2008, സെപ്റ്റംബർ 10, ബുധനാഴ്‌ച

കുഞ്ഞാപ്പു

കുട്ടിഹസ്സൻ കാക്കാന്റെ പീടിക മുറിയുടെ വലത്തേ അറ്റത്ത്‌ കാലുകളിളകി ശബ്ദമുണ്ടാക്കുന്ന നടുവിൽ റ മറിച്ചിട്ടപോലെ വളഞ്ഞ്‌ കിടക്കുന്ന ബെഞ്ചിൽ കുഞ്ഞാപ്പു ഇരിപ്പുണ്ടാകും.

ചുണ്ടിൽ സദാ ഒരു ബീഡിയും പുകച്ച്‌ ആരെയും കൂസാതെ എവിടേക്കെന്നില്ലാതെ നോക്കി ചുമ്മാ എന്തൊക്കെയോ പിറുപിറുത്ത്‌ കൊണ്ട്‌ കുഞ്ഞാപ്പു അവിടെ ഇരിപ്പുണ്ടെങ്കിൽ അവിടേക്ക്‌ ആരും തിരിഞ്ഞ്‌ നോക്കാറില്ല. സാദാ ദിനേശ്‌ ബീഡിയിൽ തലക്ക്‌ കേറുന്ന എന്തെങ്കിലുമൊക്കെ ചുരുട്ടിക്കേറ്റി കുഞ്ഞാപ്പു ഇരിക്കുമ്പോൾ 'തല തെറിച്ച' കാരണവന്മാരെ കൂസാതെ നടക്കുന്ന ചില താന്തോന്നികൾ എന്ന് വലിയവർ വിളിക്കുന്ന ഒരു വിഭാഗം ചെറുപ്പക്കാർ മാത്രം ആ വഴിക്കൊന്ന് എത്തി നോക്കി കുശലം പറഞ്ഞ്‌ പോകും. എപ്പോഴും പഴകിയ ശർക്കരയുടെ മണമുള്ള കുഞ്ഞാപ്പു സ്വബോധത്തിൽ ഇരിക്കുന്ന സമയം ആ നാട്ടുകാർ ഒരിക്കലും കണ്ടിട്ടില്ല.

കൂറേനേരം ആ ഇരിപ്പിരുന്ന് ആരും ശ്രദ്ദിച്ചില്ലങ്കിൽ നടുറോഡിലിറങ്ങി ആരെയെങ്കിലും തെറി വിളിച്ച്‌ അവരുടെ വക താണ്ഡവം സ്വന്തം മുതുകത്ത്‌ ഏറ്റ്‌ വാങ്ങിയാലെ അന്നത്തെ ക്വാട്ട തികച്ച്‌ കുഞ്ഞാപ്പു ആരും കാത്തിരിക്കാനില്ലാത്ത അവന്റെ രണ്ട്‌ മുറിക്കൂരയിലേക്ക്‌ മടങ്ങൂ.. മടങ്ങുമ്പോൾ കണ്ണിൽ കണ്ടവരെയെല്ലാം തന്റെ സ്വദസിദ്ധമായ ഭാഷയിൽ തെറിവിളിച്ച്‌ അവരിൽ നിന്നൊക്കെ എന്തെങ്കിലും കിട്ടിയാൽ അത്‌ ഭദ്രമായി വാങ്ങി വച്ച്‌ വേച്ച്‌ വേച്ച്‌ അവൻ വീട്ടിലേക്ക്‌ നടക്കും.

കല്ലുവെട്ടുകാരനായി, വലിച്ച്‌ കെട്ടുകാരനായി (വളഞ്ഞ തെങ്ങ്‌ വലിച്ച്‌ എതിർ ദിശയിലേക്ക്‌ കമ്പിയിട്ട്‌ കെട്ടി നിവർത്തുക), ചെത്തുകാരനായി, കന്ന് തൊളിക്കാരനായി അങ്ങനെയങ്ങനെ ഒരുപാട്‌ വേഷങ്ങളിലൂടെ കുഞ്ഞാപ്പു അവന്റെ സംഭവബഹുലമായ ജീവിതം മുന്നോട്ട്‌ തെളിക്കുകയായിരുന്നു. രാവിലെ രണ്ടണ്ണം പൂശി, വകുന്നേരം പൂശാനുള്ളത്‌ ഉണ്ടാക്കാൻ മാത്രം പണിയെടുക്കുന്ന കുഞ്ഞാപ്പു നാട്ടുകാർക്ക്‌ അനഭിമതനായതും അത്‌ കൊണ്ടൊക്കെ തന്നെയാണ്‌.

