2011, മാർച്ച് 10, വ്യാഴാഴ്‌ച

മൂത്രശങ്ക

കോളേജിൽ ഒരു ദിവസമെങ്കിലും പഠിച്ചിട്ടുണ്ടെങ്കിൽ ആർക്കും തന്റെ ആദ്യത്തെ കോളേജ് ദിനത്തെ പറ്റി എന്തെങ്കിലുമൊക്കെ പറയാനുണ്ടാകും. ഓർമ്മകളിൽ ഒരിക്കലും മാറാലവീഴാതെ ആ സംഭവഭഹുലമായ ദിവസത്തെ എത്ര അടുക്കും ചിട്ടയുമില്ലാതെ ഒരുക്കൂട്ടിവെച്ചാലും ഏവരും ഓർത്തെടുക്കും. ഒരു ചെറിയ അനുഭവം പോലും ഓർക്കാൻ ആദ്യ കാമ്പസ് ദിനം വഴിയൊരുക്കിയിട്ടില്ലങ്കിൽ ആ കോളേജ് ജീവിതം തന്നെ വെറും വേസ്റ്റാണെന്നേ എനിക്ക് തോന്നൂ. അന്ന് ഒരുപക്ഷേ, ഭയത്തിന്റെ ചീളുകൾ കണ്ണുകളിൽ പടർന്നിട്ടുണ്ടെങ്കിലും ഇന്ന് അതൊക്കെ ഓർത്തെടുക്കുമ്പോൾ ഒരു സുഖം.


2 വർഷത്തെ ഹോസ്റ്റൽ ജീവിതത്തിന് ശേഷം എസ് എസ് എൽ സി പാസായി പിഡിസിക്ക് ചേരാൻ ഇരുന്നപ്പൊഴേ സുഹൃത്തുക്കൾ പറഞ്ഞു മലപ്പുറത്തോ മഞ്ചേരിയിലോ നോക്കാം. പെരിന്തൽമണ്ണ പി ടി എമ്മിൽ എന്നും അടിപിടിയാണ് എന്ന്. പക്ഷേ, ഹോസ്റ്റൽ ഫീസും മറ്റും കൊടുത്ത് പടിപ്പിച്ചിട്ടും പി.ടി.എമ്മിൽ പടിക്കാനുള്ള മാർക്കേ അധികാരികൾ എനിക്ക് തന്നുള്ളൂ. അതിനാൽ മറ്റ് കോളേജിലൊന്നും പോയി സമയം കളയാനുള്ള അഹങ്കാരം ഒന്നും കാണിക്കാതെ ഞാൻ പെരിന്തൽമണ്ണയിലേക്ക് തന്നെ പുറപ്പെട്ടു. കോളേജ് എന്നാൽ ഒരു വൻ സംഭവമാണെന്ന് ഒരിക്കലും കോളേജിൽ പോയിട്ടില്ലാത്ത എന്റെ സുഹൃത്തുക്കൾ എന്നെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നു. എങ്കിലും എന്റെ നാട്ടിൽ നിന്ന് രണ്ട് പേർ പി.ഡി.സിക്ക് അവിടെ രണ്ടാം വർഷത്തിന് പഠിക്കുന്നുണ്ടെന്ന ധൈര്യത്തിലായിരുന്നു ഉപ്പ. ആദ്യ ദിനം മുതൽ ഉപ്പ എന്നെ അവരിൽ ഒരാളുടെ കൂടെത്തന്നെ കോളേജിലേക്ക് പറഞ്ഞയച്ചു. ചെറുപ്പം മുതലേ വീട്ടുകാരുടെ കടുത്ത ശിക്ഷണത്തിൽ വളർന്ന എനിക്ക് എന്റെ നാടിനപ്പുറത്തുള്ള ലോകം തന്നെ അന്യമായിരുന്നു. ഒമ്പതും പത്തും ക്ലാസ് നാട്ടിൽ നിന്നും ദൂരെ ഒരു ബോർഡിംഗിൽ ചേർത്ത് പടിപ്പിച്ചതിനാൽ നാട്ടിലെ സുഹൃത്തുക്കളും ബന്ധങ്ങളും ഒക്കെ എനിക്ക് അന്യമായി. എങ്കിലും ചെറുപ്പത്തിലെ ഒന്നു രണ്ട് സുഹൃത്തുക്കൾ മാത്രം എന്നും കൂടെ ഉണ്ടായിരുന്നു.

ഒരു വെള്ള തുണിയും ഫുൾകൈ ഷർട്ടും ഇട്ട് പഞ്ചപാവമായി അക്കേഷ്യമരങ്ങൾ ഇടതൂർന്ന് നിൽക്കുന്ന നീണ്ട പാതക്കരികിലൂടെ അകലെ ഒരു പ്രേതാലയം പോലെ തോന്നിക്കുന്ന കോളേജിലേക്ക് തന്നെ ചോരകുടിക്കാൻ കാത്തിരിക്കുന്ന ഡ്രാക്കുളമാരുടെ അടുത്തേക്ക് ഞാൻ എന്റെ നാട്ടുകാരനും സീനിയറുമായ അബ്ദുവിനോപ്പം മൂത്ര ശങ്കയോടെ നടന്നു. പാതായ്ക്കര ബസ്സിറങ്ങിയ ഉടനെ അടുത്തുള്ള ചെറിയ നിസ്കാരപ്പള്ളിയിൽ കയറി മൂത്രം ഒഴിച്ചതേ ഉള്ളൂ. ഇതാ വീണ്ടും മൂത്രം ഒഴിക്കാൻ മുട്ടുന്നു. ഭയം കൊണ്ടാണോ.. ഹെയ്. അങ്ങനെ വരാൻ വഴിയില്ലല്ലോ.. വീട്ടിൽ നിന്നിറങ്ങുമ്പോൾ ഉമ്മാനോട് അപ്പഴേ പറഞ്ഞതാ പഴങ്കഞ്ഞി വേണ്ടാ എന്ന്. പഴങ്കഞ്ഞിയും മാങ്ങാചമ്മന്തിയും കൂട്ടി രാവിലെത്തന്നെ വെട്ടിവിഴുങ്ങിയപ്പോഴേ ഓർക്കേണ്ടതായിരുന്നു കോളേജിൽ നമ്മടെ കാക്കാമാരെ കാണുമ്പോൾ മൂത്രം ഒഴിക്കാൻ മുട്ടുമെന്ന്. നാട്ടിൽ നിന്ന് പോരുമ്പോൾ ഇവിടെ എത്തുന്നത് വരെ കോളേജിനെ പറ്റിയും അവിടത്തെ അന്തരീക്ഷത്തെ പറ്റിയും മറ്റും വിശദമായി ക്ലാസ് എടുക്കുകയായിരുന്നു അബ്ദു എന്ന സുഹൃത്ത്. രാഷ്ട്രീയവും തല്ലും സമരവും തുടർക്കഥയായി മാറിയ കോളേജിന്റെ തനിക്കന്യമായ ലോകത്തെ പറ്റി അവർ പറയുമ്പോൾ മനസ്സിൽ ഭയം ഇല്ലായിരുന്നു. ഒരു ചെറിയ ശങ്ക. ആറാം തമ്പുരാൻ സ്റ്റൈലിൽ ഒരു ഭ്രമം.

