2008, ജൂലൈ 20, ഞായറാഴ്‌ച

ജീവനെടുക്കുന്ന ജീവൻ

മതമില്ലാത്ത ജീവൻ ഒരു ജീവൻ കവർന്നിരിക്കുന്നു. വിദ്യ പറഞ്ഞ് തരുന്ന അദ്യാപകനെ മർദ്ദിച്ചവശരാക്കി മരണത്തിന് വലിച്ചെറിഞ്ഞ് കൊടുത്തിരിക്കുന്നു. ആരാണ് പിടഞ്ഞ് തീർന്ന ആ ജീവന്റെ ഉത്തരവാദി. അക്ഷരങ്ങളെ തീയിലേക്കെറിഞ്ഞ് ആ തീ നാളം ഒരു രക്ത സാക്ഷിയെ സൃഷ്ടിച്ച് അതിന്റെ പരമോന്നതിയിലെത്തിയിരിക്കുന്നു. എന്തിനാണീ പ്രശ്നങ്ങൾ? ആർക്കാണ് ജീവന്റെ മതത്തെ കുറിച്ച് ഇത്ര വലിയ വേവലാതി?

ഏതൊരു പൌരനും അവന്റെ ഇഷ്ടാനുസരണം ഏത് മതവും തിരഞ്ഞെടുക്കാമെന്ന ഇന്ത്യൻ നിയമം നിലനിൽക്കേ ഈ പാഠഭാഗത്തിന് എന്ത് കുഴപ്പമാണ് ഉള്ളത്. ഏതെങ്കിലും ഒരു പാഠഭാഗത്തിന്റെ ഉള്ളടക്കത്തിന് അനുസൃതമായി പൊട്ടിച്ചിതറുന്നതാണോ നമ്മുടെ വിശ്വാസങ്ങൾ? എല്ലാ മത വിഭാഗങ്ങളേയും കുറിച്ചും പഠന വിധേയമാകുന്ന സുകൂൾ പാഠപുസ്ഥകത്തിൽ മതമില്ലാത്തവർക്കും ഒരിടം കൊടുത്താൽ എന്താണ് തെറ്റ്? കമ്മ്യൂണിസം ഉണ്ടായിരുന്നിടത്തെല്ലാം പരാജയപ്പെട്ട് പൊടിപിടിച്ച പഴയ പ്രമാണങ്ങളായി കിടക്കുമ്പോൾ അതിന്റെ വേരുകൾ ഇന്ത്യാ മഹാരാജ്യത്തിന്റെ ഏറ്റവും വിദ്ദ്യാസമ്പന്നമായ കേരളത്തിന്റെ മണ്ണിൽ ഏഴാം ക്ലാസിലൂടെ പുനരുജ്ജീവിപ്പിക്കാമെന്ന് മൂഢ സ്വപ്നം കാണുന്ന ബുദ്ദിജീവികൾ ഇന്ന് കേരളത്തിലുണ്ടെന്ന് വിശ്വസിക്കാൻ പ്രയാസമുണ്ട്.

