത്തോടൊപ്പം മനസ്സിനേയും തളർത്തിയിരുന്നു. റോഡിന്റെ ഓരം ചേർന്ന് റൂമിലേക്ക്‌ നടക്കുമ്പോൾ തലങ്ങും വിലങ്ങും ചീറിപ്പായുന്ന വാഹനങ്ങൾ മനസ്സിന്‌ അലോസരമായി. തിരക്കുള്ള റോഡ്‌ മുറിച്ച്‌ കടന്ന് വീണ്ടും അഞ്ച്‌ മിനിട്ടോളം നടക്കണം റൂമിലേക്ക്‌ എത്താൻ.

റോഡ്‌ മുറിച്ച്‌ കടക്കാനുള്ള സാഹസികതയിൽ മുഴുകി ഒഴിഞ്ഞ റോഡും കാത്തിരിക്കുന്ന അവസ്ഥ മുഷിപ്പിക്കുന്നതാണ്‌. തിരക്കുള്ള ഈ റോഡിൽ മറുഭാഗം കടക്കാൻ കാത്ത്‌ നിൽക്കുമ്പോൾ സമയത്തെ എങ്ങനെ അഴിച്ച്‌ വിടണമെന്ന് ഞാൻ പഠിച്ചിട്ടുണ്ടായിരുന്നു. ഓർമ്മകളിൽ മണിച്ചിത്രത്താഴിട്ട്‌ പൂട്ടി സൂക്ഷിക്കുന്ന വയലാറിന്റെ മനോഹരമായ വരികൾ നാവിലിട്ട്‌ കറക്കി ഞാൻ നിൽക്കും. പലപ്പോഴും ആ വരികളിൽ മുഴുകി പരിസരം വിസ്മരിച്ച്‌ പാട്ടിന്റെ ശബ്ദം കൂടുന്നത്‌ ഞാൻ അറിയാറില്ല.

അന്നും ശബ്ദത്തിന്റെ മാധുര്യത്തിന്‌ പകരം ചിരട്ടയിൽ ഒരതിയത്‌ പോലെയുള്ള എന്റെ ഗാനാലാപനം അൽപം കടുത്ത്‌ പോയിരിക്കണം. തൊട്ടടുത്ത്‌ അതേസാഹസത്തിന്‌ കാത്തിരിക്കുന്ന മറ്റൊരു വഴിയാത്രക്കാരൻ എന്റെ പാട്ട്‌ ആസ്വദിച്ച്‌ നിൽക്കുന്നത്‌ ഞാൻ കാണുന്നില്ലായിരുന്നു. പച്ചവിരിച്ച മാമലകളുറങ്ങുന്ന, നെൽപാടങ്ങൾ നീണ്ട്‌ നിവർന്ന് കിടക്കുന്ന, കേരമരങ്ങൾ ദൃശ്യ ഭംഗിയാകുന്ന, നിലാവിലേക്ക്‌ മനസ്സിലൊരു കുളിരായി ഒലിച്ചിറങ്ങുന്ന മഴനാരുകളുള്ള എന്റെ നാടിന്റെ ഓർമ്മകളിലേക്ക്‌ എന്റെ ഇഷ്ട ഗാനങ്ങൾ എന്നെ വലിച്ചിഴച്ച്‌ കൊണ്ട്‌ പോകുന്നതിനിടയിൽ ഈ ഗാനങ്ങളും, ഈ വരികളും, ഒരിക്കലും കേട്ടിട്ടില്ലാത്ത ഈ അന്തരീക്ഷത്തെ ഞാനെന്തിന്‌ ശ്രദ്ദിക്കണം. അല്ലെങ്കിലും സൂര്യൻ പോലും ഒരു മഴ സ്വപ്നം കണ്ട്‌ കഴിയുന്ന ഈ മണലാരുണ്യത്തിൽ ഏത്‌ ചുണ്ടിലാണ്‌ കവിതകൾ, ഗാനങ്ങൾ, നൃത്തം ചെയ്യുക.

റോഡ്‌ നല്ല തിരക്കാണ്‌. രണ്ടും കൽപിച്ച്‌ റോട്ടിലേക്കിറങ്ങി അങ്ങ്‌ മുറിച്ച്‌ കടന്നാലോ? വേണ്ട, മദീന റോഡ്‌ മുറിച്ച്‌ കടക്കലും, മലയാളിക്ക്‌ മെസ്സ്‌ വെക്കലും ഇവിടെ വളരെ പ്രയാസമുള്ള ഏർപ്പാടാണന്ന് മുമ്പാരോ തമാശ പറഞ്ഞത്‌ ഓർത്തു.

എന്റെ സംഗീതം അതിന്റെ അഗാധതയിലേക്ക്‌ പോയിക്കൊണ്ടിരുന്നു. പരിസരം മറന്ന് ഞാൻ പാട്ടുകൾ മൂളുന്നു. മൂളുകയായിരുന്നില്ല. പാടുകയായിരുന്നു. ചീറിപ്പായുന്ന വാഹനങ്ങളുടെ അലോസരമായ ശബ്ദത്തിൽ എന്റെ ശബ്ദം ആരും ശ്രദ്ദിക്കില്ലന്ന് ഞാൻ കരുതി. അങ്ങനെ കരുതാൻ പോലും ഞാൻ മെനക്കെട്ടില്ല എന്നതാണ്‌ സത്യം. എന്റെ അടുത്ത്‌ രണ്ട്‌ മൂന്ന് പേർ നിൽക്കുന്നത്‌ എനിക്ക്‌ കാണാമായിരുന്നു. അവരെ ശ്രദ്ദിക്കാൻ എനിക്ക്‌ തോന്നിയില്ല.

പക്ഷേ ഒരു നിമിശം എല്ലാം തകർന്നു.

"എഷ്‌ ഫീ.. മജ്നൂൻ? അൽ യൗം മാഫി അകൽ?" (ബ്രാന്തനാ? ഇന്നൊന്നും തിന്നില്ലേ) ഒരു അറബി വംശജൻ എന്റെ മുഖത്ത്‌ നോക്കി ചോദിച്ചപ്പോഴാണ്‌ ഞാൻ ഒരുപാട്‌ അതിരു കടന്നിരിക്കുന്നെന്ന് മനസ്സിലായത്‌.

മുഖത്ത്‌ ശ്രുതിയും സംഗതികളും ഒപ്പിച്ച്‌ വലിഞ്ഞ്‌ മുറുകിയ ഞരമ്പുകൾ പെട്ടന്നയഞ്ഞു. പ്രാണസഖിക്ക്‌ മനസ്സിന്റെ കോണിൽ പടുത്തുയർത്തിയ താജ്മഹൽ തകർന്നടിഞ്ഞു. കനവിൽ തീർത്ത വെണ്ണക്കൽ കൊട്ടാരം കളിമണ്ണിൽ തീർത്തത്‌ ആയിരുന്നെന്ന് ഞാൻ തീർച്ചപ്പെടുത്തി. നാളികേരത്തിന്റെ നാട്ടിൽ ഉണ്ടായിരുന്ന നാഴിയിടങ്ങഴി മണ്ൺ സുനാമി തിരമാലയടിച്ച്‌ ഒലിച്ച്‌ പോയി.

അവിടെ നിലാവിലേക്കൊലിച്ചിറങ്ങിയ മഴയില്ലായിരുന്നു. സൂര്യതാപമേറ്റ്‌ വിറങ്ങലിച്ച്‌ നിൽക്കുന്ന അന്തരീക്ഷത്തിൽ ഷർട്ടിന്റെ ഉള്ളിലൂടെ വിയർപ്പ്‌ കണങ്ങൾ ഒലിച്ചിറങ്ങുന്നു. ശരീരത്തിനും മനസ്സിനും കുളിർമ്മയായി വീശിയടിക്കുന്ന മന്ദമാരുതൻ ഇവിടെയില്ല. ഇവിടെ ചിറക്‌ കരിഞ്ഞ്‌ വീശാൻ മടിച്ച്‌ കാറ്റ്‌ ഏസി മുറികളിൽ ഒളിച്ചിരിപ്പാണ്‌. ഉയർന്ന് പന്തലിച്ച്‌ കിടക്കുന്ന കോൺക്രീറ്റ്‌ കാടുകൾക്കിടയിൽ പച്ചപിടിച്ച നെൽപാടങ്ങളെവിടെ.

ശരിക്കും ഞാനൊരു മജ്നൂൻ തന്നെയോ. മനസ്സിൽ ചമ്മലും, സങ്കടവും എല്ലാം സംഘമിച്ച്‌ ഞാൻ ഒരു വല്ലാത്ത അവസ്ഥയിൽ 'ഭാഗ്യം, മലയാളികളാരും കണ്ടില്ല' എന്ന് മനസ്സിൽ കരുതി കുറച്ച്‌ മാറിനിൽകുമ്പോൾ പിന്നിൽ നിന്നും മലയാളത്തിലൊരു കമന്റ്‌.

"മലയാളിയെ പറയിപ്പിക്കാൻ ഒാരോർത്തരിങ്ങിറങ്ങും. വല്യ പാന്റും ഷർട്ടും ഇട്ട്‌ കഴുത്തിലൊരു കയറും കെട്ടിക്കൂട്ടിയാ ഒക്കെ തെകഞ്ഞൂന്നാ വിചാരം. ഇതിനൊന്നും തീരെ നാണും മാനൂല്ല്യേ.."

ഈ മലയാളി ഇല്ലാത്ത സ്ഥലം ഭൂമിയിൽ അപൂർവ്വമായിരിക്കുമെന്ന് അപ്പോൾ എനിക്ക്‌ തോന്നി. മലയാളിയെ കണ്ട്‌ പിടിച്ച ഈ പടച്ചോനോട്‌ എനിക്ക്‌ വല്ലാത്ത ദേശ്യം തോന്നി. 'പുറത്ത്‌ റോഡരികിലുള്ള ഒരു കല്ല് പൊക്കി നോക്കിയാൽ അതിനിടയിലും ഉണ്ടാകും ഒരു മലയാളി' എന്ന എന്റെ അറബി വംശജനായ സുഹൃത്തിന്റെ പ്രസിദ്ധമായ തമാശ അപ്പോൾ എന്റെ മനസ്സിലേക്കോടിയെത്തി.

