2008, ഡിസംബർ 31, ബുധനാഴ്‌ച

പ്രേമക്കത്ത്

വഴിയിൽ കാഴ്ച അവസാനിക്കുന്നേടത്ത് കണ്ണ് തെറ്റാതെ നോക്കിയിരിക്കാൻ തുടങ്ങിയിട്ട് ഒരുപാട് നേരമായി. അല്പം അകലെ ഇറക്കം ഇറങ്ങി വരുന്ന ചെമ്മൺ പാതയിൽ ഒരു പാദസരത്തിന്റെ കിലുക്കം കേൾക്കാൻ, ചിരിക്കുമ്പോൾ നുണക്കുഴിവിരിയുന്ന സ്വർണ്ണ നിറമുള്ള മുഖത്ത് പൊടിഞ്ഞ വിയർപ്പു തുള്ളികൾ കരിവളയിട്ട കൈകൾകൊണ്ട് മെല്ലെ ഒപ്പിയെടുക്കുന്നത് കാണാൻ, പുറത്ത് കെട്ടിവെച്ച പുസ്ഥക കെട്ടുക്കെട്ടുകളിൽ ആയാസപ്പെട്ട് കൂട്ടുകാരികളോട് സല്ലപിച്ച് ഒരു ചെറുപുഞ്ചിരിയുമായി തന്നെ കടന്ന് പോകുന്നത് കൺകുളിർക്കെ കാണാൻ രാവിലെ മുതലേ വന്നിരുന്നതാ ഈ റോഡരികിൽ. അവളുടെ ഒരു കടാക്ഷം തന്റെ ശ്വാസഗതി വർദ്ധിപ്പിച്ച് കടന്ന് പോകുമ്പോൾ ഒരു ലോകം കീഴടക്കിയ സന്തോഷത്തോടെ തുള്ളിച്ചാടാറുണ്ട്. സ്ഥിരം കൂട്ടുകാരനായ ഷാൻ കൂടെയുണ്ടാകാറുണ്ടെങ്കിലും ഇന്ന് ആരെയും കൂട്ടാതെ ഒറ്റക്ക് വന്നതിന് ഒരു കാരണം തന്റെ നെഞ്ചിനോട് ചേർന്ന് വിങ്ങുന്നുണ്ട്.

ഇന്ന് വരെ പരസ്പരം കാണുമ്പോൾ ചിരിക്കും എന്നല്ലാതെ അവളെ ഇഷ്ടമാണെന്ന് ഞാനിത് വരെ പറഞ്ഞിട്ടില്ല. അവളൂടെ കണ്ണുകളിലെ തിളക്കം കാണുമ്പോൾ, ആ കവിളുകളിൽ നാണത്താൽ ഒരു പുഞ്ചിരി വിടരുമ്പോൾ അതിനർത്ഥം സ്വയം കണ്ടത്തി അവളെ എന്നേ തന്റെ മനസ്സിൽ കുടിയിരുത്തിയിരിക്കുന്നു.

പക്ഷേ ഷാനാണ് പറഞ്ഞത്, 'ടാ.. നീ ഇങ്ങനെ ഇഷ്ടം ഉള്ളിലൊതുക്കി നടന്നിട്ടെന്താ കാര്യം..എന്നും ങ്ങനെ ചിരിച്ച് നടന്നാ മതിയോ? അവൾക്കിതെങ്ങാനും അറിയോ..? നീ ധൈര്യമായി അവളോട് ഐ ലൌ യു പറയ്..' അവൻ സർവ്വജ്ഞാനിയെ പോലെ പറഞ്ഞത് നീരസത്തോടെയാണ് കേട്ടതെങ്കിലും വാക്കുകളിൽ കാര്യമുണ്ടെന്ന് തോന്നി.

