2009, മാർച്ച് 26, വ്യാഴാഴ്‌ച

മഴ നനഞ്ഞ ഓർമ്മകൾ!


മഴതോർന്ന് ഈറനണിഞ്ഞ കരിമ്പാൽകുന്നിന്റെ ചെരുവിൽ വൃക്ഷ ശിഖരങ്ങൾ ഒരു ഭൂത കാലത്തെ ഓർമ്മിപ്പിച്ച്‌ തലയുയർത്തി നിൽക്കുന്നു. ഒരു പാടു പ്രണയങ്ങളുടെ മൂഖസാക്ഷിയായി ഭൂതകാലത്തിന്റെ അതേ പ്രസന്നതയിൽ യൗവ്വനങ്ങളെ പ്രതീക്ഷിച്ച്‌ ഇവരിന്നും ഇവിടെയുണ്ട്‌.

ഈ കുന്നിൻ ചെരുവിൽ ഒരിക്കൽ ഞാനും അക്ഷമനായി കാത്ത് നിന്നിരുന്നു. പ്രക്ഷുബ്ദമായ മനസ്സുമായി നീണ്ടു പുളഞ്ഞു പോകുന്ന പാതയുടെ അറ്റത്തേക്ക്‌ കണ്ണും നട്ട്‌ ഈറനണിഞ്ഞ ഈ വൃക്ഷങ്ങൾക്ക്‌ കീഴെ ഞാനും ഒരാളെ കാത്തിരുന്നിരുന്നു. കുടക്കമ്പികളിൽ കൂടി മഴവെള്ളം ഊർന്ന് വീണ് നനഞ്ഞ്‌ കുതിർന്ന പുസ്തകക്കെട്ടുമായി അങ്ങേ അറ്റത്ത്‌ അവളുടെ മുഖം പ്രത്യക്ഷമാകുമ്പോൾ ഒരു കടലിരമ്പുന്ന മനസ്സുമായി ഞാനിവിടെ നിൽക്കാറുണ്ടായിരുന്നു. പരസ്പരം കാണുമ്പോൾ എല്ലാം മറന്ന് ഒന്നും പറയാതെ കണ്ണുകൾ കണ്ണുകളോട്‌ കഥപറഞ്ഞ്‌ അവൾ നടന്ന് നീങ്ങുമ്പോൾ ചുണ്ടിൽ അവൾക്കായി മാത്രം ഒളിപ്പിച്ച്‌ വച്ച ഒരു ചെറു പുഞ്ചിരി സമ്മാനിച്ച്‌ ആ മരത്തണലിൽ ഇരുട്ടും വരേ ഞാൻ സ്വപ്നം കണ്ടിരിക്കുമായിരുന്നു.

ഒരു പുഞ്ചിരിയിൽ തുടങ്ങി മറ്റൊരു പുഞ്ചിരിയോടെ വിട പറഞ്ഞ്‌ പോയ ഒരു പ്രണയ സ്വപ്നവും പേറി ഞാൻ ആ മരത്തണലിൽ നിന്നു. സന്ധ്യാനേരത്ത്‌ ചുവന്ന് തുടുത്ത ആകാശത്തെ അങ്ങനെ നോക്കിയിരുന്നപ്പോൾ ബൂതകാലത്തിലെ ചെമ്മൺപാതയിൽ പാതസരങ്ങളുടെ കിലുക്കം. മനസ്സുകൾ തമ്മിൽ സ്വപ്നങ്ങൾ കൊണ്ട് എത്ര കോർത്തെടുത്താലും ഒരിക്കൽ പിടിതരാതെ പറന്നകലുമെന്ന് അകലെ നിന്നാരോ പറയുന്നപോലെ. നുണക്കവിളുള്ള അവളുടെ മുഖത്തെ വശ്യമായ പുഞ്ചിരി എന്നിലെ യൌവനം കൊതിച്ചില്ലങ്കിലേ അത്ഭുതപ്പെടേണ്ടതുള്ളൂ. പിന്നെപ്പിന്നെ തമ്മിൽ പിരിയാനാവാതെ പ്രണയത്തിന്റെ അതിർവരമ്പുകളെ നിശ്ചലമാക്കി ഈ കുന്നിൻ ചെരുവിൽ സ്വയം മറന്ന് നിന്ന നിമിശങ്ങൾക്ക് സാക്ഷിയായി അന്നും ഒരു മന്ദമാരുതൻ ഇവിടെയൊക്കെ തങ്ങിനിന്നിരുന്നു.