റോഡ്‌ തിരക്കൊഴിയുമെന്നും അത്‌ കഴിഞ്ഞ്‌ അപ്പുറം കടന്ന് റൂമിലേക്ക്‌ പോകാമെന്നുമുള്ള എന്റെ ആഗ്രഹം തൽക്കാലം നിർത്തിവെച്ച്‌ ആദ്യം കണ്ട ലേമൂസിന്‌ (ടാക്സി) ഞാൻ കൈകാട്ടി. അഞ്ച്‌ മിണുട്ട്‌ നടക്കാനുള്ള സ്ഥലത്തേക്ക്‌ പത്ത്‌ റിയാൽ കൊടുത്ത്‌ ഞാൻ പോയി. അപ്പോൾ ശ്രീലങ്കക്കാരനായ ടാക്സി ഡ്രൈവർ തന്റെ സ്റ്റീരിയയിലൂടെ പുറത്തേക്കൊഴുകുന്ന മലയാളം ഗാനം ആസ്വദിക്കുകയായിരുന്നു.

'നാദാപുരം പള്ളിയിലെ
ചന്ദനക്കുടത്തിലെ............
............................................."

അൽപം മുമ്പ്‌ ഞാൻ അലങ്കോലമാക്കിയ ഈ ഗാനം ഇങ്ങനേയും പാടാമല്ലേ എന്ന് മനസ്സിലേക്ക്‌ ഒരു ചോദ്യമെറിഞ്ഞ്‌ ഒന്നും സംഭവിക്കാത്തപോലെ ഞാൻ സീറ്റിൽ അമർന്നിരുന്നു.

അപ്പോഴും തിരക്കൊഴിയാത്ത മദീനാ റോഡിൽ വാഹനങ്ങൾ ചീറിപ്പായുന്നുണ്ടായിരുന്നു.

2008, ഓഗസ്റ്റ് 21, വ്യാഴാഴ്‌ച

നഷ്ട ജന്മം

നിന്റെ നിഴലാകാൻ കൊതിച്ചപ്പോൾ
നിനക്ക്‌ സ്വന്തമായൊരു നിഴലുണ്ടെന്നറിഞ്ഞു..
നിന്റെ സ്വരമാകാൻ കൊതിച്ചപ്പോൾ
നിന്റെ സ്വരത്തിന്‌ എന്നെക്കാൾ
ഈണമാണന്നറിഞ്ഞു..
നിന്റെ തണലാകാൻ കൊതിച്ചപ്പോൾ
ഞാൻ സ്വയം ഒരു തണൽ തേടാൻ പറഞ്ഞു..
ഇപ്പോൾ,
നിന്റെ ആശ്രിതനാകാനെങ്കിലും കൊതിക്കുമ്പോൾ
ഞാനൊരു ശവമടക്കിന്റെ തിരക്കിലാണ്‌..
എന്റെ അടഞ്ഞ കൺപോളകളിൽ
പതിക്കുന്ന മൺതരികൾ
അകക്കണ്ണ്‌ മൂടുന്നതിന്‌ മുമ്പെങ്കിലും
നീ വരുമെന്ന് ഞാൻ കൊതിച്ചു..
ഒടുവിൽ,
ഈ മീസാൻ കല്ലിന്‌ തണലായി നീ ഒരു കള്ളിച്ചെടി നടുക
ഇലകൾ തളിർത്ത കള്ളിച്ചെടികൾ
നിന്നോട്‌ പറയും
ഞാൻ ആഗ്രഹിച്ചതത്രയും സത്യമായിരുന്നെന്ന്.

2008, ഓഗസ്റ്റ് 15, വെള്ളിയാഴ്‌ച

ആർക്കാണ് ഞാൻ ആശംസകൾ നേരേണ്ടത്‌?

എതോ അന്താരാഷ്ട്ര കുത്തക കമ്പനിയുടെ പുതിയ ബ്രാന്റിന്റെ പരസ്സ്യ മോഡലല്ല ഈ കുട്ടി. കറുത്ത ചില്ലിട്ട്‌ മൂടിയ ഈ വണ്ടിക്ക്‌ മുന്നിൽ നിൽക്കുമ്പോൾ ഇവളുടെ കണ്ണുകളിലും പ്രതീക്ഷയുടെ കിരണങ്ങളുണ്ട്‌. ലോകരാജ്യങ്ങളിൽ മുൻപന്തിയിലേക്ക്‌ കുതിക്കുന്ന ഇന്ത്യാ മഹാരാജ്യത്ത്‌ നാളെയുണ്ടായേക്കാവുന്ന വൻ സാമ്പത്തിക മുന്നേറ്റങ്ങളെ കുറിച്ചോ, നാളത്തെ ഇന്ത്യൻ വിപണിയുടെ ചാഞ്ചാട്ടത്തെക്കുറിച്ചോ, ആണവകരാറിലൂടെ ഇന്ത്യ പരിഹരിക്കാൻ പോകുന്ന ഊർജ്ജ പ്രതിസന്ധികളെക്കുറിച്ചോ, ഇന്ത്യയിൽ മുതൽമുടക്കാൻ തയ്യാറായി വരുന്ന ആഗോള കുത്തക മുതലാളിമാരെ കുറിച്ചോ ഒന്നുമല്ല ഇവരുടെ പ്രതീക്ഷ.മറിച്ച്‌, ഈ കറുത്ത ചില്ല് താഴുമെന്നും, അതിൽ നിന്നും അസഹിഷ്ണുതയോടെയെങ്കിലും ഒരു കൈ പുറത്തേക്ക്‌ നീളുമെന്നും, അവളുടെ കയ്യിലേക്ക്‌ ഒരു നാണയത്തുട്ട്‌ വീഴുമെന്നും മാത്രമായിരിക്കും.

നാളെയെക്കുറിച്ച്‌ ഇവരുടെ സ്വപ്നങ്ങൾ എന്തായിരിക്കും? ഭാരതത്തിൽ ഈ ജന്മങ്ങൾക്ക്‌ എന്നാണ് സ്വാതന്ത്ര്യം? ഇവരുടെ സ്വാതന്ത്ര്യ സമരത്തിന് മുൻപന്തിയിൽ നിൽക്കാൻ ഒരു ബാപ്പുജി ഇനിയുണ്ടാകുമോ..? ആകോഷങ്ങളിൽ കോടികൾ പൊടിപൊടിക്കുമ്പോൾ ഒരു നേരത്തെ വിശപ്പടക്കാൻ ചവറ്റുകൊട്ടകളിൽ തെരുവു നായ്ക്കളോട്‌ മല്ലിടുന്ന ജന്മങ്ങൾ ഇന്നും നമ്മുടെ സ്വതന്ത്ര ഭാരതത്തിലില്ലേ..?
സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിൽ നിന്നും ഇന്ത്യയെ മോചിപ്പിച്ച മഹാത്മാക്കളേ.., അങ്ങകലെ നിന്നും ഈ സ്വതന്ത്ര ഭാരതത്തെ നോക്കി നിങ്ങൾ ലജ്ജിക്കുന്നുണ്ടാകാം....നിങ്ങൾ പറയുക.. ആർക്കാണ് ഞാൻ ആശംസകൾ നേരേണ്ടത്‌?

2008, ഓഗസ്റ്റ് 14, വ്യാഴാഴ്‌ച

പുകവലി ആരോഗ്യത്തിന് ഹാനികരം

ബാപ്പ വലിച്ച്‌ തുപ്പുന്ന ദിനേശ്ബീഡിയുടെ കുറ്റികൾ ആരും കാണാതെയെടുത്ത്‌ പുകയൂതി സായൂജ്യമടയാൻ ചെറുപ്പത്തിൽ ഒരു ഹരം തന്നെയായിരുന്നു. മുറിബീഡി ഒറ്റബീഡിയായതും ഒറ്റ ബീഡി രണ്ടും മൂന്നും പിന്നെ സിഗരറ്റിലേക്ക്‌ പരിണമിച്ചതും എല്ലാം വളരെ പെട്ടന്നായിരുന്നു. ഓരോ ദിനരാത്രങ്ങൾ കഴിയുന്തോറും തനിക്ക്‌ ചുറ്റും വലയം ചെയ്യുന്ന പുകച്ചുരുളുകൾക്ക്‌ വിസ്തൃതം കൂടിവരുന്നത്‌ അവൻ ശൃദ്ധിച്ചില്ല. സിനിമാ ശാലകളിലും നാലാൾ കൂടുന്നിടത്തും ചുണ്ടിൽ സിഗരറ്റ്‌ കത്തിച്ച്‌ അന്തരീക്ഷത്തിലേക്ക്‌ പുക പടലങ്ങൾ വിസർജ്ജിക്കുമ്പോൾ ഏതോ സാമൃാജ്യം കീഴടക്കിയ സംതൃപ്തിയായിരുന്നു അവന്റെ മുഖത്ത്‌.

അവസാനം അർബുദരോഗത്തിന്റെ പിടിയിലമർന്ന് വേദനകൊണ്ട്‌ പുളഞ്ഞ അവനെ ആരോ ഡോക്ടറുടെ മുമ്പിൽ എത്തിച്ചു. തന്റെ മുമ്പിൽ വേദനയോടെ പിടയുന്ന രോഗിയെ നോക്കി ചുണ്ടിൽ എരിയുന്ന സിഗരറ്റ്‌ എടുത്ത്‌ ആഷ്ട്രേയിൽ ഞെരിച്ച്‌ ഡോക്ടർ മൊഴിഞ്ഞു.

'പുകവലി നിർത്തുക, അത്‌ ആരോഗ്യത്തിന്‌ നല്ലതല്ല'

ഡോക്ടറുടെ പുകവലിച്ച്‌ കറുത്ത ചുണ്ടിലേക്കും എരിഞ്ഞമരുന്ന സിഗരറ്റ്‌ കുറ്റിയിലേക്കും അവൻ നോക്കി.

2008, ഓഗസ്റ്റ് 10, ഞായറാഴ്‌ച

ചുമ്മാതൊരു വീട്ടുകാര്യം...

ചോർന്നൊലിക്കുന്ന ഓലപ്പുരയിൽ നിന്നും
മണിമളിക സ്വപ്നം കണ്ടു..
കാണരുതാത്തതു കണരുതെന്നു
ആരും വിലക്കിയില്ല..
ഗൾഫിന്റെ കാണാക്കനി തേടി
മണലാരണ്യത്തിലലയുമ്പോഴും
ഉയരങ്ങളിൽ മനസ്സു തേടി..
പ്രരാബ്ദങ്ങളുടെ ഭാണ്ടക്കെട്ടുകൾ
ഓരോന്നായി അഴിക്കുമ്പോഴും
കഴിയാതെ പോയ സ്വപ്നത്തിൽ മനസ്സു തേങ്ങി..
കാണരുതാത്തതു കാണരുതെന്നു
അപ്പോഴും അരും വിലക്കിയില്ല..
ഇങ്ങകലെ വർഷങ്ങൾക്കിപ്പുറം
വരച്ചു തീരാത്ത
മാതൃകയിൽ നോക്കി ഞാനിരിക്കുന്നു..
ഇപ്പോഴും ആരും പറയുന്നില്ല
കാണരുതാത്ത സ്വപ്നങ്ങൾ കാണരുതെന്ന്...