എന്നാൽ ഒന്ന് പറയുക തന്നെ. ഉറക്കം വരാത്ത തന്റെ രാത്രികളിൽ തന്റെ സ്വപ്നങ്ങൾക്ക് നിറം പകർന്ന് ഇനിയും അവൾ വരണമെങ്കിൽ തന്റെ ഇഷ്ടം അറിയിക്കേണ്ടിയിരിക്കുന്നു. അന്ന് രാത്രി, അവളും നാടും ഉറങ്ങിക്കിടന്നപ്പോൾ തന്റെ വിരലുകൾ അവളുടെ മനസ്സ് കവരാൻ വാക്കുകൾ സൃഷ്ടിക്കുകയായിരുന്നു. എത്ര എഴുതിയിട്ടും വാക്കുകൾ ഇഷ്ടപ്പെടുന്നില്ല. കണ്ണും കരളും ഹൃദയവും എല്ലാം സംഗമിച്ച് അവസാനം എന്തൊക്കെയോ എഴുതി കുറിച്ച് പോക്കറ്റിൽ ഭദ്രമായി സൂക്ഷിച്ചു.

രാവിലെ വീണ്ടും വീണ്ടും ആ കത്തിലേക്ക് നോക്കി നെഞ്ചിടിപ്പോടെ അവൾ സ്ഥിരമായി വരാറുള്ള വഴിയിൽ വന്നിരിക്കുകയാണ്. വാച്ചിൽ സമയം പോകുന്നില്ലന്ന് തോന്നി. ഓരോ നിമിഷം കഴിയുന്തോറും നെഞ്ചിടിപ്പ് കൂടി വരുന്നു. പോകറ്റിൽ കിടന്ന് തന്റെ സാഫലമാകാൻ പോകുന്ന പ്രണയത്തിന്റെ അടയാളം നെഞ്ചിലേക്ക് ചൂട് പകരുന്നു.

രാവിലെ സമയം എട്ടായിട്ടേ ഉള്ളെങ്കിലും വല്ലാത്ത ചൂടിൽ നെറ്റിയിൽ പൊടിഞ്ഞ വിയർപ്പ് തുള്ളികൾ കവിളിലൂടെ ചുണ്ടിലേക്കിറങ്ങി ഉപ്പ് രസം പകർന്നു. സമയം പോകുന്തോറും ഹൃദയ മിടിപ്പ് വർദ്ധിച്ച് വരുന്നത് അറിയാമായിരുന്നു. ഇത്രയധികം ടെൻഷൻ ഇതിന് മുമ്പൊന്നും താനനുഭവിച്ചിട്ടില്ലല്ലോ എന്ന് കരുതിയിരിക്കേ തെക്ക് ഭാഗത്ത് നിന്നും കുതിരക്കുളമ്പടി പോലെ ഇറക്കം ഇറങ്ങി വരുന്ന സ്കൂൾ കുട്ടികളുടെ കാലടി ശബ്ദം കാതുകളിൽ മുഴങ്ങി. പക്ഷേ, ഞാൻ ശ്രദ്ധിച്ചത് കുളമ്പടി ശബ്ദത്തിൽ നിന്ന് വേറിട്ട് കേട്ട ആ പാദസരത്തിന്റെ കിലുക്കമായിരുന്നു.

അകലെ നിന്ന് കണ്ടപ്പോഴേ നെഞ്ചിടിപ്പ് പതിന്മടങ്ങ് വർദ്ധിക്കാൻ തുടങ്ങി. ആ കാലടികൾ അടുത്ത് എത്തും തോറും ഒന്നിനും രണ്ടിനും ഒക്കെ പോകണമെന്ന് വയറ്റിൽ നിന്ന് ആരൊക്കെയോ കലഹിക്കുന്നു. കാലുകൾ അനങ്ങാൻ കഴിയാത്ത വിധം മരവിച്ച് പോലെ. ഹൃദയം പട പടാ മിടിക്കാൻ തുടങ്ങി. പോക്കറ്റിൽ നിന്നും പ്രണയലേഖനം ഇപ്പോൾ പൊട്ടിത്തെറിക്കുമെന്ന് തോന്നി. എങ്ങനെ ഇത് ഞാൻ അവൾക്ക് കൊടുക്കും.