ഇലകൾ തളിർത്ത് വളർന്ന് പന്തലിച്ച മാവിൻ ചുവട്ടിൽ അവളുടെ മടിയിൽ തലചയ്ച്ച് കിടക്കുമ്പോൾ എന്തോ മനസ്സ് നിർവ്വികാരമായിരുന്നു. രണ്ടുപേരും ഒന്നും സംസാരിക്കാനില്ലാതെ പരസ്പരം നോക്കിയിരുന്നു. പക്ഷേ നാലു കണ്ണുകൾ എന്തൊക്കെയോ നിശ്ശബ്ദമായി പറയുന്നുണ്ടായിരുന്നു. നാളെ ഇതുപോലൊരു പകൽ തങ്ങൾക്കിടയിൽ മൌനമായി പെയ്തിറങ്ങില്ല. പെയ്തൊഴിഞ്ഞ മഴത്തുള്ളികളുടെ അവശിഷ്ടങ്ങളിൽ തട്ടി അസ്തമയ സൂര്യന്റെ വർണ്ണരശ്മികളെ സ്വീകരിക്കാൻ ഈ കുന്നിൻ ചെരുവിൽ നാളെ ഞങ്ങളുണ്ടാവില്ല. ഇനി വർഷങ്ങളുടെ കാത്തിരിപ്പുകൾ. സ്വപ്നങ്ങളും മോഹങ്ങളും അത്യാഗ്രഹങ്ങൾക്ക് വഴിമാറാൻ ഇനി മണിക്കൂറുകൾ മാത്രം. ഈ യാത്രക്കൊടുവിൽ തങ്ങൾ ഇനിയും കണ്ടുമുട്ടുമോ..?

‘..ഇനി എന്നാ..’
അവളുടെ ചുണ്ടുകൾ ചലിച്ചുവോ?

മടിയിൽ കിടന്നു കൊണ്ടു തന്നെ അവളെ നോക്കി. ആ കവിളുകളിലേക്ക് രണ്ട് നീർമ്മണികൾ ഒലിച്ചിറങ്ങിയിരിക്കുന്നു.

‘… നീ കരയാണോ..?’
ആ നീർമുത്തുകളെ വലത് കയ്കൊണ്ട് ഒപ്പിയെടുത്തു. അവളുടെ ചുണ്ടുകൾ എന്തോ പറയാനെന്ന വണ്ണം വിറക്കുന്നു.

‘..എത്ര നാളെന്ന് കരുതിയാ…. എനിക്ക് വയ്യ..പോകാതിരുന്നൂടെ..’ അതൊരു തേങ്ങലായിരുന്നു.

‘പോകാതിരിക്കാൻ കഴിയോ? ഈ സങ്കടങ്ങളൊക്കെ കുറച്ച് ദിവസം മാത്രം..’

‘എങ്ങനെ നിനക്കിങ്ങനെയൊക്കെ സംസാരിക്കാൻ കഴിയുന്നു… ഒരു വേദനയുമില്ലേ..’

‘വേദനിച്ച് കൊണ്ടിരുന്നിട്ടെന്താ…? ഇതൊക്കെ ജീവിതത്തിൽ അനുഭവിച്ചേ പറ്റൂ..‘ എന്റെ വാക്കുകൾ പക്ഷേ അവൾക്ക് ആശ്വാസമേകിയില്ല. കരഞ്ഞ് കലങ്ങിയ അവളുടെ കണ്ണിൽ നിന്നും ഒലിച്ചിറങ്ങിയ കണ്ണീരിൽ സൂര്യകിരണങ്ങൾ തട്ടി പ്രതിഫലിച്ചു.