2008, ഓഗസ്റ്റ് 5, ചൊവ്വാഴ്ച

അഹമ്മദ്.. നീ ഇനി വരില്ല... നീ ഇനി വിളിക്കില്ല...

ടെലിഫോണിന്റെ നിലക്കാത്ത ശബ്ദം കാതുകളെ അലോസരപ്പെടുത്തുന്നു. ആരാണീ രാവിലെത്തന്നെ എന്ന് പിറുപിറുത്ത്‌ മനസ്സില്ലാ മനസ്സോടെ ഫോണെടുത്തപ്പോൾ മറുതലക്കൽ അയാൾ. ഒരിക്കൽ ആദ്യമായി ഈ ഓഫീസിന്റെ വാതിലുകൾ തുറന്ന് ജോലിക്കായി ഇരിപ്പിടത്തിൽ ഇരുന്നപ്പോൾ ആദ്യം കാതുകളിൽ പതിഞ്ഞ ഫോൺ ശബ്ദവും അയാളുടേതായിരുന്നു. അഹമദ്‌ എന്ന് സ്വയം പരിചയപ്പെടുത്തി, സുഡാൻ കാരനായ അയാളുടെ വിശേഷങ്ങൾ പറയുന്നതിനോട്‌ കൂടെ എന്റെ സുഖ വിവരങ്ങൾ അന്വേഷിച്ച്‌, നാടും വീടും കൂട്ടുകുടുബങ്ങളെയെല്ലാം തിരക്കി അയാൾ ഒരു നവസൗഹൃദത്തിന്‌ തുടക്കം കുറിച്ചു. പ്രക്ഷുബ്ദമായ ഔദ്യോഗിക സംഭാഷണങ്ങൽക്കിടയിലും ഭാഷ-വർണ്ണ-ദേശ വിത്യാസമന്യേ അയാളുടെ വാക്കുകളിൽ സമാധാനവും സ്നേഹവും നിറഞ്ഞ്‌ നിന്നു. ഒരിക്കലും കണ്ടിട്ടില്ലാത്ത എന്നും ടെലഫോൺ റിസീവറിലൂടെ മാത്രം കേൾക്കുമായിരുന്ന അയാളുടെ ശബ്ദത്തിന് ഞാനൊരു മുഖം സങ്കൽപിച്ചു.

ഒരിക്കൽ അയാൾ വന്നു. ഈ വാതിലുകൾ കടന്ന് അജാനുബാഹുവായ, ഇൻ ചെയ്ത പന്റ്സിന്റെ ബൽറ്റിൽ ഒതുങ്ങി നിൽക്കാൻ മടിച്ച്‌ പുറത്തേക്കുന്തിയ വയറും, കറുത്ത്‌ തടിച്ച മുഖത്ത്‌ വെളുത്ത വരിയൊക്കാത്ത പല്ലുകളും കാട്ടി നിർത്താതെ ചിരിക്കുന്ന മുഖവുമായി അയാൾ വന്നപ്പോൾ എനിക്ക്‌ മനസ്സിലായില്ല എന്നും കാതുകളിൽ വിരുന്ന് വരാറുള്ള ആ നല്ല ശബ്ദത്തിനുടമയാണിതെന്ന്. എന്റെ മനസ്സിൽ ഞാൻ സങ്കൽപിച്ച മുഖവുമായി ഒരു സാമ്യവും അവകാശപ്പെടാനില്ലാത്ത ആ നല്ലമനുഷ്യൻ എന്റെ മനസ്സിൽ ഒരു വിചാരമായി. ഒരു വികാരമായി. പ്രശ്നസ്ങ്കീർണ്ണമായ ഈ ലോകം എന്നും സമാധാനത്തിൽ കഴിയണമെന്ന് സംഭാഷനങ്ങലിലെല്ലാം നിറഞ്ഞ്‌ നിന്ന അയാളുടെ മനസ്സ്‌ വിശാലമായിരുന്നു.

'സഹോദരാ എന്തുണ്ട്‌ വിശേഷങ്ങൾ' അയാളുടെ ഔദ്യോഗിക ഭാഷയിൽ കുശലാന്വേഷണം നടത്തി.

കാര്യങ്ങൾ പറഞ്ഞ്‌ അയാൾ ഫോൺ വെക്കുന്നതിന് മുമ്പായി കുറച്ച്‌ കാശ്‌ ഈ മാസാവസാനം വേണമെന്ന് പറഞ്ഞു.

'സുഡാനിലുള്ള ഉമ്മാനെ ഇവിടെക്ക്‌ കൊണ്ട്‌ വരണം. മറ്റ്‌ ചില പേഴ്സണലായ ആവശ്യങ്ങൾ കൂടിയുണ്ട്‌'

എന്നും നല്ലത്‌ മാത്രം പറയുന്ന എന്റെ മനസ്സിലെ എല്ലാ വർഗ്ഗ-വംശ-ദേശ ചിന്തകളുടേയും ഗതികളെ തകിടം മറിച്ച ആ നല്ല മനുഷ്യനോട്‌ തരില്ലന്ന്‌ പറയാൻ തോന്നിയില്ല.

ദൈവം അനുവദിച്ചാൽ ഈ മാസാവസാനം തരാമെന്ന് മറുപടി നൽകി.

ഇന്ന് നേരം ഒരുപാട്‌ വൈകിയിരിക്കുന്നു. നിർത്താതെയടിക്കുന്ന ഫോണിന്റെ തലക്കലെങ്ങും അയാളുടെ ശബ്ദം കേട്ടില്ല. എന്നും വിളിക്കാറുള്ള അയാൾക്കിതെന്ത്‌ പറ്റി. തെല്ലത്ഭുതത്തോടെ മൊബെയിലിലേക്ക്‌ അടിച്ച്നോക്കി. പക്ഷെ, ഫോൺ ഓഫാക്കി വച്ചിരിക്കുന്നു. ജോലിയിൽ മുഴുകി. വൈകുന്നേരം ജോലി കഴിഞ്ഞ്‌ വീട്ടിലേക്ക്‌ നടന്നപ്പോഴും ഇന്ന് ഫോണിൽ കേൾക്കാത്ത ഒരാളുടെ മാത്രം മുഖമായിരുന്നു മനസ്സ്‌ നിറയെ. ഇന്ന് കാതുകളിൽ മുഴങ്ങിയ ശബ്ദങ്ങളിലൊന്നും അയാളുടെ വിത്യസ്തമായ സ്വരം ഇല്ലായിരുന്നല്ലോ എന്നാശ്ചര്യപ്പെട്ടു.

പിറ്റേന്ന് രാവിലെ ഓഫീസ്‌ ഇമെയിലുകൾ പരതുന്നതിനിടയിൽ ഒരു അനോൺസ്‌മന്റ്‌ മെസ്സേജ്‌.

With great grief, we hereby inform you of the demise of our colleague Mr. Ahammed, on......................................


ബാക്കി വായിക്കാൻ കഴിയാതെ ഞാൻ സ്തംഭിച്ച്‌ നിന്നു. മനസ്സിന്റെ കോണിലെവിടെയോ ഒരു വെളുത്ത ചിരിയുമായി അഹമ്മത്‌. ഇല്ല അവിശ്വസനീയം. ഇത്‌ വെറുമൊരു ഫെയ്ക്‌ മെസ്സേജാവണേ എന്ന് മനസ്സിൽ പ്രാർത്ഥിച്ച്‌ ഇമെയിലിന്റെ ഉടമസ്തന് വിളിച്ചു. അയാളിൽ നിന്നും എനിക്ക്‌ കിട്ടിയ വാർത്ത എന്നെ തളർത്തുന്നതായിരുന്നു.

ഇന്നലെ രാവിലേയായിരുന്നു. എണീറ്റ്‌ ഓഫീസിലേക്ക്‌ പോകാൻ ഒരുങ്ങുന്നതിനിടയിൽ ഒരു ചെറിയ തലകറക്കം. കൂടുതൽ നേരം നിന്നില്ല. ആശുപത്രിയിലേക്കെത്തുന്നതിന്ന് മുമ്പേ ജീവൻ അടർന്ന് പോയിരുന്നു.

ദൈവത്തിന്റെ വികൃതമായ തമാശകളിൽ പൊലിഞ്ഞ്‌ പോയ പ്രിയ സുഹൃത്തിന്റെ സ്വരം ഇനി കേൾക്കില്ലന്ന യാഥാർത്ഥ്യം മനസ്സിലൊരു വിങ്ങലായി പടർന്ന് തുടങ്ങിയിരുന്നു. മരണം മുന്നിൽ കണ്ടെന്നപോലെ നൊന്ത്‌ പ്രസവിച്ച മാതാവിനെ കാണണമെന്ന ആ മനുഷ്യന്റെ മോഹം പോലും നിറവേറ്റാതെ പോലിഞ്ഞു പോയ അഹമ്മദിന്റെ മുഖം ഒരിക്കലും മായാത്ത ഒരു മുറിവായി. ശീതീകരിച്ച ഈ മുറിയിലും വിയർത്തൊലിക്കുന്നെന്ന് ഞാനറിഞ്ഞു. കടുംകറുത്ത മുഖമുള്ള സ്നേഹിക്കാൻ മാത്രമറിയുന്ന അഹമ്മദിനെ എന്തിന് ദൈവം ഇത്രവേകം വിളിച്ചെന്ന് ചുറ്റും തളം കെട്ടിനിന്ന നിശ്ശബ്ദതയോട്‌ പുലമ്പിക്കൊണ്ടിരുന്നു.

അഹമ്മദ്‌ നീ എത്ര വലിയവനാണെന്ന് ഞാനറിയുന്നു. നിന്റെ മോഹങ്ങളിൽ നടക്കാതെ പോയ നിന്റെ ഉമ്മാനെ ഞാനിന്ന് കണ്ടു. ഹോസ്പിറ്റൽ മോർച്ചറിക്ക്‌ മുമ്പിൽ കരഞ്ഞ്‌ കലർന്ന മുഖവുമായി നിന്റെ ജീവനില്ലാത്ത ശരീരം ഒരു നോക്ക്‌ കാണാൻ നിന്റെ ഉമ്മ എത്തിയിരിക്കുന്നു.