വായ തുറന്നാൽ തെറിമാത്രം പുറത്ത്‌ വരുന്ന കുഞ്ഞാപ്പുവിനോട്‌ സംസാരിക്കുന്നത്‌ പോലും മാന്യതക്ക്‌ കോട്ടം തട്ടുമെന്ന് ആളുകൾ ദരിച്ചെങ്കിൽ അത്‌ കുഞ്ഞാപ്പുവിന്റെ മാത്രം കുറ്റമായിരുന്നു.

ഒരിക്കൽ "വലിച്ച്‌ കെട്ടാനുണ്ടോ, വലിച്ച്‌ കെട്ടാനുണ്ടോ" എന്ന് തൊണ്ടകീറുന്ന ശബ്ദത്തിൽ വായിട്ടലച്ച്‌ നടക്കുകയായിരുന്നു കുഞ്ഞാപ്പു.

അടുത്ത്‌ കണ്ട അദ്രുകാക്കാന്റെ വീട്ടിൽ അടുക്കള ഭാഗത്തേക്ക്‌ ചെരിഞ്ഞ്‌ കിടക്കുന്ന തെങ്ങ്‌ നോക്കി കുഞ്ഞാപ്പു വീണ്ടും ആർത്ത്‌ വിളിച്ചു..

"വലിച്ച്‌ കെട്ടാനുണ്ടോ.......വലിച്ച്‌ കെട്ടാനുണ്ടോ....."

രാവിലെ മടിപിടിച്ച്‌ പണിക്ക്‌ പോകാതെ വീട്ടിൽ ചടഞ്ഞിരിക്കുന്ന അദ്രുകാക്ക ഭാര്യയുടെ തെറിയഭിഷേകം കേട്ട്‌ അരിശമടക്കി വീട്ടിലിരിക്കുമ്പോഴാണ്‌ കുഞ്ഞാപ്പുവിന്റെ വിളി.

നല്ല ഭാഷയിൽ പറഞ്ഞില്ലങ്കിൽ കുഞ്ഞാപ്പുവാണ്‌, ഭാര്യയുടേതിനേക്കാളും വലിയ ഭാഷ പ്രയോഗിക്കുമെന്ന് ഭയന്ന് അദ്രുകാക്ക പറഞ്ഞു.

"വേണ്ട കുഞ്ഞാപ്പൂ, ഇവിടെ വലിച്ച്‌ കെട്ടാനൊന്നുമില്ല."

പിന്നീട്‌ നടന്നത്‌ രണ്ടാഴച്ച ദർമ്മാശുപത്രിക്കിടക്കയിൽ നിന്ന് വിശ്രമം കഴിഞ്ഞ്‌ നാട്ടിലെത്തിയപ്പോൾ ഞങ്ങളോട്‌ കുഞ്ഞാപ്പു വിശദീകരിച്ചതിങ്ങനെ:

ഞാൻ വലിച്ച്‌ കെട്ടാനുണ്ടോ എന്ന് ചോദിച്ചു.. അവൻ ഇല്ലന്ന് പറഞ്ഞു... ഞാൻ പോടാ മൈ.....(ബൂലോഗത്തെ മാന്യത കണക്കിലെടുത്ത്‌ ബാക്കി അശ്ലീലങ്ങൾ ഇവിടെ പൂരിപ്പിക്കുന്നില്ല) എന്ന് പറഞ്ഞു. അപ്പോൾ അവൻ വീട്ടിൽ നിന്നിറങ്ങി വന്ന് എന്റെ മുതുകത്ത്‌ കേറിയങ്ങ്‌ ഡാൻസ്‌ കളിയായിരുന്നു. ദർമ്മാശുപത്രിയില്‌ ആരും കള്ള്‌ കൊണ്ട്‌ വന്ന് തരില്ലാത്തത്‌ കൊണ്ട്‌ ചതവൊന്നും തീരുന്നതിന്‌ മുമ്പേ ഞാനിങ്ങ്‌ പോന്നു.

അതാണ്‌ കുഞ്ഞാപ്പു. കണക്കിന്‌ വാങ്ങി സൂക്ഷിക്കാൻ മാത്രം കെൽപുള്ള ഒരു മുഴുക്കുടിയൻ. പക്ഷേ കുഞ്ഞാപ്പുവിനും ഒരു നേരുണ്ട്‌. അവൻ ജീവാമൃതായി കരുതുന്ന മദ്യത്തിൽ തൊട്ട്‌ സത്യം ചെയ്ത നേര്‌. താനെത്ര കുടിച്ചാലും ഒരിക്കലും മറ്റൊരാളെ ഈ മദ്യത്തിന്റെ വഴിയിലേക്ക്‌ കൊണ്ട്‌ വരില്ലെന്ന നേര്‌. ആളുകളോട്‌ മദ്യത്തിന്‌ വേണ്ടി കാശിനിരന്നാലും ആരോടും കമ്പനിക്ക്‌ മദ്യം കഴിക്കില്ലന്ന നേര്‌. കള്ളുശാപ്പിൽ ഒരൊഴിഞ്ഞ മൂലയിൽ മദ്യത്തിന്റെ ലോകത്ത്‌ എല്ലാം മറന്ന് കുഞ്ഞാപ്പു ആർക്കും കമ്പനി കൊടുക്കാതെ, ആരുടേയും കമ്പനി സ്വീകരിക്കാതെ ജീവിക്കുന്നു എന്ന നേര്‌.

ഒരിക്കൽ കുഞ്ഞാപ്പുവും എല്ലാം നിർത്തി. ഓർമ്മയിലൊരിക്കലും പള്ളിയുടെ അകത്തളം കണ്ടിട്ടില്ലന്ന് കുഞ്ഞാപ്പു പോലും പറഞ്ഞ ആ പരിശുദ്ദമായ പള്ളിയുടെ അകത്തേക്ക്‌ പുളിച്ച ശർക്കരയുടെ ഗന്ധമില്ലാതെ, ചുണ്ടിൽ എരിയുന്ന സിഗരറ്റില്ലാതെ, എന്നും ജഢപിടിച്ച്‌ കിടന്നിരുന്ന താടി വടിച്ച്‌ വൃത്തിയാക്കി, വെള്ള ഷർട്ടും തുണിയുമെടുത്ത്‌ കുഞ്ഞാപ്പു വന്നു. ഒരു നാട്‌ മുഴുവനും ശ്വാസം അടക്കിപ്പിടിച്ച്‌ കുഞ്ഞാപ്പുലേക്ക്‌ കണ്ണുകൾ നട്ട്‌ അന്തം വിട്ട്‌ നിന്നു. അതെ, നാളെ സൂര്യൻ പടിഞ്ഞാട്ട്‌ നിന്നായിരിക്കും ഉദിക്കുകയെന്ന് പള്ളി കത്തീബ്‌ വിളിച്ച്‌ പറഞ്ഞില്ലന്നേയുള്ളൂ... ആ ഗ്രാമം മുഴുവനും അങ്ങനെ തന്നെ ചിന്തിച്ചു. ഖത്തീബടക്കം. കുഞ്ഞാപ്പു മദ്യം ഉപേക്ഷിച്ചിരിക്കുന്നു.. അവൻ നല്ല മനുഷ്യനായിരിക്കുന്നു... ഇത്‌ വിശ്വസിക്കാൻ കഴിയാതെ പലരും മുഖത്തോട്‌ മുഖം നോക്കിനിന്നു.

രണ്ടേ രണ്ട്‌ നാൾ.. അതിൽ കൂടുതൽ പോയില്ല. തലേന്ന് വെള്ള വസ്ത്രമെടുത്ത്‌ പള്ളിയിൽ ഇമാമിന്റെ പിറകിൽ ഒന്നാം വരിയിൽ നിസ്കാരത്തിന്‌ നിന്നിരുന്ന കുഞ്ഞാപ്പു രാവിലെ റോഡരികിൽ ചുരുണ്ട്‌ കൂടി കിടക്കുന്നു. വായിൽ നിന്നും ഒഴുഗുന്ന ദുർഗ്ഗന്ധത്തിനൊപ്പം കാതുകൾക്കീണമായി ചൈനീസ്‌ ഭാഷയിൽ പുളിച്ച തെറിയും.

കുഞ്ഞാപ്പുവിന്‌ ഇതൊക്കെയെ കഴിയുമായിരുന്നുള്ളൂ... വെള്ള വസ്ത്രവും, ശുദ്ദിയും, അവന്‌ അലർജ്ജിയാണ്‌... നാവിൽ നല്ലത്‌ ഒരിക്കലും വരുത്താൻ അവന്‌ കഴിയില്ല.