10ഓളം കൂട്ടുകാരികളോടൊത്ത് അവൾ തന്റെ അഭിമുഖമായി നടന്ന് വന്നപ്പോൾ പതിയെ പോക്കറ്റിൽ നിന്നും കത്തെടുത്ത് ഞാൻ കയ്യിൽ വെച്ചു. ഇത് കാണിച്ച് ഒരു അടയാളമെങ്കിലും കൊടുക്കണം. പക്ഷേ, അവളുടെ മുഖം തന്റെ കണ്ണൂകൾക്ക് വ്യക്തത കൂട്ടുന്തോറും തന്റെ കൈകാലുകൾ ഒന്നിനും കഴിയാത്തവണ്ണം അശക്തനാകുന്നു. അവളും തന്നെ പ്രത്യേകം ഒളികണ്ണിട്ട് നോക്കുന്നതും ഇടക്ക് പുഞ്ചിരിക്കുന്നതും കണ്ടു. അതുകൂടിയായപ്പോൾ എന്റെ എല്ലാ ശക്തിയും ചോർന്ന് പോകുന്നു.

അവളും കൂട്ടുകാരും തന്നെ കടന്ന് പോകുമ്പോൾ അവൾ ഒരിക്കൽ കൂടി തന്നെ നോക്കി. ആ കണ്ണുകളിലും ഒരു പരിഭ്രാന്തി ഉള്ളപോലെ. അവൾക്കും തന്നോടെന്തോ പറയാനുള്ള പോലെ. കൂട്ടുകാരികളെല്ലാം എന്തോ പറഞ്ഞ് ചിരിക്കുന്നു. അവരെല്ലാം അറിഞ്ഞിരിക്കും. തന്റെ കയ്യിൽ കിടന്ന കത്ത് ഞാൻ പോക്കറ്റിലേക്ക് തന്നെ ഇട്ടു. തൽക്കാലം പിന്നെ കൊടുക്കാം. ഷാനും കൂടി വേണമായിരുന്നു. അവനുണ്ടായിരുന്നെങ്കിൽ ഒരു ദൈര്യമുണ്ടാകുമായിരുന്നു. തന്നെ പറഞ്ഞാൽ മതി. ആരും ഇല്ലാതെ ഒറ്റക്ക് അവൾക്ക് കത്ത് കൊടുക്കാൻ തോന്നിയ ആ നശിച്ച സമയത്ത് ശപിച്ചു.

അവൾ കൂട്ടത്തിൽ നിന്ന് തന്നെ തിരിഞ്ഞ് നോക്കി ഒരിക്കൽ കൂറി ചിരിച്ചു. അപ്പോൾ നുണക്കുഴികൾ വിരിഞ്ഞ് ആ സ്വർണ്ണ നിറമുള്ള കവിളുകൾ തുടുത്തു. തനിക്ക് ഇത് മതി. ഈ ചിരി. താൻ എന്നും കണ്ട് സായൂജ്യമടയാറുള്ള അവളുടെ കടാക്ഷം. പെട്ടന്ന് അവൾ ചുരുട്ടി പിടിച്ച കയ്യിൽ നിന്നും ഒരു കടലാസ് കഷ്ണം താഴേക്കിട്ടു. എന്നിട്ടെന്നെ നോക്കി കണ്ണുകൾകൊണ്ടെന്തോ ആഗ്യം കാട്ടി. മനസ്സിലായി പൊന്നേ, ആ കത്ത് എടുക്കാനല്ലേ. മനസ്സിൽ പറഞ്ഞു. എന്റെ മനസ്സിൽ ഒരു പൂത്തിരി കത്തി. ഹമ്പടി കള്ളീ.. നിനക്ക് ഇത് തരാൻ കഴിയുമായിരുന്നെങ്കിൽ എന്നെ ഇങ്ങനെ ടെൻഷനടിപ്പിക്കണമായിരുന്നോ?

ഞാൻ വേകം ആ ചുരുട്ടിക്കൂട്ടിയ കടലാസ് കഷ്ണം ഓടി ചെന്നെടുത്തു.