ആശുപത്രിയുടെ നീണ്ട ഇടനാഴിയിലൂടെ പുറത്തേക്ക്‌ നടക്കുമ്പോൾ ഒരു കോണിൽ നിശ്ശബ്ദനായി ഇരിക്കുന്ന കറുത്ത്‌ മെലിഞ്ഞ ബാലൻ തന്റെ മുഖത്ത്‌ നോക്കി വെളുത്ത പല്ലുകൾ കാട്ടി ചിരിച്ചു. അഹമ്മദിന്‌ കൊടുക്കാനായി കരുതിവച്ച പണം എന്റെ പോക്കറ്റിൽ കിടന്ന് അപ്പോൾ വിങ്ങുന്നുണ്ടായിരുന്നു.

2008, ഓഗസ്റ്റ് 3, ഞായറാഴ്‌ച

ചൈനീസ് സ്പെഷ്യൽ എലിക്കറി കേരളത്തിലും

പാഠപുസ്തകങ്ങളിലൂടെ കമ്മ്യൂണിസം പ്രചരിപ്പിക്കുന്നത് അത്ര പന്തിയല്ലന്ന് തോന്നിയിട്ടായിരിക്കണം നമ്മുടെ പർട്ടിയുടെ ഇപ്പോഴത്തെ മാതൃ രാജ്യമായ ചൈനയുടെ സംസ്കാരം കേരള ജനതയിൽ പരീക്ഷിക്കാനും തുടങ്ങിയിരിക്കുന്നു. ഇത് പക്ഷേ, എട്ടും പൊട്ടും തിരിയാത്ത ചെറിയ കുട്ടികളിലല്ലന്ന് മത്രം. ഹോട്ടലുകൾ വഴിയാണ്… കമ്മ്യൂണിസ്റ്റ് രാജ്യമായ ചൈനക്കാരുടെ ഇഷ്ട ഭക്ഷണങ്ങൾ വിളമ്പിയാണ് ഈ പരീക്ഷണം.

എലിയും, പൂച്ചയും, നായയും, പുഴുവും, പഴുതാരയും, പാമ്പും, തേളും, കൂറയും, പാറ്റയും തുടങ്ങി സർവ്വ കീടങ്ങളും തീന്മേശയിലെ രുചിയുള്ള വിഭവങ്ങളാക്കി കഴിക്കുന്ന ചൈനക്കാരുടെ ഭക്ഷണ രീതി നമ്മുടെ പ്രഭുദ്ധ കേരളത്തിലും പരീക്ഷിച്ച് തുടങ്ങിയോ? ഏതായാലും നമ്മുടെ ഭക്ഷ്യ മന്ത്രി മറുപടി തരുമായിരിക്കും. കോട്ടയത്തെ ഒരു ഹോട്ടലിൽ നിന്നും ഒരു പുതിയ വിഭവത്തിന്റെ ഫോട്ടൊ പത്രങ്ങളിൽ വന്നിരിക്കുന്നു.

ചിത്രവും പത്ര വാർത്തയും ചുവടെ കൊടുത്തിരിക്കുന്നു. ഒന്നു കാണുക. രുചിച്ച് നോക്കാൻ തൽകാലം തരമില്ല.

ഇതൊരു പക്ഷേ നമ്മുടെ മുഖ്യൻ മൂന്നാറിലേക്കയച്ച മൂന്ന് പൂച്ചകൾ പറ്റിച്ച പണിയാകുമോ........?

2008, ഓഗസ്റ്റ് 1, വെള്ളിയാഴ്‌ച

വികൃതമായ നാലുവരിക്കവിത

വർഷങ്ങളുടെ പിറകിൽ മറന്ന് വെച്ച ഒരു മുഖം അന്വേഷിച്ചാണ്
അയാൾ അവിടെയെത്തിയത്‌.
വിരഹാർദ്ദ്രമായ നാളുകൾക്ക്‌ പ്രതീക്ഷയുടെ കിരണങ്ങൾ നൽകിയ ആ
മുഖം അന്വേഷിച്ച്‌ അയാൾ അവിടെ അലഞ്ഞ്‌ നടന്നു.
വശ്യമനോഹരമായ കുസൃതിയോടെ തന്റെ ആദ്യകവിതയെക്കുറിച്ച്‌
വാതോരാതെ കലഹിച്ച അവളുടെ സാമീപ്യത്തിനായി അയാൾ കൊതിച്ചു.
കണ്മുന്നിൽ നിറയുന്ന എല്ലാ മുഖങ്ങളിലും അയാൾ
തന്റെ ഭൂതകാലത്തെ തിരഞ്ഞു.
വെയിലിൽ തുടുത്ത ചുവന്ന മുഖത്ത്‌ ശല്യം ചെയ്യുന്ന വിയർപ്പുകണങ്ങൾ
തട്ടംകൊണ്ട്‌ തുടച്ച്‌ ഒളികണ്ണിട്ട്‌
ചെറുപുഞ്ചിരിയുമായി നടന്നകലുന്ന അവളുടെ മുഖം
അയാൾ ആ നഗരത്തിന്റെ കോലാഹലത്തിൽ
അന്വേഷിച്ച്‌ തളർന്നു.
വികൃതമായ ഒരു പകൽസ്വപ്നത്തിന്റെ ആലസ്യത്തിൽ
അലമുറയിട്ട്‌ കരയുന്ന കൈകുഞ്ഞിനെ നെഞ്ചോട്‌ ചേർത്ത്‌
ജഢപിടിച്ച മുടിയിഴകളിൽ നിർത്താതെ ചൊറിഞ്ഞ്‌
തന്റെ നേരെ നീട്ടിയ ചളിപുരണ്ട കയ്യിലേക്ക്‌ എറിഞ്ഞ്‌ തന്ന
ഒറ്റരൂപാ നാണയത്തിലേക്ക്‌ തിരിച്ചും മറിച്ചും നോക്കുന്ന യുവതിയെ
അയാൾ അവജ്ഞയോടെ നോക്കി.
ഒരു രൂപയുടെ അധികാരം കിട്ടിയ സന്തോഷത്തോടെ
തിരിഞ്ഞു നടന്ന അവളുടെ ഒക്കത്ത്‌
കരഞ്ഞ്‌ തളർന്ന കുഞ്ഞിനെ ഉറക്കാൻ അവൾ ഒരു കവിത ചൊല്ലുന്നുണ്ടായിരുന്നു.
വർഷങ്ങളുടെ പഴക്കമുള്ള തന്റെ നാലുവരിക്കവിത
പക്ഷെ
അപ്പോൾ എത്ര വികൃതമാണെന്ന് അയാൾക്ക്‌ തോന്നി..

വിശ്വസിച്ചാലും ഇല്ലങ്കിലും

ഇതുവരെ കാണാത്തവര്‍ക്കായി മാ‍ത്രം...

മുടിവെക്കാന്‍ ഭൂമിക്ക് സമരം ചെയ്യാതിരുന്നാ‍ല്‍ മതിയായിരുന്നു.


ഈ ഭര്‍ത്താവിന്റെ ഒരു ഗതികേട്. എന്നും ഇത് ഏറ്റി നടക്കേണ്ടിവരുമല്ലോ...


ഇത്ര ചെറുപ്പത്തിലേ നീ ഇങ്ങനെ തുടങ്ങീയാല്‍ പിന്നെ....


ഇത്രയൊക്കെ സ്തലമുണ്ടായിട്ടും വെറുതെ ആ കുപ്പിയെ....

കണ്ടാല്‍ തോന്നില്ല ഇത്ര ചെറിയ ഷൂ വേണമെന്ന്.


പിരിയൊക്കെ ലൂസാ....

2008, ജൂലൈ 23, ബുധനാഴ്‌ച

ഒരു മഴക്കാലത്ത് .... ഭാഗം 6

സുകുവിന്റെ ടൈലർ ഷാപ്പിൽ നിലത്ത് കുമിഞ്ഞ് കൂട്ടിയിട്ടിരിക്കുന്ന വെട്ടുകഷ്ണങ്ങൾക്ക് മുകളിൽ ആകാശവാണിയിലൂടെ ഒഴുകിവരുന്ന പാട്ടും കേട്ട് കിടക്കാൻ നല്ല സുഖം തോന്നി. വയലാറിന്റെ പഴയ വരികളിലെ ഒരിക്കലും മരിക്കാത്ത ഈണം എത്രവട്ടം കേട്ടാലും മതിവരില്ല. പക്ഷേ, ഈ സുന്ദര ഗാനം അന്തരീക്ഷത്തിൽ ഒരു കുളിരായി അലിഞ്ഞ് ചേരുമ്പോഴും ഒരു അപശബ്ദം പോലെ സുകുവിൽ നിന്നും ഒരു തമിഴ് പാട്ട് അലയടിച്ച് കൊണ്ടിരുന്നു. ഇളയദളപതി അണ്ണാ വിജയിന്റെ ആരാധകനായ സുകുവിന്റെ ചുണ്ടുകളിൽ എപ്പോഴും ഒരു തമിഴ് പാട്ട് മൂളിക്കൊണ്ടിരിക്കും.തുന്നൽ മെഷീന്റെ കര കര ശബ്ദത്തിൽ അലിഞ്ഞ് ചേരുമെങ്കിലും ആ പാട്ടുകൾ മൂളാതെ കാലുകൾ മെഷീന്റെ പെടലിൽ താളം ചവിട്ടില്ലന്ന് തോന്നും. ചുണ്ടിൽ എപ്പോഴും എരിയുന്ന ദിനേശ് ബീഡി സുകുവിന്റെ ചുണ്ടുകൾക്ക് ഒരു അലങ്കാരമാണ്. എന്തിനേയും ഏതിനേയും വലരെ അത്ഭുതത്തോടെ വീക്ഷിക്കുന്ന സുകുവിന്റെ സാമീപ്യം എപ്പൊഴും ഒരു തനി ഗ്രാമീണ വാസിയുടെ എല്ലാ നിശ്കളങ്കതയോടേയും നമുക്ക് ആസ്വദിക്കാം.