ഇന്നലെ ആ ജീവന്‍ ഒരു പറങ്കിമാവിന്റെ കൊമ്പിൽ തൂങ്ങിക്കിടന്നാടി. കണ്ണൂകൾ പുറത്തേക്ക്‌ തള്ളി, നാവ്‌ പുറത്തേക്ക്‌ കടിച്ച്‌ മുറിച്ച്‌, തൊടയിറച്ചി മാന്തിപ്പൊളിച്ച്‌ വികൃതമായി തൂങ്ങിക്കിടക്കുന്ന ആ ശരീരത്തിൽ ഈച്ചകൾ കൂടുകെട്ടിയിരിക്കുന്നു. ജീവിതത്തിലൊരിക്കലും ആരും അവകാശികളില്ലാതെ എവിടെനിന്നോ വന്ന ആ ശരീരത്തെ നോക്കി മൂക്ക്‌ പൊത്തിപ്പിടിച്ച്‌ നാട്ടുകാരും നിന്നു. ആർക്കും വേണ്ടാത്ത ആ ജീവൻ സ്വയം അവസാനിപ്പിക്കാൻ എന്തിന്‌ കുഞ്ഞാപ്പു മിനക്കെട്ടെന്ന് ആരും ചിന്തിച്ചില്ല. എന്തൊക്കെയോ മനസ്സിലൊളിപ്പിച്ച്‌ ആരോടും പറയാതെ ആർക്കും ഭാരമാകാതെ എല്ലാം അവസാനിപ്പിച്ച്‌ ആ ശരീരം അവിടെ കിടന്നാടുമ്പോൾ കുട്ടിഹസ്സൻ കാക്കാന്റെ പീടിക മുറിയിൽ ഒരൊഴിഞ്ഞ ബെഞ്ച്‌ അടുത്ത അവകാശിയെയും കാത്ത്‌ കിടക്കുകയായിരുന്നു.

40 അഭിപ്രായങ്ങൾ:

നരിക്കുന്നൻ പറഞ്ഞു...

ഇന്നലെ ആ ജന്മം ഒരു പറങ്കിമാവിന്റെ കൊമ്പിൽ തൂങ്ങിക്കിടന്നാടി. കണ്ണൂകൾ പുറത്തേക്ക്‌ തള്ളി, നാവ്‌ പുറത്തേക്ക്‌ കടിച്ച്‌ മുറിച്ച്‌, തൊടയിറച്ചി മാന്തിപ്പൊളിച്ച്‌ വികൃതമായി തൂങ്ങിക്കിടക്കുന്ന ആ ശരീരത്തിൽ ഈച്ചകൾ കൂടുകെട്ടിയിരിക്കുന്നു.

ആൾരൂപൻ പറഞ്ഞു...

പറങ്കിമാവിന്റെ കൊമ്പില്‍ തൂങ്ങിക്കിടന്നാടിയത്‌ ജീവനല്ല, ശരീരമാണ്‌, അല്ലേ?

ജിജ സുബ്രഹ്മണ്യൻ പറഞ്ഞു...

കുഞ്ഞാപ്പുവിനു സ്നേഹവും ആശ്വാസവും പകരാന്‍ ആരെങ്കിലും ഉണ്ടായിരുന്നെങ്കില്‍ ആ ജീവിതം അങ്ങിനെ ഒടുങ്ങുകയില്ലാരുന്നല്ലോ.കഥ ആയാലും കാര്യം ആയാലും മനസ്സില്‍ നൊമ്പരമായി..ഓണ നൊമ്പരം.

Unknown പറഞ്ഞു...

കുഞ്ഞാപ്പു വിന്‍റെ കഥ വായിച്ചപ്പോ എനിക്ക് ഓര്‍മ വരുന്നതു എന്‍റെ നാട്ടിലെ പഴയ ഗോപാലന്‍ ചേട്ടനെ യാണ്‌. കള്ളു കുടിക്കുമേങ്കിലും ഊമ ആയതു കൊണ്ടാവണം തെറി ഒന്നും കേള്‍ക്കാറില്ല ! അത് കൊണ്ടു നാട്ടുകാര്‍ സ്വസ്ഥം ! സമാധാനം!, പക്ഷെ ഒരു പെണ്ണും പിള്ള ഉണ്ടായിരുന്നു . അവളുടെ കാര്യമാ കഷ്ടം ....

കുഞ്ഞാപ്പുവിനു പെണ്ണ് കെട്ടാന്‍ തോന്നാത്തത് (അല്ല , തോന്നിയിട്ടും കാര്യമില്ല !) ഭാഗ്യം അല്ലെങ്കില്‍ അവളുടെ കാര്യം കട്ട പോഹ !

smitha adharsh പറഞ്ഞു...

കുഞ്ഞാപ്പു അങ്ങനെ ഒരു നൊമ്പരമായി...മറ്റൊരു യവനികയ്ക്കുള്ളില്‍ മറഞ്ഞു അല്ലെ?

ശ്രീ പറഞ്ഞു...

കുഞ്ഞാപ്പുമാര്‍ എല്ലാ നാട്ടിലും കാണും അല്ലേ മാഷേ...

ajeeshmathew karukayil പറഞ്ഞു...

കുഞ്ഞാപ്പു ഒരു നൊമ്പരമായി

ഞാന്‍ ആചാര്യന്‍ പറഞ്ഞു...

