2008, ജൂലൈ 2, ബുധനാഴ്‌ച

ഒരു മഴക്കാലത്ത് ....3

മൊട്ടംകുന്നത്ത്‌ എത്തിയപ്പോൾ ആരെയും കണ്ടില്ല. എനിക്ക്‌ പരിചയമില്ലാത്ത പെരിന്താറ്റിരിയുടെ പുതിയ തലമുറയിൽ പെട്ട നാലഞ്ച്‌ ചെക്കന്മാർ മാത്രം. അവരെന്നെ നോക്കി എന്തോ പരസ്പരം പറയുന്നു. അവർക്കൊരു പക്ഷേ എന്നെ മനസ്സിലായിരിക്കാം. തായത്തീലെ ഖാദർ ഒരിക്കൽ അത്രക്കും ഫൈമസായിരുന്നല്ലോ...

ഞാൻ വേകം തിരിഞ്ഞ്‌ നടക്കാൻ തുടങ്ങീയപ്പോൾ "ഹല്ലോ.." എന്ന് ചോതിച്ച്‌ പുറത്തൊരു കൊട്ട്‌.ആരപ്പാ ഈ മാതിരി കൊട്ട്‌ കൊട്ടുന്നതെന്ന് തിരിഞ്ഞ്‌ നോക്കിയപ്പോൾ മുഖത്ത്‌ നിറയേ പുഞ്ചിരിയുമായി അബു.