രണ്ടു ദിവസമായി മഴ പെയ്തിട്ടില്ല. മരച്ചില്ലകൾ ഒന്നനങ്ങാൻ പോലും കൂട്ടാക്കാതെ ഒരു ഇളം കാറ്റിന്റെ സാമീപ്യം ആഗ്രഹിച്ച് നിൽ‌പ്പാണ്. മഴയില്ലങ്കിൽ ചൂടിന്റെ കാഠിന്യം കൂടുന്നു. ആകാശത്ത് പെയ്യാൻ മടിച്ച് കൂടിനിൽക്കുന്ന മഴക്കാറുകൾ ശരീരത്തിൽ വിയർപ്പു കണങ്ങളായി പൊടിയാൻ തുടങ്ങി. നല്ല ചൂട്. നേരെ ശരീരത്തിലേക്ക് തിരിച്ച് വെച്ച ടേബ്ബിൾ ഫാൻ എത്ര കറങ്ങിയിട്ടും ചൂടുകാറ്റ് മാ‍ത്രം വീശി. ആകെ ഒരസ്വസ്ഥത തോന്നിയപ്പോൾ ഞാൻ എണീറ്റു. അരയിൽ നിന്നും ഊർന്ന് തുടങ്ങിയ പുള്ളിത്തുണി മുറുക്കിയെടുത്ത് വരാന്തയിൽ വന്ന് നിന്നു. മുകളിലത്തെ നിലയിലാണങ്കിലും ഒരു ഇളം കാറ്റുപോലും വീശാൻ മറന്ന് പ്രക്ര്ഹ്തി സ്തംഭിച്ചു നിൽക്കുന്നു. കഠിനമായ ഉഷ്ണത്തിൽ ശരീരം അസ്വസ്ഥതയോടെ പ്രതികരിക്കാൻ തുടങ്ങിയപ്പോൾ മനസ്സിൽ ഒരു പൂതി. പുഞ്ചക്കുളത്തിൽ ഒന്നു പോയി മുങ്ങിക്കുളിച്ചാലോ… ഈ നട്ടുച്ചക്ക് കുളത്തിലെ തണുത്ത വെള്ളത്തിൽ മുങ്ങിക്കുളിക്കാൻ നല്ല രസമായിരിക്കും. അബുവിനെ കൂടി കൂട്ടാമായിരുന്നു. അവൻ പക്ഷേ, ഇന്ന് പെണ്ണ് കാണാൻ പോയതാണ്. അഞ്ചാമത്തെ കാണലാണ്. ഇതെങ്കിലും ശരിയായാൽ മതിയായിരുന്നു. പാവം. സുന്ദരനാണങ്കിലും എന്തോ ഒരു ഭാഗ്യ ദോഷം അവനെ വിടാതെ പിന്തുടരുന്നു. 4 പ്രാവശ്യവും ഞാനും കൂടെ പോയിരുന്നു. എന്തോ എനിക്കീ പെണ്ണ് കാണൽ ചടങ്ങ് അത്ര രസമുള്ള കാര്യമായി തോന്നിയില്ല. എല്ലാം പറഞ്ഞുറപ്പിച്ച് എല്ലാ വിവരങ്ങളും പരസ്പരം പറഞ്ഞ് പോയാലും എന്തെങ്കിലും കാരണത്താൽ അതങ്ങ് മുടങ്ങും. ചിലപ്പോൾ പെണ്ണിന്റെ സൌന്ദര്യക്കുറവ്, അതുമല്ലങ്കിൽ സ്ത്രീധനത്തിന്റെ കുറവ് അങ്ങിനെ പലതും ഉളളതും ഇല്ലാത്തതുമായ കാര്യങ്ങളാൽ കല്യാണം മുടങ്ങും. എല്ലാം ഒത്ത് വന്നാൽ നാട്ടിലെ പ്രസിദ്ദമായ “കാസർറ്റും” [കല്യാണം മുടക്കികൾ എന്ന ഒരു വിഭാഗം ഉണ്ട്] ഇവിടെ, ഒരായിരം പ്രതീക്ഷകളുമായി ഉടുത്തൊരുങ്ങി കയ്യിൽ ചായഗ്ലാസുമായി കല്യാണച്ചന്തയിൽ കാഴ്ച്ച വസ്തുവാകുന്ന പെണ്ണിനെ കുറിച്ച്, അവളുടെ വിങ്ങുന്ന മനസ്സിനെക്കുറിച്ച് ആരും ചിന്തിക്കുന്നില്ല. രാത്രി തലയണയിൽ മുഖം പൂഴുത്തി കരഞ്ഞ് കരഞ്ഞ് മറവിയുടെ കാണാതുരുത്തിലേക്ക് അവളന്ന് കണ്ട മുഖവും വലിച്ചെറിയും. ആരോടും ഒരു പരിഭവവും പറയാതെ അവൾ തന്റെ പുത്തൻ വസ്ത്രങ്ങൾ അലക്കിത്തേച്ച് വക്കും... വീണ്ടും ഒരാൾ വരുന്നതും കാത്ത്…

“സുക്വോ.. ഞമ്മക്ക് പുഞ്ചക്കുഴീ പോയി ഒന്ന് കുളിച്ച് വന്നാലോ” ചിന്തകളെ തൽക്കാലം വിശ്രമിക്കാൻ വിട്ട് ഞാൻ സുകുവിനോട് ചോതിച്ചു.

“ഇല്ലടാ.. നീ പോ…ഞാനിതൊന്ന് തീർക്കട്ടേ.. രണ്ടീസം കഴിഞ്ഞാ സ്കൂള് തൊർക്കും. അതിന് മുമ്പ് ഇതൊക്ക് തീർത്ത് കൊട്ത്തില്ലങ്കി കുട്ടികളെന്റെ പെടലിക്ക് പിടിക്കും” എന്റെ കൂടെ പോരാൻ കഴിയാത്ത വിഷമം മറച്ച് വച്ച് അവൻ പറഞ്ഞു. മറ്റാരേയും കൂടെ കൂട്ടാൻ താത്പര്യം തോന്നിയില്ല. തൊട്ടടുത്തുള്ള ജയന്റെ വീഡിയോഷോപ്പിൽ കുറേ കുട്ടികൾ സിനിമ കാണുന്നുണ്ട്. ആരേയും വിളിച്ചില്ല.

സുകുവിനോട് ഞാൻ വരാന്ന് പറഞ്ഞ് പടികളിറങ്ങി താഴേക്ക് നടന്നു. ആകാശവാണിയിൽ നിന്നുയരുന്ന ശുദ്ദസംഗീതവും, വീഡിയോഷോപ്പിലെ സിനിമാ ശബ്ദരേഖയും, തുന്നൽ മിഷീനിന്റെ ശബ്ദവും അലിഞ്ഞ് മിശ്രിതമായ ശബ്ദം അകന്ന് പോയിക്കൊണ്ടിരുന്നു. റോഡിൽ നിന്നും അല്പം അകലെയാണ് പുഞ്ചക്കുഴി. റോഡിൽനിന്നിറങ്ങി അലിയുടെ വീടിന്റെ മുന്നിലൂടെ തൊടികൾ താണ്ടി ഇടതൂർന്ന് നിൽക്കുന്ന കവുങ്ങിൻ തോട്ടത്തിലൂടെ വേണം പുഞ്ചക്കുഴിയിലെത്താൻ. സുർഹ്ര്ഹ്ത്ത് കൂടിയായ അലിയുടെ വീടിന്റെ മുറ്റത്തോട് ചേന്നുള്ള നടവഴിയിലൂടെ നടന്നപ്പോൾ ആസ്യാത്ത വാതിൽ പടിയിലൂടെ എന്നെ നോക്കുന്നത് കണ്ടു. സംസാരിക്കാൻ നിന്നാൽ നിർത്താൻ അല്പം ബുദ്ധിമുട്ടും എന്നത് കൊണ്ട് മുഖം കൊടുക്കാതെ ഞാൻ വേകം നടന്നു. അപ്പോൾ ഒക്കത്ത് നിൽക്കാതെ കരയുന്ന ചെറിയ കുഞ്ഞിനേയും പിടിച്ച് അലിയുടെ പെങ്ങൾ മുറ്റത്തേക്ക് ഇറങ്ങി വന്നു. എന്നെ കണ്ടപ്പോൾ ചുണ്ടിൽ ഒരു ചെറിയ പുഞ്ചിരി നൽകി അവൾ ഉള്ളിലേക്ക് തന്നെ വലിഞ്ഞു.