‘പക്ഷേ.. അപ്പോഴേക്കും ഞാൻ…’
എന്തോ മുഴുമിപ്പിക്കാൻ കഴിയാതെ അർദ്ധോഗ്ദിയിൽ നിർത്തി അവൾ മുകളിലേക്ക്
കണ്ണ് നട്ടിരുന്നു. കഠിനമായൊരു വേദന കടിച്ചിറക്കുകയാണെന്ന് അവളുടെ മുഖത്ത് നിന്ന് വായിക്കാമായിരുന്നു.

മരച്ചില്ലകളിൽ തങ്ങിനിന്ന അവസാനത്തെ തുള്ളിയും ശരീരത്തിലേക്ക് പെയ്യിച്ച് ഒരു ഇളം കാറ്റ് ഞങ്ങളെ തഴുകി നീങ്ങി. പടിഞ്ഞാറേ മാനത്ത് ചുവന്ന് തുടുത്ത സൂര്യൻ പതിയെ മാളത്തിലൊളിക്കാൻ തുടങ്ങുന്നു. പതിയെ അവളുടെ മടിയിൽ നിന്നും തലയുയത്തി അവളുടെ മുഖത്തേക്ക് നോക്കി. എന്തായിരുന്നു ആ മനസ്സ് നിറയേ…വായിച്ചെടുക്കാൻ കഴിയുമായിരുന്നില്ല.

‘..പോകണ്ടേ… ഇരുട്ടിത്തുടങ്ങി..’ എന്റെ വാക്കുകൾ അവൾ കേട്ടോ? ഭീകരമായൊരു നിശ്ശബ്ദതയുടെ ലോകത്തായിരുന്നു അവൾ.

അവൾ പതിയെ എണീറ്റു. നിർവ്വികാരമായ ആ മുഖത്ത് നോക്കി ഒരിക്കൽകൂടി യാത്രപറയാൻ ശക്തിപോരായിരുന്നു. തിരിഞ്ഞ് നടക്കുമ്പോൾ പിന്നിൽ ഉയർന്ന അടക്കിപ്പിടിച്ച ഒരു തേങ്ങൽ കേട്ടില്ലന്ന് നടിച്ചു. റോഡിലേക്കിറങ്ങി ഒരിക്കൽകൂടി തിരിഞ്ഞ് നോക്കിയപ്പോൾ അവൾ അപ്പോഴും ആ മരത്തിൽ ചാരി തന്നെത്തന്നെ നോക്കി നിൽക്കുന്നു. കൈകൾ വീശി അവസാനമായി ഒരു ചുംബനമെറിഞ്ഞ് ഞാൻ നടന്നു.

ഇന്ന് ഈ കുന്നിൻ ചെരുവിൽ മഴ പെയ്തൊഴിഞ്ഞ സന്ധ്യാ നേരത്ത് തനിയെ നിൽക്കുമ്പോൾ താൻ അവളുടെ സാമീപ്യം ആഗ്രഹിക്കുന്നു. അവൾ തന്നോട് പറയാതെ പോയ വാക്കുകൾ പെറുക്കിയെടുക്കാൻ മനസ്സ് കൊതിക്കുന്നു. അങ്ങകലെ ആകാശത്തിരുന്ന് അവളും കൊതിക്കുന്നുണ്ടാകും. ഈ കുന്നിൻ ചെരുവിൽ വർഷങ്ങൾക്ക് ശേഷം വാക്ക്പാലിച്ച് തന്നെ തേടിവന്ന പ്രാണനാഥനോട് ഒന്നിച്ചിരുന്ന് വർണ്ണാഭമായ അസ്തമയ സൂര്യനെ കാണാൻ.

മനസ്സിലെ പുസ്തകശാലയിൽ മറവിയുടെ മാറാല വീഴാതെ ഇന്നും തെളിയുന്ന രണ്ട് വരികൾ ചുണ്ടിൽ അറിയാതെ ശബ്ദമുണ്ടാക്കി.

‘….അന്ധകാരത്തെ പുൽകാൻ പോകുന്ന അസ്തമയ സൂര്യന്
എന്തിനിത്ര അഴകൊക്കെ കൊടുത്തു വിശ്വംഭരൻ…….’