മുന്നിൽ പോകുന്ന കുട്ടികൾ ഇടക്കിടക്ക് എന്നെ നോക്കുന്നുണ്ട്. മടക്കി കുത്താതെ രാവിലെ ഇസ്തിരി ഇട്ട് വെച്ച തന്റെ വെള്ള തുണിയും തൂവെള്ള ഫുൾകൈ ഷർട്ടും കണ്ട് കണ്ണ് വെക്കുകയായിരിക്കും എന്ന് കരുതി ഷർട്ടിന്റെ കോളറിൽ ഒന്ന് അമർത്തി പിടിച്ച് ഞാനും അവരുടെ പിന്നാലെ നടന്നു. കോളേജ് എന്ന തന്റെ മഹാ സംഭവം ഇതാ തന്റെ കണ്മുന്നിൽ എത്തിയിരിക്കുന്നു. ഇന്ന് മുതൽ ഞാനും ഒരു കോളേജ് കുമാരനാണ്.അല്പം മുന്നിലെത്തിയതും രണ്ട് വിദ്യാർത്ഥികളെ തടഞ്ഞ് നിർത്തി നാല് പേർ എന്തൊക്കെയോ ചോദിക്കുന്നുണ്ട്. അത് കണ്ടപ്പോൾ എനിക്ക് വീണ്ടും മൂത്ര ശങ്ക തുടങ്ങിയിരുന്നു.

‘അബ്ദൂ, ഇവിടെ മൂത്രപ്പുര എവിടാ?’

‘നിനക്ക് സുഗറുണ്ടോടാ, ഇത് മൂന്നാമത്തെ പ്രാവശ്യമാണല്ലോ.. ‘ ഈ അബ്ദുവിന്റെ ഒരു കാര്യം. ഞാൻ മൂത്രം ഒഴിക്കുന്നത് പോലും അബ്ദു കറക്റ്റ് എണ്ണി വെച്ചിട്ടുണ്ട്. ഇനി പറയണ്ട. എനിക്ക് പേടികൊണ്ടാണെന്ന് ഇവന്മാർ പറയും.

‘ഡാ, ഫൈസലേ, അതിറ്റിങ്ങളെ വിട്ടളടാ..’ അബ്ദു രണ്ട് പേരെ ചോദ്യം ചെയ്യുന്ന നാല് കാക്കാമാരിൽ ഒരാളോട് വിളിച്ച് പറഞ്ഞു.

‘ഹെയ്, ഇതൊരു പരിചയപ്പെടലല്ലേ അബ്ദൂ... അല്ല ഇതാരാ നിന്റെ കൂടെ ഒരു ഉജാല പരസ്യം.?’ ഫൈസലെന്ന ബെൽബോട്ടം പാന്റ്സിന്റെ ഉടമ മുഖമുയർത്തി എന്നെ നോക്കി. അവന്റെ കണ്ണുകൾ എന്റെ ചുളി വീഴാത്ത കഞ്ഞി മുക്കിയ വെള്ള ഷർട്ടിലേക്കും വെളുത്ത തുണിയിലേക്കുമാണ്. ഹെന്റെ പടച്ചോനെ, ഇവൻ ഇനി ഈ തുണിയെങ്ങാൻ കണ്ണ് വെച്ചതാണോ?

‘ഇത് നമ്മുടെ ആളാ... ഒന്ന് ശ്രദ്ധിച്ചോണം..’ അബ്ദു എന്റെ മുന്നിൽ അവന്റെ സ്ഥാനം ഉറപ്പിക്കുകയാണെന്ന് എനിക്ക് മനസ്സിലായി.

‘നിന്റെ ആളാണെങ്കിൽ ഒരു പ്രശ്നവും ഇല്ല അബ്ദൂ.. ദൈര്യായി ക്ലാസിൽ കൊണ്ടാക്ക്..’ ഫൈസലിന്റെ മറുപടി അബ്ദുവിന്റെ മുഖത്ത് ഒരു അഹങ്കാരത്തിന്റെ പുഞ്ചിരി വിരിയിച്ചോ?

ഏതായാലും അബ്ദു ആളൊരു പുലി തന്നെ. അവന് കോളേജിൽ വലിയ ബന്ധം ആണെന്ന് മനസ്സിലായി. ഇനി റാഗിംഗും ഒന്നും പേടിക്കണ്ട. ഇവന്റെ സംരക്ഷണയിൽ ഞാൻ ഇവിടെ സുരക്ഷിതൻ.