ചുരുളുകൾ അഴിയുന്തോറും അതിലെഴുതിയ വാക്യങ്ങൾ മനപ്പാടമാണെങ്കിലും അവളുടെ കൈപടയിൽ എന്നെ ഇഷ്ടമാണെന്നെഴുതിയ അക്ഷരനക്ഷത്രങ്ങളെ കൺകുളിർക്കെ കാണാൻ വല്ലാത്ത ആകാംക്ഷയായിരുന്നു.

ചുരുളുകൾ നിവർന്ന അക്ഷരങ്ങൾക്കിടയിലൂടെ കണ്ണുകൾ പരതിയപ്പോൾ തലയിൽ ഒരു സ്ഫോടനം നടന്ന പോലെ. കണ്ണുകളിൽ ഇരുട്ട് പടരുന്നു. അകന്ന് പോകുന്ന പാദസരത്തിന്റെ കിലുക്കം കാതുകളിൽ മരണമണിയായി മുഴങ്ങുന്നു.

'പ്രിയ ഷാൻ. എനിക്ക് നിന്നെ ഇഷ്ടമാണ്. നിനക്കും ഇഷ്ടമാണെന്ന പ്രതീക്ഷയോടെ..

നിന്റെ സ്വന്തം,

!@#$$%^^&&&***

2008, ഡിസംബർ 20, ശനിയാഴ്‌ച

മഴക്കാല നൊമ്പരങ്ങൾ

ആകാശത്ത് മിന്നിയ വെള്ളിവെളിച്ചത്തിന് പിറകെ മുറ്റത്ത് മറച്ച് കെട്ടിയ ആസ്പെറ്റോസ് സീറ്റിലേക്ക് ചരക്കല്ലുകൾ വാരിയെറിഞ്ഞപോലെ മഴ പെയ്ത് തുടങ്ങി. കിഴക്ക് ഭാഗത്തേക്ക് വീശിയടിച്ച കാറ്റിൽ തൊടിയിലെ മരങ്ങൾ ഉലഞ്ഞാടാൻ തുടങ്ങി. പെട്ടന്ന് ഭയങ്കരമായ ശബ്ദത്തോടെ ഇടിവെട്ടി. ഒപ്പം മഴയുടെ ശക്തി കൂടിക്കൂടി വന്നു.

ഇടക്ക് വീശിയടിച്ച കാറ്റിൽ മഴനാരുകൾ ഹമീദിന്റെ മനസ്സിനും ശരീരത്തിനും കുളിരായി ഇറയത്തേക്ക് ചീറ്റിയറിച്ചു. നിർത്താതെ പെയ്യുന്ന മഴയേ നോക്കി ഇരിക്കാൻ നല്ല രസം തോന്നി. സിറ്റൌട്ടിൽ ചാരുകസേരയിൽ മഴയെ നോക്കി, അതിന്റെ താളം ആസ്വദിച്ച്, ചെരിഞ്ഞും നിവർന്നും ആടിയും ഉലഞ്ഞും പെയ്യുന്ന മഴയെ എത്ര നേരം വേണമെങ്കിലും നോക്കിയിരിക്കാൻ തനിക്ക് കഴിയും.

‘’എന്താ രാവിലെത്തന്നെ മഴകണ്ടിരിക്ക്യാ.. അടുത്ത ആഴ്ച്ച പോകാനായി. ഒരുപാട് സ്ഥലത്ത് പോകാനുള്ളതാ… ഈ നശിച്ച മഴ കാരണം ഒന്ന് പൊറത്ത് എറങ്ങാനും കൂടി കഴിയാതായി.” വാതിൽ പടിയിൽ കയ്യിൽ ചൂടുള്ള പാൽചായയുമായി പുറത്ത് നിർത്താതെ പെയ്യുന്ന മഴയെ ശപിക്കുന്ന ഭാര്യയോട് പുച്ഛം തോന്നി. ഭാര്യയുടെ കയ്യിൽ നിന്നും ചൂടുള്ള ചായ വാങ്ങി കുടിക്കുമ്പോൾ തണുത്ത പ്രഭാതത്തിൽ തൊണ്ടയിലൂടെ ചൂടുള്ള വെള്ളം ഒലിച്ചിറങ്ങുന്നത് വ്യക്തമായി അറിഞ്ഞു. ആവിപറക്കുന്ന കപ്പിൽ നിന്നും ചായ ഊതിയൂതിക്കുടിച്ച് മഴയത്തേക്ക് തന്നെ നോക്കിയിരിക്കുന്ന തന്നെ ഭാര്യക്ക് മനസ്സിലാവുന്നുണ്ടാകില്ല. തന്റെ മനസ്സിൽ തിരയടിക്കുന്ന സാഗരം ഈ മഴനാരുകൾകൊണ്ട് കുളിര് പരത്താൻ കഴിയുമെങ്കിൽ ഇനിയും ഞാൻ മഴയെ നോക്കിയിരിക്കും.

‘’നിങ്ങൾ എണീറ്റ് വന്ന് മേൽ കഴുകി വരീ… ചായ കുടിച്ച് പെട്ടന്ന് പോണം.. എന്നാലേ ഉച്ചയാകുമ്പോഴേക്ക് അവിടെയെത്തൂ..” അകലെയുള്ള ഭാര്യവീട്ടിൽ ഇന്ന് ഉച്ചക്ക് ചെല്ലാൻ പറഞ്ഞിരിക്കുന്നു. തലേന്നേ പോകാത്തതിലുള്ള അരിശം അവളുടെ മുഖത്തുണ്ട്.

‘മോളൂ.. ചായ കുടിക്കാൻ വന്നാ… എന്നിട്ട് വേകം പോയി കുളിക്ക്…’

‘ച്ച് വയ്യ.. ഈ തണുപ്പത്ത് കുളിക്കാൻ‘ ഈ തണുത്ത വെളുപ്പാൻ കാലത്ത് ശരീരത്തിലേക്ക് വെള്ളം പാരുന്നത് ആർക്കും സഹിക്കില്ല.

‘പോയി കുളിക്ക്യാ അനക്ക് നല്ലത്. അവടെ ഒരുപാട് ആളുകൾ ഉണ്ടാകും‘

‘ഉമ്മ കുളിച്ചോ എനിക്ക് വയ്യ..‘

‘ഞാൻ വെള്ളം ചൂടാക്കി വച്ചക്കുണു… പോയി കുളിച്ച് വന്നാ….’

ഇനി രക്ഷയില്ലന്ന് കരുതിയാവണം മോളുടെ ശബ്ദം പിന്നെ കേട്ടില്ല.

‘നിങ്ങൾക്ക് കുളിക്കാൻ വെള്ളം ചൂടാക്കട്ടേ … വേകം കുളിച്ച് വരി മൻഷ്യാ….’

“എനിക്ക് നിന്റെ ചൂട് വെള്ളം ഒന്നും വേണ്ടടീ.. ഞാൻ ഈ തണുത്ത വെള്ളം കൊണ്ട് കുളിക്ക്യാൻ പോകാ..”