2009, മാർച്ച് 11, ബുധനാഴ്‌ച

തണുത്തുറഞ്ഞ സ്വപ്നങ്ങൾ

നാല് ചുമരുകൽക്കുള്ളിൽ വർഷങ്ങളോളമായി തന്റെ സന്തതസഹചാരിയായ തലയിണയെ കെട്ടിപ്പിടിച്ച് ഏസിയുടെ ചെറിയ മൂളലിന്റെ താളത്തിൽ മുകളിലേക്ക് നോക്കി കിടന്നു. ജോലിയുടെ ക്ഷീണം കൺപോളകളിലേക്ക് പടരാൻ അധികം സമയം വേണ്ടി വന്നില്ല.

മനസ്സിന് ഇന്നെന്തോ ഒരു പ്രത്യേക സംതൃപതി. നാട്ടിലേക്ക് വിളിച്ച് ഒരുപാട്. സംസാരിച്ചതിനാലാവാം. മോള് നല്ല സന്തോഷത്തിലാണ്. ഫോണിലൂടെ അവളുടെ കൊഞ്ചിയുള്ള സംസാരം കേട്ടപ്പോഴേ മനസ്സ് നിറഞ്ഞു. നാളെ ആദ്യമായി സ്കൂളിൽ പോകുന്നു. എന്തോ വലിയൊരു കാര്യം തന്റെ ജീവിതത്തിൽ ഉണ്ടാകുന്നു എന്ന തോന്നലാവാം, ആ പിഞ്ചു മനസ്സ് ആവേശത്തിലാണ്. ആവശ്യമുള്ളതൊക്കെ വാങ്ങിക്കൊടുക്കണമെന്ന് ഭാര്യയോട് പ്രത്യേകം പറഞ്ഞിരുന്നു. സ്കൂൾ വീടിന്റെ അടുത്ത് തന്നെയായതിനാൽ പ്രശ്നമില്ല. അവളുടെ ഉമ്മയോട് തന്നെ സ്കൂളിലേക്ക് കൊണ്ട്ചെന്നാക്കാൻ പറഞ്ഞപ്പോൾ മോളുടെ പ്രതികരണം മറ്റൊന്നായിരുന്നു.

‘ഞങ്ങളുടെ സ്കൂളീന്ന് വലിയ ബസ്സ് വരും. ഞാനതില് പോകാം. ‘ ഇവളിതൊക്കെ എവിടെന്ന് പഠിച്ചു എന്ന് ആലോചിച്ച് ഒരുപാട് ചിരിച്ചു. പുതിയ ഉടുപ്പിട്ട് കണ്ണെഴുതി മുടിയൊക്കെ ചീകിയൊതുക്കി പുത്തൻ ബാഗും തോളിലിട്ട് മൊള് ഗമയിൽ സ്കൂളിലേക്ക് പോകുന്ന രംഗം ഓർത്തപ്പോൾ മൻസ്സിൽ കുളിര് കോരി. കുറേ നാളുകൾക്ക് ശേഷം ഇന്നാണ് ഇത്രയും കൂടുതൽ ഫോണിൽ സംസാരിക്കുന്നത്. അത്യാവശ്യമുള്ളതെന്തെങ്കിലും പറഞ്ഞ് ഫോൺ വെക്കാറാണ് പതിവ്. ഇന്ന് പക്ഷേ മോളെ കിട്ടിയപ്പോൾ അവളുടെ ആവശ്യങ്ങളും പരാതികളും ഒക്കെ കേട്ടപ്പോൾ ഒരുപാട് സംസാരിക്കണമെന്ന് തോന്നി.

ഒരുകാര്യം മാത്രം ഭാര്യയോടും മോളോടും മറച്ച് വെച്ചിരിക്കുകയാണ്. അടുത്ത മാസം ലീവിന് നാട്ടിൽ വരുന്നുണ്ടെന്ന കാര്യം. അതേതായാലും ഇപ്പോ പറയണ്ട. ഒരു സർപ്രൈസായി പോകാനാകുമ്പോൾ പറയാം.. ടിക്കറ്റിന് ഇത്ര വിലകുറഞ്ഞ സമയത്തെങ്കിലും ഒന്ന് പോയിവരാൻ കഴിഞ്ഞീല്ലെങ്കിൽ പിന്നെ എപ്പഴാ? നാട്ടിലെത്തിയിട്ട് വേണം പുതിയ വീട്ടിലേക്ക് താമസം മാറാൻ. തറവാട്ടിൽ നിന്ന് മാറാൻ മനസ്സുണ്ടായിട്ടല്ല. എങ്കിലും അനിവാര്യമായൊരു മാറ്റം എന്നായാലും ആവശ്യമാണ്. ഭാര്യയുടെ നിർബന്ധമായിരുന്നു.