എന്റെ ഈ അവദിക്കാലത്തെ അനുഗമിക്കാൻ നിക്ഷയിച്ചപോലെ അവനും 2 മാസം മുമ്പാണ് നാട്ടിലെത്തിയത്‌. ഗൾഫിൽ വച്ചുതന്നെ പറഞ്ഞുറപ്പിച്ചതാണ്... ഈ പ്രാവശ്യം അവദിക്കാലം ഒരുമിച്ച്‌ കഴിച്ച്‌ കൂട്ടണമെന്ന്. അൽപസൊൽപം കവിതയൊക്കെ എഴുതുന്ന കൂട്ടത്തിലാണ് അബു. അബു പെരിന്താറ്റിരിയെന്ന പേരിൽ കവിത ജിദ്ദയിലെ പത്രങ്ങളിലൊക്കെ വരാറുണ്ട്‌. ഒരിക്കൽ മലയാളം ന്യൂസിൽ അബു പെരിന്താറ്റിരിയെന്ന പേരിൽ ഒരു കവിത ഞാൻ കാണാനിടയായി. ആരാണീ അബു പെരിന്താറ്റിരി? ഞാൻ പലകുറി ആലോചിച്ചിട്ടും എന്റെ സുഹൃത്ത്കൂടിയായ ഇവന്റെ രൂപം അപ്പോൾ മനസ്സിൽ തെളിഞ്ഞില്ല. എട്ടാം ക്ലാസിൽ പഠനം ഉഴപ്പി നിർത്തി, കന്നു തൊളിച്ചും, ചന്ദനം വെട്ടിയും, കേർ പണിക്ക്‌ പോയും ഒക്കെ നടന്നിരുന്ന പഴയ അബുവിന്റെ രൂപം മാത്രമേ അന്നുവരെ എന്റെ മനസ്സിലുണ്ടായിരുന്നുള്ളൂ. അതിനാൽ തന്നെ എന്റെ സുഹൃത്ത്‌ കൂടിയായ ഈ അബുവിന് ഇങ്ങനെ എഴുതാനൊന്നും കഴിയില്ലന്ന് ഞാൻ ഉറച്ച്‌ വിശ്വസിച്ചു. കുറച്ച്‌ ദിവസം കഴിഞ്ഞ്‌ ചില നാട്ടുകാരായ ചങ്ങാതിമാരിൽ നിന്നുമാണ് ഈ അബുവാണ് ആ അബുവെന്ന് ഞാൻ മനസ്സിലാക്കുന്നത്‌. എനിക്കത്ഭുതമായിരുന്നു... എങ്ങനെ, ചെമ്പൻ മുടിയുള്ള നീണ്ട്‌ വെളുത്ത്‌ മെല്ലിച്ച്‌ എല്ലാവരോടും കച്ചറയുണ്ടാക്കി നടന്നിരുന്ന ഇവന്റെ മനസ്സിൽ കവിതയോ...ശരിക്കും അറിഞ്ഞപ്പോൾ പിന്നെ ഞാൻ ഒരുപാട്‌ പ്രോത്സാഹിപ്പിച്ചു. എങ്കിലും ഇപ്പോഴും എനിക്ക്‌ പരിഭവമുണ്ട്‌...ആറ്റിക്കുറുക്കിയെടുത്താൽ നല്ല കവിതകൾ ജനിപ്പിക്കാൻ കഴിയുന്ന ആ മനസ്സിൽ ഒരുപാട്‌ എഴുതാൻ ബാക്കിയുണ്ടെങ്കിലും ആത്മാർത്ഥതയോടെ അവൻ ശ്രമിക്കുന്നില്ല. ആ കാര്യത്തിൽ ഞങ്ങൾ എന്നും തർക്കിക്കാറുണ്ട്‌.
"എന്തിനാ.. ഒരുപാട്‌ എഴുതീട്ട്‌ വല്ല്യ കാര്യാ. ഇതോണ്ടൊന്നും വയറ് നിറയൂല മോനേ..." ആത്മഗതം പോലെ അവൻ പറയുമ്പോൾ വിശമം തോന്നും.
"നീ എപ്പളാ എത്തീത്‌? അബുവിന്റെ ചോദ്യം ഓർമ്മകളെ മുറിച്ചു.
"10 മണിക്ക്‌ പെരീലെത്തി... നല്ല മഴ... വീട്ടിലിരുന്നിട്ട്‌ ഇരിപ്പോറച്ചില്ല. ഇങ്ങട്ട്‌ പോന്നു. പണ്ടത്തെ പോലത്തന്നെ... മൊട്ടം കുന്നത്ത്‌ ഉച്ചയായാൽ ഒരു മൻഷനേം കാണൂലല്ലേ?"
"അഞ്ചുമണ്യാകണം.. എല്ലവരും പ്രാരബ്ദക്കാരല്ലെ.. പഴയ പോലെല്ല എല്ലാരും പണിക്ക്‌ പോകും.. കാശ്‌ പെരീലെത്തിലെങ്കിലും ചെക്കന്മാർക്ക്‌ അടിച്ച്‌ പൊളിക്കനുള്ളത്‌ അവരെന്നെ ണ്ടാക്കും."
"ഞാനൊക്കെ ഒരു സിനിമക്ക്‌ പോകണങ്കിൽ ഇപ്പാന്റെ കീശ തപ്പീർന്നത്‌ ഇപ്പോഴും ഓർമ്മണ്ട്‌" എനിക്ക്‌ ഉപ്പാനോടുള്ള നന്ദി അനവസരത്തിലാണങ്കിലും പറയാതിരിക്കാൻ തോന്നിയില്ല.