‘വേണ്ടട്ടോ… നല്ല തണുപ്പാ.. ചീരാപ്പ് പിടിച്ചാ ബുദ്ധിമുട്ടാകുംട്ടോ..‘ അവളുടെ വാക്കുകളിൽ തേനൊഴുകുന്നു. സ്വന്തം വീട്ടിലേക്ക് പോകുമ്പോൾ എല്ലാ പെണ്ണുങ്ങളും ഇങ്ങനെത്തന്നെയാകും. അവിടെ എത്തുന്നത് വരെ തേനും ചക്കരയുമായിരിക്കും. എത്തിയാൽ പിന്നെ ഇങ്ങനെയൊരു മനുഷ്യൻ ഇവിടെ ഉള്ളവിവരം അറിയില്ല. കാരണവന്മാരുടെ അടുത്തേക്ക് നമ്മളെ തള്ളിവിട്ട് അവൾ സൊറപറയാൻ അടുക്കളയിലേക്ക് മുങ്ങും. ഇടക്കെപ്പോഴെങ്കിലും ഒരു ചായ, വെള്ളം എന്തെങ്കിലും തരാൻ വേണ്ടി മാത്രം തലയിളക്കം കാണും. എങ്കിലും, ഈ ജീവിതം എനിക്കെത്രയോ സുന്ദരമാണ്. മനസ്സിൽ ഒരുപാട് സംതൃപ്തിയുണ്ട്. മണലാരണ്യത്തിന്റെ തീച്ചൂളയിൽ മനസ്സുരുകിയെങ്കിലും തന്റെ കുടുംബത്തെ സന്തോഷത്തോടെ കൊണ്ട് പോകാൻ തനിക്ക് കഴിഞ്ഞിരിക്കുന്നു. തിരിച്ച് പോകാൻ ഇനിയും നാളുകളേ ഉള്ളൂ എന്ന തിരിച്ചറിവിൽ ഇടനെഞ്ചിൽ ഒരു തീപാറുന്നത്, ആ തീ ചിന്തകളിലേക്ക് പടർന്ന് കത്തുന്നത് ഒരു നിത്യസംഭവമായിരിക്കുന്നു. എങ്കിലും…..

കുളിമുറിയിൽ ഷവറിൽ നിന്നും തണുത്ത വെള്ളം ശരീരത്തിലേക്ക് വീണപ്പോൾ രോമങ്ങൾ എഴുന്നേറ്റ് നിന്നു. പുറത്ത് തിമർത്ത് പെയ്യുന്ന മഴയിൽ തണുത്തുറഞ്ഞ ഈ പ്രഭാതത്തിൽ ഒരു തണുത്ത കുളി. ഇതാസ്വദിക്കാൻ ഒരു പ്രവാസിക്കേ കഴിയൂ..

അകത്ത് ഫോൺ നിർത്താതെ ബെല്ലടിക്കുന്നു. ഇവളിതെവിടെ പോയി.

‘എടീ.. ആ ഫോണൊന്നെടുക്ക്.. നീയിതെവിടെയാ…’

‘ഇതാ വരണൂ…. അവൾ അടുക്കളയിൽ നിന്നും ഓടിയെത്തിയപ്പോഴേക്കും ബെല്ലടി നിലച്ചു.

വീണ്ടും അല്പ നേരം കഴിഞ്ഞ് വീണ്ടും ഫോണടിച്ചു. തല തുവർത്താതെ ബാത്ത് റൂമിൽ നിന്നും ഇറങ്ങി ചെന്ന് ഫോണെടുത്തു. മറുതലക്കൽ അബു.

‘എന്താ അബോ.. ഈ രാവിലത്തന്നെ ഫോണടിച്ച് കളിക്ക്യാ… ഞാൻ ഇന്ന് സർക്കീട്ട് ഭാര്യവീട്ടിലേക്കാ ഇഷ്ടാ…’

‘എടാ.. ഒരു കാര്യം പറയാനുണ്ട്…‘ മറുതലക്കൽ അബുവിന്റെ ശബ്ദത്തിലെ പരിഭ്രാന്തി കാതുകളിൽ അറിഞ്ഞു.

‘ഞമ്മടെ..ചേനത്തൊടീലെ മയമദാക്ക മരിച്ചു… ഇന്ന് രാവിലെ..’

അവന്റെ വാക്കുകൾ കാതുകളിലേക്ക് കുത്തിയിറങ്ങി. ഒരു നിമിഷം സ്ഥബ്ധനായി നിന്നു. ഈറൻ തുവർത്താത്ത നനഞ്ഞ മുടിയിഴകളിൽ നിന്നും വെള്ളത്തുള്ളികൾ നിലത്തേക്ക് വീണ് ചിതറി.