‘ഒരു വീട്, അതെന്നായാലും വേണ്ടിവരും, ഇപ്പോ നിങ്ങൾ ഗൾഫിലാകുമ്പോഴേ അതിന് കഴിയൂ…’

അന്നൊക്കെ വലിയ ബുദ്ധിമുട്ടായിരുന്നു. പക്ഷേ തുടങ്ങി കഴിഞ്ഞപ്പോൾ ഒരു ആവേശം.. സ്വന്തമായൊരു വീട്. അതിന്റെ വരാന്തയിലെ ചാരുകസേരയിൽ നീണ്ട് നിവർന്ന് കാലുകൾ നീട്ടിയൊന്ന് ആശ്വാസത്തോടെ ചാഞ്ഞ് കിടക്കണം. ഏതൊരു ഗൾഫ് മലയാളിയേയും പോലെ എന്റേയും സ്വപ്നം പൂവണിയാറായി. നാളെയുടെ നിറമുള്ള സ്വപ്നങ്ങൾ അയാളുടെ ഉറക്കത്തെ പ്രകാശപൂരിതമാക്കി.

പെട്ടന്നെന്തോ ശബ്ദം കേട്ട് അയാളൊന്ന് ഞെട്ടി തിരിഞ്ഞ് കിടന്നു. പഹയന്മാർ, ഒന്ന് ഉറങ്ങാനും സമ്മതിക്കില്ല. രാവിലെ മുതൽ നേരം ഇരുട്ടുന്നത് വരെ ജോലി ചെയ്ത് റൂമിൽ വരുന്നത് സുഖമായി വിശ്രമിക്കാനാ. ഇവിടെ ഉറങ്ങുന്നവരെയെങ്കിഉം ശല്യം ചെയ്യാതെ കിടന്നൂടെ ഇവർക്ക്. നാളെ രാവിലെ തന്നെ മുതലാളിയെ കാണണം. നാട്ടിലേക്ക് പോകാൻ പാസ്സ് പോർട്ടിൽ റി എൻട്രി അടിക്കാൻ ഏൽ‌പ്പിക്കണം. അതിന് ഇവരൊന്ന് ഉറങ്ങാൻ സമ്മതിച്ചിട്ട് വേണ്ടേ.

ഇതെന്താ ഇവർ ചെയ്യുന്നത്. എന്തിനാ എല്ലാവരും ഈ പാതിരാക്ക് അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നത്? എനിക്കെന്തായാലും വയ്യ എണീറ്റ് നോക്കാൻ. നേരത്തെ ഉറങ്ങിയാലേ ഒരു അഞ്ച് മണിക്കൂറെങ്കിലും സുഖമായി ഉറക്കം കിട്ടൂ.

‘എടാ, നീ ജമാലിനെ വിളിക്ക്’

സാദിക്കിന്റെ ശബ്ദമാണല്ലോ. തന്റെ ചുറ്റും കൂടി നിന്ന് തന്നെ ശബദമുണ്ടാക്കുന്നതെന്തിനാ? എന്തിനാ ഈ രാത്രിയിൽ ജമാലിനെ വിളിക്കുന്നേ. അവനും തുടങ്ങിയോ ഈ പഹയന്മാരുമായി രാത്രിയിലെ കളി. ഏതായാലും നേരം വെളുക്കട്ടേ. അവനെ പറഞ്ഞ് മനസ്സിലാക്കണം. ഈ മരുഭൂമിയിൽ വന്ന് അധികം കളിയൊന്നും വേണ്ടന്ന് പറയണം. എത്രയും വേകം എന്തെങ്കിലും സമ്പാദിച്ച് കൂടണയാൻ നോക്കാൻ പറയണം. അല്ലെങ്കിൽ ഈ നാട്ടിൽ നിന്ന് എന്നെങ്കിലും മടങ്ങുമ്പോൾ ഒന്നും ഉണ്ടാവില്ല.