കോളേജിന്റെ വലിയ ഗേറ്റിലൂടെ അകത്ത് കടന്നതും കണ്ണുകളിൽ ഒരു ഇരുട്ട് പടർന്ന പോലെ. വെയിലിൽ നിന്ന് നേരെ തണലിലേക്ക് കേറിയതിന്റെയാവും. കുട്ടികളുടെ കലപില ശബ്ദം നാല് ചുമരുകൾക്കിടയിൽ കിടന്ന് പ്രതിധ്വനിക്കുന്നു. പെൺകുട്ടികളും ആൺകുട്ടികളും ഒരുമിച്ചിരുന്ന് സംസാരിക്കുന്നു. ഒരു നാണവും ഇല്ലാത്ത വർഗ്ഗം. ഇതിറ്റിങ്ങളെയൊക്കെ ആരാ കോളേജിലേക്ക് പറഞ്ഞയച്ചത്. വളർത്ത് ദോഷം.. അല്ല പിന്നെ. മനസ്സിൽ പിറുപിറുത്തെങ്കിലും ഞാനെന്ന കോളേജ് കുമാരനും നാളെ ഇത്പോലെ ഏതെങ്കിലും പെണ്ണിന്റെ തോളിൽ കയ്യിട്ട് നിൽക്കാമല്ലോ എന്നോർത്തപ്പോൾ രോമങ്ങളൊക്കെ എഴുന്നേറ്റ് നിന്നു. അബ്ദു കാണണ്ട.. ഫുൾകൈ ബട്ടണിട്ട് നിർത്തിയത് കൊണ്ട് ഉള്ളിൽ എഴുന്നേറ്റ് നിന്ന രോമങ്ങൾ ഇവൻ കാണില്ല. പക്ഷേ എന്റെ കണ്ണൂകൾ ആർത്തിയോടെ അവിടെയൊക്കെ ഒഴുകി നടക്കുന്നത് അവൻ കണ്ടാൽ നാളെ മുതൽ ഇപ്പാന്റെ കുട്ടി കോളേജിൽ പോണ്ടാ എന്ന് ഉപ്പ വിധി പറയും.

കോളേജിന്റെ നീണ്ട ഇടനാഴിയിലൂടെ വലത്തേ അറ്റത്ത് നിന്നും രണ്ടാമത്തെ ക്ലാസിലേക്ക് എന്നെ രാജകീയമായി തന്നെ അബ്ദു ആനയിച്ചു. വഴിയിൽ ഒരു തടസ്സവും നേരിടാതെ ക്ലാസ് മുറിയിലെ അവസാനത്തെ ബെഞ്ചിൽ പെൺകുട്ടികളുടെ സീറ്റിന്റെ ഒരു വശത്തായി എന്നെ അബ്ദു കൊണ്ട് ചെന്നിരുത്തിയപ്പോൾ ക്ലാസിലെ കുട്ടികളൊക്കെ എന്നെ അസൂയയോടെ നോക്കി. പല മുഖത്തും അവരുടെ ആദ്യ ദിനം ശരിക്കും അനുഭവിച്ചതിന്റെ ക്ഷീണം കാണാമായിരുന്നു.

‘നീ ഇവിടെ ഇരിക്ക്, എല്ലാവരെയും ഒന്ന് പരിചയപ്പെട്ടോ..ഞാൻ അടുത്ത ഹവർ കഴിഞ്ഞാൽ വരാം’ എന്നെ സുരക്ഷിതമായി ക്ലാസ് മുറിയിൽ കൊണ്ട് വന്നാക്കിയതിന്റെ അഹങ്കാരമൊന്നും കാണിക്കാതെ അബ്ദു എന്റെ പുറത്ത് മെല്ലെ കൊട്ടി അവന്റെ ക്ലാസിലേക്ക് നടന്നു. അവൻ പോയപ്പോൾ എനിക്ക് ചുറ്റും വലിയൊരു നിശ്ശബ്ദത തളം കെട്ടി നിന്നു. ഇതു വരെ പിടിച്ച് നിന്ന മൂത്ര ശങ്ക വീണ്ടും കാലുകൾക്കിടയിൽ ശല്യം ചെയ്യാൻ തുടങ്ങി. പിടിച്ച് നിൽക്കുക തന്നെ.

‘എന്താ പേര്?’ അടുത്തുള്ള കൂട്ടുകാരൻ കൈ നീട്ടി ചോദിച്ചപ്പോഴാണ് ഞാൻ ബെഞ്ചിലിരിക്കുന്നവരെ ശ്രദ്ധിക്കുന്നത്.

ഷർട്ടിന്റെ പോക്കറ്റ് കീറിപ്പറിഞ്ഞ് ഇവനെന്താ ഇത്ര പാവമാണോ ഇങ്ങനെ കോളേജിലേക്ക് വരാൻ എന്ന് ചിന്തിച്ചപ്പോൾ ആ കൂട്ടുകാരനോട് എനിക്ക് ഒരു വല്ലാത്ത സഹതാപം തോന്നി.

അവന്റെ കീറിയ പോക്കറ്റിലേക്കും മുഖത്തേക്കും മാറിമാറി നോക്കി ഞാൻ പേര് പറഞ്ഞു.

‘ആരും റാഗ് ചെയ്തില്ലെ? അതാരാ ക്ലാസിൽ കൊണ്ട് വന്നാക്കിയത്?’

‘എന്ത് റാഗിംഗ്...എന്നോടാരും ഒന്നും ചോദിച്ചില്ല. അത് എന്റെ സുഹൃത്താ.. സെക്കന്റ് പിഡിസിക്ക് പടിക്കാ’ തെല്ലൊരു ഗമയോടെ പറയുമ്പോൾ ആ കൂട്ടുകാരനും എന്നോട് എന്തോ ഒരു ഇഷ്ടം തോന്നിയപോലെ.

‘എന്റെ പേര് സതീശ്... എന്റെ കയ്യിലുണ്ടായിരുന്ന കാശ് മുഴുവൻ അവര് വാങ്ങി.. പോരാത്തതിന് ഈ പുതിയ ഷർട്ടിന്റെ പോക്കറ്റും വലിച്ച് കീറി... ഇന്നലെയാ ഇത് തയ്ച്ച് കിട്ടിയത്’ അവന്റെ കണ്ണുകളിൽ ഒരു വല്ലാത്ത ദൈന്യത.
പാവം ഞാൻ തെറ്റിദ്ധരിച്ചു. ഏതായാലും ഞാൻ അബ്ദുവിന് മനസ്സാ നന്ദി പറഞ്ഞു. അല്പ സമയത്തിനകം ഞങ്ങൾ നല്ല കൂട്ടുകാരായി.

‘എവിടെയാ വീട്..‘ പിന്നിൽ ഒരു കിളിനാദം ചിലച്ചപ്പോൾ ഷർട്ടിന്റെ ഉള്ളിൽ കോളേജ് കണ്ട് എഴുന്നേറ്റ് നിന്ന് വീണ്ടും ഉറങ്ങിക്കിടന്ന രോമങ്ങൾ സടകുടഞ്ഞെണീറ്റു.