..’ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഹൂൻ..’ (നിശ്ചയമായും ദൈവത്തിൽ നിന്നാണ്.. അവനിലേക്ക് തന്നെ മടക്കവും..) എന്നിൽ നിന്നും വന്ന വചനങ്ങൾ കേട്ട് പിന്നിൽ ഭാര്യയും ആകാക്ഷയോടെ നിൽക്കുന്നു.

‘ആരാ… ആരാ മരിച്ചത്..’

‘ചേനത്തൊടിയിലെ മയമാക്ക’

എവിടെയോ ഒരു നീറ്റൽ. വയസ്സായ ഒരു മനുഷ്യൻ.. തന്റെ നല്ല കാലം ഒരുപാട് കാര്യങ്ങൾ ചെയ്ത് തന്നെയാണ് അയാൾ പോയത്. ഒരുപാട് വർഷം ഗൽഫിൽ കഴിഞ്ഞ തനിക്ക് എന്നെങ്കിലുമൊക്കെ നാട്ടിൽ വരുമ്പോൾ കാണുന്ന ഇത്തരം പഴയ മനുഷ്യർ വലിയ മാനസിക അടുപ്പങ്ങളൊന്നും ഉണ്ടാക്കാറില്ല. പക്ഷേ, ഒരു സാധാരണക്കാരൻ എന്നതിലുപരി ഇദ്ധ്യേഹം മനസ്സിൽ നല്ലൊരു നീറ്റൽ ബാക്കിയാക്കിയിർക്കുന്നു.

ഒരുപാട് കാലം രോഗിയായി കിടക്കുകയായിരുന്ന അയാൾ ഇന്നലെ അങ്ങാടിയിലേക്കിറങ്ങി. അല്പം ആശ്വാസം ഉണ്ടായിരുന്നത്രെ. കണ്ടവരോടെല്ലാം കുശലം പറഞ്ഞു. കൂട്ടത്തിൽ തന്നോടും അബുവിനോടും ഒരുപാട് കാര്യങ്ങൾ പറഞ്ഞു.

‘ഏല്ലാരിം കാണണമെന്നു ഒരു പൂതി… ഒരു അശ്വാസം കിട്ടിയപ്പൊൽ ഞാനിങ്ങു പോന്നു.’ പള്ളിക്കമ്മിറ്റി പ്രസിഡന്റ്‌ ഹംസ ഹാജി ചോദിച്ചപ്പോൽ മയമാക്ക പറയുന്നത്‌ കേട്ടു.

ആയാളുടെ കണ്ണുകളിൽ ഒരു തരം പ്രകാശം നിറഞ്ഞിരുന്നു. ഇനിയും എന്തൊക്കെയോ പറയാൻ അയാളുടെ അന്തരംഗങ്ങൽ ആഗ്രഹിച്ചിരുന്നപോലെ. കണ്ടവരോടൊക്കെ വാതോരാതെ സംസാരിചു. വ്വൈകുന്നെരം ഞാനും അബുവുമാണു വീട്ടിലെക്കു കൊണ്ടു ചെന്നാക്കിയതു. മടങ്ങി പോരുമ്പോൾ ഞാൻ അടുത്ത ആഴ്ച ഗൾഫിലേക്ക്‌ മടങ്ങുകയാണെന്നു പറഞ്ഞപ്പോൾ തന്നെ കെട്ടിപ്പിടിച്ചു ഒരുപാടു കരഞ്ഞു ആ വലിയ മനുഷ്യൻ. എന്തിനായിരുന്നു ഇതൊക്കെ. മരണം മുന്നിൽ കണ്ടിരുന്നോ.

മുമ്പു ഇതു പൊലെ ഒരിക്കൽ നട്ടിൽ നിന്നു മടങ്ങുമ്പോൾ എന്റെ അമ്മായിയും ഇങ്ങനെ ഒരു പാടു പറഞ്ഞിരുന്നു. ഞാൻ മടങ്ങി കൃത്യം ഒരു മാസം കഴിഞ്ഞപ്പോൾ അമ്മായി ഈ ലോകത്തോട്‌ വിട പറഞ്ഞു.