വാതിൽ തുറക്കുന്നു. ആരൊക്കെയോ കേറി വരുന്നു. ആകെ ബഹളമായി. ഈ നശിച്ച ചീട്ട് കളി കാരണം ആകെ ബുദ്ധിമുട്ടായല്ലോ. എണീറ്റ് റൂമിൽ നിന്ന് ഇറങ്ങി പോകാൻ പറഞ്ഞാലോ.. വേണ്ട. അവർ കളിക്കട്ടേ. എന്നാലും നാളെ പറയണം, ഇനി ഇങ്ങനെ റൂമിലിരുന്ന് കളിക്കരുതെന്ന്. കളിക്കണമെങ്കിൽ വേറെ റൂമിലിരുന്നൂടെ. ആളുകൾ ഉറങ്ങുന്നതെങ്കിലും ശ്രദ്ധിക്കണ്ടേ.

ഇവരിതെന്തിനാ എന്നെ പിടിച്ചുയർത്തുന്നത്? എവിടേക്കാ ഇവർ കൊണ്ട് പോകുന്നത്. ഇവരുടെ ഒരു തമാശ. ആ ഹമീദിന്റെ പണിയാകും. പഹയൻ കളിയിൽ ജയിച്ചാൽ പിന്നെ എന്താ ചെയ്യേണ്ടതെന്നറിയില്ല. ഏതായാലും കണ്ണ് അടച്ച് ഇതൊക്കെ ആസ്വദിക്കുക തന്നെ.

‘കയ്യീന്ന് വിടെടാ…’ ആരോ തന്റെ കയ്യിൽ പിടിച്ചപ്പോൾ സർവ്വ നിയന്ത്രണവും വിട്ടു. എത്രയാന്ന് കരുതിയാ സഹിക്കുന്നത്. പക്ഷേ അയാൾ കേട്ട ഭാവം പോലും ഇല്ല. കയ്യിലെ പിടി കൂടുതൽ ശക്തമാക്കി.

‘എല്ലാം കഴിഞ്ഞു… വേകം അറിയിക്കേണ്ടവരെ ഒക്കെ അറിയിച്ചോളൂ…‘ അയാൾ കൂടെ നിൽക്കുന്നവരോട് എന്താണ് പറയുന്നതെന്ന് മനസ്സിലാകുന്നില്ല. എന്താണിത്ര അറിയിക്കാനുള്ളത്?

‘എടാ ഹമീദേ, നീ ഒന്നെന്നെ കൊണ്ടു വന്നേടത്ത് തന്നെ കിടത്തിക്കേ… എന്തിനാ നിങ്ങളെന്നെ ഇങ്ങനെ ശല്യം ചെയ്യുന്നത്. ഞാനവിടെ സുഖമായി കിടക്കുവല്ലാരുന്നോ?’

എത്ര ഒച്ചയിട്ട് പറഞ്ഞിട്ടും ആരും ഒന്ന് ശ്രദ്ധിക്കുന്നുപോലും ഇല്ല. ഇവരുടെയൊക്കെ ചെവിയിലെന്താ പഞ്ഞി തിരുകിയിരിക്കുന്നോ? ഹാവൂ ജമാലാണല്ലോ വരുന്നത്. എന്താ അവന്റെ കണ്ണിൽ നിന്ന് വെള്ളം വരുന്നല്ലോ.. എന്തിനാ ഇവൻ കരയുന്നത്. ഹെന്റെ റബ്ബേ വീട്ടിലാർക്കെങ്കിലും എന്തെങ്കിലും സംഭവിച്ചോ.