‘ഹെന്ത്..?’

അടുത്ത ബെഞ്ചിൽ എന്നെത്തന്നെ സാകൂതം നോക്കി പുഞ്ചിരിയോടെ ചോദിക്കുന്ന ആ സുന്ദരിയുടെ മുഖത്തേക്ക് നോക്കിയപ്പോൾ ചങ്കിലൊക്കെ വെള്ളം വറ്റി വരണ്ടു. വരണ്ടുണങ്ങിയ ചുണ്ടുകൾ നാവ് കൊണ്ട് നനച്ച് ഞാൻ പറഞ്ഞു.

‘പെരിന്താറ്റിരി..’

‘ഇതെവിടെയാ പെരിങ്ങാട്ടിരി’ ഇനിയിവൾക്ക് എന്റെ റൂട്ട് മാപ്പ് മുഴുവൻ കൊടുക്കേണ്ടി വരോ പടച്ചോനെ. എന്നാലും വേണ്ടിയില്ല. ഒരു സുന്ദരിയോട് സൊല്ലാൻ കിട്ടിയ ചാൻസല്ലേ. ഉപ്പ അറിയാതിരുന്നാൽ മതി.

‘ഹായ് ബ്രദേഴ്സ്’ ഗാംഭീര്യത്തോടെ ആ ശബ്ദം മുഴങ്ങിയപ്പോൾ ആ നാലു ചുമരുകൾക്കുള്ളിൽ അതുവരെ തേനീച്ച ഇരമ്പും പോലെ സംസാരിച്ച് കൊണ്ടിരിക്കുന്ന ശബ്ദങ്ങൾ പെട്ടന്ന് നിശ്ചലമായി. ഈ സുന്ദരിയോട് സൊല്ലാൻ പറ്റിയ സമയം നശിപ്പിച്ച ആ ശബ്ദത്തിന്റെ ഉടമയെ ഞാൻ നോക്കി. അപ്പോൾ കാല്പാദം മുഴുവൻ മറക്കുന്ന ബെൽബോട്ടൻ പാന്റ്സിട്ട താൻ അല്പം മുൻപ് പുറത്ത് വെച്ച് കണ്ട ഫൈസൽ എന്ന അബ്ദുവിന്റെ സുഹൃത്ത്.

എല്ലാവരോടും പേരും നാടും പറയാൻ പറഞ്ഞ് അയാൾ മുന്നിലെ കസേരയിൽ ഇരുന്ന് ടാബിളിലേക്ക് കാലുകൾ കേറ്റിവെച്ചിരുന്നു.

എല്ലാരും പേരും തങ്ങളുടെ നാടും ഇനിയും ചോദ്യങ്ങൾ ഒഴിവാക്കാനെന്നവണ്ണം ഉപ്പാന്റേയും ഉമ്മാന്റേയും പേരും മുമ്പ് പടിച്ച സ്കൂളും എല്ലാം വിശദമായി പറഞ്ഞ് കൊടുത്തു.

‘’ആ ഉജാല എണീറ്റ് നിൽക്കൂ’ ഈ പെണ്ണുങ്ങൾക്കൊക്കെ ഇടാൻ കണ്ട പേര്. ഉജാല. ആരാ ആ തൂവെള്ള നിറക്കാരി സുന്ദരി എന്ന് പരസ്പരം നോക്കുന്നതിനിടയിൽ എല്ലാവരുടേയും കണ്ണുകൾ എന്റെ തുണിയിലേക്കും കുപ്പായത്തിലേക്കും നീളുന്നു. ചിലരുടെ മുഖത്ത് ചിരി. ചിലരുടെ മുഖത്ത് സഹതാപം. എന്നെയാണോ പടച്ചോനേ ഉജാല എന്ന് വിളിച്ചത്. ഇത്ര നല്ല തുണിയും കുപ്പായവും ഈ ജന്മത്തിനിടക്ക് ഞാൻ ഇട്ടിട്ടില്ല. എന്നിട്ട് പറയുന്നത് കേട്ടില്ലേ.

ഞാൻ അവിടെ തന്നെ ഇരുന്നു. പെട്ടന്ന് അയാൾ കസേരയിൽ നിന്നും ചാടി എണീറ്റ് എന്റെ നേരെ ചീറിയടുത്തു.

‘എന്താ നിന്നോട് എണീക്കാൻ പറഞ്ഞത് കേട്ടില്ലേടാ..’ തൊട്ട് മുമ്പിൽ നിൽക്കുന്നത് എന്നെ ധൈര്യമായി ക്ലാസിൽ കൊണ്ട് ചെന്നാക്കാൻ അബ്ദുവിനോട് പറഞ്ഞ ആൾ തന്നെയാണോ എന്ന് ഒരു സംശയം. അടുത്തിരുന്ന് വീട് ചോദിച്ച സുന്ദരിയുടെ സ്വരം കേട്ട് എണീറ്റ് നിന്നിരുന്ന രോമങ്ങളെല്ലാം പെട്ടന്ന് ചാഞ്ഞുറങ്ങാൻ തുടങ്ങി. സ്വന്തം രോമങ്ങളാണെന്ന് പറഞ്ഞിട്ടെന്താ ഒരു കാര്യത്തിനും കൂടെ നിൽക്കില്ല. കയ്യും കാലുമൊക്കെ തണുത്ത് വിറക്കുന്നു. കണ്ണിൽ ഒരു വല്ലാത്ത ഭീതി. രാവിലെ കോളേജിലേക്ക് വീട്ടിൽ നിന്നും പറഞ്ഞയച്ച ഉപ്പാന്റേയും ഉമ്മാന്റേയും, അനിയന്റേയും, മൂത്തച്ചിയുടേയും, തുണിയലക്കാൻ വന്ന കാളിത്തള്ളയുടേയും എന്നെ കോളേജെന്നാൽ ഒരു സംഭവമാണേന്ന് പറഞ്ഞ് പഠിപ്പിച്ച സുഹൃത്തുക്കളുടേയും എല്ലാം മുഖം ഒരു നിമിഷം കൊണ്ട് മനസ്സിൽ ചടപടാ മിന്നി മറയാൻ തുടങ്ങി. പക്ഷേ എന്തോ അബ്ദുവിന്റെ മുഖം മാത്രം അപ്പോൾ മനസ്സിൽ വന്നില്ല. അല്ലങ്കിലും പണ്ടാരമടങ്ങുന്ന നേരത്ത് ആവശ്യക്കാരെ കിട്ടില്ലല്ലോ.