ഏഴാം ക്ലാസിലെ പാഠ പുസ്ഥകത്തിൽ ഞാൻ കണ്ടത്, പ്രധാന അദ്യാപകനോട് കുട്ടിയെ ചേർക്കാൻ വന്ന രക്ഷിതാക്കളുടെ
സംഭാഷണമാണ്. അതിൽ നിരീശ്വര വാദികളായ രണ്ടു അച്ചനമ്മമാരുടെ കുട്ടി, സ്വാഭാവികമായും ഒരു മതത്തെക്കുറിച്ചും പഠിച്ചിട്ടില്ലാത്ത പഠിക്കാൻ അവസരം കിട്ടിയിട്ടില്ലാത്ത അവന് മതങ്ങളെക്കുറിച്ചൊന്നും അറിയില്ല. അവന്റെ മതം അവന് പ്രായപൂർത്തിയാകുമ്പോൾ ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാമെന്നാണ് ആ പിതാവ് പറഞ്ഞത്. മറിച്ച് എന്റെ മകന് ഒരു മതവും വേണ്ടന്ന് അയാൾ ശഠിച്ചില്ല. ഇതിൽ ആർക്കാണ് ഇത്ര ഭയം? ഏത് മതവിഭാഗമാണ് ഈ പാഠഭാഗത്തിന്റെ പേരിൽ തകരാൻ പോകുന്നത്. ഒരു പാഠഭാഗത്തിന്റെ പേരിൽ തുമ്മിയാൽ തെറിക്കുന്നതാണോ നമ്മുടെ വിശ്വാസപ്രമാണങ്ങൾ. ഒരേ മതവിഭാഗത്തിൽ ജീവിക്കുന്ന മാതാപിതാക്കൾക്ക് ഉണ്ടാകുന്ന കുഞ്ഞുങ്ങൾ അവരവരുടെ മതത്തിന്റെ അടിസ്ഥാനത്തിൽ ജീവിച്ച് പോകുന്നു. നാം ഹിന്ദുവും, മുസ്ലിമും, ക്രിസ്ത്യാനിയുമൊക്കെയായത് നമ്മുടെ മാതാപിതാക്കൾ ആ മതങ്ങളിൽ വിശ്വസിച്ചത് കൊണ്ടാണ്. ഒരു മുസ്ലിമോ ഹിന്ദുവോ ക്രിസ്ത്യാനിയോ പറയില്ല, തന്റെ മക്കൾ വലുതാകുമ്പോൾ അവർക്കിഷ്ടപ്പെട്ട മതം തിരഞ്ഞെടുക്കട്ടേ എന്ന്. കാരണം നാം യാഥാസ്തികരാണ്. നമുക്ക് പരമ്പരാഗതമായി കിട്ടിയ വിശ്വാസപ്രമാണങ്ങളിൽ നിന്ന് ഒരിക്കലും വിയോജിക്കാൻ കഴിയില്ല. അതിനപ്പുറത്തേക്ക് ചിന്തിക്കുന്നത് പോലും പാപമെന്ന് കരുതുന്ന തനി യാഥാസ്തികർ. ചിന്താധാരകളെപ്പോലും ഏതെങ്കിലും മതത്തിന്റെ പേരിൽ കൂച്ചുവിലങ്ങിട്ട് നിർത്തി മുരടിച്ച് പോയ നമ്മുടെ മനസ്സുകൾ വിശാലമാവില്ല.

തനികാടത്തമായി വികൃതമാക്കപ്പെട്ട സമരമുറകൾ കൊണ്ട് എല്ലാ രഷ്ട്രീയ പാർട്ടികളും ഇന്നു മത്സരിക്കുകയാണ്. ആരും കാണാത്ത പുതിയ സമരമുറകൾ പരീക്ഷിക്കപ്പെടുമ്പോൾ ഖേദിക്കുന്നത് വിദ്ദ്യാസമ്പന്നമെന്ന് സ്വയം അഭിമാനിക്കുന്ന കേരളം. നമ്മുടെ പിഞ്ചുകുഞ്ഞുങ്ങളുടെ മനസ്സിൽ വിദ്യനിറക്കേണ്ട പുസ്ഥകക്കെട്ടുകൾ തെരുവിൽ പിച്ചിച്ചീന്തപ്പെട്ട് തീ നാളങ്ങൾക്ക് ഭക്ഷണമാക്കിയപ്പോൾ എതിർപ്പാർട്ടികൾ പ്രതിഷേദിച്ചത് പത്രക്കെട്ടുകൾ കത്തിച്ചായിരുന്നു. എല്ലാം ഒരേ നാണയത്തിന്റെ രണ്ട് വശങ്ങൾ.

വർദ്ധിച്ച് വരുന്ന വിലക്കയറ്റത്തിനെതിരെ, ഭീഷണിയായി മാറിയ ഭക്ഷ്യപ്രതിസന്ധിക്കെതിരെ, ദുസ്സഹമായിരിക്കുന്ന ജീവിത പ്രശ്നങ്ങൾക്കെതിരെ പ്രതികരിക്കാൻ മടിക്കുന്ന നമ്മുടെ രാഷ്ട്രീയ കക്ഷികൾ വ്യക്തമായ വോട്ട് രാഷ്ട്രീയം കളിക്കുകയാണ്. ഇവിടെ നഷ്ടപ്പെടുന്നത് നമ്മുടെ മക്കളുടെ ഒരു വർഷം. പഠിക്കാൻ കഴിയാത്ത, പുസ്ഥകമില്ലാത്ത വിദ്യാലയത്തിനകത്ത് അവന് സമ്മാനിക്കുന്നത് വിദ്യാശൂന്യമായ നാളുകൾ… ഇവരെന്ത് പിഴച്ചു.