‘ജമാലേ, എനിക്ക് തണുക്കുന്നു. നീ ഒരു പുതപ്പെടുത്താ…’

അവൻ നിന്ന് ഹമീദിന്റെ തോളിലേക്ക് ചാരി നിന്ന് വീണ്ടും മോങ്ങുകയാണല്ലോ. താനിവിടെ തണുത്ത് കിടക്കുന്നതെന്താ അവൻ കണ്ടില്ലേ…

‘എന്താ ചെയ്യുക..? നാട്ടിലേക്ക് കൊണ്ട് പോകാൻ പറ്റോ? ജമാലിന്റെ വാക്കുകൾ മുറിയുന്നു.

‘ഇതൊന്നും നമ്മുടെ കയ്യിലല്ലല്ലോ… മുകളിലുള്ളവൻ തീരുമാനിക്കുന്നു. ഏതായാലും നാട്ടിലേക്ക് കൊണ്ട് പോകാൻ പറ്റുമെങ്കിൽ അതായിരിക്കും നല്ലത്.’

സാദിക്കിന്റെ ശബ്ദവും താണിരിക്കുന്നു. ഇവരൊക്കെ ഇതെന്തിനെ കുറിച്ചാ പറയുന്നതെന്ന് മനസ്സിലാകുന്നില്ല. ആരെ നാട്ടിൽ കൊണ്ടു പോകുന്ന വിഷയമാ ഈ പറയുന്നത്. ആരാണിപ്പൊ മുകളീ കേരിയിരിക്കുന്നത്?

‘ഞാൻ കഫീലിന് വിളിച്ചിട്ടുണ്ട്… ഏതായാലും നമുക്ക് മറ്റ് കാര്യങ്ങളൊക്കെ നോക്കാം. എമ്പസ്സിയിലേക്ക് മെസ്സേജ് അയപ്പിക്കണം. നീ വീട്ടിൽ അറിയിച്ചോ?’

‘ഉം…‘ ജമാലിന്റെ തൊണ്ടയിടറുന്നു.

ആരോ രണ്ട് പേർ വന്ന് തന്നെ ഒരു പുതിയ കട്ടിലിലേക്ക് കിടത്തുന്നു. അവരിലൊരാൾ ഒരു വെളുത്ത തുണി തന്റെ മേലെ പുതച്ചപ്പോൾ ഒരാശ്വാസം തോന്നി. കുറേ നേരമായി ഇവരോട് പറയുന്നു. ഒന്ന് പുതക്കാൻ. സമയം ഒരുപാട് അതിക്രമിച്ചിരിക്കുന്നു. ഇനിയും ഉറങ്ങാൻ കഴിയുന്നില്ലല്ലോ. നേരം വെളുത്ത ഉടനെ വീട്ടിലേക്ക് വിളിക്കണം. മോൾക്ക് സ്കൂളിൽ പോകുന്നതിന് മുൻപ് വിളിക്കാം എന്ന് പ്രത്യേകം ഉറപ്പ് കൊടുത്തിട്ടുണ്ട്. വിളിച്ചിട്ടില്ലങ്കിൽ അവൾ പിണങ്ങും.

തന്നെ കിടത്തിയ കട്ടിൽ എവിടേക്കോ കോണ്ടു പോകുന്നു. ഏതായാലും ഈ തിരക്കിൽ നിന്ന് വിട്ട് നിൽക്കുന്നത് നല്ലതാ. സുഖമായി ഒന്നുറങ്ങാനെങ്കിലും….


വെള്ളത്തുണിയിൽ പൊതിഞ്ഞ ശരീരവുമായി നാലുചക്രമുള്ള കട്ടിൽ ആശുപത്രി മോർച്ചറിയെ ലക്ഷ്യമാക്കി നീങ്ങുമ്പോൾ പിന്നിൽ തേങ്ങലുകളുയർന്നു. ഒരുപാട് നേരമായി അടക്കിവെച്ച തേങ്ങലുകൾ ആശുപത്രി വരാന്തയെ കണ്ണീരണിയിച്ചു. അകലെ ഒരു പ്രവാസിയുടെ സ്മാരകം കണക്കേ ഇരുനില മാളിക ആകാശത്തേക്ക് നോക്കി തന്റെ യജമാനന്റ്റെ വരവിന് കാതോർക്കുന്നുണ്ടായിരുന്നു.