പെട്ടന്ന് ഞാൻ ബെഞ്ചിൽ നിന്നും താനെ ഉയർന്നു. ഞാൻ അയാളുടെ മുഖത്തേക്ക് ഭയത്തോടെ നോക്കി.

‘മൂത്രപ്പുര എവിടാ’ മൂത്രസഞ്ചികിടന്ന് കനം കൂടുന്നത് അടിവയറ്റിൽ ശരിക്കും അറിയുന്നുണ്ടായിരുന്നു. എന്റെ വാക്ക് കേട്ട് ക്ലാസിൽ ചെറിയൊരു ഇളക്കം. എല്ലാവരുടേയും മുഖത്ത് ചിരി പടരുന്നു. ഞാൻ അതിന് തമാശയൊന്നും പറഞ്ഞില്ലല്ലോ എന്ന് മനസ്സിൽ ചിന്തിക്കുമ്പോൾ വീണ്ടും വന്നു ഫൈസൽ എന്ന രണ്ടാംവർഷക്കാരന്റെ ചോദ്യം.

‘നിനക്ക് മൂത്രം ഒഴിക്കണോ?’

ഹാവൂ ആശ്വാസമായി. അബ്ദുവിനില്ലാത്ത സ്നേഹം ഇവനുണ്ട്. ഞാൻ ഇവനെ വെറുതെ തെറ്റിദ്ധരിച്ചല്ലോ റബ്ബേ. സമാധാനത്തോടെ ഞാൻ മൂളി.

‘ഉം‘

ക്ലാസ് മുറിയിൽ വീണ്ടും ചിരി. എല്ലാവരും എന്നെ നോക്കി ചിരിക്കുന്നു. ഇവരൊന്നും മൂത്രവും മലവും ഒന്നും ഒഴിവാക്കാത്ത കൂട്ടത്തിലാണോ? ഒരു സംശയം.

‘എന്നാൽ ഉജാല വാ.. ഞാൻ കാണിച്ച് തരാം മൂത്രമൊഴിക്കുന്ന സ്ഥലം’

എന്റെ കൈ പിടിച്ച് അയാൾ നടന്നു. ക്ലാസ് മുറിയുടെ വലത്തേ മൂലയിൽ കുട്ടികൾക്ക് അഭിമുഖമായി എന്നെ നിർത്തി. എന്നോട് അവിടെ ഇരിക്കാൻ പറഞ്ഞു. ഞാൻ എന്ത് സംഭവിക്കുന്നു എന്നറിയാതെ അയാളുടെ മുഖത്തേക്ക് വീണ്ടും നോക്കി.

‘ആ മൂലയിലേക്ക് തിരിഞ്ഞ് നിന്ന് ഒഴിക്കെടാ മൂത്രം’ അയാളുടെ അലർച്ച എന്റെ കാതുകളിൽ മുഴങ്ങി. അപ്പോഴാണ് മനസ്സിലായത് ഇതാണ് റാഗിംഗ് എന്ന്. ‘നിന്നെ ആരും റാഗ് ചെയ്തില്ലേ‘ എന്ന പുതിയ കൂട്ടുകാരൻ സതീശൻ ചോദിച്ച് നാവെടുത്തിട്ട് അതിക നേരമായില്ലല്ലോ. വല്ലാത്ത നാവെന്നെ. ചിന്തിച്ചിരിക്കേ എന്റെ കണ്ണുകളിൽ അറിയാതെ നീർപടയാൻ തുടങ്ങി. മുപ്പതോളം വരുന്ന കുട്ടികളുടെ മുന്നിൽ അതും പകുതിയും പെൺകുട്ടികൾ, എന്നോട് മൂത്രമൊഴിക്കാൻ പറയുന്നു. കാലിനിടയിൽ ചൂടുള്ള നനവ് പടരുന്നുണ്ടോ?

‘എന്താടാ പറഞ്ഞാൽ കേൾക്കില്ലേ‘ പറയലും ഒരു ചവിട്ടും എന്റെ തൊണ്ടയിൽ നിന്നും ഒരു നിലവിളി ഉയർന്നതും എന്റെ മൂത്രനാളത്തിലൂടെ അണക്കെട്ടൊഴുകിയെതും ഒരുമിച്ചായിരുന്നു. മുന്നിൽ ഇരിക്കുന്ന കുട്ടികളുടെ മുഖത്ത് വിരിഞ്ഞത് ചിരിയാണോ, സങ്കടമാണോ, സഹതാപമാണോ, ദേഷ്യമാണോ എന്ന് ആലോചിക്കാനൊന്നും അപ്പോൽ മനസ്സിന് സമയം കിട്ടിയില്ല. ഇത്രനേരം പിടിച്ച് നിന്ന മൂത്രശങ്ക എന്റെ പുത്തൻ തുണിയിലൂടെ ആ ക്ലാസ്മുറിയുടെ മൂലയിൽ കുട്ടികൾക്കഭിമുഖമായി ഞാൻ തീർത്തു. തല ഉയർത്താതെ അങ്ങനെ ഒരു പതിനഞ്ച് മിനുട്ടോളം ആ ഇരിപ്പ് തുടർന്നു. എന്ത് ചെയ്യണമെന്നറിയില്ല. ആരും ഒന്നും മിണ്ടുന്നില്ല. ക്ലാസ് മുറിയിൽ ആകെ നിശ്ശബ്ധത. പുറത്ത് ജനൽ പാളികളിലൂടെ, വാതിലിലൂടെ എന്റെ നേരെ നീണ്ടുവന്ന കണ്ണുകൾ ഞാൻ കണ്ടില്ല. നിശ്ശബ്ദനായി കണ്ണുകളിലൂടെ കവിളിലേക്കൊലിച്ചിറങ്ങിയ നീർച്ചാലുകൾ തുടക്കാൻ പോലും കഴിയാതെ ഞാനിരുന്നു. കുറേ കഴിഞ്ഞപ്പോൾ തോളിൽ ഒരു തണുത്ത സ്പർശം. തല ഉയർത്താൻ കഴിയുന്നില്ല.