അബുവിനോട് കൂടെ ആ മരണവീട്ടിന്റെ മുറ്റത്തേക്കു കയറിയപ്പോൾ പ്രാർത്ഥനാനിർഭരമായ മനസ്സുകളുമായി ഒരുപാട് മുഖങ്ങൽ. ഏങ്ങും ഒരു മൂഖത. ഒരുപാട് പേർ കൂടിച്ചേർന്ന ഈ വീട്ടിൽ ആരും ഒന്നും സംസാരിക്കുന്നില്ല. ആരുടേയും ശബ്ദം ഉച്ഛത്തിൽ കേൾക്കുന്നില്ല.

അകത്തു കട്ടിലിൽ വെള്ളത്തുണിയിൽ പൊതിഞ്ഞ മയമാക്കാന്റെ ചേതനയറ്റ ശരീരത്തിൽ നിന്നും മകൻ അലവിക്കുട്ടി ഞങ്ങൽക്കു കാണാനായി മുഖത്തെ തുണി മാറ്റിത്തന്നു. ഇന്നലെ രാത്രി തന്നെ കെട്ടിപ്പിടിച്ച് കണ്ണീർവ്വാർത്ത, ഇനി ഈ കുട്ട്യാളെ ഞാൻ കാണുമോ എന്നു വിലപിച്ചു കരഞ്ഞ ആ വലിയ മനുഷ്യന്റെ നിശ്ചലമായ മുഖത്തെക്കു കൂടുതൽ നോക്കിനിൽക്കാൻ എനിക്കു കഴിഞ്ഞില്ല.

ഒരു വിലാപയാത്രയായി ആ മൃതശരീരം വഹിച്ചുകൊണ്ട് പള്ളിയിലേക്ക് നടക്കുമ്പോൾ ചെറുതായി മഴ ചാറുന്നുണ്ടായിരുന്നു. ആറടി കുഴിയിലേക്ക് ആ മൃതശരീരത്തിനു മേലെ മൂന്നു പിടി മണ്ണ് വാരിയിട്ട് മടങ്ങുമ്പോൾ മനസ്സു ശൂന്യമായിരുന്നു. ഏതോ വേണ്ടപ്പെട്ട ഒരാളെ യാത്രയാക്കി മടങ്ങുമ്പോലെ. പക്ഷേ ഒരിക്കലും തിരിച്ചു വരാത്ത ആ യാത്രക്കായി താനും കാത്തിരിക്കേണ്ടിയിരിക്കുന്നെന്ന് ഉള്ളിലിരുന്നാരോ ഓർമ്മിപ്പിക്കുമ്പോലെ.

ചാറ്റൽ മഴയിൽ വെള്ളം ഒലിച്ചിറങ്ങുന്ന തലമുടി നെറ്റിയിലേക്കു ഊർന്നിറങ്ങി വീടിന്റെ വരാന്തയിലേക്ക് കയറുമ്പോൾ വാതിലിൽ തന്നേയും കാത്ത് ഭാര്യയും മോളും ഒരുങ്ങി നില്പുണ്ടായിരുന്നു. വീട്ടിലേക്ക് പോകാൻ ഒരുങ്ങിയിരിക്കുന്ന അവരെ കണ്ടില്ലെന്ന് നടിച്ച് ഞാൻ അകത്തേക്ക് കയറി.

പിന്നിൽ വാതിൽ ശക്തിയായി അടയുന്ന ശബ്ദം അവഗണിക്കാനേ തോന്നിയുള്ളൂ.

കണ്ണുകളിൻ ഒരു ഇടുങ്ങിയ കുഴിയിലേക്ക് ഇറക്കി വെക്കുന്ന വെള്ളത്തുണിയിൽ പൊതിഞ്ഞ മയമാക്കാന്റെ ചേതനയറ്റ ശരീരം മാത്രം. ആളൊഴിഞ്ഞ പള്ളിക്കാട്ടിൽ ഇടുങ്ങിയ കുഴിക്കുള്ളിൽ ആ ശരീരം ഒറ്റക്കാണ്.

*****