തട്ടുതട്ടുകളായി നിൽക്കുന്ന പഴയ പാടശേഖരത്തിന്റെ അവശിഷ്ടങ്ങളിൽ നിരന്ന് കിടക്കുന്ന കവുങ്ങിൻ മരങ്ങൾക്കിടയിലൂടെ നടന്നപ്പോൾ നല്ല തണുപ്പ്. എത്ര വെയിലേറ്റാലും ചൂട് എത്താത്ത ഇടതൂർന്ന കവുങ്ങിൻ തോട്ടങ്ങൾ പെരിന്താറ്റിരിയുടെ സൌഭാഗ്യങ്ങളാണ്. പുഞ്ച്ക്കുഴിയെലെത്തിയപ്പോൾ ആരുമില്ല. നട്ടുച്ചക്ക് ഈ പാവം പ്രവാസിയല്ലാതെ മറ്റാര് വരാൻ. ഞാൻ ഷർട്ടും ബനിയനും ഊരി നിലത്തിട്ട് പുഞ്ചക്കുഴി ആകെ ഒന്ന് വീക്ഷിച്ചു. ഇഗ്ലീഷിൽ എൽ എന്നഴുതിയപോലെ. പണ്ട് കണ്ട ആ കുളമല്ല. ഒരു പാട് ചെറുതായ പോലെ. ഒരു മൂലയിൽ പരന്ന അലക്കുകല്ല് വച്ചിരിക്കുന്നു. അതിന്റെ അറ്റത്തായി പതിച്ച് വെച്ച സാബൂനിന്റെ കഷ്ണം പറ്റിപ്പിടിച്ച് കിടക്കുന്നു. രണ്ട് കവുങ്ങുകൾ ചേർത്ത് കെട്ടിവെച്ച അയലിൽ നിലത്തിട്ട വസ്ത്രം എടുത്ത് തൂക്കി കൂടെ തുണിയും അഴിച്ച് ബർമ്മുഡ മാ‍ത്രം ധരിച്ച് ഞാൻ കുളിക്കാൻ തയ്യാറെടുത്തു. കാൽ വെള്ളത്തിലേക്ക് തട്ടിയപ്പോൾ അടിയിൽ നിന്നും ഒരു തണുപ്പ് അരിച്ച് കയറി. കയ്യിലെ രോമഗൂപങ്ങൾ എഴുന്നേറ്റ് നിന്നു. അല്പ് നേരം അങ്ങനെത്തന്നെ നിന്നു. പിന്നെ മെല്ലെ കുളത്തിലേക്കിറങ്ങി. ഇറങ്ങുമ്പോൾ ശരീരത്തിനോടൊപ്പം മനസ്സും തണുത്തുറക്കുന്നുണ്ടായിരുന്നു. ഒന്നു മുങ്ങി ഉയർന്നപ്പോൾ എന്തെന്നില്ലാത്ത ആശ്വാസം. വൈകുന്നേരങ്ങളിൽ കൂട്ടുകാരുമൊത്ത് കുളിക്കാൻ വരുന്നതും, മുകളിൽ നിന്ന് മുട്ടിയിട്ടും, സൂചിച്ചാട്ടം ചാടിയുമെല്ലാം കളിച്ച് ഉല്ലസിച്ച വർഷങ്ങളുടെ പിറകിലേക്ക് മനസ്സ് ഒരു നിമിഷം തെന്നി നീങ്ങി. അന്നൊക്കെ മുങ്ങിമരിക്കാനുള്ള വെള്ളമുണ്ടായിരുന്ന പുഞ്ചക്കുഴിതന്നെയാണോ ഇത്. ഇതിലേക്കാണോ പണ്ട് 8 മീറ്ററോളം ഉയരത്തിൽ നിന്ന് സൂചിച്ചാട്ടം ചാടിയിരുന്നത്. ഇതിലാണോ പണ്ട് തലങ്ങും വിലങ്ങും ഞങ്ങൾ നീന്തിക്കളിച്ചിരുന്നത്. നീർന്ന് വിലങ്ങനെ കിടന്നാൽ ഇരു ഭിത്തികളും ശരീരത്തിൽ തട്ടിനിൽക്കുന്ന ഈ കുളത്തിലെങ്ങനെ പത്തിലതികം പേർ ഒരേ സമയം നീന്തിക്കുളിച്ചിരുന്നത്. ഒരുപാട് ഒരുപാട് ചെറുതായിരിക്കുന്നു. കാലുകളിൽ പരൽമീനുകൾ ഇക്കിളിപ്പെടുത്തിക്കൊണ്ടിരുന്നു. വെറുതെ കാലിളക്കി ഒന്ന് നീന്താൻ ശ്രമിച്ചപ്പോൾ അടിയിൽ നിന്നും ഊറിനിന്ന ചേറ്‌ പൊന്തി വെള്ളം കലങ്ങാൻ തുടങ്ങി. ഏതായാലും നനഞ്ഞതല്ലേ.. ഞാൻ ശരിക്കും ആ ചെറിയ കുളത്തിൽ തലങ്ങും വിലങ്ങും കാലിട്ടടിച്ച് നീന്തി. ആരും കാണാനില്ലാത്തത് കൊണ്ടു തന്നെ ഞാൻ അല്പനേരത്തേക്ക് ഒരു കൊച്ച് കുട്ടിയായി. ഒരുപ്രത്യേക ആവേശത്തിൽ പുഞ്ച്ക്കുഴിയുടെ ഓരോ മുക്കും മൂലയും തൊട്ട് നീന്തി തകർത്താടി ഞാൻ കരക്ക് കയറിയിരുന്നു. താഴെ കുളത്തിലേക്ക് നോക്കിയപ്പോൾ ഉള്ളിൽ ഒരു പുഞ്ചിരി വിടർന്നു. കലങ്ങിമറിഞ്ഞ കുളം ഒരു കൊയ്ത്ത് കഴിഞ്ഞ പാടം പോലെ തോന്നിച്ചു. ശരീരത്തിൽ ആകെ ചളി ഊറി പറ്റിപ്പിടിച്ചിരിക്കുന്നു. ചേറിന്റേയും പരൽ മീനിന്റേയും മനം പുരട്ടുന്ന മണം മൂക്കിലടിച്ചെങ്കിലും അതൊരു രസമായിട്ടെടുത്തു.

“ഹയ്യേ, ആകെ കലങ്ങീക്കണു. എങ്ങനേ ഇനി തിരുമ്പ്വാ”

പിന്നിൽ ഒരു വലിയ തുണിക്കെട്ടുമായി സലീനയും അനിയത്തിയും. ബർമ്മുഡയിട്ട് നനഞ്ഞ്കുതിർന്ന് നിൽക്കുന്ന എന്നെയും കലങ്ങിമറിഞ്ഞ പുഞ്ചക്കുളത്തിലേക്കും സലീന മാറി മാറി നോക്കി.

“ഏത് കുട്ട്യാളാ ഇപ്പോ ഇവിടെ ചാടിക്കുളിച്ചത്, കാദറും ഈ ചളിവെള്ളത്തിലാ കുൾച്ചത്?”

ഹാവൂ, ആശ്വാസമായി. എവൾ എന്നെ സംശയിക്കുന്നില്ല. അല്ലെങ്കിലും ഈ നട്ടുച്ചക്ക് ഈ പുഞ്ചക്കുഴിയിൽ ചാടി, നീന്തിക്കുളിച്ച് കലക്കാൻ മാത്രം ഈ നാട്ടിലെ ആണുങ്ങൾക്ക് പിരന്തൊന്നുമില്ലന്ന് അവൾ കരുതിയിരിക്കണം.

“ഹല്ല, ഞാനിപ്പോ വന്നതേള്ളൂ, ഒന്നിറങ്ങിക്കയറി, ആകെ കലങ്ങിയ വെള്ളായിരുന്നു. ഇനി നീ എങ്ങനാ തിരുമ്പ്വാ” അവളോടെന്തോ ഒരു സഹതാപം തോന്നി. ദൂരെയുള്ള വീട്ടിൽ നിന്ന് വലിയൊരു ഭാണ്ടക്കെട്ടുമായി അലക്കാൻ വന്നിട്ട് വെറുതെ മടങ്ങേണ്ടി വരുമല്ലോ. ഞാൻ അയലിൽ നിന്നും തുണിയെടുത്ത് നനഞ്ഞ ബർമുഡക്ക് മീതെ വാരിച്ചുറ്റി കുപ്പായവും ബനിയനും ഇട്ടു.

“സാരല്യ. ഈ ചളി പ്പോ ഊറിക്കോളും. ഏതായാലും ഈ കുരുത്തം കെട്ട കുട്ട്യാള്….. സ്കൂള് തുറക്കുന്നത് വരേ ഇനി ഈ വയ്ക്ക് നോക്കണ്ട…”

പൊന്നാര സലീനാ ഈ കുട്ടി സ്കൂൾ തുറന്നാലും ഇവിടെണ്ടാകും. ഇനിയും ക്ര്ഹ്ത്യം 25 നാൾ കഴിയണം ഈ കുട്ടിയുടെ വിക്ര്ഹ്തികൾക്ക് വിരാമമാകാൻ. അതുവരേ തുടരാനാ എനിക്ക് മോഹം. ഉള്ളിൽ തന്നോട് തന്നെ പറഞ്ഞ് ചെറു പുഞ്ചിരിയുമായി ഞാൻ വരമ്പ് കയറി നടന്നു. തുണിക്കടിയിൽ നനഞ്ഞ് ബർമ്മുഡയിൽ നിന്നും വെള്ളത്തുള്ളികൾ ഉറ്റു വീഴുന്നത് കണ്ടു സലീനയും അനിയത്തിയും ചിരിക്കുന്നുണ്ടായിരുന്നു. അവളുടെ വെളുത്ത വട്ടമുഖത്ത് പുഞ്ചിരിച്ചപ്പോൾ ഒരു നുണക്കുഴി വിരിയുന്നത് എടക്കണ്ണിട്ട് നോക്കി ഞാൻ ഇളം പുല്ലുകൾ കിളിർത്തു തുടങ്ങിയ വരമ്പിലൂടെ വീട്ടിലേക്ക് നടന്നു. പിന്നിൽ ചളി ഊറിത്തുടങ്ങിയ പുഞ്ചക്കുഴിയിലേക്ക് ഇനിയും നിലത്ത് വെക്കാത്ത തുണിക്കെട്ടും അരയിൽ കെട്ടിപ്പിടിച്ച് സലീന നിർവ്വികാരനായി നിന്നു. കാഴ്ചകൾ അവസാനിക്കുന്നിടത്ത് വീണ്ടും തിരിഞ്ഞ് നോക്കിയപ്പോൾ അവളെ കണ്ടില്ല. കുളത്തിലേക്ക് ഇറങ്ങിയിരിക്കണം.
ഞാന്‍ വീട്ടിലേക്ക് നടന്നു. അപ്പോള്‍ മഴമറന്ന കര്‍ക്കിടകത്തിലെ മാനം സൂര്യതാപമേറ്റ് വിളറി വെളുത്ത് തലക്കുമുകളില്‍ ഭൂമിയെ കൊഞ്ഞനം കുത്തി നില്‍ക്കുന്നുണ്ടായിരുന്നു.

തുടരും..

2008, ജൂലൈ 22, ചൊവ്വാഴ്ച

ബാപ്പാക്കൊരു ഡെഡിക്കേഷൻ

ഉണർന്നെണീറ്റ് റിമോട്ടിന്റെ ബട്ടൺ ഞക്കിപ്പിഴിഞ്ഞ്
ലോകത്തെ ഒരു പെട്ടിക്കൂട്ടിലാക്കി
സമകാലീന മലിന വാർത്തകൾ കണ്ടും കേട്ടും

ഒരു കട്ടൻ ചായക്ക് പ്രിയതമയുടെ
കനിവിനായി കാത്തിരുന്നു
പല്ലു തേക്കാതെ മനുഷ്യാ ചായ തരില്ലയെന്നവൾ

ഉറക്കച്ചടവിലും പിറുപിറുത്തു കൊണ്ടിരിക്കുന്നു
മലിനമായിക്കിടക്കുന്ന നാടിന്റെ നഗ്ന ദൃശ്യങ്ങൾ

കണ്ണിന് കുളിർമ്മയാകുമ്പോൾ
എന്തിനാടീ പല്ല് തേക്കുന്നതെന്ന്
അവൾ കേൾക്കാതെ മുരടനക്കി
അവിശ്വാസങ്ങളും, വിശ്വാസങ്ങളും,

പാഠവും, പുസ്ഥകങ്ങളും, അണുവായുധവുമെല്ലാം
കത്തിക്കരിഞ്ഞ് ദുർഗന്ധം വമിക്കുമ്പോൾ
എല്ലാം കണ്ട്, എല്ലാം ശ്വസിച്ചെങ്ങിനിവൾ കൂർക്കം വലിക്കുന്നു.
ജലപീരങ്കികളാൽ തെരുവിൽ

നദിയൊഴുക്കിക്കളിക്കുന്ന ഈ പോലീസിനെന്താ
പൈപിലൂടെ കുറച്ച് വെള്ളം തിരിച്ച് വിട്ടാലെന്ന്
ബാത്ത് റൂമിലെ കാറ്റ്മാത്രം ചീറിശബ്ദമുണ്ടാക്കുന്ന