‘ടാ. എണീക്ക്..’ അബ്ദുവിന്റെ ശബ്ദം കേട്ടതും ചങ്കിൽ വേദനയോടെ പിടിച്ച് നിർത്തിയ കരച്ചിൽ പുറത്ത് ചാടി. കണ്ണിലൂടെ ഒഴുകിയൊലിക്കുന്ന കണ്ണുനീർ മുഖത്ത് നനവ് പടർത്തി.

ആകെ നനഞ്ഞ് കുതിർന്ന ആ മൂലയിൽ നിന്നും പിടിച്ചെഴുന്നേല്പിച്ച് അബ്ദു എന്നെയും കൊണ്ട് പുറത്തേക്ക് നടന്നു. താഴ്ത്തിപ്പിടിച്ച തലയുമായി തിരിഞ്ഞ് നോക്കാതെ അവന്റെ കൂടെ നടക്കുന്നതിനിടയിൽ ഞാൻ ചോദിച്ചു.

‘അപ്പഴേ ഞാൻ നിന്നോട് ചോദിച്ചില്ലേ.. മൂത്രപ്പുര എവിടേന്ന്..’

മൂത്രം നനഞ്ഞ് നാശമായ തുണിയിലേക്കും എന്റെ മുഖത്തേക്കും നോക്കി ഒന്നും പറയാതെ നിന്ന അബ്ദുവിന്റെ മുഖത്ത് അന്ന് നിഴലിച്ചത് ചിരിയായിരുന്നോ സഹതാപമായിരുന്നോ എന്ന് വർഷങ്ങൾക്കിപ്പുറം ഞാനോർത്തെടുക്കുകയാണിപ്പോൾ. ഇന്നും ആ ദിവസത്തിന്റെ ഓർമ്മയിൽ എന്റെ നെഞ്ച് പിടക്കുന്നത് എനിക്ക് അറിയാം. എന്റെ മനസ്സിൽ വെള്ളിടിവെട്ടുന്നത് എനിക്ക് കേൾക്കാം. എന്റെ കണ്ണുകളിൽ ഭയം നിറയുന്നത് ഞാൻ അറിയുന്നു.

28 അഭിപ്രായങ്ങൾ:

നരിക്കുന്നൻ പറഞ്ഞു...

ഞാനൊന്ന് മൂത്രമൊഴിച്ച് വരാം...

വാഴക്കോടന്‍ ‍// vazhakodan പറഞ്ഞു...

സാരല്യ മഹനേ, ഒരു റാഗിങ്ങൊക്കെ നല്ലതാ.അതിന് ശേഷം നിന്റെ സമയം തെളിഞ്ഞില്ലേ? ഇല്ലേ? ഭാഗ്യം കക്കൂസ് അന്വേഷിക്കഞ്ഞത് :):)
എരപ്പാക്കിയേനെ :)

കൊള്ളാം ട്ടാ!
(പിന്നേ ഞാനല്ലേ ചമ്മിയതെന്ന് നീ മനസ്സില്‍ പറയുന്നുണ്ടാകും :))

Sukanya പറഞ്ഞു...

എഴുതണോ എന്നൊരു ശങ്ക തീര്‍ന്നു എന്ന് കരുതുന്നു.

the man to walk with പറഞ്ഞു...

Ayyo..nalla abubhavam

Best wishes

ശങ്കരനാരായണന്‍ മലപ്പുറം പറഞ്ഞു...

മുഴുവന്‍ വായിക്കാന്‍ സാധിച്ചില്ല, അപ്പോഴേക്കും എന്റെ കൈലി..............................

ishaqh ഇസ്‌ഹാക് പറഞ്ഞു...

മൂത്രാശയം നന്നായി..:):)

OAB/ഒഎബി പറഞ്ഞു...

കോളേജിൽ പോയിട്ടില്ലെങ്കിലും റഗിങ്ങിൽ ഞാൻ പെട്ടിട്ടുണ്ട്. സംഭവമിങ്ങനെ:-
ഒരാൾ
‘നല്ല കുപ്പായമല്ലെ ഇതൊന്നഴിച്ചേ.
ഒന്നുമാലോജിക്കാതെ ഒരു മടിയും കൂടാതെ ഞാനഴിച്ചു.
‘ആപാന്റ്സും‘ അപ്പഴാ മനസ്സിലായത് ഇതിന്റെ പേരാണ് റാഗിങ്ങെന്ന്.
എന്നാ പിന്നെ അങ്ങനെ ആവട്ടെന്ന് ഒരു നാണവുമില്ലാത്ത ഞാനും.
പാന്റ്സ് കഴിഞ്ഞപ്പൊ ഷഡ്ഡി. അത് യാതൊരു വിധ സങ്കോചവും കൂടാതെ ഞാനഴിച്ചപ്പോൾ തന്നെ അവർക്കെന്നെ മനസ്സിലായിത്തുടങ്ങിയിരുന്നു.
അപ്പോൾ ഒരാളെ കയ്യിൽ ഒരു റബ്ബർ ബാന്റ് :)

തൊലിക്കട്ടിയുള്ള ഞാൻ പരുങ്ങിയില്ല.

പിന്നെ അവരെന്നെ ‘പൂജ‘ എന്ന ആ റാഗിങ്ങിന്റെ മുഅല്ലിമാക്കി.
അതിനാൽ പാവത്താനായിരുന്ന
താങ്കളുടെ മൂത്ര ശങ്ക എനിക്കൂഹിക്കാൻ കഴിയും.

എന്റെ അഭിപ്രായത്തിൽ ഇത്തരത്തിലല്ലാതെ ചെറിയ തരത്തിലുള്ള റാഗിങ്ങ ആവാമെന്നതാണ്.

sm sadique പറഞ്ഞു...

കോളേജ് അനുഭവം നല്ല അനുഭവം.
ആശംസകൾ……………………..

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

rskaramayi ee muthra shanga...... aashamsakal.....

ഗീത പറഞ്ഞു...

ഫീകരം....

നരിക്കുന്നൻ പറഞ്ഞു...

വാഴക്കോടൻ: അത് ഭാഗ്യം തന്നെ.. ഞാനിപ്പഴാ ഓർത്തത്..നന്ദി..

സുകന്യ: ശങ്കയൊന്നും ഇല്ലാട്ടോ... എഴുത്തിനേക്കാൾ വായിക്കനാ ഇഷ്ടം.. നന്ദി..

ദ മാൻ റ്റു വാക്ക് വിത്ത്: നല്ല അനുഭവോ..? ഇതോ... ഫീകരം.. ഹഹ
നന്ദി...

ശങ്കരനാരായണൻ മലപ്പുറം: നമ്മുടെ നാട്ടുകാരനാണല്ലോ.. കൈലി നാശാക്കല്ലേ മാഷേ... നന്ദി..

ഇസ് ഹാക്: നന്ദി...

ഒ.എ.ബി: മാഷേ.. എന്റെ തൊലിക്കത്രയും കട്ടിയില്ലന്ന് മനസ്സിലായില്ലേ... എന്നാലും ഞാൻ സമ്മതിച്ചു.. ഹഹ.. നന്ദി..

എസ്.എം സിദ്ദീഖ്: നന്ദി മാഷേ...

ജയരാജ് മുരുക്കുമ്പുഴ: നന്ദി...

ഗീത: ചേച്ചീ നന്ദി... ഫീകരമല്ല... അതി ഫീകരം..

എന്‍.പി മുനീര്‍ പറഞ്ഞു...

പോസ്റ്റ് രസകരവും പ്രീഡിഗ്രി കാലത്തേക്കൂള്ള ഒരു യാത്രയുമായി.P.T.M കോളേജ്ജ് അക്കാലത്ത് തല്ലുകൊള്ളിത്തരങ്ങള്‍ക്ക് ഫേമസ്
ആയിരുന്നല്ലോ..റാഗിംഗ് താണ്ടവമാടിയിരുന്ന കാലത്തെ ഈ പേടിപ്പനി ഇന്നോര്‍ക്കുമ്പോള്‍ ചിരിക്കാനുള്ള വക നല്‍കും..അന്നു പക്ഷേ ഇത്തിരി
പ്രശ്നം തന്നെ ആയിരുന്നല്ലേ നരിക്കുന്നാ.

തൂലിക നാമം ....ഷാഹിന വടകര പറഞ്ഞു...

നല്ല അനുഭവം.
ആശംസകൾ……………………..

Pranavam Ravikumar പറഞ്ഞു...

gooD Catch up...! I went thru my days...

Unknown പറഞ്ഞു...

ഒരുപാട് കാലമായി ഇങ്ങോട്ട് ഒക്കെ കണ്ടിട്ട് .....നന്നായി എഴുതിരിക്കുന്നു ,,സ്വന്തം അനുഭവമായത് കൊണ്ടാവാം

നികു കേച്ചേരി പറഞ്ഞു...

ആദ്യത്തെ ദിവസത്തെ റ്റ്യൂബ്‌ലൈറ്റ് ഊതികെടുത്തലോടെ ഞാൻ ഓക്കെയായി.....പിന്നെന്തു പറഞ്ഞാലും നാണല്യാണ്ടായിന്നു ചുരുക്കം...
നന്നായിട്ടുണ്ട്....

ManzoorAluvila പറഞ്ഞു...

മൂത്രശങ്കയും രോമകൂപങ്ങളുടെ കക്ഷി മാറലുകൾക്കുമിടയിൽ..കിട്ടിയ ഉജാലാ എന്ന ചെല്ലപ്പേരു ഇപ്പോഴും നിലനില്ക്കുന്നുണ്ടോ മാഷേ..?

ചുമ്മാ.. ഒന്നിനുമല്ല കേട്ടോ ഒന്ന് വിളിക്കാനാ...ഹ ഹ

നരിക്കുന്നന്റെ തിരിച്ചു വരവ് പോസ്റ്റ് നന്നായ്...സ്നേഹപൂർവ്വം ഏല്ലാ ഭാവുകങ്ങളും...

ശ്രീ പറഞ്ഞു...

എന്തു ചെയ്യാനാ മാഷേ... പലപ്പോഴും റാഗ് ചെയ്യുന്നവര്‍ ഓര്‍ക്കുന്നില്ല അതിനിരയാകേണ്ടി വരുന്നവരുടെ മനസ്സിന്റെ മുറിവില്‍ നിന്നും രക്തമൊഴുകുന്നത്, ആ മുറിവുണങ്ങാന്‍ ഒരുപാട് കാലം വേണ്ടി വരുമെന്നത്.

കുറേക്കാലത്തിനു ശേഷമുള്ള വരവാണല്ലോ... പോസ്റ്റ് നന്നായി, ആദ്യത്തെ കലാലയ ദിനങ്ങളെ ഓര്‍മ്മിപ്പിച്ചു.

Areekkodan | അരീക്കോടന്‍ പറഞ്ഞു...

രണ്ടാം വര്‍ഷത്തെ നരിക്കുന്നന്റെ നരിപ്രകടനങ്ങള്‍ കൂടി പോരട്ടെ.

ajith പറഞ്ഞു...

ചില മൂത്രശങ്കകള്‍ വളരെ പ്രസിദ്ധം
ഒരു കെപിസിസി യോഗത്തില്‍ അങ്ങിനെയൊരു മൂത്രശങ്ക വന്നിരുന്നു. നരിക്കുന്നന്‍ ഈ മൂത്രശങ്ക ഒരു ബ്ലോഗ് ചരിത്രമാക്കിയല്ലോ. നന്നായി.

വിജയലക്ഷ്മി പറഞ്ഞു...

ഹോ മോനെ ഈ പോസ്റ്റ്‌മുഴുവനും വായിച്ചു .വല്ലാത്തവിഷമം തോന്നി ..മധുര പ്രതീക്ഷയോടെ കോളേജുകളില്‍ കാലുകുത്തിയ എത്ര കുട്ടികള്‍ ഭീകരമായ റാഗിങ്ങില്‍ കുടുങ്ങി ജീവനോടുക്കിയിട്ടുണ്ട് ...കോളേജുജീവിതം അവസാനിപ്പിച്ച് മാനസീകവിഭ്രാന്തിക്ക് അടിമപ്പെട്ടു ഇരുട്ടറയില്‍ കഴിയുന്നുണ്ട് ...ഇതിനുദാഹരണമായി ഈ അടുത്ത ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ഏഷ്യാനെറ്റ്ചാനലില്‍ "വിശ്വസിച്ചാലുംഇല്ലെങ്കിലും "എന്നാ പ്രോഗ്രാമില്‍ ഈ ഒരു അവസ്ഥയില്‍ ഒരു പെണ്‍കുട്ടിയുടെയും കുടുംബത്തിന്റെയും സംഭവകഥ കാണിച്ചിരുന്നു .കണ്ടപ്പോള്‍ ഞാന്‍ കരഞ്ഞുപോയി ...ഈകുട്ടിയെ ഈസ്ഥിതിയില്‍ എത്തിച്ച റാഗിംഗ് വീരരെ മനസ്സാ ശപിച്ചുംപോയി .

അപ്രതീക്ഷിതമായി മോന്‍റെ കമന്റ്‌ എന്റെ ബ്ലോഗില്‍കണ്ടപ്പോള്‍ ഒരുപാട് സന്തോഷം തോന്നി അങ്ങിനെയായിരുന്നുവല്ലോ നരിക്കുന്നനും എന്റെ ബ്ലോഗുമായിട്ടുള്ള ബന്ധം ..വിലയേറിയ അഭിപ്രായങ്ങള്‍ക്ക് നന്ദി മോനെ .
പിന്നെ ഞാനിപ്പോള്‍ അലൈനില്‍ ആണ് ഉള്ളത് .ഏപ്രില്‍ ഏഴിന് ആറുമാസത്തേക്ക് യു .കെ യിലേക്ക് പോവുകയാണ് .മോളും കുടുംബത്തോടൊപ്പം കുറച്ചു മാസങ്ങള്‍ .

mayflowers പറഞ്ഞു...

റാഗിങ്ങിന്റെ കഥകള്‍ പലരും പറഞ്ഞു കേട്ടിട്ടുണ്ട്.
വല്ലാത്ത വിഷമം തോന്നി ഈ അനുഭവം വായിച്ചപ്പോള്‍.

ശങ്കരനാരായണന്‍ മലപ്പുറം പറഞ്ഞു...

അതെ, മോനേ! നാട്ടുകാരന്‍ തന്നെ. പെരിന്താറ്റിരിയിലും കടൂപ്പുറത്തും കടൂപ്പുറത്തെ പൂച്ചക്കാട്ടപ്പാറയിലുമൊക്കെ ഞാന്‍ വന്നിട്ടുണ്ട്. പിന്നെ എഴുതുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. നമ്മുടേത് തെറ്റായ രീതിയാണെങ്കിലും എഴുതുമ്പോള്‍ ആ രീതി സ്വീകരിക്കരുത്. കാരണം എഴുത്ത് ഒരു രേഖയാണ്. വസ്ത്രങ്ങള്‍ അലക്കിത്തരുന്ന (ഉമ്മയുടെയോ താത്തയുടെയോ പ്രായമുള്ള) സ്ത്രീയെ മനസ്സില്‍ കാളിത്തള്ള എന്നു വിളിച്ചാലും എഴുത്തില്‍ കാളിയേടത്തി എന്നു എഴുതണം!

ഒരു യാത്രികന്‍ പറഞ്ഞു...

ഇതൊക്കെ ചില്ലറ റാഗിങ്ങ് അല്ലെ. അന്ന് പേടി തോന്നിയെങ്കിലും ഇപ്പൊ ഓര്‍ക്കുമ്പോള്‍ രസകരമായി തോന്നുന്നു റാഗിങ്ങ് അനുഭവം.രാത്രി പതിനൊന്നു തൊട്ടു രാവിലെ മൂന്നു മണി വരെയാണ് എന്നെയും മറ്റ് ചില കൂട്ടുകാരെയും റാഗ് ചെയ്തത്. അടുത്ത വര്‍ഷം നമ്മളും അര്‍മാദിചൂട്ടാ ............സസ്നേഹം

ഒരു യാത്രികന്‍ പറഞ്ഞു...

ഇതൊക്കെ ചില്ലറ റാഗിങ്ങ് അല്ലെ. അന്ന് പേടി തോന്നിയെങ്കിലും ഇപ്പൊ ഓര്‍ക്കുമ്പോള്‍ രസകരമായി തോന്നുന്നു റാഗിങ്ങ് അനുഭവം.രാത്രി പതിനൊന്നു തൊട്ടു രാവിലെ മൂന്നു മണി വരെയാണ് എന്നെയും മറ്റ് ചില കൂട്ടുകാരെയും റാഗ് ചെയ്തത്. അടുത്ത വര്‍ഷം നമ്മളും അര്‍മാദിചൂട്ടാ ............സസ്നേഹം

ഉസ്മാന്‍ പള്ളിക്കരയില്‍ പറഞ്ഞു...

നന്നായെഴുതി. ആശംസകൾ.

Yasmin NK പറഞ്ഞു...

നല്ല പോസ്റ്റ്.ആശംസകള്‍

jayanEvoor പറഞ്ഞു...

റാഗിംഗ് ഒരു മനോവൈകൃതമാണ്.
നല്ല ചുട്ട പെട കിട്ടിയാൽ തീരുന്ന വൈകൃതം.

അതുകിട്ടാത്തതുകൊണ്ട് പല കോളേജുകളിലും പേടിത്തൂറികളായ ഞാഞ്ഞൂലുകൾ പോലും സീനിയേഴ്സ് എന്ന നിലയിൽ റാഗിംഗ് നടത്താൻ ധൈര്യപ്പെടുന്നു!

ഡിഗ്രിക്കും എം.ഡിക്കുമായി ഒൻപത് വർഷത്തോളം ഹോസ്റ്റലിൽ താമസിച്ചുപഠിച്ചിട്ടുണ്ട് ഞാൻ.

ഒരാളും എന്നെ റാഗ് ചെയ്തിട്ടില്ല. നാൻ ആരെയും ചെയ്തിട്ടുമില്ല.
അതിൽ അഭിമാനിക്കുന്നു.

റാഗിംഗ് അനുഭവിക്കാത്തതുകൊണ്ട് ജീവിതത്തിൽ ഒരു ന്യൂനതയും ഉണ്ടായിട്ടില്ല താനും! (ചിലർ റാഗിംഗിനെ ന്യായീകരിക്കുന്നത് അതു പറഞ്ഞാണ്!)

നല്ല വിവരണം.
ഇഷ്ടപ്പെട്ടു.