കഥാപാത്രങ്ങളുടെ വിയര്‍പ്പുള്ള വാക്കുകള്‍. ഇങ്ങനെ എത്രയോ പേരെ തിരിഞ്ഞ് നോക്കിയാല്‍ നമുക്കു കാണാം. നാം പലപ്പോഴും അറിഞ്ഞോ അറിയാതെയോ അവഗണിച്ചു പോയിട്ടൂള്ളവര്‍. അവരുടെ സങ്കലനവും നമ്മുടെ ജീവിതത്തിലുണ്ടായിരുന്നുവെന്നറമ്യുമ്പോഴാണ് നടുക്കം

നിരക്ഷരൻ പറഞ്ഞു...

ഇത് കഥയാണോ അതോ സംഭവകഥയാണോ‍ ?
കഥ ആ‍യാല്‍ മതിയായിരുന്നു.
:( :(

രസികന്‍ പറഞ്ഞു...

വായിച്ചു തുടങ്ങിയപ്പോൾ തമാശയായിട്ടു തോന്നി , ഒരു ദിവസം പെട്ടന്നു മനസ്സുമാറി പള്ളിയിൽ വന്നു എന്നു പറഞ്ഞതും ചിരിച്ചുകൊണ്ടു വായിച്ചു. പക്ഷെ അവസാനം എന്തൊക്കെയോ മനസ്സിൽ .......

ഇങ്ങിനെയുള്ള പല കഥാപാത്രങ്ങളെയും നമുക്ക് ജീവിതത്തിൽ കാണാൻ സാധിക്കും. അവരെക്കുറിച്ചറിയാൻ ആരും ശ്രമിക്കാറില്ലാ എന്നതാണൂ സത്യം.

പതിവുപോലെ വിവരണംകൊണ്ടും മികവുപുലർത്തി
സസ്നേഹം രസികൻ

നരിക്കുന്നൻ പറഞ്ഞു...

ആള്രൂപൻ: തൂങ്ങിക്കിടന്നത് ശരീരം തന്നെ. ഇവിടെ വന്നതിനും അഭിപ്രായം അറിയിച്ചതിനും നന്ദി.

കാന്താരിക്കുട്ടി: അരെങ്കിലുമൊക്കെ ഉണ്ടായിരുന്നെങ്കിൽ.. അതെ, കുഞ്ഞാപ്പുവിനും മാറ്റങ്ങൾ സംഭവിക്കുമായിരിക്കാം. പക്ഷേ, എവിടെനിന്നെന്നു പോലും അറിയാതെ വന്ന അയാൾ എന്നും ഒറ്റക്കായിരുന്നു. ഇവിടെ വന്നതിനും അഭിപ്രായം അറിയിച്ചതിനും നന്ദി.

സാബിത്ത്: പെണ്ണും സ്വത്തും കുടുംബവും എല്ലാം കുഞ്ഞാപ്പുവിന് മദ്യമായിരുന്നു. ഇവിടെ വന്നതിനും അഭിപ്രായം അറിയിച്ചതിനും നന്ദി.

സ്മിത ആദർശ്: ഇവിടെ വന്നതിനും അഭിപ്രായം അറിയിച്ചതിനും നന്ദി.

ശ്രീ: കുഞ്ഞാപ്പു എല്ലാ നാട്ടിലും ഉണ്ടാകും. പക്ഷേ, അനുകരിക്കാൻ പറ്റാത്ത കഥാപാത്രമായതിനാൽ ഉണ്ടാകാതിരിക്കട്ടേ എന്ന് പ്രാർത്ഥിക്കാം.. ഇവിടെ വന്നതിനും അഭിപ്രായം അറിയിച്ചതിനും നന്ദി.

അജീഷ് മാത്യു കറുകയില്‍: ഇവിടെ വന്നതിനും അഭിപ്രായം അറിയിച്ചതിനും നന്ദി.

ആചാര്യൻ: ഈ നടുക്കം നമുക്ക പാഠമാകട്ടേ.. ഇവിടെ വന്നതിനും അഭിപ്രായം അറിയിച്ചതിനും നന്ദി.

നിരക്ഷരൻ: ഇത് കഥയല്ല. ഒരിക്കലും സംഭവിക്കരുതായിരുന്ന ഒരു യാഥാർത്ഥ്യം. അതെ കുഞ്ഞാപ്പു പോയി... ചിലപ്പോഴൊക്കെ, പല യാഥാർത്ഥ്യങ്ങളും കെട്ടുകഥകളെക്കാൾ വിക്ര്ഹ്തമാണ്. ഇവിടെ വന്നതിനും അഭിപ്രായം അറിയിച്ചതിനും നന്ദി.

രസികൻ: ജീവിച്ചിരുന്നപ്പോൾ കുഞ്ഞാപ്പു എല്ലാവർക്കും ഒരു തമാശ തന്നെയായിരുന്നു. തമാശയായിട്ട് പറയാൻ ഒരുപാട് ബാക്കി വെച്ചാണ് അയാൾ പോയത്. ഇവിടെ വന്നതിനും അഭിപ്രായം അറിയിച്ചതിനും നന്ദി.

അനില്‍@ബ്ലോഗ് // anil പറഞ്ഞു...

കുഞ്ഞാപ്പുവിന്റെ മരണവും ആളുകള്‍ക്കു തമാശയായിരുന്നിരിക്കും.

ഷിജു പറഞ്ഞു...

ഞങ്ങളുടെ നാട്ടിലും ഒരു കുഞ്ഞാപ്പു ഉണ്ട് .
ഇപ്പോഴും ജീവനോടെ; ഇങ്ങനെ ഒരു അനുഭവം അദ്ദേഹത്തിന് ഉണ്ടാവാതിരിക്കട്ടെ....
നല്ല എഴുത്ത് മാഷേ
എല്ല്ലാ ഓണാശംസകളും നേരുന്നു.

ഹരീഷ് തൊടുപുഴ പറഞ്ഞു...

ഞങ്ങളുടെ നാട്ടിലുമുണ്ട് ഇതുപോലത്തെ ഒരു കഥാപാത്രം; പേര് ഓടയില്‍ മുരുഗന്‍...

മിന്നൂസ് പറഞ്ഞു...

..ആദ്യം തമാശ ആണന്നാണ് കരുതിയത്..കുഞ്ഞാപ്പു എല്ലാവരില്‍ നിന്നും തല്ല്
വാങ്ങി കൂട്ടുന്നതും ...എല്ലാം..
പക്ഷെ അവസാനം.ശരിക്കും ഒരു നൊമ്പരമായി.കുഞ്ഞാപ്പു
വളരെ നന്നയിരിക്കുന്നു നരികുന്നന്‍.

Magician RC Bose പറഞ്ഞു...

ഇന്ന് ഇരുട്ടി വെളുത്താലോണം പിന്ന ഒരു വറ്ഷം കഴിയണം പിന്നേം കാത്തിരിപ്പ്
അതുകൊണ്ട് അടിച്ചു പൊളിച്ചോളൂ..

ഭൂമിപുത്രി പറഞ്ഞു...

പഴകിയ ശർക്കരയുടെ മണം ബാക്കി..

Dewdrops പറഞ്ഞു...

നരിക്കുന്നന്റെ കഥകള്‍‍ നന്നാവുന്നുണ്ട്.
ഇനിയും എഴുതണം,പിന്നെ ഞാന്‍ ഈ രംഗത്ത് പുതിയതാണ്.എന്റെ ബ്ലോഗും ഒന്നു സന്ദര്‍ശിച്ച് നോക്കണം.

എന്ന് കുഞ്ഞിമണി.

വിജയലക്ഷ്മി പറഞ്ഞു...

iipost vayichappol vallathapryasamthonni.Oromanushiya jenmmthhinte avastha....??????

സ്‌പന്ദനം പറഞ്ഞു...

pavam kunjappu................

നരിക്കുന്നൻ പറഞ്ഞു...

അനില്‍@ബ്ലോഗ് :തമാശയായിരുന്നു. പക്ഷേ ഒരു നൊമ്പരം ബാക്കി. ഇവിടെ വന്നതിനും വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും നന്ദി.

സ്നേഹിതന്‍ | Shiju : ആ കുഞ്ഞാപ്പുവിന് ഈ ഗതി ഉണ്ടാവാതിരിക്കട്ടേ. ഇവിടെ വന്നതിനും വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും നന്ദി.

ഹരീഷ് തൊടുപുഴ: ഓടയിൽ മുരുഗന് ഈ ഗതി ഉണ്ടാവാതിരിക്കട്ടേ. ഇവിടെ വന്നതിനും വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും നന്ദി.

മിന്നൂസ്: കുഞ്ഞാപ്പു ഒരു നൊമ്പരമായി ഓർമ്മകളിൽ ഇടം തേടി. ഇവിടെ വന്നതിനും വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും നന്ദി.

Magic Bose: ഇവിടെ വന്നതിനും വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും നന്ദി.

ഭൂമിപുത്രി: പഴകിയ ശർക്കരയുടെ മണം ബാക്കി. ഇവിടെ വന്നതിനും വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും നന്ദി.

കുഞ്ഞിമണി: ഇവിടെ വന്നതിനും വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും നന്ദി.

കല്യാണി: ഇവിടെ വന്നതിനും വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും നന്ദി.

സ്പന്ദനം: ഇവിടെ വന്നതിനും വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും നന്ദി.

Aisibi പറഞ്ഞു...

നമ്മടെ നാട്ടിൽ ഒരു ജൈനു ഉണ്ട്...ഏകദേശം ഇങ്ങളു പറഞ്ഞ ഒരു കുഞ്ഞാപ്പൂന്റെ ടൈപ്പാ..പക്ഷെ മൂപ്പർക്ക് ഒരു ഇച്ചിരിമ്പാട് പിരാന്തും ഉണ്ട്... പോസ്റ്റ് കൊള്ളാം :)

സ്മിജ പറഞ്ഞു...

ചേട്ടന്റെ പടം ഉഗ്ഗ്രന്‍!

നരിക്കുന്നൻ പറഞ്ഞു...

Aisibi: ജൈനുവിന് കുഞ്ഞാപ്പുവിന്റെ ഗതി ഉണ്ടാവാ‍തിരിക്കാൻ പ്രാർത്ഥിക്കാം. ഇവിടെ വന്നതിനും വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും നന്ദി.

സ്മിജ: ഡാങ്ക്യൂ.. സ്മിജക്കുട്ടീ‍.. ഇവിടെ വന്നതിനും വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും നന്ദി.

ഫസല്‍ ബിനാലി.. പറഞ്ഞു...

നന്നായിരിക്കുന്നു, കുഞ്ഞാപ്പുമാര്� ഓരോ ഗ്രാമത്തിലുമുണ്ട്..
പീടികത്തിണ്നയില്�..ബസ്സ് സ്റ്റോപ്പില്�..അങ്ങനെ അങ്ങനെ

മാംഗ്‌ പറഞ്ഞു...

കഞ്ചാവ്‌ രവിയെ കുഞ്ഞാപ്പു ആക്കിയോ ഇതു എന്റെ നാട്ടിലെ ക്ഞ്ചാവു രവിയുടെ കഥയാ അളു വെള്ളപ്പൊക്കത്തിനു കഞ്ചവടിച്ചു ആമയിഴഞ്ചാൻ തോട്ടിൽ പുത്തൻ പാലത്തിന്റെ മുകളിൽ നിന്നും ചാടി ചത്തു. കുഞ്ഞാപ്പു തൂങ്ങി ചത്തു അത്രെ ഉള്ളു വെത്യാസം ഒന്നു മനസ്സിലായി ഇത്തരം ഒരു കഥാപാത്രം എല്ലാനാട്ടിലും ഉണ്ടാകും.

രാമചന്ദ്രൻ വെട്ടിക്കാട്ട് പറഞ്ഞു...

കുഞ്ഞാപ്പുമാരില്ലെങ്കില്‍ ഒരു ഗ്രാമത്തിന്റേയും കഥ പൂര്‍ണ്ണമാകില്ല.
ആശംസകള്‍.

PIN പറഞ്ഞു...

കുഞ്ഞാപ്പൂമാർ എല്ലാവരുടെ നാട്ടിലും കണ്ടേക്കാം, പലർക്കും അത്ഭുതമായി ഒരു ചോദ്യചിഹ്നമായി.

നമുക്കെ അവരുടെ ജീവിതത്തോട്‌ പരിഹാസം തോന്നാമെങ്കിലും, പലരും നമ്മെക്കാൾ നന്നായി ജീവിതത്തിന്റെ അർത്ഥവും അർത്ഥമില്ലായ്മയും മനസ്സിലാക്കിയവരാണ്‌.

നന്നായി എഴുതിയിരിക്കുന്നു ഒടിവിലാ നൊമ്പരവും....

Arun Meethale Chirakkal പറഞ്ഞു...

Sharikkum touching, ezhuthinte karuthu... Ingineyulla manushyar ella naattilum kanum prathyekichu gramangallil. Academic bhashayil naamivarepalatharathilum viseshippikum pakshe avarkkumuntakum ullinteullil neerippitikkunna enthokkeyo...aarotum parayathe...sathyathil vannathu puthiya photo kandittaaa onnu 'comment aticheckam' ennu karuthi...pakshe eee post vayichappoll mood maari...Keep writing, all the best.

പിരിക്കുട്ടി പറഞ്ഞു...

pavam paavam kunjaappu.............

Kichu $ Chinnu | കിച്ചു $ ചിന്നു പറഞ്ഞു...

നന്നായി ... ക്ലൈമാക്സ് ഇത്തിരി സങ്കടപ്പെടുത്തി..

Unknown പറഞ്ഞു...

നന്നായി എഴുതിയിരിക്കുന്നു......ആശംസകള്‍.

തിരുവല്ലഭൻ പറഞ്ഞു...

നരിക്കുന്ന,
എനിക്കേറ്റവും പിടിച്ചത്‌ ആ ഫോട്ടോ ആണ്‌. എന്താ കരുനാനിധിയ്ക്കു പഠിക്കുവാ?

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

ente priya snehithaa neeyum ee blogum ente hridayathinte bhagamaayi.....

rainysno പറഞ്ഞു...

ithupole oraal njangalde avidundaarunnu...
oru ganapathi..
silentaaya vazhakkaali....
enikkishttamaayirunna ayaale ormipichu kunjaaappu...
ormakal unarthunnathu valya kaaaryamaanu,....
nandi....

Typist | എഴുത്തുകാരി പറഞ്ഞു...

കുഞ്ഞാപ്പുവിന് പകരം ഇനി ആരും ആ ഒഴിഞ്ഞ ബെഞ്ചില്‍ വരാതിരിക്കട്ടെ. അതല്ലേ നല്ലതു്?

OAB/ഒഎബി പറഞ്ഞു...

കുഞ്ഞാപ്പുവിനെ പരിചയപ്പെടാന്‍ ഞാന്‍ നാട്ടിലെത്തിയിട്ട് വരാം. ഇപ്പൊ പോകുന്നു. മഅസലാമ.

ബഷീർ പറഞ്ഞു...

എഴുത്ത്കാരിയുടെ അഭിപ്രായത്തിനു കീഴെ ഒപ്പ്‌.. അതെ. ആ ബെഞ്ച്‌ ഒഴിഞ്ഞ്‌ തന്നെ കിടക്കട്ടെ..


ഇങ്ങിനെ വ്യര്‍ത്ഥമായ എത്രയോ ജീവിതങ്ങള്‍ .. തൂങ്ങിയാടി.. ചോദ്യചിഹ്നമായി കടന്നുപോകുന്നു. രണ്ട്‌ നാളുകള്‍ ഓര്‍ത്ത്‌ വീണ്ടും ജനങ്ങള്‍ പതിവ്‌ രീതികളിലേക്ക്‌ നീങ്ങുന്നു..

കുഞ്ഞാപ്പുമാര്‍ ഉണ്ടാകാതിരിക്കട്ടെ..

ആശംസകള്‍

Sureshkumar Punjhayil പറഞ്ഞു...

Good One. Best wishes...!!

Mohamedkutty മുഹമ്മദുകുട്ടി പറഞ്ഞു...

സത്യത്തില്‍ ഞാന്‍ താങ്കളുടെ പോസ്റ്റ് ഇവിടെയല്ല വായിച്ചത്,നിങ്ങളുടെ സ്വന്തം നാടിന്റെ സൈറ്റില്‍ നിന്നായിരുന്നു.അഭിപ്രായം പറയാന്‍ നേരെ ഇങ്ങു പോന്നു.വളരെ മിനക്കെട്ടാണ് പഴയ ആ പോസ്റ്റ് തിരഞ്ഞെടുത്തതും കമന്റ് എഴുതുന്നതും.ഇത് പോലെ “കുഞ്ഞാപ്പുമാര്‍”നമ്മുടെ സമൂഹത്തില്‍ ധാരാളമുണ്ട്,പലരുടെയും കമന്റുകളില്‍ നിന്നു അത് വ്യക്തവുമാണ്.ഒരു പരിധി വരെ അത്തരക്കാരെ സൃഷ്ടിക്കാതിരിക്കാന്‍ നമ്മില്‍ പലര്‍ക്കും കഴിയും.പക്ഷെ മിനക്കെടുന്നവര്‍ ചുരുക്കം മാത്രം!.അങ്ങിനെയെത്രയെത്ര ജീവിതങ്ങള്‍ പൊലിഞ്ഞു പോകുന്നു.ഞാനടക്കമുള്ളവര്‍ വായിച്ചു നെടുവീര്‍പ്പിടുന്നു,അല്ലാതെ ഒന്നും ചെയ്യുന്നില്ല.ചെയ്യാന്‍ പറ്റുന്നുമില്ല.അതാണ് നമ്മൂടെയൊക്കെ അവസ്ഥ!.പരിചയപ്പെട്ടതില്‍ സന്തോഷമുണ്ട് സഹോദരാ.ഇനിയും ധാരാളം എഴുതുക.സൌകര്യം പോലെ മറ്റു പോസ്റ്റുകളും വായിക്കാന്‍ ശ്രമിക്കാം.ഭാവുകങ്ങള്‍!