പൈപിൽ പിടിച്ച് ചിന്തിച്ചിരിക്കേ
ഇന്നും വെറുതെ കുളിക്കാൻ സമയം കളയണ്ടയെന്ന സത്യം

മനസ്സിന് നനയാത്ത കുളിർമ്മയായി.
വിഢിപ്പെട്ടിയെന്ന് പണ്ട് പറഞ്ഞവർ

ബുദ്ധിജീവികളുടെ മാത്രം വിഹാര ഗേന്ദ്രമയി
വ്യാക്യാനിക്കപ്പെട്ട ചതുരപ്പെട്ടിയിൽ
ഘോരഘോരം കത്തിക്കയറുന്ന നേതാവിന്റെ മുഖത്ത്
ഒരിക്കലും തോറ്റ് കൊടുക്കില്ലന്ന ആവേശം
വാർത്തകളില്ലാത്ത വാർത്തയിലെ

ദൈന്യത കണ്ണുകളെ വീണ്ടുമൊരു
മയക്കത്തിലേക്ക് വലിച്ചെറിയുമെന്ന് ഭയെപ്പെട്ടപ്പോൾ

റിമോട്ടിന്റെ മുഖത്ത് വീണ്ടുമിട്ടലക്കി
മുന്നിൽ അല്പവസ്ത്രധാരിയുടെ കൊഞ്ചലിൽ

പണ്ടത്തെ ചക്കരമാവിൻ ചുവട്ടിൽ
മറന്ന് വച്ച കാമുകിയെ തിരിച്ച്കിട്ടിയ
ആവേശത്തോടെ ചോർന്നൊലിക്കുന്ന പോക്കറ്റിൽ
നിന്നും അവസാനത്തെ നാണയുത്തുട്ടുമെടുത്ത്

അവന്റെ ഇഷ്ടപാട്ടിനായി കെഞ്ചുന്ന പ്രവാസി.
ഇയാൾക്കീ വിളി സ്വന്തം വീട്ടിലേക്ക് വിളിച്ചൂടെ എന്ന്
മനസ്സിൽ കരുതിയിരുന്നപ്പോൾ

മൊബൈലിൽ വയലാറിന്റെ പഴയപാട്ട്
കാതിനൊരു കുളിർമ്മയായി.
മ്യൂട്ട് ഞെക്കി അല്പനേരം റിങ് ടോൺ

ആസ്വദിച്ച് ഫോണെടുത്തപ്പോൾ
ആവശ്യങ്ങളുടെ ഭാണ്ടക്കെട്ടഴിച്ച്

മറുതലക്കൽ ബാപ്പ.
വെറുതയല്ല ഈ പ്രവാസി വീട്ടിലെ നമ്പർ മറന്നതെന്ന് തെല്ലൊരു
അത്ഭുതത്തോടെ ചിന്തിച്ചപ്പോൾ ഈ അവധി ദിനത്തിൽ
പുലർച്ചെയെണീറ്റീ പ്രശ്നപ്പെട്ടിയുടെ മുമ്പിൽ

തപസ്സിരിക്കാൻ തോന്നിയ നിമിഷത്തെ ശപിച്ചു.
പ്രിയതമയുടെ ഗാഢനിദ്രയിൽ അസൂയതോന്നി.
ചാനലിന്റെ അടിയിൽ എഴുതിക്കാണിച്ച ചൂടുള്ള നമ്പറിലേക്ക്
മൊബൈലിന്റെ ബട്ടണുകൾ മറുതലക്കൽ

കിളിനാദം കേൾക്കും വരേ ഞക്കിക്കൊണ്ടിരുന്നു.
ഹലോ,

പേരെന്താണ്,
എവിടെ നിന്നാണ്,
എന്ത് ചെയ്യുന്നു
കിളിക്കൊഞ്ചൽ കാതിലൊരു കിന്നാരമായി പതിഞ്ഞപ്പോൾ
വായിൽ നിന്നുയർന്ന ദുർഗന്ധം വകവെക്കാതെ
അങ്ങേതലക്കൽ മണമടിക്കില്ലന്ന ദൈര്യത്തോടെ

ഒരു ശോകഗാനം ഉപ്പാക്ക് ഡെഡിക്കേഷനിട്ടു….

2008, ജൂലൈ 20, ഞായറാഴ്‌ച

ജീവനെടുക്കുന്ന ജീവൻ

മതമില്ലാത്ത ജീവൻ ഒരു ജീവൻ കവർന്നിരിക്കുന്നു. വിദ്യ പറഞ്ഞ് തരുന്ന അദ്യാപകനെ മർദ്ദിച്ചവശരാക്കി മരണത്തിന് വലിച്ചെറിഞ്ഞ് കൊടുത്തിരിക്കുന്നു. ആരാണ് പിടഞ്ഞ് തീർന്ന ആ ജീവന്റെ ഉത്തരവാദി. അക്ഷരങ്ങളെ തീയിലേക്കെറിഞ്ഞ് ആ തീ നാളം ഒരു രക്ത സാക്ഷിയെ സൃഷ്ടിച്ച് അതിന്റെ പരമോന്നതിയിലെത്തിയിരിക്കുന്നു. എന്തിനാണീ പ്രശ്നങ്ങൾ? ആർക്കാണ് ജീവന്റെ മതത്തെ കുറിച്ച് ഇത്ര വലിയ വേവലാതി?

ഏതൊരു പൌരനും അവന്റെ ഇഷ്ടാനുസരണം ഏത് മതവും തിരഞ്ഞെടുക്കാമെന്ന ഇന്ത്യൻ നിയമം നിലനിൽക്കേ ഈ പാഠഭാഗത്തിന് എന്ത് കുഴപ്പമാണ് ഉള്ളത്. ഏതെങ്കിലും ഒരു പാഠഭാഗത്തിന്റെ ഉള്ളടക്കത്തിന് അനുസൃതമായി പൊട്ടിച്ചിതറുന്നതാണോ നമ്മുടെ വിശ്വാസങ്ങൾ? എല്ലാ മത വിഭാഗങ്ങളേയും കുറിച്ചും പഠന വിധേയമാകുന്ന സുകൂൾ പാഠപുസ്ഥകത്തിൽ മതമില്ലാത്തവർക്കും ഒരിടം കൊടുത്താൽ എന്താണ് തെറ്റ്? കമ്മ്യൂണിസം ഉണ്ടായിരുന്നിടത്തെല്ലാം പരാജയപ്പെട്ട് പൊടിപിടിച്ച പഴയ പ്രമാണങ്ങളായി കിടക്കുമ്പോൾ അതിന്റെ വേരുകൾ ഇന്ത്യാ മഹാരാജ്യത്തിന്റെ ഏറ്റവും വിദ്ദ്യാസമ്പന്നമായ കേരളത്തിന്റെ മണ്ണിൽ ഏഴാം ക്ലാസിലൂടെ പുനരുജ്ജീവിപ്പിക്കാമെന്ന് മൂഢ സ്വപ്നം കാണുന്ന ബുദ്ദിജീവികൾ ഇന്ന് കേരളത്തിലുണ്ടെന്ന് വിശ്വസിക്കാൻ പ്രയാസമുണ്ട്.

ഏഴാം ക്ലാസിലെ പാഠ പുസ്ഥകത്തിൽ ഞാൻ കണ്ടത്, പ്രധാന അദ്യാപകനോട് കുട്ടിയെ ചേർക്കാൻ വന്ന രക്ഷിതാക്കളുടെ
സംഭാഷണമാണ്. അതിൽ നിരീശ്വര വാദികളായ രണ്ടു അച്ചനമ്മമാരുടെ കുട്ടി, സ്വാഭാവികമായും ഒരു മതത്തെക്കുറിച്ചും പഠിച്ചിട്ടില്ലാത്ത പഠിക്കാൻ അവസരം കിട്ടിയിട്ടില്ലാത്ത അവന് മതങ്ങളെക്കുറിച്ചൊന്നും അറിയില്ല. അവന്റെ മതം അവന് പ്രായപൂർത്തിയാകുമ്പോൾ ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാമെന്നാണ് ആ പിതാവ് പറഞ്ഞത്. മറിച്ച് എന്റെ മകന് ഒരു മതവും വേണ്ടന്ന് അയാൾ ശഠിച്ചില്ല. ഇതിൽ ആർക്കാണ് ഇത്ര ഭയം? ഏത് മതവിഭാഗമാണ് ഈ പാഠഭാഗത്തിന്റെ പേരിൽ തകരാൻ പോകുന്നത്. ഒരു പാഠഭാഗത്തിന്റെ പേരിൽ തുമ്മിയാൽ തെറിക്കുന്നതാണോ നമ്മുടെ വിശ്വാസപ്രമാണങ്ങൾ. ഒരേ മതവിഭാഗത്തിൽ ജീവിക്കുന്ന മാതാപിതാക്കൾക്ക് ഉണ്ടാകുന്ന കുഞ്ഞുങ്ങൾ അവരവരുടെ മതത്തിന്റെ അടിസ്ഥാനത്തിൽ ജീവിച്ച് പോകുന്നു. നാം ഹിന്ദുവും, മുസ്ലിമും, ക്രിസ്ത്യാനിയുമൊക്കെയായത് നമ്മുടെ മാതാപിതാക്കൾ ആ മതങ്ങളിൽ വിശ്വസിച്ചത് കൊണ്ടാണ്. ഒരു മുസ്ലിമോ ഹിന്ദുവോ ക്രിസ്ത്യാനിയോ പറയില്ല, തന്റെ മക്കൾ വലുതാകുമ്പോൾ അവർക്കിഷ്ടപ്പെട്ട മതം തിരഞ്ഞെടുക്കട്ടേ എന്ന്. കാരണം നാം യാഥാസ്തികരാണ്. നമുക്ക് പരമ്പരാഗതമായി കിട്ടിയ വിശ്വാസപ്രമാണങ്ങളിൽ നിന്ന് ഒരിക്കലും വിയോജിക്കാൻ കഴിയില്ല. അതിനപ്പുറത്തേക്ക് ചിന്തിക്കുന്നത് പോലും പാപമെന്ന് കരുതുന്ന തനി യാഥാസ്തികർ. ചിന്താധാരകളെപ്പോലും ഏതെങ്കിലും മതത്തിന്റെ പേരിൽ കൂച്ചുവിലങ്ങിട്ട് നിർത്തി മുരടിച്ച് പോയ നമ്മുടെ മനസ്സുകൾ വിശാലമാവില്ല.

തനികാടത്തമായി വികൃതമാക്കപ്പെട്ട സമരമുറകൾ കൊണ്ട് എല്ലാ രഷ്ട്രീയ പാർട്ടികളും ഇന്നു മത്സരിക്കുകയാണ്. ആരും കാണാത്ത പുതിയ സമരമുറകൾ പരീക്ഷിക്കപ്പെടുമ്പോൾ ഖേദിക്കുന്നത് വിദ്ദ്യാസമ്പന്നമെന്ന് സ്വയം അഭിമാനിക്കുന്ന കേരളം. നമ്മുടെ പിഞ്ചുകുഞ്ഞുങ്ങളുടെ മനസ്സിൽ വിദ്യനിറക്കേണ്ട പുസ്ഥകക്കെട്ടുകൾ തെരുവിൽ പിച്ചിച്ചീന്തപ്പെട്ട് തീ നാളങ്ങൾക്ക് ഭക്ഷണമാക്കിയപ്പോൾ എതിർപ്പാർട്ടികൾ പ്രതിഷേദിച്ചത് പത്രക്കെട്ടുകൾ കത്തിച്ചായിരുന്നു. എല്ലാം ഒരേ നാണയത്തിന്റെ രണ്ട് വശങ്ങൾ.

വർദ്ധിച്ച് വരുന്ന വിലക്കയറ്റത്തിനെതിരെ, ഭീഷണിയായി മാറിയ ഭക്ഷ്യപ്രതിസന്ധിക്കെതിരെ, ദുസ്സഹമായിരിക്കുന്ന ജീവിത പ്രശ്നങ്ങൾക്കെതിരെ പ്രതികരിക്കാൻ മടിക്കുന്ന നമ്മുടെ രാഷ്ട്രീയ കക്ഷികൾ വ്യക്തമായ വോട്ട് രാഷ്ട്രീയം കളിക്കുകയാണ്. ഇവിടെ നഷ്ടപ്പെടുന്നത് നമ്മുടെ മക്കളുടെ ഒരു വർഷം. പഠിക്കാൻ കഴിയാത്ത, പുസ്ഥകമില്ലാത്ത വിദ്യാലയത്തിനകത്ത് അവന് സമ്മാനിക്കുന്നത് വിദ്യാശൂന്യമായ നാളുകൾ… ഇവരെന്ത് പിഴച്ചു.

2008, ജൂലൈ 19, ശനിയാഴ്‌ച

വെറുതെ ചില നൂക്ലിയർ ആകാംക്ഷകൾ...

അമേരിക്കയുമായുള്ള യു.പി.എ. സർക്കാറിന്റെ ആണവ കരാർ ഒരു മഹാമേരുവായി തലക്കുമുകളിൽ ഭീഷണിയായി നിൽക്കുമ്പോൾ അതിനെ അനുകൂലിച്ചും പ്രതികൂലിച്ചും പലരും ഭൂലോഗത്ത് അങ്ങിങ്ങ് നടക്കുന്നത് കണ്ടു. ഒരോരുത്തരുടേയും അവകാശമായി പലരും പലരുടേയും ആകാക്ഷകൾ അറിയിക്കുന്നു. എവിടെയാണ് സത്യമെന്ന് പൊതുജനം അന്തംവിട്ട് നിൽക്കുന്നു. മുസ്ലിം ലീഗിനെ പോലെ ഒന്നുമറിയാതെ അവർ ആകാംക്ഷാ നിർഭരായി... അധികാരം വിട്ട് യാതൊരു വിട്ട് വീഴ്ചക്കും തയ്യാറാകാത്ത ലീഗിന്റെ നിലപാട് പൊതു ജനത്തിന് പനസ്സിലാകും.

ഇന്ത്യാ മഹാരജ്യത്തിന്റെ പരമോന്നാ‍ധികാരം ഏതെങ്കിലും ഒരു അന്യ രജ്യത്തിന് തീരെഴുതിക്കൊടുക്കുന്നതിനെ ഒരു രാഷ്ട്രീയ പാർട്ടിയും, ഒരു മത വിഭാഗവും, മനസ്സിലെങ്കിലും അംഗീകരിക്കുമെന്ന് എനിക്ക് വിശ്വാസമില്ല. പക്ഷേ, 123 കരാറിന്റെ ഉള്ള് തൊട്ട് മനസ്സിലാക്കിയില്ലങ്കിലും അതിൽ ഒളിഞ്ഞിരിക്കുന്ന ചില നിഗൂഢ രഹസ്യങ്ങൾ പുറമേക്ക് പറയാൻ കോൺഗ്രസ്സ് എന്തിന് മടിക്കുന്നു. കരാർ ഒപ്പിടുന്നതിലൂടെ കമ്മീഷൻ രൂപത്തിൽ ലഭിക്കാൻ പോകുന്ന വൻ സാമ്പത്തിക ലാഭത്തിൽ മനം മയങ്ങി മന്മോഹൻ സിംഗ് സർക്കാർ ഇന്ത്യയെ ഒറ്റിക്കൊടുക്കുമോ? ചില ദേശസ്നേഹികൾ പരോക്ഷ്മായങ്കിലും സംശയം പ്രകടിപ്പിക്കുന്നുണ്ട്. എന്തെങ്കിലുമാവട്ടേ. പക്ഷേ, ഊർജ്ജ പ്രതിസന്ധി പരിഹരിക്കാൻ ആണവായുധം തന്നെ വേണ്ടതില്ലന്ന് ശഠിക്കുന്ന കമ്മ്യൂണിസ്റ്റ്കാർ ഈ കരാറിനെ എതിർക്കുന്നതിൽ വലിയ കാരണമായി കാണുന്നത് അമേരിക്കയായത് കൊണ്ടാണ്. ഹൈഡ് ആക്റ്റിന്റെ നിഗൂഢത നിലനിൽക്കുമ്പോഴും ചർച്ചകളിൽ നിറഞ്ഞ് നിൽക്കുന്നത് അമേരിക്കയുടെ സാമ്രാജ്യത്ത്വ മോഹങ്ങളാണ്. ഇറാഖിലും, അഫിഗാനിലും നടത്തിയ അമേരിക്കൻ ഇടപെടലുകളാണ്. മുസ്ലിം മത വികാരത്തെ പരമാവതി ചൂഷണം ചെയ്ത് ഒരു വോട്ട് ബാങ്ക് ഉണ്ടാക്കിയെടുക്കുകയെന്ന പഴകിയ രാഷ്ട്രീയ തന്ത്രം പയറ്റുന്നതിൽ രണ്ട് കക്ഷികളും എന്നും മുന്നിലായിരുന്നു. ഇന്ന് മർക്സിസ്റ്റ് പാർട്ടിയുടെ ആകെയുള്ള ഒരു ആയുധമായി അത് മാറി. മുസ്ലിം രക്ഷ കമ്യൂണിസത്തിലൂടെയെന്ന് വിളിച്ച് പറഞ്ഞ് നടക്കാൻ തുട്ങ്ങിയിട്ട് നാളേറെയായിരിക്കുന്നു. ഇറാഖ് കണ്ട കൊടും ഭീകരനായ സദ്ധാം ഹുസൈനെ തുകിലേറ്റിയപ്പോൾ ലോകത്തിൽ ഒരിടത്തേ ഹർത്താൽ ഉണ്ടായിട്ടുള്ളൂ. അത് നമ്മുടെ നാടാണ്. ഇറാഖിനേയും, അഫ്ഗാനിസ്ഥാനേയും കുറിച്ച് വേദനയോടെ പുലമ്പുന്ന മാർക്സിസ്റ്റുകാർ വർഷങ്ങളോളം കമ്മ്യൂണിസ്റ്റ് ആസ്ഥാനമായിരുന്ന സോവ്യറ്റ് യൂണിയന്റെ അധീനതയിൽ അഫ്ഗാനിസ്ഥാനിലെ മുസ്ലിംഗളെ പീഢനങ്ങളുടെ പർവ്വം കാ‍ണിച്ചത് ലോകം മറന്നിട്ടില്ല. വീണ്ടുമൊരു ഗുജറാത്ത് കാണരുതെന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നുണ്ടങ്കിൽ പിന്നെന്തിന് ബി.ജെ.പിക്കൊപ്പം നിന്ന് യു.പി.എ സർക്കാറിനെ പുറത്താക്കുന്നു. ഇവിടെ മുസ്ലിം സ്നേഹമല്ല, എങ്ങനേയും ഭിന്നിച്ച് നിൽക്കുന്ന മുസ്ലിം വോട്ടുകളാണ് കണ്ണിൽ. യു.പി.യെ സർക്കാറിന് ഭൂരിപക്ഷം കാണിക്കാൻ കഴിഞ്ഞാൽ ആണവ കരാർ നടപ്പാക്കുന്ന കാര്യത്തിൽ ഇനി സംശയമുണ്ടാകില്ല. എന്നാൽ, യു.പി.എ സർക്കാറിന് ഭൂരിപക്ഷം തെളിയിക്കാൻ കഴിയാതെ വരികയും ബി.ജെ.പി സർക്കാർ അധികാരത്തിലേറുകയും ചെയ്താൽ എല്ലാ ചെയ്തികളും വെറുതെയാകും. ബി.ജെ.പി ഒരിക്കലും ആണവ കരാറിനെ എതിർത്തിട്ടില്ല. പക്ഷെ, ഹൈഡ് ആക്റ്റിനെക്കുറിച്ചുള്ള അവരുടെ നിലപാട് മാത്രമാണ് ഇനി അറിയാനുള്ളത്.

ഇവിടെ, ഒന്നും പറയാൻ കഴിയാതെ, പറഞ്ഞിട്ടും ആരും കേൾക്കാനില്ലാതെ എല്ലാ കോണിലേക്കും കാതുകൾ കൂർപ്പിച്ച് വച്ച് നിൽക്കുകയാണ് പൊതു ജനം. അവർക്കും പലതു പറയാനുണ്ടാകും. അത് കേൾക്കാൻ ഭരണാധികാരികൾ തയ്യാറാകണം. അവരുടേതാകണം അവസാന വാക്ക്. അതിന് ഒരു വഴിയേ ഉള്ളൂ. അവിശ്വാസ പ്രമേയത്തിന് പകരം മന്ത്രിസഭ പിരിച്ച് വിടുക. ആണവ കരാർ മുഖ്യ അജണ്ഡയായി ഒരു പൊതു തിരഞ്ഞെടുപ്പിനെ നേരിടാൻ പാർട്ടികൾ തയ്യാറാവുക. ജനങ്ങൾ പറയട്ടേ എന്തു വേണമെന്ന്.