"വാ ഞമ്മക്കൊരു കാലിയടിച്ചാലോ.."ഞങ്ങൾ ബഷീറിന്റെ ഹോട്ടലിലേക്ക്‌ കയറി.
പഴയ പോലെത്തന്നെ. ഒർക്കുത്തൻ കയറി ദ്രവിച്ച്‌ വീഴാറായ കാലുകളോടെ ഒറ്റവലിപ്പുള്ള മേശയിൽ മച്ചുണ്യൻ കൂടിയായ ബഷീർ കൈകുത്തിയിരിക്കുന്നു. ഞാൻ ആകെ ഒന്നു വീക്ഷിച്ചു. ഉപ്പാന്റെ പ്രവാസ ജീവിതത്തിന്റെ സമ്പാദ്യമാണ് ഈ ഹോട്ടൽ നിൽക്കുന്ന അഞ്ച്‌ മുറികളുള്ള കെട്ടിടവും, ചാരിയുള്ള കൊപ്ര ആട്ടാനും, അരിയും മസാലകളും പൊടിക്കാനും, നെല്ലു കുത്താനുമെക്കെയുള്ള മില്ലും. ഹോട്ടലിൽ ബഷീറെഴികെ ആരുമില്ലയിരുന്നു.
"ജ്ജെപ്പളാ വന്ന്" ബശിർ ചിരിച്ച്‌ കൊണ്ട്‌ ചോതിച്ചു.
"രാവിലെ" തെല്ല് മടുപ്പോടെ ഞാൻ മറുപടി കൊടുത്തു. ഇനിയിപ്പോൾ എല്ലാവരോടും ഇത്‌ പറഞ്ഞ്‌ മടുക്കും... പ്രവാസിയുടെ ഒരു ഗതികേട്‌... നാട്ടിലെത്തിയാൽ ഒരാഴ്ചയോളം എപ്പോൾ വന്നു എന്ന ചോദ്യത്തിന് മറുപടി കൊടുത്ത്‌ മടുക്കും. പിന്നെ എന്നാ പോകുന്നതെന്ന ചോദ്യമായി. അത്‌ കേൾക്കുമ്പോഴാണ് ദേശ്യം കൂടുതൽ. ഒരിക്കലും ആഗ്രഹിക്കാത്ത ഒരു മടക്കയാത്ര ഓർമ്മിപ്പിച്ച്‌ ചിലർ മനപ്പൂർവ്വം കളിയാക്കും. മുന്നിൽ വന്ന തിയ്യതിയും, പിന്നിൽ പോകുന്ന തിയ്യതിയും പ്രിന്റ്‌ ചെയ്ത ഒരു ടീഷർട്ടിട്ട്‌ നടക്കുന്ന ഒരു പ്രവാസി കാർട്ടൂണാണ് അപ്പോൾ ഓർമ്മ വരിക.
"കുട്ട്യാളെ കൊണ്ട്‌ വന്നിലല്ലേ...?" അമ്മായിന്റെ മോൻ കൂടിയായ ബഷീറിന് അതറിയാനുള്ള അവകാശമുണ്ടായിരുന്നു.
"ഇല്ല ചെറിയ ലീവെ ഉള്ളൂ, അവരെ അവിടെ ആക്കി ഞാൻ പോന്നു" ഇന്നലെ എന്നെ ജിദ്ദയിൽ നിന്ന് യത്രയാക്കി വിട്ട എന്റെപ്രിയ ഭാര്യയും മിനുവും മനസ്സിലേക്ക്‌ ഓടിയെത്തി. അവരെന്തെടുക്കുകയായിരിക്കും. മൂന്ന് വയസ്സായ എന്റെ മിനുമോളുടെ കൊച്ചു കൊച്ചു കുസൃതികൾ മനസ്സിൽ ഓടിവന്നപ്പോൾ അറിയാതെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു.
ചുമരിനോട്‌ ചാരിയിട്ട ബഞ്ചിൽ ഇരു തലയിലുമായി ഞാനും അബുവും ഇരുന്നു. സമീപത്തായി സ്ഥാപിച്ചിട്ടുള്ള രണ്ട്‌ വാതിലുകളുള്ള ചില്ലിട്ട അലമാരിയിൽ നെയ്യപ്പവും, സമൂസയും, പഴം പൊരിയും, നുറുക്കും, മടക്കും, നെയ്കേക്കും എല്ലാമിരിക്കുന്നു. ചുട്ടു വെച്ചിട്ട്‌ അധികം നേരമായിട്ടില്ലന്ന് തോന്നി. ഇളം ചൂടുള്ള നെയ്യപ്പം ഒന്ന് കയ്യിലെടുത്ത്‌ ഞാൻ രുചിച്ച്‌ നോക്കി... നല്ല മധുരം..
അപ്പോൾ, പുറത്ത്‌ മഴയൊഴിഞ്ഞ്‌ ആകാശം ശരിക്കും തെളിഞ്ഞിരുന്നു. ചെറിയ പൊട്ടുകൾ വീണ ഓടുകള്‍ക്കിടയിലൂടെ സൂര്യരശ്മികൾ ഹോട്ടലിനകത്തെ ചുമരിൽ അടിച്ച്‌ ഒരുവൃത്തമുണ്ടാക്കി.
തുടരും...

അഭിപ്രായങ്ങളൊന്നുമില്ല: